Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അടൂർ കെഎപി ആസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ ജീവനക്കാരിയെ രക്ഷിക്കാൻ തീവ്രശ്രമം; നടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് പൊലീസ് ആസ്ഥാനത്ത് പൂഴ്‌ത്തി; 28 ന് വിരമിക്കുന്ന ജീവനക്കാരിയുടെ പെൻഷനും അനന്തര ആനുകൂല്യങ്ങളും തടയാതിരിക്കാൻ ഗൂഢനീക്കം

അടൂർ കെഎപി ആസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ ജീവനക്കാരിയെ രക്ഷിക്കാൻ തീവ്രശ്രമം; നടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് പൊലീസ് ആസ്ഥാനത്ത് പൂഴ്‌ത്തി; 28 ന് വിരമിക്കുന്ന ജീവനക്കാരിയുടെ പെൻഷനും അനന്തര ആനുകൂല്യങ്ങളും തടയാതിരിക്കാൻ ഗൂഢനീക്കം

ശ്രീലാൽ വാസുദേവൻ

അടൂർ: കെഎപി മൂന്നാം ബറ്റാലിയനിൽ ജീവനക്കാരുടെ ശമ്പളത്തിൽ തിരിമറി നടത്തിയതിന് ജീവനക്കാരിക്കെതിരേ നടപടി ആവശ്യപ്പെട്ട് കമാൻഡാന്റ് സമർപ്പിച്ച റിപ്പോർട്ട് പൊലീസ് ആസ്ഥാനത്ത് പൂഴ്‌ത്തി. നടപടിക്ക് ശിപാർശ ചെയ്ത ഫയലാണ് മുക്കിയിരിക്കുന്നത്. 28 ന് വിരമിക്കാൻ പോകുന്ന ജീവനക്കാരിക്ക് ശരിയായ രീതിയിൽ പെൻഷൻ ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയാണ് റിപ്പോർട്ട് പൂഴ്‌ത്തിയിരിക്കുന്നത് എന്നാണ് സൂചന.

അടൂർ കെഎപിയിലെ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പിആർ പ്രസന്ന കുമാരിക്കെതിരേയുള്ള നടപടിയാണ് വൈകിപ്പിക്കുന്നത്. വ്യാജരേഖ ചമച്ച് 33,796 രൂപ ബറ്റാലിയന്റെ ഔദ്യോഗിക ട്രഷറി അക്കൗണ്ടിൽ നിന്ന് പ്രസന്നകുമാരി എസ്‌ബിഐ ശാഖയിലുള്ള തന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നതാണ് കുറ്റം.

പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിമാസ ശമ്പളത്തിൽ നിന്നും വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പാ റിക്കവറി ഇനത്തിൽ ഈടാക്കിയിട്ടുള്ള തുക 2018 മുതൽ ഓരോ മാസവും വിവിധ കാരണങ്ങൾ പറഞ്ഞ് പൂർണമായും അടയ്ക്കാതെ വന്നിരുന്നു. ബറ്റാലിയനിലെ ശമ്പള വിതരണ ഉദ്യോഗസ്ഥയായ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ ഔദ്യോഗിക ട്രഷറി അക്കൗണ്ടിൽ രണ്ടു ലക്ഷത്തോളം രൂപ ബാക്കി വന്നു. ഇങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. ഓരോ മാസവും ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന റിക്കവറി തുക അതാത് ധനകാര്യ സ്ഥാപനത്തിൽ ഒടുക്കിയ ശേഷം അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിന്റെ ട്രഷറി അക്കൗണ്ടിലെ നീക്കിയിരുപ്പ് പൂജ്യം ആക്കേണ്ടതാണ്.

അതിലാണ് ലക്ഷങ്ങൾ മിച്ചം കിടന്നത്. 2019 ൽ കമാൻഡന്റായിരുന്ന കെ.ജി. സൈമൺ ഇതു ശ്രദ്ധയിൽപ്പെട്ട് തുക തരം തിരിച്ച് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അടച്ച് അക്കൗണ്ട് പൂജ്യം ആക്കുവാൻ നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ പൊലീസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് അയയ്ക്കുകയും ചെയ്തു. ഈ റിപ്പോർട്ടിൽ യാതൊരു നടപടിയുമുണ്ടായില്ല. പണം തിരികെ ബാങ്കിൽ അടയ്ക്കുകയും ചെയ്തില്ല. ഈ തുക തരംതിരിച്ച് കണ്ടെത്താനാകില്ലെന്നും അതിനാൽ സർക്കാർ ഫണ്ടിലേക്ക് മുതൽ കൂട്ടണമെന്നും ആവശ്യപ്പെട്ട് അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, നിലവിലുള്ള കമാൻഡന്റിന് റിപ്പോർട്ട് സമർപ്പിച്ചു.

ഈ റിപ്പോർട്ട് പരിശോധിച്ചപ്പോൾ മുൻപ് കെജി സൈമൺ കൊടുത്ത റിപ്പോർട്ടിലെ തുകയുമായി വ്യത്യാസം കണ്ടെത്തിയ കമാൻഡന്റ് ഇതേപ്പറ്റി അന്വേഷിക്കാൻ ഡെപ്യൂട്ടി കമാൻഡന്റിനെചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ അന്വേഷണത്തിലാണ് ആ തുകയിൽ നിന്നും 33796 രൂപ പ്രസന്നകുമാരിയുടെ എസ്‌ബിഐ അക്കൗണ്ടിലേക്ക് പോയതായി കണ്ടെത്തിയത്. ഇതിനായി കാഷ്യറായിരുന്ന എം. ജയകൃഷ്ണൻ സഹായിച്ചുവെന്നും അസിസ്റ്റന്റ് കമാൻഡന്റ് റിപ്പോർട്ട് നൽകി.

തുടർന്ന് പ്രസന്നകുമാരിയോട് വിശദീകരണം ചോദിച്ചപ്പോൾ 2016 ഓഗസ്റ്റ്, 2017 ജനുവരി മാസങ്ങളിൽ തന്റെ ശമ്പളത്തിൽ നിന്നും റിക്കവറി ആയി പിടിച്ച തുക തനിക്ക് തിരിച്ചടയ്ക്കേണ്ട സ്ഥാപനങ്ങളായ കേരളാ പൊലീസ് ഹൗസിങ് കോഓപ്പറേറ്റീവ് സൊസൈറ്റി, കെപിഡബ്ല്യൂ ആൻഡ് എഎഫ് എന്നിവയുടെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്നും അതിനാൽ താൻ സ്വയം ആ പണം അടച്ചുവെന്നും അതാണ് ട്രഷറി അക്കൗണ്ടിൽ നിന്ന് തിരികെ എടുത്തത് എന്നും മറുപടി നൽകി. തുടർന്ന് ഡെപ്യൂട്ടി കമാൻഡന്റ് ഈ സ്ഥാപനങ്ങളിൽ നിന്ന് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്തു പരിശോധിച്ചപ്പോൾ പ്രസന്നകുമാരി പറഞ്ഞ രണ്ടു തവണയും ട്രഷറി അക്കൗണ്ടിൽ നിന്ന് തന്നെ റിക്കവറി തുക അതാത് സ്ഥാപനങ്ങളിലേക്ക് എത്തിയിരുന്നുവെന്ന് വ്യക്തമായി.

താൻ പറഞ്ഞതാണ് ശരിയെന്നും ആദ്യം റിക്കവറി തുക അതാത് സ്ഥാപനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നും പിന്നീടുള്ള മാസങ്ങളിൽ അരിയർ ആയാണ് പിടിച്ചിരിക്കുന്നതെന്നും ഉള്ള നിലപാടിൽ പ്രസന്നകുമാരി ഉറച്ചു നിന്നു. മറ്റു ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടി കമാൻഡന്റ് മൊഴി എടുത്തു. പ്രസന്നകുമാരി തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പണം തിരികെ എസ്‌ബിഐ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതെന്നായിരുന്നു അവരുടെ മൊഴി. ഇതിനെ തുടർന്നാണ് പ്രസന്നകുമാരി നടത്തിയത് പണാപഹരണത്തിന് തുല്യമായ പ്രവർത്തിയാണെന്നും അധികാര ദുർവിനിയോഗം നടന്നുവെന്നും ചൂണ്ടിക്കാണിച്ച് ഡെപ്യൂട്ടി കമാൻഡന്റ്, കമാൻഡന്റിന് റിപ്പോർട്ട് നൽകിയത്. കമാൻഡന്റ് റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തേക്ക് നടപടി ആവശ്യപ്പെട്ട് ജനുവരി മാസത്തിലാണ് അയച്ചത്.

നടപടിക്കായി ഫയൽ തയാറാവുകയും ചെയ്തിരുന്നു. ഇതാണിപ്പോൾ ഒരു ഉദ്യോഗസ്ഥൻ പിടിച്ചു വച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മേശപ്പുറത്തുള്ള ഫയൽ ഒന്നും ചെയ്യാതെ വച്ചിരിക്കുകയാണ്. ഇതിന് മുൻപും ശേഷവും ഉള്ള ഇത്തരം ഫയലുകളിൽ നടപടിയുമുണ്ടായിട്ടുണ്ട് എന്നറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP