Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഭയകേസിൽ വിചാരണനടപടികൾ നീതിപൂർവ്വമല്ലായിരുന്നെന്ന് ഫാദർ തോമസ് എം കോട്ടൂരും സിസ്‌റ്റർ സെഫിയും; തങ്ങളുടെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഇരുവരും ഹൈക്കോടതിയിൽ; സിബിഐ കോടതിയുടെ ഉത്തരവിന് എതിരായ ഹർജി ഹൈക്കോടതി പരിഗണിക്കുന്നെന്നും വാദം

അഭയകേസിൽ വിചാരണനടപടികൾ നീതിപൂർവ്വമല്ലായിരുന്നെന്ന് ഫാദർ തോമസ് എം കോട്ടൂരും സിസ്‌റ്റർ സെഫിയും; തങ്ങളുടെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഇരുവരും ഹൈക്കോടതിയിൽ; സിബിഐ കോടതിയുടെ ഉത്തരവിന് എതിരായ ഹർജി ഹൈക്കോടതി പരിഗണിക്കുന്നെന്നും വാദം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഭയകേസിൽ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് എം കോട്ടൂരും സിസ്‌റ്റർ സെഫിയും ഹൈക്കോടതിയിൽ ഹർജി നൽകി. വിചാരണനടപടികൾ നീതിപൂർവ്വമല്ലെന്നാണ് ഇരുവരുടെയും വാദം. സിബിഐ കോടതിയുടെ ഉത്തരവിന് എതിരായി ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ ശിക്ഷ സ്‌റ്റേ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഡിസംബർ 22നായിരുന്നു അഭയ കേസിൽ ഇരുവർക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഫാ. തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റർ സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയും തെളിവുനശിപ്പിക്കലിന് ഏഴുവർഷംതടവ് ഇരുവർക്കും ശിക്ഷ വിധിച്ചു. ഫാ. തോമസ് കോട്ടൂർ 6.5 ലക്ഷം രൂപയും സിസ്റ്റർ സെഫി 5.50 ലക്ഷം രൂപയും പിഴ ഒടുക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നുമായിരുന്നു തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടത്.

നീണ്ട 28 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇരുവരെയും കു‌റ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തി ശിക്ഷിച്ചത്. എന്നാൽ ഈ നടപടികൾ നീതിപൂർവമല്ലെന്ന് കാട്ടിയാണ് പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഫാ.തോമസ് കോട്ടൂരിന്റെ അപ്പീൽ സ്വീകരിച്ച ഹൈക്കോടതി കേസിലെ വിധിയുമായി ബന്ധപ്പെട്ട് സിബിഐയ്‌ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

നീണ്ട 28 വർഷത്തിന് ശേഷമാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസേിൽ വിധി വരുന്നത്. . കോട്ടയം പയസ് ടെൻത് കോൺവന്റിൽ 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് കേസിൽ വിധി പറയുന്നത്. സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ് ഒന്നും മൂന്നും പ്രതികൾ . രണ്ടാംപ്രതി ഫാ. ജോസ് പൂതൃക്കയിലെ കോടതി വിട്ടയച്ചിരുന്നു. നാലാംപ്രതി എഎസഐ വിവി അഗസ്റ്റിൽ വിചാരണക്കിടെ മരിച്ചതോടെ കുറ്റപത്രത്തിൽനിന്നും ഒഴിവാക്കപ്പെട്ടു.

ലോക്കൽ പൊലീസ് അന്വേഷണം തുടങ്ങിയ കേസ് പിന്നീട് ക്രൈം ബ്രാഞ്ചും തുടർന്ന് സിബിഐയും അന്വേഷിച്ചു.മകളുടെ കൊലപാതകികളെ പുറത്തുകൊണ്ടുവരാൻ കാത്തിരുന്നിരുന്ന അഭയയുടെ അച്ഛനും അമ്മയും വിചാരണ കാലയളവിൽ മരിച്ചു.28 വർഷം കാലപ്പഴക്കമുള്ള കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചുപോയതിനാൽ പ്രൊസിക്യൂഷന് 49 സാക്ഷികളെ മാത്രമേ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കാൻ കഴിഞ്ഞില്ല

നാൾ വഴികൾ

1992 മാർച്ച് 27 - പയസ് ടെൻത് കോൺവെന്റ് വളപ്പിലെ കിണറ്റിൽ അഭയയെ മരിച്ച നിലയിൽ കണ്ടെത്തി.

ഏപ്രിൽ 14 - കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി

1993 ജനുവരി 30 - അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ട് കോടതിയിൽ.

1993 മാർച്ച് 29 - കേസ് സിബിഐ ഏറ്റെടുക്കുന്നു. സിബിഐ ഡിവൈഎസ്‌പി വർഗീസ് പി തോമസിനു അന്വേഷണ ചുമതല.

1993 - ആത്മഹത്യ എന്ന വാദം തെറ്റാണെന്നു സിബിഐ കണ്ടെത്തൽ.

1994 ജനുവരി 19 - അഭയ ആത്മഹത്യ ചെയ്തതാണ് എന്നു റിപ്പോർട്ട് നൽകാൻ സിബിഐ നിർബന്ധിക്കുന്നതായി വർഗീസ് പി തോമസ് എന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.

1994 മാർച്ച് 17 - സിബിഐ ഫോറൻസിക് പരിശോധനയും ഡമ്മി പരിശോധനയും. മരണം കൊലപാതകം എന്നു കണ്ടെത്തൽ.

1996 നവംബർ 26- കേസ് എഴുതിത്ത്ത്ത്തള്ളണമെന്നു സിബിഐ ആവശ്യം കോടതിയിൽ

1999 ജൂലൈ 12- കൊലപാതകമെന്ന് സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട്. നിർണായക തെളിവുകളെല്ലാം പൊലീസ് നശിപ്പിച്ചതിനാൽ പ്രതികളെ പിടിക്കാനായില്ലെന്നും വാദം.


2001 ജൂൺ 23- പുനരന്വേഷണത്തിന് പുതിയ ടീമിനെ നിയമിക്കാൻ സിബിഐയ്ക്ക് കോടതി നിർദ്ദേശം. ബ്രെയ്ൻ ഫിംഗർ പ്രിന്റിങ് അടക്കം നൂതന കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഉത്തരവ്.

2001 മെയ്‌ 18- കേസിൽ കൂടുതൽ അന്വേഷണം നടത്താൻ സിബിഐയോട് ഹൈക്കോടതി.

2001 ഓഗസ്റ്റ് 16- സിബിഐ ഡിഐജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണത്തിന് കോട്ടയത്ത്.

2005 ഓഗസ്റ്റ് 30- സിബിഐ മൂന്നാം റിപ്പോർട്ട് സമർപ്പിച്ചു.

2006 ഓഗസ്റ്റ് 21- കേസിൽ തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവ്.

2007 ഏപ്രിൽ-മെയ്‌: അഭയയുടെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന രജിസ്റ്ററിൽ നിന്ന് അഭയയുടെ റിപ്പോർട്ട് കാണാതായെന്ന് കോടതിയിൽ പൊലീസ് സർജന്റെ റിപ്പോർട്ട്.

2007 മെയ്‌ 22- ഫോറൻസിക് റിപ്പോർട്ടിൽ തിരുത്തൽ നടന്നതായി തുരുവനന്തപുരം സിജെഎം കോടതി.

2008 ഒക്ടോബർ 23: അഭയക്കേസ് സിബിഐയുടെ കേരള ഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി.

2008 നവംബർ 18: സഞ്ജു മാത്യു വിശദമായ മൊഴി നൽകി.

2008 നവം. 18: കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ് പൂത്തൃക്കയിലും കസ്റ്റഡിയിൽ.

2008 നവംബർ 19: കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കസ്റ്റഡിയിൽ.

2008 നവംബർ 19: അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ.

2008 നവംബർ 24: അഭയക്കേസ് അന്വേഷിച്ച മുൻ എഎസ്‌ഐ വി വി അഗസ്റ്റിൻ ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ സിബിഐ മർദ്ദിച്ചതായി ആരോപണം.

2008 ഡിസംബർ 29: പ്രതികളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് തള്ളിക്കളയുന്നു.

2008 ഡിസംബർ 2: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കാൻ മുഖ്യജുഡിഷ്യൽ മജിസ്ട്രേറ്റ് തീരുമാനിക്കുന്നു.

2009 ജൂലായ് 17- സിബിഐ കുറ്റപത്രം സമർപ്പിച്ചു.

2011 മാർച്ച് 16- വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികളും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ

2014 മാർച്ച് 19- തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിൽ ക്രൈം ബ്രാഞ്ച് എസ്‌പി കെ ടി മൈക്കിൾ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി.

2015 ജൂൺ 30- ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതിയിൽ റിപ്പോർട്ട്.

2018 മാർച്ച് 7- ഒന്നാം പ്രതിയുടെയും മൂന്നാം പ്രതിയുടെയും വിടുതൽ ഹർജി തള്ളി.

2019 ഓഗസ്റ്റ് 26- അഭയ കേസിന്റെ വിചാരണ സിബിഐ കോടതയിൽ ആരംഭിച്ചു.

2020 ഒക്ടോബർ 20- സിബിഐ കോടതിയിൽ വിചാരണ പുനരാരംഭിച്ചു.

2020 ഡിസംബർ 22- അഭയ കേസിൽ വിധി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP