Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് കുതിപ്പ്; ഇന്ന് വർധിച്ചത് പവന് 480 രൂപ; അന്താരാഷ്‌ട്ര സ്വർണവിലയിലും വർധന

രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഇന്ന് കുതിപ്പ്; ഇന്ന് വർധിച്ചത് പവന് 480 രൂപ; അന്താരാഷ്‌ട്ര സ്വർണവിലയിലും വർധന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും ഉയർന്നു. ​ഗ്രാമിന് 4,465 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 35,720 രൂപയും. ഫെബ്രുവരി 08 ന്, ​ഗ്രാമിന് 4,405 രൂപയായിരുന്നു നിരക്ക്. പവന് 35,240 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു. കമ്മോദിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,840 ഡോളറാണ് നിലവിലെ നിരക്ക്.

തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വർധനവ് രേഖപ്പെടുത്തിയത്. പവന് 35240 രൂപയും ഗ്രാമിന് 4405 രൂപയുമാണ് തിങ്കളാഴ്‌ച്ചത്തെ സ്വർണവില. കഴിഞ്ഞ വെള്ളിയാഴ്ച 7 മാസത്തിലേ ഏറ്റവും കുറഞ്ഞ വിലയായ 35000 രൂപയ്ക്ക് വ്യാപാരം അവസാനിപ്പിച്ച സ്വർണ്ണത്തിന് ശനിയാഴ്ച ഉണർവ് സംഭവിച്ചിരുന്നു. പവന് 240 രൂപ വർധിച്ചു 35240 രൂപയും ഗ്രാമിന് 30 രൂപ വർധിച്ചു 4405 രൂപയുമാണ് വർധിച്ചത്. ഫെബ്രുവരി 1 ന് 36,800 രൂപയിൽ ആയിരുന്നു സ്വർണ്ണത്തിന് വ്യാപാരം ആരംഭിച്ചത്. ഇതുവരെ സ്വർണ്ണത്തിന് കുറഞ്ഞത് 1800 രൂപയാണ്. അതേ സമയം ആഭ്യന്തര വിപണിയിൽ സ്വർണ, വെള്ളി ഫ്യൂച്ചേഴ്സ് വിലകൾ തിങ്കളാഴ്ച തുടർച്ചയായി ഇടിഞ്ഞു.എംസിഎക്‌സിന്റെ സ്വർണ ഫ്യൂച്ചർ 0.14 ശതമാനം എന്ന നിലയിൽ 10 ​​ഗ്രാമിന് 47,189 രൂപയാണ്.

അതേസമയം, കേന്ദ്ര ബജറ്റിന് പിന്നാലെ താഴേക്ക് പതിച്ച സ്വർണവില പതിയെ മുകളിലേക്ക് പോകുന്ന കാഴ്‌ച്ചയാണ് വിപണിയിൽ. കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവില കൈപ്പിടിയിൽ ഒതുങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആഭരണ പ്രേമികൾ. സ്വർണം വാങ്ങി സൂക്ഷിച്ചിരുന്നവർ ആശങ്കയിലും ആയിരുന്നു. ഓഹരി വിപണികളിൽ ഉണ്ടാകുന്ന ചാ‍ഞ്ചാട്ടമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത് എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നാണ് സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്നുള്ളത്. ഇതോടെ രാജ്യത്ത് സ്വർണവിലയിൽ കുറവ് വരുമെന്നും സ്വർണ കള്ളക്കടത്ത് പോലും കുറയാൻ കാരണമാകും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആഭ്യന്തര വിപണിയിൽ ഡിമാൻഡ് വർധിക്കുന്നത് ഉൾപ്പെടെയുള്ള ​ഗുണകരമായ നീക്കങ്ങൾ ഇതുമൂലം ആഭരണ വ്യവസായത്തിൽ വന്നുചേരുമെന്നാണ് വ്യവസായികളും പ്രതീക്ഷിക്കുന്നത്.

സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനമായിരുന്നു. മൂന്ന് ശതമാനം ജി എസ് ടിയും സ്വർണത്തിന് മേൽ ഇടാക്കുന്നു. ഇത് കുറയ്ക്കാൻ സർക്കാർ തയ്യാറായാൽ കള്ളക്കടത്ത് ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന അഭിപ്രായം നേരത്തേ തന്നെ ഉയർന്നിരുന്നു. ഒരു കിലോ സ്വർണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുൾപ്പെടെ അൻപത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. കള്ളക്കടത്തായി കൊണ്ടുവരുന്നവർക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം. ഏകദേശം 250 ടണ്ണിലധികം സ്വർണമാണ് കള്ളക്കടത്തായി രാജ്യത്തേക്ക് വരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 950 ലക്ഷം കോടി രൂപയുടെ 1,500 ടൺ കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് വിവിധ ഏജൻസികളുടെ വിലയിരുത്തലുകൾ സുചിപ്പിക്കുന്നത്.

ഇറക്കുമതി സ്വർണത്തിന്റെ വില കുറയുന്നതോടെ കള്ളക്കടത്തിലും കുറവുണ്ടാകുമെന്നാണ് കണക്കുക്കൂട്ടൽ. ഡ്യൂട്ടി ഒഴിവാക്കി സ്വർണം എത്തിക്കുന്നതാണ് സ്വർണക്കടത്തിലെ ലാഭം. തീരുവ 7.5 ശതമാനമാക്കിയത് സ്വർണക്കള്ളക്കടത്തിന്റെ അളവ് കുറച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് ആഭ്യന്തര വിപണിയിൽ ആവശ്യം കൂട്ടും. രാജ്യത്തിന്റെ ജിഡിപിയുടെ 7.5 ശതമാനം സംഭാവന ചെയ്യുന്ന ആഭരണ വിപണി, 60 ലക്ഷത്തോളം പേരുടെ ഉപജീവന മാർഗം കൂടിയാണ്. തീരുവ കുറച്ചതു സ്വർണവിപണിക്ക് ഉത്തേജനമാകുമെന്നു വ്യാപാരികൾ അഭിപ്രായപ്പെട്ടു.

2004 ൽ രണ്ട് ശതമാനം ആയിരുന്ന ഇറക്കുമതിച്ചുങ്കം പിന്നീട് 10 ശതമാനമായി വർദ്ധിപ്പിച്ചു. പിന്നീടത് ഇത് 12:5 ശതമാനമായും ഉയർത്തി. നികുതി വരുമാനം വർദ്ധിപ്പിക്കാനെന്നാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് അഭിപ്രായപ്പെ‌ട്ടത്. 12.5 ശതമാനമാണു നിലവിലെ ഇറക്കുമതി ചുങ്കം. 2019 ജൂലൈയിൽ ഉണ്ടായിരുന്ന 10 ശതമാനമായി കുറയ്ക്കുമെന്നാണു മന്ത്രി പ്രഖ്യാപിച്ചത്. ചൈന കഴിഞ്ഞാൽ ഇന്ത്യയാണു സ്വർണം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം. 2020ൽ 1,88,280 കോടി രൂപയുടെ 446.4 ടൺ മഞ്ഞലോഹം ഇന്ത്യ വാങ്ങിയെന്നാണു വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നത്. കോവിഡും ലോക്ഡൗണും ഒപ്പം വിലയിലുണ്ടായ കുതിപ്പും കാരണം കഴിഞ്ഞവർഷം ആഭ്യന്തര സ്വർണം വാങ്ങൽ കുറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP