Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'73വയസുള്ള അദ്ദേഹത്തെ ഗുണ്ടകൾ അടിച്ചു വീഴ്‌ത്തി നെഞ്ചത്ത് ചവിട്ടി; ശരീരവും മനസ്സുമൊന്നും പിന്നെ പുള്ളിക്ക് വഴങ്ങിയില്ല; ഭ്രാന്തുവന്നു, ക്രമേണ എല്ലാം കൈവിട്ടുപോയി'; പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മരണത്തിന് കാരണം ഗുണ്ടാ ആക്രമണമോ? വൈറലായി വി.ആർ.സുധീഷിന്റെ വെളിപ്പെടുത്തൽ

'73വയസുള്ള അദ്ദേഹത്തെ ഗുണ്ടകൾ അടിച്ചു വീഴ്‌ത്തി നെഞ്ചത്ത് ചവിട്ടി; ശരീരവും മനസ്സുമൊന്നും പിന്നെ പുള്ളിക്ക് വഴങ്ങിയില്ല; ഭ്രാന്തുവന്നു, ക്രമേണ എല്ലാം കൈവിട്ടുപോയി'; പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മരണത്തിന് കാരണം ഗുണ്ടാ ആക്രമണമോ? വൈറലായി വി.ആർ.സുധീഷിന്റെ വെളിപ്പെടുത്തൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ പൊതു ജീവിതത്തിന് അവസാനമായതും ക്രമേണെ മരണത്തിലേക്ക് നയിച്ചതും, 73ാമത്തെ വയസ്സിൽ ഏറ്റ അതിക്രൂരമായ മർദ്ദനനത്തിന്റെ ഫലമായാണെന്ന് വെളിപ്പെടുത്തിക്കൊണ്ടുള്ള എഴുത്തുകാരൻ വി ആർ സുധീഷിന്റെ അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ഒരുഓൺലൈൻ ചാനലിൽ എഴുത്തുകാരൻ ലിജീഷ് കുമാർ നടത്തിയ അഭിമുഖത്തിലാണ് വി ആർ സുധീഷ് തനിക്കേറെ അടുപ്പമുണ്ടായിരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന കുഞ്ഞിക്കയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നത്.

സുധീഷ് മാസ്റ്റർ ഇങ്ങനെ പറയുന്നു. 'അവസാനകാലത്ത് പുനത്തിലിന്റെ അഭയം കൂട്ടുകാരികളും മദ്യവും ആയിരുന്നു. പക്ഷേ ഇതിൽ സങ്കടകരമായ ഒരു കാര്യമുണ്ട്്. ഞാൻ അത് പറയണോ എന്ന് വിചാരിക്കയാണ്. ഇനി ഇപ്പോൾ അത് മറച്ചുവെച്ചിട്ട് കാര്യമൊന്നുമില്ല. ഒരുരാത്രിയിൽ ഒരു ഗുണ്ടാ സംഘം കുഞ്ഞബ്ദുല്ലയെ ആക്രമിച്ചു. 73ാംമത്തെ വയസ്സിൽ. ഒരു ദിവസം കോഴിക്കോട്ടെ അളകാപുരി ബാറിൽ വന്ന് മദ്യപിച്ച ശേഷം അദ്ദേഹം താമസിക്കുന്ന ഫ്ളാറ്റിലേക്ക് തിരിച്ചുപോവുകയാണ്. കൂടെ മുന്നുനാലു സുഹൃത്തുക്കളുണ്ട്. അതിൽ സ്ത്രീകളുമുണ്ടായിരുന്നു. ഇവർ രണ്ടു ദിവസമായി കുഞ്ഞബ്ദുള്ളയുടെ കൂടെയായിരുന്നു താമസം. ഇവരുമായി ബന്ധപ്പെട്ടുള്ള എന്തോ പ്രശ്നത്തിന് ആരോ ക്വട്ടേഷൻ കൊടുത്തതുപ്രകാരമാണ് ഗുണ്ടകൾ എത്തിയത്. ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് ഇവരിൽ ആരേയോ ലക്ഷ്യമിട്ടായിരുന്നു അവരുടെ വരവ്. ഫ്ളാറ്റിനടുത്ത് എത്തിയപ്പോൾ ഈ ഗുണ്ടാ സംഘം ഇവരെ അക്രമിച്ചു. അടിയോടടിയാണ്. അവർക്ക് പുനത്തിൽ കുഞ്ഞബ്ുദുല്ലയെ ഒന്നം അറിയില്ല. അവർ ലക്ഷ്യം വെച്ചത് കൂടെഉള്ളവരെയാണ്. അതിൽ ഒരു ലേഡിയും ഉണ്ട്. കുഞ്ഞബ്ദുല്ല മാത്രമാണ് അതിൽ സീനിയർ ആയിട്ടുള്ളത്. ബാക്കിയുള്ളവർ എല്ലാം ചെറുപ്പക്കാരാണ്. ഈ ഗുണ്ടകൾ വന്ന് അടിച്ചു വീഴ്‌ത്തി. കുഞ്ഞിക്ക വീണപ്പോൾ നെഞ്ചത്ത് ചവുട്ടി, ഭീകരമായിട്ട് ചവിട്ടി. കണ്ടുനിൽക്കുന്ന മറ്റുള്ളവർ പറയുന്നുണ്ട്. ഞങ്ങളെ അടിച്ചതിൽ വിഷമമില്ല, പക്ഷേ കുഞ്ഞിക്കയെ ചവിട്ടിക്കളഞ്ഞു എന്ന്.

എല്ലാവർക്കും നന്നായിട്ട് കിട്ടി. കുഞ്ഞബ്ദുള്ളയെ അതിഭീകരമായിട്ട് ചവിട്ടി വീഴ്‌ത്തി. ആ ദിവസമാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞത്. അന്നത്തോടെ അയാളുടെ ശരീരം മാറി, മനസ്സുമാറി. അയാൾക്ക് കിട്ടിയ വലിയ മാനസ്സിക ആഘാതമായിരുന്നു അത്. ശരീരവും മനസ്സുമൊന്നും പിന്നെ പുള്ളിക്ക് വഴങ്ങിയില്ല.പിന്നെ ഭ്രാന്തുവന്നു. പിന്നെ പുള്ളി കൈവിട്ടുപോയി. അങ്ങനെയാണ് അദ്ദേഹത്തെ ട്രീറ്റ് മെന്റിന് കൊണ്ടുപോകുന്നത്. ചാലപ്പുറത്തെ ഫ്ളാറ്റിലുള്ള എല്ലാവർക്കും ഇത് അറിയാം. കോഴിക്കോട്ടെ സുഹൃത്തുക്കൾക്കും അറിയാം. പിന്നീട് ഫ്ളാറ്റുകാർ കുഞ്ഞബ്ദുള്ളയുടെ അടുത്ത് വരികയും നിങ്ങൾ തങ്ങൾക്ക് ശല്യമായി മാറിയിരിക്കുകയാണെന്നും ഇവിടെ നിന്നും ഇറങ്ങണമെന്നും ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ എല്ലാവരും ചേർന്ന് പുള്ളിയെ അങ്ങോട്ട് പീഡീപ്പിച്ചു. '- വി ആർ സുധീഷ് വ്യക്തമാക്കി.

'പുനത്തിൽ പലപ്പോഴും മദ്യം വാങ്ങിക്കൊടുക്കാറുണ്ടായിരുന്ന സെക്യൂരിറ്റി പോലും അദ്ദേഹത്തോട് ഫ്ളാറ്റിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. ജീവിതത്തിലെ ആദ്യ സംഭവമായിരുന്നു അതെന്ന് അദ്ദേഹം പിന്നീട് എന്നാട് പറഞ്ഞിട്ടുണ്ട്. മനസ്സും ശരീരവും കൈവിട്ടുപോയതോടെ അന്ന് തന്നെ കുഞ്ഞബ്ദുള്ള കൊല്ലപ്പെട്ടിരുന്നു. അത് ആലോചിക്കാൻ വയ്യ. പിന്നെ അദ്ദേഹത്തെ ബന്ധുക്കൾ വന്ന് കൊണ്ടുപോയി. അദ്ദേഹത്തിന് മദ്യവും നിഷേധിച്ചു. മദ്യവും പ്രണയവും ഇല്ലാത്ത കുഞ്ഞബ്ദുള്ളയെ പിന്നെ ഒന്നിനും പറ്റില്ല. അയാൾ മരിക്കുന്നതാണ് നല്ലത്. ഈ സംഭവത്തോടെ ബന്ധുക്കൾ അദ്ദേഹത്തെ വന്നുകൂട്ടിക്കൊണ്ടുപോയി. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയും മദ്യവും നഷ്ടപ്പെട്ടു.അദ്ദേഹത്തെ ബന്ധുക്കൾ കോട്ടക്കൽ ആര്യവൈദ്യശാലയിൽ കൊണ്ടുപോയി ചികിത്സിച്ചു. അവർക്കറിയില്ലല്ലോ മദ്യത്തിന്റെയും പ്രണയത്തിന്റെയും ലഹരി. ഇതുരണ്ടും നഷ്ടപ്പെട്ട അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനാവില്ലെന്ന് അവരെങ്ങനെ അറിയുന്നു.'- സുധീഷ് കൂട്ടിച്ചേർത്തു. അപ്പോൾ കൊന്നതാണ് കുഞ്ഞബ്ദുല്ലയെ എന്ന ലതീഷ്‌കുമാറിന്റെ ചോദ്യത്തിന് ' എന്ന് നമ്മൾ വെറുതെ പറയണ്ട എന്നായിരുന്നു വി ആർ സുധീഷിന്റെ മറുപടി.

പിന്നീട് താൻ കുഞ്ഞിക്കയെ അധികം കണ്ടിട്ടില്ല. തന്നെ പിന്നീട് വിളിക്കാറുമില്ലായിരുന്നു. ഇടയ്ക്ക് പോയി കാണും. മരിക്കുന്നതിന് ആറു മാസം മുമ്പ് കാണാൻ പോയി. അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികൾ നൽകുവാൻ മാതൃഭൂമി ജീവനക്കാർക്കൊപ്പമാണ് പോയത്. പക്ഷെ എന്നെ അദ്ദേഹം തിരിച്ചറിഞ്ഞില്ല. അദ്ദേഹം എന്നേയും പുസ്തകത്തേയും നോക്കിയില്ല. പുസ്തകവും മടിയിൽ വെച്ച് എങ്ങോട്ടോ നോക്കിയിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ നോക്കി ഒന്നു ചിരിച്ചുവെന്നും വി ആർ സുധീഷ് വ്യക്തമാക്കുന്നു.

ഇടയ്ക്ക് മരണത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു കുഞ്ഞബ്ദുള്ള. മരിച്ചാൽ നിങ്ങളെ എന്തു ചെയ്യണമെന്ന് ഒരിക്കൽ ചോദിച്ചു. ചന്ദനമുട്ടിയിൽ വെച്ച് കത്തിക്കാനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചന്ദനമുട്ടി കിട്ടിയില്ലെങ്കിൽ നല്ല മാവിന്റെ വിറകായാലും മതി. ഭാരതപ്പുഴയുടെ തീരമാണെങ്കിൽ നല്ലത്. അത് പറ്റില്ലെങ്കിൽ ഏതെങ്കിലും പുഴയുടെ തീരത്ത് വെച്ച് കത്തിച്ചാൽ മതി. അതൊന്നും നടന്നില്ലെങ്കിൽ തെങ്ങിനിട്ടോ നല്ല വളമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയെന്നും സുധീഷ് പറയുന്നു.

മാങ്കോസ്റ്റിൻ ചുവട്ടിൽ തന്നെ കുഴിച്ചിടണമെന്ന് വൈക്കം മുഹമ്മദ് ബഷീർ തന്നോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം മരിച്ചപ്പോൾ ഞാനാ വീട്ടിലെത്തിയപ്പോൾ കോഴിക്കോട്ടെ പ്രമുഖ മുസ്ലിം എഴുത്തുകാർ ഒക്കെ അവിടെയുണ്ട്. അവരെല്ലാം പള്ളിപ്പറമ്പിനെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. ബഷീറിനും പുനത്തിലിനുമൊന്നും അവർ ആഗ്രഹിച്ച വിധത്തിൽ അന്ത്യവിധികൾ നടത്താൻ സാധിച്ചിട്ടില്ല. എഴുത്തുകാരന് അവൻ ഇച്ഛിക്കുന്ന ജീവിതം ഒരിക്കലും കിട്ടില്ല. കുഞ്ഞബ്ദുള്ളയുടെ മൃതദേഹം കത്തിക്കുകയാണ് വേണ്ടതെന്നും ബഷീറിനെ മാങ്കോസ്റ്റിഇൻ ചുവട്ടിൽ കുഴിച്ചിടണമെന്നൊക്കെ പറഞ്ഞ് താനിറങ്ങിയാൽ എന്താവുമായിരുന്നു അവസ്ഥയെന്നും സുധീഷ് ചോദിക്കുന്നു.

'മധു നായർ ന്യൂയോർക്ക് എന്ന കുഞ്ഞിക്കയുടെ സുഹൃത്ത് ആദ്യ ചരമവാർഷികത്തിന് പള്ളിയിൽ പോയി ഖബറിന്റെ ഫോട്ടോ എടുത്ത് എനിക്ക് അയച്ചു തന്നിരുന്നു. കാടുപിടിച്ചു കിടക്കുകയായിരുന്നു അവിടമാകെ. കുറേ പുല്ലെല്ലാം പറച്ചു നീക്കിയാണ് അദ്ദേഹം ഫോട്ടോയെടുത്ത് അയച്ചത്. ഭാര്യയ്ക്കും മറ്റും അവിടേക്ക് പ്രവേശനമില്ലല്ലോ.. പിന്നെ ആരും നോക്കാതെ അവിടം കാടുപിടിച്ചുപോയി. കുഞ്ഞിക്കയെ പോലെ ഓമനിച്ച് പ്രണയിക്കാൻ മറ്റൊരാൾക്കും കഴിയില്ല. നളിനി ജമീല ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പുനത്തിൽ കുഞ്ഞബ്ദുള്ളയാണ് തന്നെ ഏറ്റവും സുന്ദരമായി പ്രണയിച്ചതെന്ന്. അദ്ദേഹത്തിന്റെ പ്രണയത്തിനും കിടപ്പറ രംഗങ്ങൾക്കുമെല്ലാം ഞാൻ സാക്ഷിയാണ്. ഞാൻ അറിയുന്നതിൽ അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ലായിരുന്നു.കാമുകിമാർക്കെല്ലാം അദ്ദേഹത്തോട് വല്ലാത്തൊരു ആരാധനയായിരുന്നു. കുഞ്ഞബ്ദുള്ളയെ ഒരുപാട് പ്രണയിനികൾ പകുത്തെടുത്തു. അവസാനകാലത്ത് അദ്ദേഹത്തിന് കൂട്ടുണ്ടായിരുന്നത് ഒരു പുരുഷനായിരുന്നു. സ്ത്രീയായിരുന്നെങ്കിൽ അദ്ദേഹം കുറച്ചുകാലം കൂടി ജീവിക്കുമായിരുന്നു. കുറേക്കലും സ്വതന്ത്രനായി. നിർഭയനായി.. സുഖലോലുപനായി ജീവിച്ചു. പക്ഷെ അവസാനകാലം വളരെ യാതനാപൂർണ്ണമായിരുന്നു.'- വി ആർ സുധീഷ് പറയുന്നു.

കുഞ്ഞബ്ദുള്ള പ്രണയിക്കുന്നതുപോലെ, മനുഷ്യരോട് ഇടപഴുകുന്നതുപോലെ എനിക്ക് സാധിക്കില്ല. അദ്ദേഹം എന്നിൽ നിന്നും ഞാൻ അദ്ദേഹത്തിൽ നിന്നും ധാരാളം പഠിച്ചിട്ടുണ്ട്. തന്റെ ജീവിത്തിൽ തന്നോട് ഇത്രയും ചേർന്ന് നിന്ന മറ്റൊരു എഴുത്തുകാരനില്ലെന്നും വി ആർ സുധീഷ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP