Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിയുടെ പരിവർത്തൻ യാത്രക്ക് ബദലായി മമതയുടെ ജനസമർത്ഥൻ യാത്ര; ഫെബ്രുവരി ആറിന് തങ്ങളുടെ ശക്തി ബിജെപിക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ തൃണമൂൽ കോൺ​ഗ്രസിന്റെ യുവജന വിഭാ​ഗം; ബം​ഗാളിൽ നടക്കുന്നത് ജീവന്മരണ പോരാട്ടം

ബിജെപിയുടെ പരിവർത്തൻ യാത്രക്ക് ബദലായി മമതയുടെ ജനസമർത്ഥൻ യാത്ര; ഫെബ്രുവരി ആറിന് തങ്ങളുടെ ശക്തി ബിജെപിക്ക് മുന്നിൽ പ്രദർശിപ്പിക്കാൻ തൃണമൂൽ കോൺ​ഗ്രസിന്റെ യുവജന വിഭാ​ഗം; ബം​ഗാളിൽ നടക്കുന്നത് ജീവന്മരണ പോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ മമത ബാനർജിക്ക് വലിയ ഭീഷണിയാണ് ബിജെപി ഉയർത്തുന്നത്. തൃണമൂൽ കോൺ​ഗ്രസിന്റെ മുതിർന്ന നേതാക്കളെ ഉൾപ്പെടെ ബിജെപി പാളയത്തിൽ എത്തിക്കാൻ നേതൃത്വം നൽകുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. അതിനിടയിലും ബിജെപിയുടെ വെല്ലുവിളികളെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ മറുപടി നൽകി പ്രതിരോധിക്കുകയാണ് മമത. ഫെബ്രുവരി ആറിന് ബിജെപി ആരംഭിക്കുന്ന രഥയാത്രക്കും അതേ നാണയത്തിൽ മറുപടി നൽകാൻ ഒരുങ്ങുകയാണ് ബം​ഗാളിന്റെ ദീദി. ബംഗാളിലെ നാദിയയിൽ ഫെബ്രുവരി ആറിന് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ പരിവർത്തൻ രഥയാത്രയ്ക്ക് തുടക്കം കുറിക്കാനിരിക്കെയാണ് അതേ സ്ഥലത്ത് തൃണമൂൽ നേതാക്കളുടെ ശക്തിപ്രകടനം നടത്തുമെന്ന് മമത അറിയിച്ചത്.

പരിവർത്തൻ രഥയാത്രയെന്നാണ് ബിജെപിയുടെ പ്രചരണപരിപാടിയുടെ പേര്. തങ്ങളുടേത് ജനസമർത്ഥൻ യാത്രയെന്നാണ് തൃണമൂൽ നേതൃത്വം അറിയിച്ചത്. രണ്ട് ദിവസം ദൈർഘ്യമുള്ള മോട്ടോർ സൈക്കിൾ റാലിയാണ് തൃണമൂൽ കോൺഗ്രസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആയിരത്തിലധികം അണികൾ മോട്ടോർ സൈക്കിൾ റാലിയിൽ പങ്കെടുക്കും.നേരത്തെ ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. പിന്നീട് അനുമതി നൽകുകയായിരുന്നു. ഇതിനുപിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് യുവസംഘടനയ്ക്ക് അതേസ്ഥലത്ത് തന്നെ ശക്തിപ്രകടനത്തിന് അനുമതി നൽകിയത്.

അതേസമയം ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടാൻ ശക്തമായ പ്രകടനമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. ഏപ്രിൽ മാസത്തിലാണ് ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ബംഗാളിൽ 200 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ നിന്ന് ചില നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയത് മമതയ്ക്ക് തലവേദനായിട്ടുണ്ട്. മമതാ ബാനർജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.

എന്നാൽ തൃണമൂലിൽ നിന്ന് പുറത്തുപോകേണ്ടവർക്കൊക്കെ എപ്പോൾ വേണമെങ്കിലും പോകാമെന്നും ഇത് തങ്ങളെ ബാധിക്കുകയില്ലെന്നുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മമത പറഞ്ഞത്. അതിനിടയിൽ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയുടെ സഹോദരീഭർത്താവ് തൃണമൂൽ കോൺഗ്രസിലേക്ക് തിരികെ എത്തിയത് മമത ബാനർജിക്ക് ആശ്വസമാണ്. ശ്രീജോൺ റോയ് ആണ് രണ്ടു വർഷത്തിന് ശേഷം തൃണമൂൽ കോൺ​ഗ്രസിലേക്ക് മടങ്ങിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേയാണ്, രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് ശ്രീജോൺ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് കൂറുമാറിയത്. 2019 ഫെബ്രുവരി 21നാണ് ശ്രീജോൺ റോയ് ബിജെപിയിൽ ചേർന്നത്.

രണ്ടു വർഷം പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടും ബിജെപിയെ മനസിലാക്കാൻ സാധിച്ചില്ലെന്ന് ശ്രീജോൺ റോയ് പറഞ്ഞു.മുഖ്യമന്ത്രി മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിനെ വീടിനോടാണ് ശ്രീജോൺ ഉപമിച്ചത്. രണ്ടു വർഷം പാർട്ടിയുമായി സഹകരിച്ചിട്ടും ബിജെപി എന്താണ് എന്ന് ഇതുവരെ മനസിലായിട്ടില്ല. എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും എന്താണ് സംഭവിക്കുന്നതെന്നും മനസിലാക്കാൻ സാധിച്ചിട്ടില്ലെന്നും ശ്രീജോൺ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് വീട് പോലെയാണ് എന്ന് പറഞ്ഞ മുകുൾ റോയിയുടെ ബന്ധു, എല്ലാവരും തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് അവകാശവാദം ഉന്നയിക്കുമ്പോൾ പ്രായോഗികമായി സംഭവിക്കാൻ പോകുന്നത് മറ്റൊന്നാണ് എന്നും പറഞ്ഞു. മുകുൾ റോയ്‌യുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് ബന്ധവും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂലിൽ നിന്നും ബിജെപിയിലേക്ക് നേതാക്കൾ ഒഴുകുന്ന സാഹചര്യത്തിൽ മമത ബാനർജിക്ക് ആശ്വാസമേകുന്നതാണ് ശ്രീജോൺ റോയുടെ മടങ്ങിവരവ്. ഡയമണ്ട് ഹാർബറിൽ നിന്ന് രണ്ടുതവണ നിയമസഭാംഗമായ ദീപക് ഹൽദാർ കഴിഞ്ഞ ദിവസമാണ് തൃണമൂൽ പാർട്ടിവിട്ടത്. 'ജോലി ചെയ്യാൻ അനുവദിക്കാത്തത്' കാരണം പാർട്ടി വിടുന്നെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ സീറ്റ് നൽകാത്തതിനാലാണ് ഹൽദാർ രാജിവച്ചതെന്ന് ടിഎംസി അറിയിച്ചു. സീറ്റ് കിട്ടില്ലെന്ന് അറിഞ്ഞവർ പോകുകയാണെന്നും ടിഎംസി അവരെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും മമതാ ബാനർജി നേരത്തേ പറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ നേതാക്കൾ ടിഎംസിയിൽ നിന്ന് പുറത്തുപോയിരുന്നു. അവരിൽ ഭൂരിഭാഗവും ഉടൻ തന്നെ ബിജെപിയിലും ചേർന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP