Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിൽ സ്വർണവില താഴേക്ക് വരുമ്പോൾ നേരത്തേ വാങ്ങിയവർക്ക് ആശങ്കയും ഇനി വാങ്ങാനുള്ളവർക്ക് ആശ്വാസവും; ജനം സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുമ്പോൾ കോടികൾ കൊയ്യുന്നത് സ്വർണ കമ്പനികളും

കേരളത്തിൽ സ്വർണവില താഴേക്ക് വരുമ്പോൾ നേരത്തേ വാങ്ങിയവർക്ക് ആശങ്കയും ഇനി വാങ്ങാനുള്ളവർക്ക് ആശ്വാസവും; ജനം സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുമ്പോൾ കോടികൾ കൊയ്യുന്നത് സ്വർണ കമ്പനികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് ഏറ്റവും പ്രിയങ്കരമാണ് സ്വർണം. കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് മുതൽ തു‌ടങ്ങുന്ന മഞ്ഞലോഹവുമായുള്ള കൂട്ട് മലയാളിക്ക് അവന്റെ അന്ത്യയാത്ര വരെ നീളുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആ​ഗോള തലത്തിൽ ഏവരും സ്വർണത്തിലേക്ക് തിരിഞ്ഞപ്പോൾ മലയാളിയും സ്വർണം വാങ്ങിക്കൂട്ടി. അതേസമയം,ആഭരണ പ്രേമികളായ പാവങ്ങൾക്ക് സ്വർണം എന്നത് ബാലികേറാമലയായി വളർന്നും തുടങ്ങി, ഇപ്പോഴിതാ, കേന്ദ്ര ബജറ്റിന് പിന്നാലെ, സ്വർണവിലയിൽ ഇ‌ടിവ് രേഖപ്പെടുത്തുമ്പോൾ നേരത്തേ സ്വർണം വാങ്ങിയവർക്ക് ആശങ്കയും ഇനി സ്വർണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ആശ്വാസവും ഏറുകയാണ്. എന്നാൽ, ശരാശരി മലയാളി കാണുന്നതിനും അറിയുന്നതിനും അപ്പുറമാണ് ഈ മഞ്ഞലോഹത്തിന്റെ സാമ്പത്തിക ശാസ്ത്രം.

സ്വർണത്തിന്റെ മൂല്യവും അതിന്റെ അപൂർവതയുമാണ് ഈ ലോഹത്തിന്റെ പ്രത്യേകത. സ്വർണം ലഭിക്കാൻ, അത് ഖനനം ചെയ്യണം. ഇത് സ്വന്തമാക്കുന്നതിന്, ആധുനിക രീതിയിലുള്ള ഉപകരണങ്ങളും വിദഗ്ധരായ ഉദ്യോഗസ്ഥരും ആവശ്യമാണ്. അതിനാലാണ് സ്വർണ ഖനന രംഗത്തുള്ള കമ്പനികൾ ഈ വ്യവസായത്തിലെ ഏറ്റവും വലിയ കമ്പനികളായി മാറുന്നത്. ഇത്തരം കമ്പനികളുടെ വിപണി മൂല്യം 15,000 കോടി ഡോളറിലധികം വരും. 2019 ലെ വരുമാനം 5,700 കോടി ഡോളറായിരുന്നു. മുൻനിര കമ്പനികൾ പ്രതിവർഷം നൂറുകണക്കിന് ടൺ സ്വർണം ഉത്പാദിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യം ചൈനയിലാണെങ്കിലും മുൻനിര കമ്പനികൾ കൂടുതലും കാനഡ, യുഎസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ്. ചൈനയിലെ മിക്ക കമ്പനികളും സർക്കാർ ഉടമസ്ഥതയിലുള്ളതും ലിസ്റ്റു ചെയ്യാത്തതുമാണ്. അതിനാൽ അവയുടെ പൊതു വിവരങ്ങൾ ലഭ്യമല്ല.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ കമ്പനികൾ

1. ന്യൂ ഗോൾഡ് ഇങ്ക്, കാനഡ

കമ്പനിയുടെ വിപണി മൂല്യം: 2 കോടി ഡോളർ
2019 ലെ ആകെ വരുമാനം : 630 ദശലക്ഷം ഡോളർ
ന്യൂ ഗോൾഡ് ന്യൂ ആഫ്റ്റൺ സ്വർണം-വെള്ളി-ചെമ്പ് ഖനിയും റെയിനി നദി സ്വർണം-വെള്ളി ഖനിയും കാനഡയിൽ സ്ഥിതിചെയ്യുന്നു.

2. പ്രീറ്റിയം റിസോഴ്സസ് ഇങ്ക്, കാനഡ

കമ്പനിയുടെ വിപണി മൂല്യം: 2.1 കോടി ഡോളർ
2019 ലെ മൊത്തം വരുമാനം : 485 ദശലക്ഷം ഡോളർ
പ്രീറ്റിയം സ്ഥാപിതമായത് 2017 ലാണ്. തുടക്കം മുതൽ ഒരു ദശലക്ഷം ടൺ സ്വർണം ഉത്പാദിപ്പിക്കുകയും 2020 ആദ്യ പകുതിയിൽ 173,000 ടൺ സ്വർണ അയിര് ഉത്പാദിപ്പിച്ച ബ്രൂസ്ജാക്ക് മൈനിന്റെ പൂർണ ഉടമസ്ഥാവകാശം നേടുകയും ചെയ്തു

3. അലാമോസ് ഗോൾഡ്, കാനഡ

കമ്പനിയുടെ വിപണി മൂല്യം: 2.4 കോടി ഡോളർ
2019 ലെ മൊത്തം വരുമാനം : 683 ദശലക്ഷം ഡോളർ
കാനഡയിലെ നിരവധി പ്രമുഖ സ്വർണ്ണ ഉൽ‌പാദന കമ്പനികളിലൊന്നാണ് അലാമോസ് ഗോൾഡ്. കൂടാതെ വടക്കേ അമേരിക്കയിൽ മൂന്ന് ഓപ്പറേറ്റിങ് മൈനുകൾ ഉണ്ട്. അവയിൽ രണ്ടെണ്ണം കാനഡയിലാണ്. ബാക്കിയുള്ളവ മെക്സിക്കോയിലാണ്. 2003 ലാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്.

4. എൻ‌ഡോവർ മൈനിങ് കോർപ്പറേഷൻ, യുകെ

കമ്പനിയുടെ വിപണി മൂല്യം 2.3 കോടി ഡോളർ
2019 ലെ മൊത്തം വരുമാനം : 886 ദശലക്ഷം ഡോളർ
ഐവറി കോസ്റ്റ്, ബുർക്കിന ഫാസോ, മാലി എന്നിവിടങ്ങളിൽ ഖനികളുള്ള എൻ‌ഡോവർ മൈനിങ് കോർപ്പറേഷനാണ് പട്ടികയിലുള്ള രണ്ട് യൂറോപ്യൻ കമ്പനികളിൽ ഒന്ന്.

5. ഐആംഗോൾഡ് കോർപറേഷൻ, കാനഡ

കമ്പനിയുടെ വിപണി മൂല്യം: 2.9 കോടി ഡോളർ
2019 ലെ മൊത്തം വരുമാനം : 1,095 ദശലക്ഷം ഡോളർ
കമ്പനിക്ക് നാല് ഖനികളുണ്ട്. മൂന്ന് ഭൂഖണ്ഡങ്ങളിൽ പ്രവർത്തിക്കുന്നു. പട്ടികയിൽ 100 കോടി ഡോളർ വരുമാനം തകർക്കുന്ന ആദ്യത്തെ കമ്പനിയാണിത്. വടക്കൻ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലും ആഫ്രിക്കയിലും സാന്നിധ്യമുണ്ട്.

6. ബി 2 ഗോൾഡ് കോർപ്പറേഷൻ, കാനഡ

കമ്പനിയുടെ വിപണി മൂല്യം : 3.1 കോടി ഡോളർ
2019 ലെ ആകെ വരുമാനം : 1,156 ദശലക്ഷം ഡോളർ
കാനഡയിലെ വാൻ‌കൂവർ ആസ്ഥാനയ ബി 2 ഗോൾഡ് സ്വയം വിലകുറഞ്ഞ സ്വർണ്ണ നിർമ്മാതാവായി കണക്കാക്കുന്നു. വിവിധ രാജ്യങ്ങളിലെ പര്യവേക്ഷണത്തിനും വികസന പദ്ധതികൾക്കും പുറമേ സ്വർണ്ണത്തിനായി മൂന്ന് ഓപ്പറേറ്റിങ് മൈനുകളും ഇവിടെയുണ്ട്.

7. കമ്പാനിയ ഡി മിനാസ് ബ്യൂണവെൻ‌ചുര, പെറു

കമ്പനിയുടെവിപണി മൂല്യം : 4.1 കോടി ഡോളർ
2019 ലെ ആകെ വരുമാനം : 678 ദശലക്ഷം ഡോളർ
1953 ൽ സ്ഥാപിതമായ കമ്പാനിയ ഡി മിനാസ് ബ്യൂണവെൻചുരെ പെറുവിലെ ലിമ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.

8. യമന ഗോൾഡ് ഇങ്ക്, കാനഡ

കമ്പനിയുടെ വിപണി മൂല്യം: 3.3 കോടി ഡോളർ
2019 ലെ മൊത്തം വരുമാനം : 1,612 ദശലക്ഷം ഡോളർ

9. കിർക്ക്‌ലാന്റ് ഗോൾഡ് ലേക്ക് ലിമിറ്റഡ്, കാനഡ (ടി‌എസ്‌ഇ: കെ‌എൽ)

കമ്പനിയുടെ വിപണി മൂല്യം : 3.5 കോടി ഡോളർ
2019 ലെ ആകെ വരുമാനം : 1,136 ദശലക്ഷം ഡോളർ
ലോകത്തിലെ ഏറ്റവും മികച്ച സ്വർണ്ണ ഖനന കമ്പനികളിലൊന്നായ കനേഡിയൻ കമ്പനിയാണ് കിർക്ക്‌ലാന്റ് ഗോൾഡ് ലേക്ക്. ആസ്ഥാനം ടൊറന്റോ. 1988 ലാണ് കമ്പനി സ്ഥാപിതമായത്.

ഏറ്റവും വലിയ സ്വർണ കരുതൽ ശേഖരമുള്ള 20 രാജ്യങ്ങൾ

രാജ്യം ശേഖരം (ടണ്ണിൽ)
യുഎസ് 8133.5
ജർമനി 3363.6
ഇറ്റലി 2451.8
ഫ്രാൻസ് 2436
റഷ്യ 2299.9
ചൈന 1948.3
സ്വിറ്റ്സർലൻഡ് 1040
ജപ്പാൻ 765.2
ഇന്ത്യ 657.7
നെതർലൻഡ്സ് 612.5
തുർക്ക് 583
തയ് വാൻ 422.7
പോർച്ചുഗൽ 382.5
കസഖ്സ്ഥാൻ 378.5
ഉസ്ബക്കിസ്ഥാൻ 342.8
സൗദി അറേബ്യ 323.1
യുകെ 310.3
ലബനൻ 286.8
(പട്ടിക 2020 ഓഗസ്റ്റിലെ കണക്കു പ്രകാരമുള്ളത്)

ഇന്ത്യയിൽ ഇപ്പോൾ സംഭവിക്കുന്നത്

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നാണ് സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്നുള്ളത്. ഇതോടെ രാജ്യത്ത് സ്വർണവിലയിൽ കുറവ് വരുമെന്നും സ്വർണ കള്ളക്കടത്ത് പോലും കുറയാൻ കാരണമാകും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആഭ്യന്തര വിപണിയിൽ ഡിമാൻഡ് വർധിക്കുന്നത് ഉൾപ്പെടെയുള്ള ​ഗുണകരമായ നീക്കങ്ങൾ ഇതുമൂലം ആഭരണ വ്യവസായത്തിൽ വന്നുചേരുമെന്നാണ് വ്യവസായികളും പ്രതീക്ഷിക്കുന്നത്.

സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനമായിരുന്നു. മൂന്ന് ശതമാനം ജി എസ് ടിയും സ്വർണത്തിന് മേൽ ഇടാക്കുന്നു. ഇത് കുറയ്ക്കാൻ സർക്കാർ തയ്യാറായാൽ കള്ളക്കടത്ത് ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന അഭിപ്രായം നേരത്തേ തന്നെ ഉയർന്നിരുന്നു. ഒരു കിലോ സ്വർണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുൾപ്പെടെ അൻപത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. കള്ളക്കടത്തായി കൊണ്ടുവരുന്നവർക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം. ഏകദേശം 250 ടണ്ണിലധികം സ്വർണമാണ് കള്ളക്കടത്തായി രാജ്യത്തേക്ക് വരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 950 ലക്ഷം കോടി രൂപയുടെ 1,500 ടൺ കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് വിവിധ ഏജൻസികളുടെ വിലയിരുത്തലുകൾ സുചിപ്പിക്കുന്നത്.

ഇറക്കുമതി സ്വർണത്തിന്റെ വില കുറയുന്നതോടെ കള്ളക്കടത്തിലും കുറവുണ്ടാകുമെന്നാണ് കണക്കുക്കൂട്ടൽ. ഡ്യൂട്ടി ഒഴിവാക്കി സ്വർണം എത്തിക്കുന്നതാണ് സ്വർണക്കടത്തിലെ ലാഭം. തീരുവ 7.5 ശതമാനമാക്കിയത് സ്വർണക്കള്ളക്കടത്തിന്റെ അളവ് കുറച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് ആഭ്യന്തര വിപണിയിൽ ആവശ്യം കൂട്ടും. രാജ്യത്തിന്റെ ജിഡിപിയുടെ 7.5 ശതമാനം സംഭാവന ചെയ്യുന്ന ആഭരണ വിപണി, 60 ലക്ഷത്തോളം പേരുടെ ഉപജീവന മാർഗം കൂടിയാണ്. തീരുവ കുറച്ചതു സ്വർണവിപണിക്ക് ഉത്തേജനമാകുമെന്നു വ്യാപാരികൾ അഭിപ്രായപ്പെട്ടു.

2004 ൽ രണ്ട് ശതമാനം ആയിരുന്ന ഇറക്കുമതിച്ചുങ്കം പിന്നീട് 10 ശതമാനമായി വർദ്ധിപ്പിച്ചു. പിന്നീടത് ഇത് 12:5 ശതമാനമായും ഉയർത്തി. നികുതി വരുമാനം വർദ്ധിപ്പിക്കാനെന്നാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് അഭിപ്രായപ്പെ‌ട്ടത്. 12.5 ശതമാനമാണു നിലവിലെ ഇറക്കുമതി ചുങ്കം. 2019 ജൂലൈയിൽ ഉണ്ടായിരുന്ന 10 ശതമാനമായി കുറയ്ക്കുമെന്നാണു മന്ത്രി പ്രഖ്യാപിച്ചത്. ചൈന കഴിഞ്ഞാൽ ഇന്ത്യയാണു സ്വർണം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം. 2020ൽ 1,88,280 കോടി രൂപയുടെ 446.4 ടൺ മഞ്ഞലോഹം ഇന്ത്യ വാങ്ങിയെന്നാണു വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നത്. കോവിഡും ലോക്ഡൗണും ഒപ്പം വിലയിലുണ്ടായ കുതിപ്പും കാരണം കഴിഞ്ഞവർഷം ആഭ്യന്തര സ്വർണം വാങ്ങൽ കുറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP