Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലൈറ്റ് മെട്രോയിൽ കള്ളക്കളി തുടരുന്നു; ഡിഎംആർസിയുടെ രൂപരേഖ പോലും ഇതുവരെ അംഗീകരിച്ചില്ല; ഉദ്യോഗസ്ഥ ലോബിയുടെ ഗൂഡനീക്കങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനവും ദുരൂഹം; അടുത്ത മന്ത്രിസഭയിൽ തീരുമാനമില്ലെങ്കിൽ നേതൃത്വത്തിന് ശ്രീധരനെ കിട്ടില്ല; നിലപാട് കടുപ്പിച്ച് മെട്രോ മാൻ

ലൈറ്റ് മെട്രോയിൽ കള്ളക്കളി തുടരുന്നു; ഡിഎംആർസിയുടെ രൂപരേഖ പോലും ഇതുവരെ അംഗീകരിച്ചില്ല; ഉദ്യോഗസ്ഥ ലോബിയുടെ ഗൂഡനീക്കങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനവും ദുരൂഹം; അടുത്ത മന്ത്രിസഭയിൽ തീരുമാനമില്ലെങ്കിൽ നേതൃത്വത്തിന് ശ്രീധരനെ കിട്ടില്ല; നിലപാട് കടുപ്പിച്ച് മെട്രോ മാൻ

ആവണി ഗോപാൽ

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയെ ചൊല്ലി സർക്കാരും മെട്രോ മാൻ ഇ ശ്രീധരനും തമ്മിൽ ഉടക്കിലേക്ക്. പദ്ധതിയിൽ എത്രയും വേഗം തീരുമാനം എടുക്കണമെന്ന് ഡൽഹി മെട്രോ റയിൽ കോർപ്പറേഷൻ സർക്കാരിനെ അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ 22ന് പദ്ധതി ശ്രീധരന്റെ നേതൃത്വത്തിൽ ഡിഎംആർസി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ യോഗം ഉടൻ തീരുമാനം എടുക്കുമെന്നും പ്രഖ്യാപിച്ചു. എന്നാൽ മാസം രണ്ടു കഴിഞ്ഞിട്ടും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ പദ്ധതി രൂപരേഖ പോലും സർക്കാർ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ശ്രീധരൻ നിലപാട് കടുപ്പിക്കുന്നത്. ലൈറ്റ് മെട്രോ പദ്ധതിയുടെ നിർമ്മാണച്ചുമതല ഡിഎംആർസിയെ ഏൽപ്പിക്കാതിരിക്കാൻ ഗൂഢനീക്കം സജീവമാണ്. ഈ സാഹചര്യത്തിൽ തനിക്ക് ലൈറ്റ് മെട്രോയിൽ താൽപ്പര്യമില്ലെന്ന നിലപാടിൽ ശ്രീധരൻ എത്തിക്കഴിഞ്ഞു.

ലൈറ്റ് മെട്രോയിലെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയെന്നാണ് കരുതിയിരുന്നത്. എന്നാൽ രണ്ട് ദിവസം മുമ്പ് നിയമസഭയിൽ പൊതുമരാമത്ത് മന്ത്രി രേഖാ മൂലം വ്യക്തമാക്കിയത് രൂപരേഖ പോലും അംഗീകരിച്ചില്ലെന്നാണ്. നേരത്തെ പദ്ധതിയുടെ പങ്കാളിത്ത രീതിയെ കുറിച്ച് മാത്രമേ അഭ്യൂഹമുള്ളൂ എന്ന തരത്തിലാണ് സർക്കാർ കാര്യങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ സിപിഐ(എം) എംഎൽഎ വി ശിവൻകുട്ടിയുടെ ചോദ്യത്തിനുള്ള മറുപടിയിൽ ഡിപിആർ പോലും അംഗീകരിച്ചില്ലെന്ന് വ്യക്തമായതോടെയാണ് ഡിഎംആർസി നിലപാട് കടുപ്പിച്ചത്. അടുത്ത മന്ത്രിസഭാ യോഗമെങ്കിലും തീരുമാനം എടുക്കണമെന്നാണ് ഡിഎംആർസിയുടെ ആവശ്യം. അല്ലാത്ത പക്ഷം പദ്ധതിയിൽ നിന്ന് സ്വയം മാറും. ഇതു തന്നെയാണ് കമ്മീഷൻ ലക്ഷ്യമിടുന്ന ഉദ്യോഗസ്ഥ ലോബിയും ആഗ്രഹിക്കുന്നത്. മന്ത്രിസഭയിലെ ചില ഉന്നതരുടെ പിന്തുണയോടെ അത് സാധിക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങളെത്തിയെന്നതാണ് യാഥാർത്ഥ്യം.

പദ്ധതിക്ക് മന്ത്രിസഭാ അനുമതി പരമാവധി ദീർഘിപ്പിച്ച് ഡിഎംആർസിയെ പുകച്ചുചാടിക്കാനാണ് സർക്കാരിന്റെ ആശീർവാദത്തോടെ ഉദ്യോഗസ്ഥ ലോബിയുടെ ശ്രമം. അതുകൊണ്ട് തന്നെയാണ് മന്ത്രിസഭാ യോഗങ്ങളിൽ വിഷയം അജണ്ടയാകാത്തത്. ഡിഎംആർസി നിർദ്ദേശിക്കുന്ന ജപ്പാൻ ഏജൻസിയിൽനിന്നുള്ള വായ്പക്കെതിരെ ധനവകുപ്പ് ഉദ്യോഗസ്ഥർ രംഗത്തുവന്നതാണ് കാരണം. ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസി(ജിക്ക)യിൽനിന്ന് വായ്പ സ്വീകരിക്കുന്നത് ഗുണകരമല്ലെന്ന് ധനവകുപ്പ് പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചു. ഇതേത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് ക്യാബിനറ്റ് നോട്ട് തയാറാക്കാത്തതാണ് ലൈറ്റ് മെട്രോ അംഗീകാരം വൈകുന്നതിന് കാരണം. ശ്രീധരന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞിട്ടാണ് ഇതൊക്കെ നടക്കുന്നത് എന്നതാണ് വസ്തുത. അതു തന്നെയാണ് ശ്രീധരനെ ചൊടിപ്പിക്കുന്നതും. മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടൽ ഉണ്ടാകാത്തതിന് പിന്നിൽ തന്നെ ഒഴിവാക്കുകയെന്ന ലക്ഷ്യമാണുള്ളതെന്ന് ശ്രീധരൻ കരുതുന്നു.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോയ്ക്കായി ഡിഎംആർസി ഓഫീസുകൾ തുറന്നിട്ട് ഒരുവർഷമാകാറായി. വെറുതെ ഓഫീസ് തുറന്നിരിക്കാൻ അവർക്ക് താൽപ്പര്യമില്ല. അടുത്ത മന്ത്രിസഭാ യോഗത്തിൽ പദ്ധതിക്ക് അംഗീകാരം നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറയാൻ തുടങ്ങിയിട്ട് ആറുമാസമായി. മന്ത്രിസഭ അംഗീകരിച്ചാലേ ഡിഎംആർസിയുമായി കരാർ ഒപ്പിടാൻ കഴിയൂ. അതിനുശേഷം ടെൻഡർ നടപടികളിലേക്ക് കടക്കണം. സ്വകാര്യ പങ്കാളിത്തത്തോടെ ലൈറ്റ് മെട്രോ നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം പദ്ധതി പരാജയമാണെന്ന ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ അഭിപ്രായം വകവയ്ക്കാതെയാണ് സ്വകാര്യ പങ്കാളിത്തത്തിന് വീണ്ടുമുള്ള നീക്കം.

കഴിഞ്ഞവർഷം ഒക്ടോബർ 24നാണ് ലൈറ്റ് മെട്രോ സംബന്ധിച്ച ഡിഎംആർസിയുടെ പ്രോജക്ട് റിപ്പോർട്ടിന് കേരള റാപ്പിഡ് ട്രാൻസിറ്റ് കോർപറേഷൻ(കെആർടിസി) അംഗീകാരം നൽകിയത്. ഇതിനുശേഷം സർക്കാരിന്റെ ഭാഗത്തുനിന്ന് പദ്ധതിക്കനുകൂലമായ നടപടിയൊന്നുമുണ്ടായില്ലെന്നാതാണ് വസ്തുത. ആയിരക്കണക്കിന് കോടിരൂപയുടെ പർച്ചേസ് ടെൻഡറിൽ കണ്ണുവച്ചാണ് ഡി.എം.ആർ.സിയുടെ പദ്ധതിരേഖ തള്ളാനുള്ള ഇപ്പോഴത്തെ തന്ത്രങ്ങൾ. ഇതിനായി ധനവകുപ്പും പൊതുമരാമത്ത് വകുപ്പും ഒത്തുകളിക്കുകയാണ്. കൊച്ചി മെട്രോയെ ശ്രീധരന് തീറെഴുതി കൊടുത്തതിലെ കമ്മീഷൻ നഷ്ടം ഭീമമാണെന്ന് അഴിമതിക്കാരെ കൊണ്ട് നിറഞ്ഞ ഈ വകുപ്പിന് അറിയാം. ഇവർക്കൊപ്പം ശ്രീധരനെ കാണുമ്പോൾ മാത്രം വെളുക്കെ ചിരിക്കുന്ന രാഷ്ട്രീയക്കാരും ചേരുന്നു. ഇതോടെ ലൈറ്റ് മെട്രോയിലെ അട്ടിമറി സാധ്യതകളും സജീവമാകുന്നു.

ശ്രീധരനെ ഒഴിവാക്കി മറ്റാരെയെങ്കിലും കൊണ്ട് ചെയ്യിക്കാമെന്നാണ് ഈ ഗൂഡസംഘത്തിന്റെ മനസ്സിലിരിപ്പ്. എന്നാൽ ഓരോ ദിവസവും നഷ്ടമാകുമ്പോൾ നിർമ്മാണത്തിന് ചെലവാക്കേണ്ടി വരുന്ന കോടികളുടെ കണക്കും ഉയരത്തിലേക്ക് കുതിക്കുമെന്ന് കാണാതെ പോകുന്നു. എങ്ങനേയും കീശ വീർപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് തുറന്ന് പറയേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോൾ. ധനവകുപ്പ് ഉന്നയിച്ച തടസ്സവാദങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മറുപടി രേഖപ്പെടുത്താത്തത് ലൈറ്റ് മെട്രോ പദ്ധതിയെ പ്രതിസന്ധിയിലാക്കുകയാണ്. ഡി.എം.ആർ.സി.യിൽ നിന്ന് വിശദീകരണം തേടാത്തതാണ് കാരണം. ഫലത്തിൽ ധനവകുപ്പിന്റെ വിയോജനക്കുറിപ്പോടെ മാത്രമാകും ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച ഫയൽ മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തുക. അതുപോലും ചെയ്യുന്നില്ലെന്നതാണ് വസ്തുത. വിയോജനകുറിപ്പ് പോലൂം തള്ളി ശ്രീധരനെ പദ്ധതി ഏൽപ്പിക്കണ്ട സാമൂഹിക സാഹചര്യമുണ്ടെന്ന തരിച്ചറിവാണ് ഇതിന് കാരണം.

ലൈറ്റ് മെട്രോ പൊതുമേഖലയിൽ നിലനിർത്തുന്നതിനും നിർമ്മാണച്ചുമതല ഇ. ശ്രീധരൻ മുഖ്യോപദേഷ്ടാവായ ഡി.എം.ആർ.സി.യെ ഏൽപിക്കുന്നതിനുമാണ് മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതലയോഗത്തിൽ തീരുമാനമായത്. എന്നാൽ ഈ തീരുമാനത്തിനെതിരെയാണ് ധനവകുപ്പ് നിലപാടെടുത്തിരിക്കുന്നത്. ലൈറ്റ് മെട്രോയ്‌ക്കെതിരെ തടസ്സവാദങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ഫയൽ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ട് ആഴ്ചകൾ പിന്നിട്ടു. എന്നാൽ ഇക്കാര്യത്തിൽ ഡി.എം.ആർ.സി.യോട് വിശദീകരണം തേടിയിട്ടില്ല. വിശദപഠന റിപ്പോർട്ട് തയ്യാറാക്കിയ ഡി.എം.ആർ.സി.യിൽ നിന്ന് വിശദീകരണം വാങ്ങിയ ശേഷം പൊതുമരാമത്ത് വകുപ്പിന്റെ കുറിപ്പോടെയാണ് മന്ത്രിസഭയ്ക്ക് സമർപ്പിക്കേണ്ടത്. ഈ നീക്കം പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ധനമന്ത്രിയോ പൊതുമരാമത്ത് മന്ത്രിയോ ഈ വിഷയത്തിൽ ഇടപെടുന്നുമില്ല.

ധനവകുപ്പിന്റെ തടസ്സവാദങ്ങളിന്മേൽ കേരള മോണോറെയിൽ കോർപ്പറേഷൻ ലിമിറ്റ്ഡ് മുഖേനയാണ് പൊതുമരാമത്ത് വകുപ്പ് വിശദീകരണം തേടേണ്ടത്. തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാൻ കെ.എം.സി.എൽ. തയ്യാറായിട്ടില്ലെന്നാണ് ഡി.എം.ആർ.സി.യുടെയും പരാതി. പലവേദികളിലും പല ഉദ്യോഗസ്ഥർ മുഖേനയും തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും ഇതുവരെ തങ്ങളുടെ വിശദീകരണം മാത്രം കേൾക്കുന്നില്ലെന്നാണ് ഡി.എം.ആർ.സി. ഉദ്യോഗസ്ഥർ പറയുന്നത്. പദ്ധതി കൺസൾട്ടന്റായ ഡി.എം.ആർ.സി.യുടെ വിശദീകരണത്തോടു കൂടി മാത്രമേ പൊതുമരാമത്ത് വകുപ്പിന് മറുപടി നൽകാൻ കഴിയൂ. അതിന് തയ്യാറാകാത്തത് പദ്ധതിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാണ് സംശയം. പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഇത്തരമൊരാവശ്യം വന്നിട്ടില്ലെന്നാണ് കെ.എം.സി.എൽ. ഉദ്യോഗസ്ഥരും പറയുന്നത്.

ധനവകുപ്പിന്റെ കടുത്ത എതിർപ്പിനെ മറികടന്ന് മന്ത്രിസഭ ശ്രീധരനെ നിർമ്മാണച്ചുമതല ഏൽപ്പിക്കുകയാണെങ്കിൽ തന്നെയും അതിനുള്ള കാരണങ്ങൾ ഫയലിൽ രേഖാപരമായി ഉണ്ടാകില്ല. ഇത് ഭാവിയിലും പ്രശ്‌നങ്ങൾക്ക് വഴിതെളിച്ചേക്കാം. ഇത് മുൻനിർത്തിയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നീക്കമെന്നാണ് സംശയം. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതി ശ്രീധരനെ ഏൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കം മുതൽ തന്നെ ഒരുവിഭാഗം ഉദ്യോഗസ്ഥർ രംഗത്തുണ്ട്.

36 മാസമെന്ന റെക്കാഡ് സമയത്തിനുള്ളിൽ കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ്‌മെട്രോ ഓടിച്ചിരിക്കുമെന്ന ഇ.ശ്രീധരന്റെ വാക്ക് വകവയ്ക്കാതെ പദ്ധതിരേഖയിൽ (ഡി.പി.ആർ) ക്വറിയിട്ട് കളിക്കുകയാണ് ധനവകുപ്പ്. ധനവകുപ്പ് അഡി. ചീഫ്‌സെക്രട്ടറി കെ.എം. എബ്രഹാം ഉന്നയിച്ച മുപ്പതോളം സംശയങ്ങളടങ്ങിയ പത്തുപേജ് വീതമുള്ള രണ്ട് 'ക്വറി'കൾ ചീഫ്‌സെക്രട്ടറി പൊതുമരാമത്ത് വകുപ്പിന് കൈമാറിയെങ്കിലും രണ്ടുമാസത്തിലേറെയായി അവിടെ പൂഴ്‌ത്തിവച്ചിരിക്കുകയാണ്. സാങ്കേതികവിദ്യയെക്കുറിച്ചടക്കമുള്ള സംശയങ്ങൾക്ക് തങ്ങൾക്ക് മറുപടിനൽകാനാവില്ലെന്നാണ് പൊതുമരാമത്തിന്റെ നിലപാട്. ലൈറ്റ്‌മെട്രോയുടെ പദ്ധതിരേഖ ജൂലായ് ആദ്യവാരത്തിൽ മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്താനിരിക്കെയാണ് പുതിയ കരുനീക്കങ്ങളുമായി ഉദ്യോഗസ്ഥർ രംഗത്തെത്തിയത്. ധനവകുപ്പിന്റെ സംശയങ്ങളും മറുപടിയില്ലെന്ന പൊതുമരാമത്തിന്റെ റിപ്പോർട്ടും അതേപടി മന്ത്രിസഭയ്ക്ക് മുന്നിലെത്തിച്ച് തള്ളാനോ മാറ്റിവയ്‌പ്പിക്കാനോ ആണ് നീക്കം. ലൈറ്റ്‌മെട്രോയുടെ സാങ്കേതികവിദ്യയും പ്രവർത്തനവുമടക്കമുള്ള ധനവകുപ്പിന്റെ ചോദ്യങ്ങൾ ഡി.എം.ആർ.സിക്ക് കൈമാറരുതെന്നാണ് പൊതുമരാമത്ത് വകുപ്പിനുള്ള രഹസ്യനിർദ്ദേശം. പദ്ധതിനടത്തിപ്പിനെക്കുറിച്ച് ഏത് സംശയവും ദൂരീകരിക്കാൻ സദ്ധമാണെന്ന് ഇ. ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചുവെങ്കിലും ധനവകുപ്പ് അതൊന്നും വകവയ്ക്കുന്നില്ല. പദ്ധതിരേഖയിൽ അടിമുടി അവ്യക്തതയാണെന്ന് വരുത്തിത്തീർത്ത് തുടർനടപടികൾ വൈകിപ്പിക്കാനാണ് വകുപ്പുമേധാവികളുടെ ശ്രമം. കഴിഞ്ഞ ഒക്ടോബറിൽ ഡി.എം.ആർ.സി സമർപ്പിച്ച പദ്ധതിരേഖയാണ് മന്ത്രിസഭയിലെത്തിക്കാതെ എട്ടുമാസമായി വകുപ്പുകൾ തട്ടിക്കളിക്കുന്നത്.

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ഗതാഗതത്തിരക്കിന് പരിഹാരമായി നടപ്പാക്കാനിരുന്ന മോണോറെയിൽ പദ്ധതിയാണ് ലക്ഷ്യമിട്ടത്. ഇരുനഗരങ്ങളിലുമായി മോണോറെയിൽ പദ്ധതി നടപ്പാക്കാൻ 5990 കോടി ചെലവാകുമെന്നാണ് പദ്ധതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്ന ഡി.എം.ആർ.സി സർക്കാറിനെ അറിയിച്ചിരുന്നത്. എന്നാൽ, 14000 കോടി വേണമെന്നാണ് പദ്ധതിക്ക് ടെൻഡർ സമപ്പിച്ച ബൊംബാർടിയർ എന്ന കമ്പനി ആവശ്യപ്പെട്ടത്. ഇതിനത്തെുടർന്നാണ് കുറച്ചുകൂടി ചെലവുകുറഞ്ഞ ലൈറ്റ് മെട്രോയിലേക്കു മാറാൻ തീരുമാനമായത്. ഇതിൽ വിശദ പഠന റിപ്പോർട്ടും ഡിഎആർസി നൽകി. തിരുവനന്തപുരത്ത് 22 കിലോമീറ്ററും കോഴിക്കോട് 14 കിലോമീറ്ററുമാണ് മോണോറെയിൽ പദ്ധതിക്കായി പ്രാരംഭഘട്ടത്തിൽ പരിഗണിച്ചത്. ഇതു തന്നെയാണ് ലൈറ്റ് മെട്രോയുടേയും റൂട്ട്. തിരുവനന്തപുരം ലൈറ്റ് മെട്രോയാണ് ആദ്യ ഘട്ടത്തിൽ ചർച്ചയാകുന്നത്. റോഡുകൾക്കു വീതി കുറവായതിനാൽ കൂടിയാണ് മോണോ റെയിൽ പദ്ധതി ഉപേക്ഷിച്ച് തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ നടപ്പാക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചതെന്നതാണ് യാഥാർത്ഥ്യം.

പൂർണമായും സർക്കാർ ചെലവിൽ നടപ്പാക്കാനാണ് ഡിഎംആർസിയുടെ പദ്ധതി റിപ്പോർട്ട് വിഭാവനം ചെയ്യുന്നത്. കൂടിയ മൂലധനച്ചെലവും കുറഞ്ഞ ലാഭവും സ്വകാര്യ സംരംഭകരെ നിരുത്സാഹപ്പെടുത്തുമെന്നാണ് നിരീക്ഷണം. ഡൽഹി മെട്രോ മാതൃകയിൽ പദ്ധതി നടപ്പാക്കുകയാണു വേണ്ടത്. 20 ശതമാനം വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതവും 60 ശതമാനം പുറത്തുനിന്നുള്ള ഫണ്ടുമാണ് പദ്ധതി റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നത്. ഈ 60 ശതമാനം സർക്കാർ മേഖലകളിൽ നിന്നു കണ്ടെത്തണമെന്നു റിപ്പോർട്ടിൽ പറയുന്നു. 3453 കോടി രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കുന്നത്. എന്നാൽ 2021ൽ പദ്ധതിയുടെ പൂർത്തീകരണ ഘട്ടത്തിൽ ഇത് 4219 കോടി രൂപയായി ഉയരും. ഈ തുകയുടെ 60 ശതമാനമാണ് സർക്കാർ എക്‌സ്‌േറ്റണൽ ഫണ്ടായി കണ്ടെത്തേണ്ടത്. ഒരു കിലോമീറ്ററിനുള്ള നിർമ്മാണച്ചെലവ് 158 കോടിയാണ്. ടെക്‌നോസിറ്റി മുതൽ കരമന വരെയുള്ള 21.82 കിലോമീറ്ററാണ് ലൈറ്റ് മെട്രോ ഓടുന്നത്. അഞ്ചു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയും.

കൺസൾട്ടൻസി ഫീസിനത്തിലും മറ്റും വൻതുക ഈടാക്കുന്ന ഡൽഹി മെട്രോ റയിൽ കോർപ്പറേഷനെ ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ധനപൊതുമാരമത്ത് വകുപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും ശ്രീധരനെ പ്രകോപിപ്പിക്കാനാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ലൈറ്റ് മെട്രോ നിർമ്മാണം സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് നൽകിയ നിർദ്ദേശങ്ങളിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണുള്ളത്. ലൈറ്റ് മെട്രോ പദ്ധതിക്ക് പകരം ഫുൾമെട്രോ തന്നെ പരിഗണിക്കണമെന്നാണ് പ്രധാന ആവശ്യം. പദ്ധതിക്ക് കൊച്ചി മെട്രോ മാതൃകയിലുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിക്കുന്നതിന് പകരം സ്വകാര്യപങ്കാളിത്തമാണ് ആവശ്യങ്ങളിൽ രണ്ടാമത്തേത്. ശ്രീധരൻ മുഖ്യ ഉപദേഷ്ടാവായ ഡി.എം.ആർ. സി.യുടെ പ്രവർത്തനങ്ങൾക്കെതിരെയുള്ള രൂക്ഷമായ വിമർശമാണ് മൂന്നാമത്തേത്. ഇതിൽ മോണോറെയിൽ പദ്ധതിക്കായി ഒമ്പത് കോടി രൂപ ഡി.എം.ആർ.സി. ഈടാക്കുകയും പദ്ധതി ഉപേക്ഷിക്കുകയും ചെയ്തതായി ആരോപിക്കുന്നു. ശ്രീധരനെ ഒഴിവാക്കണമെന്നാണ് ഈ നിർദ്ദേശങ്ങളുടെ ആകെ തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP