Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലേക്ക് എന്തിന് ഞാനെത്തണം, ഇവിടെ മുസ്ലിം ലീ​ഗുണ്ടല്ലോ; നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എഐഎംഐഎം മത്സരിക്കില്ലെന്ന് വ്യക്തമാക്കി അസദുദ്ദീൻ ഒവൈസി; മുസ്ലിമിനെ പ്രതിനിധീകരിക്കേണ്ടത് മുസ്ലിമാണ് എന്ന മുദ്രാവാക്യം ഉയർത്തുന്ന നേതാവിന്റെ കേരളത്തിലെ നിലപാട് ഇങ്ങനെ

കേരളത്തിലേക്ക് എന്തിന് ഞാനെത്തണം, ഇവിടെ മുസ്ലിം ലീ​ഗുണ്ടല്ലോ; നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എഐഎംഐഎം മത്സരിക്കില്ലെന്ന് വ്യക്തമാക്കി അസദുദ്ദീൻ ഒവൈസി; മുസ്ലിമിനെ പ്രതിനിധീകരിക്കേണ്ടത് മുസ്ലിമാണ് എന്ന മുദ്രാവാക്യം ഉയർത്തുന്ന നേതാവിന്റെ കേരളത്തിലെ നിലപാട് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രത്യക്ഷത്തിൽ ബിജെപിയുടെ അതിശക്തനാ വിമർശകൻ. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ ജയിപ്പിക്കുന്ന വോട്ട് ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ സുഹൃത്ത്. ബീഹാറിലെ പോരാട്ട ചൂടിൽ മോദി ഫാക്ടറിനെ വിജയിപ്പിച്ച ഓൾ ഇന്ത്യ മജ്ലിസ് ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) കൂടുതൽ കളികൾക്ക് തയ്യാറെടുക്കുമ്പോഴും താനും തന്റെ പാർട്ടിയും കേരളത്തിലേക്കില്ലെന്ന് വ്യക്തമാക്കി അസദുദ്ദീൻ ഒവൈസി. മനോരമ ഓൺലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അസദുദ്ദീൻ ഉവൈസി വ്യക്തമാക്കി. കേരളത്തിൽ മുസ്ലിം രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ മുസ്ലിം ലീ​ഗ് ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംസ്ഥാനത്ത് മറ്റേതെങ്കിലും പാർട്ടിയുമായി ചേർന്ന് മത്സരിക്കുകയോ ഏതെങ്കിലും പാർട്ടിക്ക് വേണ്ടി പ്രചരണം നടത്താനോ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.”കേരളത്തിൽ മുസ്‌ലിം ലീഗുണ്ട്. തങ്ങൾ കുടുംബമാണ് അതിനു നേതൃത്വം കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ഞാൻ കേരളത്തിലേക്കു വരുന്നില്ല”, ഉവൈസി പറഞ്ഞു.തന്റെ പാർട്ടി അസമിലും കേരളത്തിലും മത്സരിക്കില്ലെന്നു നേരത്തെ തന്നെ പറഞ്ഞ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ബീഹാർ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ഉവൈസിയുടെ പാർട്ടി കാഴ്ചവെച്ചത്. ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുടെ ഭാഗമായി 24 സീറ്റുകളിലാണ് എം.ഐ.എം.ഐ.എം മത്സരിച്ചത്.അഞ്ച് സീറ്റിൽ ഉവൈസിയുടെ പാർട്ടിക്ക് ജയിക്കാനായിരുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും രണ്ടു സീറ്റുകളിൽ വിജയം നേടാൻ പാർട്ടിക്കായി.

ബിഹാറിൽ 5 സീറ്റുകൾ പിടിക്കുകയും മഹാസഖ്യത്തിന്റെ വിജയപ്രതീക്ഷയെ തകർക്കുകയും ചെയ്‌തെന്ന വിമർശനങ്ങൾക്കിടെ കൂടുതൽ സംസ്ഥാനങ്ങളിൽ മൽസരിക്കാൻ ഒവൈസിയുടെ പാർട്ടി എത്തുകയാണ്. ഉത്തർ പ്രദേശ്, ബംഗാൾ എന്നിവിടങ്ങളിൽ കൂടി മൽസരിക്കുമെന്ന് ഒവൈസി വ്യക്തമാക്കി. ബിഹാറിൽ 20 സീറ്റുകളിലാണ് എഐഎംഐഎം മൽസരിച്ചത്. ഇതിൽ അഞ്ചിടത്ത് ജയിച്ചു. പോൾ ചെയ്ത നാലു കോടിയിലധികം വോട്ടുകളിൽ 1.24% ആണ് എഐഎംഐഎമ്മിനു ലഭിച്ചത്. 2015ൽ പാർട്ടിക്ക് 0.5% മാത്രമായിരുന്നു വോട്ട് വിഹിതം.

ബീഹാറിൽ കിഷൻഗഞ്ച്, പൂർണിയ, കതിഹാർ, അരാരിയ എന്നീ ജില്ലകൾ ഉൾപ്പെടുന്ന സീമാഞ്ചൽ മേഖലയിലാണ് ഒവൈസി വോട്ടു പിടിച്ചത്. മേഖലയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തന്റെ പാർട്ടി ഭാഗമാകുമെന്ന് ഒവൈസി വ്യക്തമാക്കി. അതേസമയം, എഐഎംഐഎം മൽസരിച്ചത് ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കിയെന്ന ആരോപണത്തോട് താനൊരു രാഷ്ട്രീയ പാർട്ടിയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്, അതിന് സ്വന്തമായി മത്സരിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്. സീമാഞ്ചൽ മേഖലയിൽ ബിജെപിക്കുണ്ടായ മുൻതൂക്കത്തിന് കാരണം മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ ഒവൈസിയെ തേടിയെത്തിയതാണ്. അല്ലാത്ത പക്ഷം ഇഞ്ചോടിഞ്ഞ് പോരാട്ടം നടന്ന ബീഹാറിൽ മഹാസഖ്യത്തിന് അധികാരം കിട്ടുമായിരുന്നു. ബിജെപി വിരുദ്ധ വോട്ടുകളാണ് മഹാസഖ്യത്തിന് വീഴാതെ ഒവൈസി ഫാക്ടർ ബീഹാറിൽ അടർത്തിയെടുത്തത്.

വിവാദങ്ങളെ ഒവൈസി പുച്ഛത്തോടെ തള്ളിക്കളയുന്നുമുണ്ട്. 'നിങ്ങൾ പറയുന്നത് ഞങ്ങൾ തിരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്നാണ്. മഹാരാഷ്ട്രയിൽ നിങ്ങൾ പോയി ശിവസേനയുടെ മടിയിൽ ഇരുന്നില്ലേ. ആരെങ്കിലും ഞങ്ങൾ എന്തിനാണ് മൽസരിച്ചതെന്ന് ചോദിച്ചാൽ, ഞങ്ങൾ ബംഗാളിലും മഹാരാഷ്ട്രയിലും രാജ്യത്ത് ഇനി വരാൻ പോകുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും മൽസരിക്കുമെന്നാണ് മറുപടി പറയുന്നത്. എനിക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആരുടെയും അനുവാദം വേണ്ട'. 2022ൽ യുപിയിൽ മത്സരിക്കും. ആരുമായി സഖ്യം ചേരണമെന്ന് കാലം പറയുമെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ വോട്ടുകൾ ഇല്ലാതാക്കിയത് എഐഎംഐഎം ആണെന്ന ബംഗാൾ കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ അധിർ രഞ്ജൻ ചൗധരിയുടെ പരാമർശത്തോട് സ്വന്തം മണ്ഡലത്തിലെ മുസ്ലിംകൾക്ക് അദ്ദേഹം എന്താണ് ചെയ്തു കൊടുത്തിട്ടുള്ളത് എന്ന മറുചോദ്യമാണ് ഒവൈസി ഉന്നയിക്കുന്നത്. എഐഎംഐഎം ബംഗാളിലേക്കു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രഖ്യാപനം തൃണമൂലിനും കോൺഗ്രസിനും കടുത്ത വെല്ലുവിളിയാണ്. ബംഗാളിലെ മുസ്ലിം വോട്ടുകൾ കീശയിലാക്കി ജയിക്കാനുള്ള മമതാ ബാനർജിയുടെ തന്ത്രം പൊളിക്കാൻ ഒവൈസിക്ക് കഴിയുമെന്ന വിലയിരുത്തൽ ബിജെപിക്കുമുണ്ട്.

ഇന്ത്യ മുഴുവൻ വേരുകളുണ്ടാക്കുകയെന്ന ലക്ഷ്യമാണ് അസദുദ്ദീൻ ഒവൈസിക്കുള്ളത്. ഹൈദരാബാദിലെ രാഷ്ട്രീയ കുടുംബത്തിൽ നിന്നെത്തി അസാധ്യമെന്ന് കരുതിയത് നേടുകയാണ് ഒവൈസി. ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയം തന്റെ പക്ഷത്തെത്തിച്ച് പുതിയൊരു രാഷ്ട്രീയ അധികാര കേന്ദ്രമാവുകയാണ് ലക്ഷ്യം. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ഒറ്റയ്ക്ക് ജയിക്കാനുള്ള കരുത്ത് ഒവൈസി നേടുന്നതിന് തെളിവാണ് ബീഹാറിലെ ജയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാൻ അമിത് ഷായെയും രാഹുൽ ഗാന്ധിയെയും വെല്ലുവിളിച്ച് ഒവൈസി ചർച്ചകളിൽ നിറഞ്ഞിരുന്നു. ധൈര്യമുണ്ടെങ്കിൽ ഹൈദരാബാദിൽ മത്സരിക്കൂ എന്ന് അമിത് ഷായെയും രാഹുൽ ഗാന്ധിയെയും ഒവൈസി വെല്ലുവിളിച്ചിരുന്നു .

കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത വിമർശനം ഉന്നിയിക്കുന്ന ദേശീയ നേതാവ് കൂടിയാണ് അസദുദ്ദീൻ ഒവൈസി. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാക്കിസ്ഥാൻ അതിൽ ഇടപെടരുതെന്നും ഒവൈസി വ്യക്തമാക്കിയിരുന്നു. ആവശ്യമില്ലാതെ കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ തലയിടരുതെന്നാണ് ഒവൈസിയുടെ വിമർശനം. കാശ്മീരിലെ യുവസമൂഹം ഇന്ത്യയ്ക്ക് വേണ്ടപ്പെട്ടതാണെന്നും ഒവൈസി കൂട്ടിച്ചേർത്തിരുന്നു. അങ്ങനെ ദേശീയ നിലപാടുമായി വോട്ടുകൾ നേടുകയാണ് ഒവൈസിയെന്ന രാഷ്ട്രീയക്കാരൻ. ഇന്ത്യൻ മുസ്ലിംകളെ 'പാക്കിസ്ഥാനി' എന്നുവിളിച്ച് ആക്ഷേപിക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്ന പറയുന്ന ഒവൈസി ഒരേ സമയം ബിജെപിയേയും കോൺഗ്രസിനേയും വിമർശിച്ചാണ് മുന്നോട്ട് പോകുന്നത്. തെലുങ്കാനയിൽ വൈഎസ് ആർ റഡ്ഡിയെ വീണ്ടും മുഖ്യമന്ത്രിയാക്കിയതും ഒവൈസിയുടെ തന്ത്രമാണ്.

കോൺഗ്രസ് പൂർണ്ണമായി ക്ഷീണിച്ചെന്നും കാത്സ്യം കുത്തിവച്ചാൽ പോലും രക്ഷപ്പെടില്ലെന്നും ആരു വിചാരിച്ചാലും പാർട്ടിയെ രക്ഷപ്പെടുത്താൻ കഴിയില്ലെന്നും ഒവൈസി വിമർശിക്കുന്നു. കോൺഗ്രസ് പാർട്ടി മുങ്ങുന്ന കപ്പലാണ്. ക്യാപ്റ്റനായ രാഹുൽ ഗാന്ധി കപ്പൽ മുങ്ങുന്നതിന് മുൻപ് കരയിലേക്ക് ചാടി ഒറ്റക്ക് രക്ഷപ്പെട്ടുവെന്നും ഒവൈസിയുടെ പരിഹാസം ദേശീയ രാഷ്ട്രീയം ഏറെ ചർച്ച ചെയ്തതുമാണ്. 'ഇന്ത്യൻ മുസ്ലിംകളെ പാക്കിസ്ഥാനികൾ എന്നു വിളിക്കുന്നവരെ ശിക്ഷിക്കാൻ നിയമം കൊണ്ടുവരണം. കുറ്റക്കാരെ മൂന്നു വർഷം ജയിലിൽ അടയ്ക്കണം. മുഹമ്മദലി ജിന്നയുടെ 'രണ്ടു രാജ്യം' എന്ന ആവശ്യത്തെ നിരാകരിച്ചവരാണ് ഇന്ത്യയിലെ മുസ്ലിംകൾ. പക്ഷേ, ഇപ്പോഴും പുറമേ നിന്നുള്ളവരാണെന്ന രീതിയിലാണു മുസ്ലിംകളെ കാണുന്നതെന്നും ഒവൈസി പറയുമ്പോൾ നിറയുന്നത് രാജ്യ സ്നേഹമാണ്.

ഹൈദരബാദ് ആസ്ഥാനമായുള്ള ഓൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്ന മുസ്ലിം രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷൻ അങ്ങനെ ഇന്ത്യൻ രാഷ്ട്രീയത്തിന് ഇന്ന് പിടികിട്ടാത്ത ചോദ്യമാണ്. ബിജെപിയെ വിമർശിച്ച് അവരെ വിജയിപ്പിക്കുന്ന രാഷ്ട്രീയ വക്താവ്. ഹൈദരാബാദിലെ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ അബ്ദുൾ വഹാദ് ഉവൈസി, മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിയെൻനെ 1957 സെപ്റ്റംബർ 18-ന് അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ എന്നാക്കി മാറ്റുകയും ചെയ്തു. പിതാവ് സുൽത്താൻ സലാഹുദ്ദീൻ 1962 ൽ ആന്ധ്രാ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അച്ഛൻ ഒവൈസി 1984 ൽ ആദ്യമായി ഹൈദരാബാദ് നിയോജകമണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതൽ തിരഞ്ഞെടുപ്പു വരെ അദ്ദേഹം തുടർച്ചയായി വിജയിച്ചു. 2008 ൽ അച്ഛൻ അന്തരിച്ചു.

2004 മുതൽ ഹൈദരാബാദ് മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധാനം ചെയ്യുന്ന ഒവൈസി ഇന്ത്യയിലെ മുസ്ലിം യുവജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള നേതാവാണ്. 2014-ലെ തിരഞ്ഞെടുപ്പിൽ രണ്ടുലക്ഷത്തിലേറെ വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പല പരാമർശങ്ങളും വിവാദം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, മുസ്ലിം സമൂഹം അദ്ദേഹത്തെ ആരാധനയോടെയാണ് കാണുന്നത്. ബീഹാറിലും മതാടിസ്ഥാനത്തിലുള്ള ഒരു ധ്രുവീകരണത്തിലാണ് ഒവൈസിയും ഊന്നുന്നത്. ഇംഗൽഷിലും ഉറുദുവിലും ഹിന്ദിയിലും തീപ്പൊരിപ്രസംഗങ്ങൾ നടത്തുന്ന ഒവൈസി അവകാശപ്പെടുന്നത് താൻ ഇന്ത്യൻ മുസ്ലിങ്ങളുടെ ശബ്ദമാണെന്നാണ്. ബിജെപി. കേന്ദ്രത്തിൽ അധികാരത്തിൽവന്നശേഷം മുസ്ലിങ്ങളിലുണ്ടായിട്ടുള്ള ആശങ്കയാണ് അദ്ദേഹം ഉയർത്തിക്കാട്ടുന്നത്. ചില ബിജെപി. നേതാക്കളുടെ തീവ്രഹിന്ദുത്വസമീപനങ്ങൾ മുസ്ലിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു കേന്ദ്രമന്ത്രിയാണ് ഹിന്ദുക്കളെ രാം കാ ബച്ചാ എന്നും മറ്റുള്ളവരെ ഹറാം കാ ബച്ചാ എന്നും വിശേഷിപ്പിച്ചത്. പാക്കിസ്ഥാനിൽ പോകട്ടെ എന്നുവരെയുള്ള ചില പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങൾ ഒവൈസി ചൂണ്ടിക്കാട്ടുന്നു.

ലണ്ടിനിൽ നിന്ന് ബാരിസ്റ്റർ ബിരുദം നേടിയിട്ടുള്ള ഈ നേതാവ് ലക്ഷ്യമിടുന്നത് മുസ്ലിം യുവാക്കളെയാണ്. നഗരങ്ങളിലെ 13 ശതമാനത്തോളം മുസ്ലിം യുവാക്കൾ തൊഴിൽരഹിതരാണെന്ന് അദ്ദേഹം പരാതിപ്പെടുന്നു. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യക്ക് ആനുപാതികമായുള്ള അംഗസംഖ്യ നിയമസഭകളിലോ പാർലമെന്റിലോ ഇല്ലെന്നുകാണിക്കാൻ അദ്ദേഹം സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഉദ്ധരിക്കുന്നു. മതേതരപാർട്ടികൾ മുസ്ലിങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതുകൊണ്ടാണ് ഒരു മുസ്ലിം പാർട്ടിയായ എം.ഐ.എമ്മിനെ ജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുന്നത്. ''മുസ്ലിമിനെ പ്രതിനിധീകരിക്കേണ്ടത് മുസ്ലിമാണ്'' ഒവൈസിയുടെ പ്രസംഗങ്ങളിൽ ഈ ശബ്ദം ഉയർന്നുകേൾക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP