Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലണ്ടനിൽ ജയിലിലുള്ള നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്തും; നീതി കിട്ടില്ലെന്ന വാദം തള്ളി വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി; 14,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നീരവ് നേരിട്ട് നടത്തിയത്; ഇന്ത്യ ഹാജരാക്കിയ തെളിവുകൾ സ്വീകാര്യമെന്നും കോടതി

ലണ്ടനിൽ ജയിലിലുള്ള നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്തും; നീതി കിട്ടില്ലെന്ന വാദം തള്ളി വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി; 14,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നീരവ് നേരിട്ട് നടത്തിയത്; ഇന്ത്യ ഹാജരാക്കിയ തെളിവുകൾ സ്വീകാര്യമെന്നും കോടതി

ന്യൂസ് ഡെസ്‌ക്‌

ലണ്ടൻ: 14,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പു കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന രത്‌നവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ലണ്ടൻ കോടതിയുടെ ഉത്തരവ്. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ കേസ് പരിഗണിച്ച ജില്ലാ ജഡ്ജി സാമുവേൽ ഗൂസ്, നീരവിനെതിരെ ഇന്ത്യ ഹാജരാക്കിയ തെളിവുകൾ സ്വീകാര്യമാണെന്നു വ്യക്തമാക്കി.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ജയിലിൽ തന്റെ മാനസിക ആരോഗ്യം വഷളാകുമെന്ന മോദിയുടെ വാദങ്ങൾ തള്ളികൊണ്ടാണ് ഉത്തരവ്. മാനുഷിക പരിഗണനകൾ പാലിച്ചുകൊണ്ടുതന്നെയാണ് നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്നതെന്ന് ജഡ്ജി സാമുവൽ ഗൂസ് നിരീക്ഷിച്ചു.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14000 കോടി രൂപ തട്ടിച്ച കേസിലാണ് നീരവ് മോദി ഇന്ത്യവിട്ട് ലണ്ടനിൽ അഭയം പ്രാപിച്ചത്. അന്നുമുതൽ ഇയാളെ തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ നിയമയുദ്ധത്തിലായിരുന്നു. നീരവ് മോദി ഇന്ത്യയിൽ തന്നെ നിയമനടപടി നേരിടുന്നത് കൂടുതൽ നല്ലതായിരിക്കുമെന്ന് ലണ്ടൻ കോടതി വിലയിരുത്തി.

'നീരവ് മോദി കുറ്റവാളിയാണ് എന്നതിനു ധാരാളം തെളിവുണ്ട്. ആ തെളിവുകളിൽ ഞാൻ സംതൃപ്തനാണ്. നാടു കടത്തിയാൽ നീരവിനു നീതി കിട്ടില്ലെന്നതിനു തെളിവൊന്നുമില്ല. നീരവ് നേരിട്ടാണു വായ്പാത്തട്ടിപ്പ് നടത്തിയത്. ഇദ്ദേഹത്തിന്റെ കമ്പനികളിൽ വ്യാജ പങ്കാളികളാണ് ഉള്ളതെന്നതു സിബിഐ അന്വേഷിക്കുകയാണ്. നീരവ് നടത്തുന്ന നിഴൽ കമ്പനികളാണിത്. ന്യായമായ ഇടപാടുകൾ നടന്നതായി കാണുന്നില്ല. പ്രഥമദൃഷ്ട്യാ സാമ്പത്തിക ക്രമക്കേട് നടന്നതായി കാണാനാകും'- ജഡ്ജി അഭിപ്രായപ്പെട്ടു. മുംബൈയിലെ ജയിലിലെ സൗകര്യങ്ങൾ പര്യാപ്തമാണെന്നും കോടതി പറഞ്ഞു.

നീരവിനെതിരായി ഇന്ത്യ 16 വാല്യം തെളിവ് ഹാജരാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടു വർഷത്തേളം നീണ്ട നിയമപോരാട്ടം ഇതോടെ അവസാനിക്കുമെന്നാണു കരുതുന്നത്. കോടതിയുടെ റൂളിങ് യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് അയച്ചു കൊടുക്കും. ഹൈക്കോടതിയിൽ അപ്പീൽ പോകുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെന്നാണു റിപ്പോർട്ട്. വാൻഡ്‌സ്‌വർത്ത് ജയിലിൽനിന്ന് വിഡിയോ കോൺഫറൻസ് വഴിയാണു നീരവ് കോടതി നടപടികളിൽ പങ്കെടുത്തത്.

പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നിന്നു വ്യാജരേഖകൾ ഹാജരാക്കി കോടിക്കണക്കിനു രൂപ വായ്പയെടുത്തു മുങ്ങിയ നീരവ് മോദി 2019 മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്. നീരവിനെ നാടുകടത്തുന്നതിൽ മനുഷ്യാവകാശ ലംഘനമില്ലെന്നു ക്രൗൺ പ്രോസിക്യൂഷൻ സർവീസ് കോടതിയെ അറിയിച്ചിരുന്നു.

നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം സഹോദരി പൂർവി മോദിയുടെ അക്കൗണ്ടിലെത്തിയെന്നും ഇഡി ആരോപിക്കുന്നു.

വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചാണു നീരവ് വിദേശത്തു തട്ടിപ്പു നടത്തിയത്. പിഎൻബിയുടെ ജാമ്യത്തിന്റെ ബലത്തിൽ വിദേശത്തെ ബാങ്കുകളിൽനിന്നു വൻതോതിൽ പണം പിൻവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പിഎൻബിക്കായി.

നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിഷാൽ, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചിന്നുഭായ് ചോക്‌സി എന്നിവർ പിഎൻബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 2011 മുതലുള്ള വൻ ക്രമക്കേടുകൾ പുറത്തു വന്നത്. 2019 മാർച്ചിൽ അറസ്റ്റിലായ നീരവ് സൗത്ത് വെസ്റ്റ് ലണ്ടനിലെ വാൻഡ്‌സ്വർത്ത് ജയിലിലാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP