Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൂ ആപ്പിന്റെ പ്രചരണം പരസ്യമായി ഏറ്റെടുത്തു കേന്ദ്രമന്ത്രിമാരും റിപ്പബ്ലിക് ടിവിയും; ഒറ്റയടിക്ക് ഫോളോവേഴ്സ് വർദ്ധിച്ചത് അഞ്ച് മില്യനായി; അപകടം മണത്ത ട്വിറ്റർ ഒടുവിൽ കേന്ദ്രത്തിന്റെ വഴിയിൽ; കേന്ദ്രസർക്കാർ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു; ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥ തലത്തിലും മാറ്റം വരുത്തുന്നു

കൂ ആപ്പിന്റെ പ്രചരണം പരസ്യമായി ഏറ്റെടുത്തു കേന്ദ്രമന്ത്രിമാരും റിപ്പബ്ലിക് ടിവിയും; ഒറ്റയടിക്ക് ഫോളോവേഴ്സ് വർദ്ധിച്ചത് അഞ്ച് മില്യനായി; അപകടം മണത്ത ട്വിറ്റർ ഒടുവിൽ കേന്ദ്രത്തിന്റെ വഴിയിൽ; കേന്ദ്രസർക്കാർ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ചു; ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥ തലത്തിലും മാറ്റം വരുത്തുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒടുവിൽ കേന്ദ്രസർക്കാറിന്റെ സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ടു ട്വിറ്റർ. കാർഷിക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി രാജ്യവിരുദ്ധത ആരോപിച്ചുള്ള ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന കേന്ദ്രസർക്കാർ ആവശ്യത്തോട് മുഖം തിരിച്ചു നിന്ന ട്വിറ്റർ ഒടുവിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയാണ്. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട 97 ശതമാനം അക്കൗണ്ടുകളും ട്വിറ്റർ മരവിപ്പിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ഈ ട്വീറ്റുകൾ എന്ന നിലപാട് മാറ്റിയാണ് അക്കൗണ്ടുകൽ മരവിപ്പിച്ചത്. 1,398 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ബാക്കി അക്കൗണ്ടുകളെ സംബന്ധിച്ചുള്ള നടപടികൾ ട്വിറ്റർ ആരംഭിച്ചതായാണ് വിവരം. ട്വിറ്ററിന്റെ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥതലത്തിൽ മാറ്റമുണ്ടാകുമെന്നും ട്വിറ്റർ കേന്ദ്രസർക്കാരിനെ അറിയിച്ചു.

ട്വിറ്ററിന് ബദലായി ഇന്ത്യയുടെ സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ കൂ ആപ്പിനെ പ്രോത്സാഹിപ്പിക്കാുന്ന നിലപാടിലായിരുന്നു കേന്ദ്രസർക്കാർ. ഇത് ട്വിറ്ററിന് ഇന്ത്യയിൽ ഭീഷണിയാകുമെന്ന് കണ്ടാണ് ട്വിറ്റർ ഇപ്പോൾ വഴങ്ങുന്നത്. 1,435 അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നായിരുന്നു കേന്ദ്രസർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നത്. മോദി കർഷകരുടെ വംശഹത്യ ആസൂത്രണം ചെയ്യുന്നു എന്ന ഹാഷ് ടാഗിലൂടെ ട്വീറ്റ് ചെയ്തിരുന്ന 257 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിൽ 220 അക്കൗണ്ടുകൾ മരവിപ്പിച്ചതായി ട്വിറ്റർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

സിപിഎം. കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് സലിം, കാരവൻ മാസിക തുടങ്ങിയ അക്കൗണ്ടുകൾ കേന്ദ്രസർക്കാർ നൽകിയ പട്ടികയിൽ ഉണ്ടായിരുന്നുവെങ്കിലും ഇവയ്ക്കെതിരേ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം 1,178 ഓളം അക്കൗണ്ടുകൾക്ക് ഖാലിസ്താനുമായി ബന്ധമുണ്ടെന്ന് സർക്കാർ ആരോപിച്ചിരുന്നു. ഇതിൽ ഭൂരിപക്ഷം അക്കൗണ്ടുകളും മരവിപ്പിച്ചതായി ട്വിറ്റർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിലുള്ള ആശയവിനിമയം കൂടുതൽ ദൃഢമാക്കാൻ മുതിർന്ന ഉദ്യോഗസ്ഥ തലത്തിൽ വലിയ അഴിച്ചുപണിക്ക് തങ്ങൾ തയ്യാറാണെന്നും ട്വിറ്റർ അറിയിച്ചു. കേന്ദ്ര ഐ.ടി. സെക്രട്ടറിയുമായി ട്വിറ്റർ ഗ്ലോബൽ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്വിറ്ററുമായി വലിയ പ്രശ്‌നത്തിലായിരുന്നു കേന്ദ്രസർക്കാർ മൈക്രോ ബ്ലോഗിങ് സൈറ്റിന് ഒരു ബദൽ എന്ന ആലോചനയിൽ 'കൂ' ആപ്പിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു. ഇന്ത്യയിലെ മുതിർന്ന രാഷ്ട്രീയ വ്യക്തിത്വങ്ങൾ തന്നെ ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് വരികയും ചെയ്തു. കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്, കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർ അടുത്തിടെ കൂ അക്കൗണ്ട് തുറന്ന പ്രമുഖരാണ്. റിപ്പബ്ലിക് ടി വി വഴിയും കൂവിന് വലിയ പബ്ലിസിറ്റഇ ലഭിച്ിരുന്നു.

'നവംബർ 2019ലാണ് കൂ എന്ന ആശയത്തിൽ പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യയിലെ എല്ലാ ഭാഷകളുടെയും ശബ്ദം ലോകത്തിന് കേൾപ്പിക്കുക എന്നതാണ് ലക്ഷ്യം, ട്വിറ്റർ അടക്കം പ്രതിനിധ്യം ചെയ്യുന്ന 1 ശതമാനം വരുന്ന ഇംഗ്ലീഷ് സംസാരിക്കുന്നവരെ മാത്രമാണ്. മാർച്ച് 2020 ന് കോവിഡ് പ്രതിസന്ധിക്കിടയിലാണ് ഈ ആപ്പ് പുറത്തിറങ്ങിയത്' - ഇതാണ് കൂ സഹസ്ഥാപകയും, സിഇഒയുമായ അപർമേയ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.

നിലവിൽ ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം, മൈ ഗവ്, ഡിജിറ്റൽ ഇന്ത്യ, ഇന്ത്യപോസ്റ്റ്, നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണകിസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, കോമൺ സർവീസസ് സെന്റർ, ഡിജി ലോക്കർ, നാഷണൽ ഇന്റർനെറ്റ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് എന്നിവയ്ക്ക് കൂ വിൽ വെരിഫൈഡ് അക്കൗണ്ടുകളുണ്ട്.

പത്ത് മാസം മുമ്പാണ് കൂ പ്ലാറ്റ് ഫോം അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയുടെ ആത്മനിർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ചിന്റെ ഭാഗമായാണ് കൂ വികസിപ്പിക്കപ്പെട്ടത്. മത്സരത്തിലെ സോഷ്യൽ വിഭാഗത്തിൽ കൂ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലും കൂ വിനെ പ്രശംസിക്കുകയുണ്ടായി. വിവിധ പ്രാദേശിക ഭാഷകൾ കൂവിൽ ലഭ്യമാണ്. ട്വിറ്ററിന് സമാനമായാണ് കൂ പ്ലാറ്റ്ഫോമിന്റേയും രൂപകൽപന. ഇതിൽ നമ്മൾ പങ്കുവെക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിൽക്കുക. റീട്വീറ്റിന് പകരമായി റീ കൂ എന്നും റീട്വീറ്റ് വിത്ത് കമന്റിന് പകരമായ റീ കൂ വിത്ത് കമന്റ് എന്നീ സൗകര്യവും കൂവിലുണ്ട്. ഫേസ്‌ബുക്കിലെ ലൈക്ക് ബട്ടന് സമാനമാണ് കൂവിലെ ലൈക്ക് ബട്ടൻ.

ഐഒഎസിലും, ആൻഡ്രോയ്ഡിലും പ്രവർത്തിക്കുന്ന ഈ ആപ്പ്. ട്വിറ്റർ രീതിയിൽ പോസ്റ്റുകൾ ഇടാനും, മറ്റുള്ളവരെ ഫോളോ ചെയ്യാനും ഉപകാരപ്പെടും. 400 ആണ് ഒരു കൂ പോസ്റ്റിന്റെ ക്യാരക്ടർ ലിമിറ്റ്. ഇ-മെയിൽ വഴിയോ മൊബൈൽ നമ്പർ വഴിയോ ഇത് ലോഗിൻ ചെയ്യാം. ഒപ്പം നിങ്ങളുടെ ഫേസ്‌ബുക്ക്, ലിങ്കിഡ് ഇൻ പ്രോഫൈലുകൾ ഇതിനൊപ്പം ചേർക്കാം. ഓഡിയോ വീഡിയോ പോസ്റ്റുകൾ ചെയ്യാനും സാധിക്കും.

ബംഗലൂരു ആസ്ഥാനമാക്കിയുള്ള ബോംബിനെറ്റ് ടെക്‌നോളജീസാണ് ഈ ആപ്പിന് പിന്നിൽ. ആത്മനിർഭർ ആപ്പ് ചലഞ്ചിൽ ഇവരും വിജയിച്ചിരുന്നു. അതേ സമയം ട്വിറ്ററിന് ബദലാണോ കൂ എന്ന ചോദ്യത്തിന് ആപ്പിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് വ്യക്തമായ ഉത്തരമുണ്ട്. 'ഞങ്ങൾ ആരംഭിച്ചത് ഇത് ചർച്ച ചെയ്യപ്പെടണം എന്ന ആഗ്രഹത്തിലാണ്, ഇന്ത്യയിലെ ഭാഷകൾക്കാണ് ഞങ്ങൾ പ്രധാന്യം നൽകുന്നത്. അതിന് ആവശ്യമായ പ്രോഡക്ട് സമീപനമാണ് ഇവിടെ. അതിനാൽ തന്നെ കൂ V ട്വിറ്റർ എന്ന കാര്യത്തിന് ഇവിടെ പ്രസക്തിയില്ല, ഇന്ത്യൻ പ്രദേശിക ഭാഷ ഉപയോക്താക്കളെയാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്' - കൂ സഹസ്ഥാപകയും, സിഇഒയുമായ അപർമേയ രാധാകൃഷ്ണൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP