Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണവില ദിവസവും താഴേക്ക്; ഇതുവരെ പവന് കുറഞ്ഞത് 680 രൂപ; കുടുംബ ബജറ്റ് താളം തെറ്റാതെ ഇനി സ്വർണം വാങ്ങാമെന്ന പ്രതീക്ഷയിൽ ആഭരണ പ്രേമികളും

കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണവില ദിവസവും താഴേക്ക്; ഇതുവരെ പവന് കുറഞ്ഞത് 680 രൂപ; കുടുംബ ബജറ്റ് താളം തെറ്റാതെ ഇനി സ്വർണം വാങ്ങാമെന്ന പ്രതീക്ഷയിൽ ആഭരണ പ്രേമികളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേന്ദ്ര ബജറ്റിന് ശേഷം താഴേക്കിറങ്ങി സ്വർണവില. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് കുറഞ്ഞത് 680 രൂപയാണ്. ഇന്നലെ പവന് 400 രൂപയും ഇന്ന് 280 രൂപയും കുറഞ്ഞു. കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെ സ്വർണ വില ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് ആഭരണ പ്രേമികൾ. വിപണിയിൽ ഇപ്പോൾ ലഭിക്കുന്നത് 12.5 ശതമാനം നികുതി നൽകി ഇറക്കുമതി ചെയ്ത സ്വർണമാണെങ്കിലും നികുതി കുറച്ചതിന്റെ അന്നു തന്നെ വിലക്കുറവ് വിപണിയിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽ നിന്ന 7.50 ശതമാനമായി കുറച്ചതിന് പിന്നാലെയാണ് സ്വർണവില താഴ്ന്നത്.

രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളില്ലാതെ തുടരുമ്പോഴാണ് രാജ്യത്ത് ഈ വിലക്കുറവു ലഭിക്കുന്നത്. ഒരു വർഷംകൊണ്ട് റോക്കറ്റ് പോലെ കുതിച്ച സ്വർണവിലയെ പഴയ രീതിയിലേക്കു മടക്കിക്കൊണ്ടുവരാൻ നിർമല സീതാരാമന്റെ ബജറ്റിനു കഴിയുമോ എന്നാണ് ജനങ്ങളെല്ലാം ഉറ്റു നോക്കുന്നത്. ദേശീയ ബുള്യൻ വിപണിയിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന്റെ വിലയിൽ 1000 രൂപയുടെയും (3 ശതമാനം) കുറവുണ്ടായി. കമ്മോദിറ്റി വിപണിയിലും സ്വർണാഭരണ വിപണിയിലും വിലക്കുറവ് പ്രതിഫലിക്കുന്നുണ്ട്. എന്നാൽ വെള്ളി വിപണിയിൽ കാര്യമായ വിലക്കുറവ് ഉണ്ടായിട്ടുമില്ല. വെള്ളി ഗ്രാമിന് ഇന്ന് 2 രൂപയാണു കുറഞ്ഞു.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നാണ് സ്വർണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ കുറയ്ക്കുമെന്നുള്ളത്. ഇതോടെ രാജ്യത്ത് സ്വർണവിലയിൽ കുറവ് വരുമെന്നും സ്വർണ കള്ളക്കടത്ത് പോലും കുറയാൻ കാരണമാകും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആഭ്യന്തര വിപണിയിൽ ഡിമാൻഡ് വർധിക്കുന്നത് ഉൾപ്പെടെയുള്ള ​ഗുണകരമായ നീക്കങ്ങൾ ഇതുമൂലം ആഭരണ വ്യവസായത്തിൽ വന്നുചേരുമെന്നാണ് വ്യവസായികളും പ്രതീക്ഷിക്കുന്നത്.

സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനമായിരുന്നു. മൂന്ന് ശതമാനം ജി എസ് ടിയും സ്വർണത്തിന് മേൽ ഇടാക്കുന്നു. ഇത് കുറയ്ക്കാൻ സർക്കാർ തയ്യാറായാൽ കള്ളക്കടത്ത് ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന അഭിപ്രായം നേരത്തേ തന്നെ ഉയർന്നിരുന്നു. ഒരു കിലോ സ്വർണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുൾപ്പെടെ അൻപത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. കള്ളക്കടത്തായി കൊണ്ടുവരുന്നവർക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം. ഏകദേശം 250 ടണ്ണിലധികം സ്വർണമാണ് കള്ളക്കടത്തായി രാജ്യത്തേക്ക് വരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 950 ലക്ഷം കോടി രൂപയുടെ 1,500 ടൺ കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് വിവിധ ഏജൻസികളുടെ വിലയിരുത്തലുകൾ സുചിപ്പിക്കുന്നത്.

ഇറക്കുമതി സ്വർണത്തിന്റെ വില കുറയുന്നതോടെ കള്ളക്കടത്തിലും കുറവുണ്ടാകുമെന്നാണ് കണക്കുക്കൂട്ടൽ. ഡ്യൂട്ടി ഒഴിവാക്കി സ്വർണം എത്തിക്കുന്നതാണ് സ്വർണക്കടത്തിലെ ലാഭം. തീരുവ 7.5 ശതമാനമാക്കിയത് സ്വർണക്കള്ളക്കടത്തിന്റെ അളവ് കുറച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് ആഭ്യന്തര വിപണിയിൽ ആവശ്യം കൂട്ടും. രാജ്യത്തിന്റെ ജിഡിപിയുടെ 7.5 ശതമാനം സംഭാവന ചെയ്യുന്ന ആഭരണ വിപണി, 60 ലക്ഷത്തോളം പേരുടെ ഉപജീവന മാർഗം കൂടിയാണ്. തീരുവ കുറച്ചതു സ്വർണവിപണിക്ക് ഉത്തേജനമാകുമെന്നു വ്യാപാരികൾ അഭിപ്രായപ്പെട്ടു.

2004 ൽ രണ്ട് ശതമാനം ആയിരുന്ന ഇറക്കുമതിച്ചുങ്കം പിന്നീട് 10 ശതമാനമായി വർദ്ധിപ്പിച്ചു. പിന്നീടത് ഇത് 12:5 ശതമാനമായും ഉയർത്തി. നികുതി വരുമാനം വർദ്ധിപ്പിക്കാനെന്നാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് അഭിപ്രായപ്പെ‌ട്ടത്. 12.5 ശതമാനമാണു നിലവിലെ ഇറക്കുമതി ചുങ്കം. 2019 ജൂലൈയിൽ ഉണ്ടായിരുന്ന 10 ശതമാനമായി കുറയ്ക്കുമെന്നാണു മന്ത്രി പ്രഖ്യാപിച്ചത്. ചൈന കഴിഞ്ഞാൽ ഇന്ത്യയാണു സ്വർണം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യം. 2020ൽ 1,88,280 കോടി രൂപയുടെ 446.4 ടൺ മഞ്ഞലോഹം ഇന്ത്യ വാങ്ങിയെന്നാണു വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നത്. കോവിഡും ലോക്ഡൗണും ഒപ്പം വിലയിലുണ്ടായ കുതിപ്പും കാരണം കഴിഞ്ഞവർഷം ആഭ്യന്തര സ്വർണം വാങ്ങൽ കുറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP