Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർഷക സമരം എന്തിന് വേണ്ടിയെന്ന് പറയാൻ ആർക്കും സാധിച്ചില്ല; രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി; കാർഷിക പരിഷ്ക്കരണത്തിനായി വാദിച്ചവർ ഇപ്പോൾ യൂടേൺ എടുക്കുന്നു; ഇടതുപക്ഷം ഇപ്പോൾ തന്നെ വിളിക്കുന്നതൊക്കെ നേരത്തെ കോൺഗ്രസിനെ വിളിച്ചിരുന്നു എന്നും ന​രേന്ദ്രമോദി

കർഷക സമരം എന്തിന് വേണ്ടിയെന്ന് പറയാൻ ആർക്കും സാധിച്ചില്ല; രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി; കാർഷിക പരിഷ്ക്കരണത്തിനായി വാദിച്ചവർ ഇപ്പോൾ യൂടേൺ എടുക്കുന്നു; ഇടതുപക്ഷം ഇപ്പോൾ തന്നെ വിളിക്കുന്നതൊക്കെ നേരത്തെ കോൺഗ്രസിനെ വിളിച്ചിരുന്നു എന്നും ന​രേന്ദ്രമോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കർഷക സമരത്തെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി, സമരം അവസാനിപ്പിക്കണമെന്നും ചർച്ചക്ക് തയ്യാറെന്നും പാർലമെന്റിൽ പറഞ്ഞു. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്സഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കാർഷികരംഗത്ത് മാറ്റം ഇല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, കാർഷിക പരിഷ്ക്കരണത്തിനായി ശരദ് പവാറും കോൺഗ്രസും വാദിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്തിന് വേണ്ടിയാണ് ഈ സമരമെന്നും അദ്ദേഹം ചോദിച്ചു. സമരം എന്തിന് വേണ്ടിയെന്ന് പറയാൻ ആർക്കും സാധിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി.

മുൻ കോൺ​ഗ്രസ് സർക്കാരുകളെയും ഇടതുപക്ഷത്തേയും രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി അതേസമയം മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ സേവനങ്ങളെ പുകഴ്‌ത്തിയെന്നതും ശ്രദ്ധേയമാണ്. കർഷകർക്കായി സ്വയം സമർപ്പിച്ച വ്യക്തിയാണ് ദേവഗൗഡയെന്ന് മോദി പറഞ്ഞു. കാർഷിക പരിഷ്ക്കരണത്തിനായി ശരദ് പവാറും കോൺഗ്രസും വാദിച്ചിട്ടുണ്ട്. മാറ്റം കൊണ്ടു വരേണ്ടത് അനിവാര്യമായിരുന്നു. പരിഷ്ക്കരണത്തിനായി വാദിച്ചവർ ഇപ്പോൾ യൂടേൺ എടുക്കുന്നു. മന്മോഹൻ സിങ് പറഞ്ഞത് താൻ ചെയ്തതിൽ കോൺഗ്രസ് അഭിമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം മാറ്റം കൊണ്ടു വന്നവരെയെല്ലാം അമേരിക്കൻ ഏജൻറ് എന്ന് വിളിച്ചു. ഇപ്പോൾ തന്നെ വിളിക്കുന്നതൊക്കെ നേരത്തെ കോൺഗ്രസിനെ ഇടതുപക്ഷം വിളിച്ചിരുന്നു. ഇപ്പോഴത്തെ നിയമങ്ങളിലും നല്ല നിർദ്ദേശങ്ങൾ വന്നാൽ മാറ്റം വരുത്താം. ചർച്ചയ്ക്കുള്ള ക്ഷണം ആവർത്തിക്കുന്നു. സമരം അവസാനിപ്പിക്കണം. കുറവുകൾ പരിഹരിക്കാം. താങ്ങുവില തുടരും. എൺപത് കോടി പേർക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകുന്നത് തുടരും. കാർഷിക നിയമങ്ങളുടെ പേരിലുള്ള വിമർശനം ഏറ്റുവാങ്ങാൻ തയ്യാർ. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു. ഇന്ത്യയ്ക്ക് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശക്തിയുണ്ട്. എന്നാൽ ഭിന്നതയും അശാന്തിയും സൃഷ്ടിക്കാൻ ശ്രമം നടക്കുന്നു. പഞ്ചാബിലുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

രാജ്യത്ത് ചെറുകിട കർഷകരാണ് കൂടുതലുള്ളത്. 12 കോടി പേർക്ക് രണ്ട് ഹെക്ടറിനു താഴെ മാത്രമാണ് ഭൂമി. ചൗധരി ചരൺ സിംഗും ചിന്തിച്ചത് ചെറുകിട കർഷകർക്ക് വേണ്ടിയാണ്. കടാശ്വാസ പദ്ധതികളൊന്നും ചെറുകിട കർഷകരെ സഹായിച്ചില്ല. ആനുകൂല്യങ്ങൾ വൻകിട കർഷകർക്ക് മാത്രമാണ് കിട്ടിയത്. 6000 രൂപ വീതം നൽകുന്ന പദ്ധതി 10 കോടി കർഷകർക്ക് ഗുണം ചെയ്തു. പശ്ചിമ ബംഗാളിൽ രാഷ്ട്രീയം മാറ്റിവെച്ചിരുന്നെങ്കിൽ കൂടുതൽ പേർക്ക് സഹായം കിട്ടുമായിരുന്നു. ക്ഷീരകർഷകർക്ക് കിട്ടിയ ആനുകൂല്യങ്ങൾ എന്തുകൊണ്ട് ഭക്ഷ്യധാന്യ കർഷകർക്കും കിട്ടാതിരിക്കണമെന്നും അദ്ദഹം ചോദിച്ചു.

കോവിഡ് മഹാമാരിക്കെതിരെ ഇന്ത്യ ശക്തമായാണ് പോരാടിയത്. കോവിഡ് കാലത്ത് രാജ്യങ്ങൾക്കും കുടുംബങ്ങൾക്കും പരസ്പരം സഹായിക്കാൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായി. ഇന്ത്യയിൽ കോവിഡ് കാലത്ത് എന്ത് സംഭവിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. ലക്ഷക്കണക്കിന് പേർ ഇന്ത്യയിൽ മരിക്കുമോ എന്ന് ലോകം ഭയന്നു. എന്നാൽ മഹാമാരിക്കെതിരെ പോരാടി നിൽക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത് ഒരു വ്യക്തിയുടെയും വിജയമല്ല, ഹിന്ദുസ്ഥാന്റെ വിജയമാണ്. ദീപം തെളിയിച്ച് രാജ്യത്തിനായി നിന്നവരെ പോലും പരിഹസിച്ചു. മൂന്നാം ലോകം എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിൽ വാക്സിൻ തയ്യാറാക്കാനായി. രാജ്യത്തിന്റെ ആത്മവിശ്വാസം കൂട്ടുന്ന നടപടിയാണിത്. 150 രാജ്യങ്ങൾക്ക് കോവിഡ് കാലത്ത് മരുന്ന് എത്തിക്കാനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ജനാധിപത്യം മനുഷ്യപങ്കാളിത്തമുള്ള മാനുഷികമുഖമുള്ള ജനാധിപത്യമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതൃരാജ്യമാണ്. അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയുടെ ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും സ്ഥിതി എന്തായിരുന്നു? സർക്കാർ പാവപ്പെട്ടവർക്കൊപ്പം എന്ന മുദ്രാവാക്യത്തിൽ ഉറച്ചു നിൽക്കുന്നു. 10 കോടി ശൗചാലയങ്ങൾ നിർമ്മിച്ചു. എട്ട് കോടി ഗ്യാസ് സിലിണ്ടർ നൽകാനായെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷത്തിന്റെ നടപടിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി വിമർശിച്ചു. പ്രസംഗം കേൾക്കാതിരുന്നത് ജനാധിപത്യത്തിൽ ഉചിതമല്ല. ആ പ്രസംഗം എത്ര ശക്തമായിരുന്നുവെന്ന് രാജ്യസഭയിലെ ചർച്ച വ്യക്തമാക്കുന്നു. ഇന്ത്യയിൽ പുരോഗതിക്കായുള്ള അവസരങ്ങൾ അനവധിയാണെന്നും ഇത് കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകം ഒരുപാട് വെല്ലുവിളിയിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഈ വെല്ലുവിളികൾ നേരിടാൻ പ്രതീക്ഷ നൽകുന്നതാണ് രാഷ്ട്രപതിയുടെ പ്രസംഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP