Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനങ്ങളെ അടുപ്പിച്ച ജനകീയ സഭയും വികസന ശിൽപ്പശാലയും; മെഡിക്കൽ കോളേജിലും കൈത്താങ്ങിനും ഒപ്പം പുനലൂർ- മൂവാറ്റുപുഴ പാതയും; ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിച്ചതും ചർച്ചയാക്കും; വീണ്ടും ജനീഷ് കുമാർ എത്തും; കോന്നി പിടിക്കാൻ വികസന ചർച്ചയുമായി സിപിഎം

ജനങ്ങളെ അടുപ്പിച്ച ജനകീയ സഭയും വികസന ശിൽപ്പശാലയും; മെഡിക്കൽ കോളേജിലും കൈത്താങ്ങിനും ഒപ്പം പുനലൂർ- മൂവാറ്റുപുഴ പാതയും; ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിച്ചതും ചർച്ചയാക്കും; വീണ്ടും ജനീഷ് കുമാർ എത്തും; കോന്നി പിടിക്കാൻ വികസന ചർച്ചയുമായി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഒന്നരവർഷത്തിന് ശേഷം കോന്നി മറ്റൊരു തിരഞ്ഞെടുപ്പിന് സജ്ജമാകുമ്പോൾ ഇടതുപക്ഷത്തിന് ഉയർത്തിക്കാട്ടാൻ ഒരുപാട് കാര്യങ്ങളുണ്ടെന്ന വിശ്വാസത്തിലാണ് ജനീഷ് കുമാർ.. ഇരുപത്തിമൂന്ന് വർഷക്കാലം കോന്നി യുഡിഎഫ് ഭരിച്ചിട്ടും നടക്കാതെ പോയ ഒട്ടനവധി വികസനപദ്ധതികൾ യാഥാർത്ഥ്യമാക്കിയും നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുമാണ് സിപിഎമ്മും ഇടതുപക്ഷവും ഇക്കുറി ജനവിധി തേടി കോന്നിക്കാരുടെ മുമ്പിലെത്തുന്നത്. അതുകൊണ്ട് തന്നെ എല്ലാ വെല്ലുവിളികളേയും നേരിടാനാകുമെന്നാണ് ജനീഷ് കുമാറിന്റെ പ്രതീക്ഷ. പത്തനംതിട്ട ജില്ലയിൽ സിപിഎമ്മിൽ നിന്ന് സീറ്റ് ഉറപ്പിച്ചിട്ടുള്ള ഏക സിറ്റിങ് എംഎൽഎയാണ് ജനീഷ് കുമാർ. അനൗദ്യോഗികമായി പ്രചരണവും തുടങ്ങി കഴിഞ്ഞു.

കോന്നിയിൽ വെല്ലുവിളികൾ ഏറെയാണ്. അടൂർ പ്രകാശിന്റെ കുത്തക മണ്ഡലം. ഒന്നരവർഷം മുമ്പ് അഡ്വ. ജനീഷ് കുമാറിനെ രംഗത്തിറക്കി കോന്നിയിൽ ചെങ്കൊടി പാറിച്ച ഇടതുപക്ഷം ഇക്കുറി തിരഞ്ഞെടുപ്പു ഗോധയിൽ ഇറങ്ങുക വികസനപ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞാകും. അങ്ങനെയെങ്കിൽ കോൺഗ്രസും യുഡിഎഫും കരുതി വെച്ച ആയുധങ്ങൾ മതിയാകില്ല, ഈ തിരഞ്ഞെടുപ്പിൽ ജനീഷ് കുമാറിനെ നേരിടാനെന്ന് സിപിഎം പറയുന്നു. വിഭാഗീയത അടക്കമുള്ള എല്ലാ പ്രശ്നങ്ങൾക്കും മീതെ വികസനം ചർച്ചയാക്കാനാണ് തീരുമാനം. അടൂർ പ്രകാശ് ലോക്സഭയിലേക്ക് ജയിച്ചപ്പോഴാണ് കോന്നിയിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. അപ്പോൾ ആരും പ്രതീക്ഷിക്കാത്ത അട്ടിമറി വിജയമാണ് ജനീഷ് കുമാർ നേടിയത്.

കേരളത്തിലെ എല്ലാ എംഎൽഎമാർക്കും മാതൃകയാക്കാവുന്ന നിരവധി പ്രവർത്തനങ്ങളാണ് ഒന്നരവർഷത്തിനുള്ളിൽ ജനീഷ്‌കുമാർ എന്ന നിയമസഭയിലെ പുതുമുഖം മണ്ഡലത്തിൽ നടപ്പാക്കിയതെന്നാണ് ഇടതു കേന്ദ്രങ്ങളുടെ അവകാശ വാദം. അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതാണ് എംഎൽഎയുടെ ജനകീയസഭ. പൊതുജനങ്ങളുടെ പരാതി നേരിട്ട് മനസിലാക്കാനും സാധ്യമായതെല്ലാം ഉടനടി പരിഹരിക്കാനും അവരുടെ ഇടങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ജനകീയസഭയെന്ന ആശയം ജനീഷ്‌കുമാറിന്റെ ജനസമ്മതി വർദ്ധിപ്പിക്കാൻ ഇടയാക്കിയെന്ന് കോൺഗ്രസ് അനുകൂലികൾ പോലും പരസ്യമായി പറയുന്ന കാര്യമാണെന്ന് സിപിഎം വിശ്വസിക്കുന്നു. ജനകീയസഭയിലെ ജനപങ്കാളിത്തം പരിശോധിച്ചാൽ തന്നെ എംഎൽഎയ്ക്കുള്ള ജനപിന്തുണ എത്രയെന്ന് മനസിലാകുമെന്നും ഇടത് കേന്ദ്രങ്ങൾ പറയുന്നു.

എംഎൽഎയ്ക്കെതിരെ പല പരാതികളും സോഷ്യൽ മീഡിയയിൽ ഉണ്ട്. ഇതെല്ലാം ചില ശക്തികളുടെ ആരോപണമാത്രമാണ്. വികസന അജണ്ടയിൽ എല്ലാം അപ്രസക്തമാക്കും. ശബരിമലയും ബാധിക്കാതെ നോക്കും. അതിന് ജനകീയ സഭയെ കൂടുതൽ സജീവമാക്കും. കോന്നി മണ്ഡലത്തിലെ 150 കേന്ദ്രങ്ങളിലായാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ജനകീയസഭ ചേരുന്നത്. ഇതിൽ തീർപ്പാക്കിയതോ കാലപ്പഴക്കമുള്ള ഒട്ടനവധി പരാതികളും. കേരളത്തിലെ മറ്റു നിയമസഭാസാമാജികർക്കും പിന്തുടരാവുന്ന മാതൃകയാണ് കോന്നിയിൽ ആവിഷ്‌കരിച്ച ജനകീയസഭയെന്ന ആശയം.

കോന്നിയുടെ മാറ്റത്തിന് പിന്നിലെ മറ്റൊരു പദ്ധതിയായിരുന്നു വികസന ശിൽപ്പശാല. വികസനപ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കാനും ജനങ്ങളുടെ അഭിപ്രായം മാനിക്കാനും തയാറായ എംഎൽഎയ്ക്ക് ലഭിച്ച മറ്റൊരു പൊൻതൂവലാണ് വികസനശിൽപ്പശാലയെന്ന ആശയമെന്നും അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹത്തിന്റെ വിവിധഘതലത്തിലുള്ളവരുമായി ആശയവിനിമയം നടത്തി അവർ പറഞ്ഞകാര്യങ്ങൾ യാഥാർത്ഥ്യമാക്കിയപ്പോൾ ഇടതുഎംഎൽഎയ്ക്കുള്ള ജനപിന്തുണ വർദ്ധിച്ചെന്ന് വേണം മനസിലാക്കാൻ. വിദ്യാർത്ഥികളും യുവാക്കളുമടക്കമുള്ളവരുടെ അഭിപ്രായം ആരാഞ്ഞ് വികസന പദ്ധതികൾ ആവിഷ്‌കരിച്ച ജനീഷ്‌കുമാറിന് രണ്ടാം അങ്കം ഏറെ ആത്മവിശ്വാസം നൽകുമെന്നതിൽ സംശയമില്ല. ആദ്യവികസന ശിൽപ്പശാലയിൽ ഉന്നയിച്ച 99 ശതമാനവും നടപ്പിലാക്കിയ ശേഷം രണ്ടാം വികസന ശിൽപ്പശാലയ്ക്കും കോന്നി സാക്ഷ്യം വഹിച്ചു. ഇത്തരം ജനകീയ തീരുമാനങ്ങളും അവയിലെ ജനപങ്കാളിത്തവും ഇടതുപക്ഷത്തിന് കരുത്തേകുമെന്നാണ് കണക്കു കൂട്ടൽ.

കോവിഡ്കാലത്ത് എംഎൽഎ നടപ്പാക്കിയ കൈത്താങ്ങ് പദ്ധതി രാജ്യശ്രദ്ധ നേടിയെന്നും അവർ അവകാശപ്പെടുന്നു. കോന്നിയിലെ ജനങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്ന മെഡിക്കൽ കോളജ്. ഇതിന്റെ പ്രവർത്തനവും ദ്രുതഗതിയിലാക്കാനും കിടത്തിചികിത്സയുൾപ്പെടെയുള്ള കാര്യങ്ങൾ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരാനും ജനീഷ് കുമാറിന് കഴിഞ്ഞു. മറ്റൊരു മറുപടിയായി ഇടതുപക്ഷം ഉയർത്തിക്കാട്ടുക പുനലൂർ- മൂവാറ്റുപുഴ പാതയാകും. അച്ചൻകോവിൽ ആറിന് അക്കരെ വനത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന ആവണിപ്പാറ ആദിവാസിക്കോളനി വൈദ്യുതീകരിച്ചത് എംഎൽഎയ്ക്ക് കരുത്താകുമെന്നും വിലയിരുത്തുന്നു.

കോലിഞ്ചി കർഷകരുടെ പ്രശ്നങ്ങളിൽ പ്രത്യേകമായി ഇടപെട്ട് കോലിഞ്ചിക്ക് താങ്ങുവില പ്രഖ്യാപിപ്പിച്ച്, സബ്സിഡി അനുവദിപ്പിച്ചതും ഇതേ എംഎ‍ൽഎ തന്നെയാണെന്ന് സിപിഎം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP