Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വന്നത് ഒന്നുമില്ലായ്മയിൽ നിന്ന്; ബ്രേക്ക് തന്നത് പാപ്പി അപ്പച്ഛനിലൂടെ ദിലീപേട്ടൻ; കോവിഡിലും ധർമ്മൂസ് ഫിഷ് ഹബ് തളരാതെ നിന്നു; കിട്ടാക്കടം ഒരു വീടു വാങ്ങാനുള്ള തുകയുണ്ട്; ഒരു രൂപ കൊണ്ടു പോയവർ പോലും എന്നെ പറ്റിച്ചു എന്ന തോന്നലോടെ അത് വിനയോഗിച്ചാൽ അവൻ രക്ഷപെടില്ല; ധർമ്മജൻ ബോൾഗാട്ടി ജീവിതം പറയുമ്പോൾ

വന്നത് ഒന്നുമില്ലായ്മയിൽ നിന്ന്; ബ്രേക്ക് തന്നത് പാപ്പി അപ്പച്ഛനിലൂടെ ദിലീപേട്ടൻ; കോവിഡിലും ധർമ്മൂസ് ഫിഷ് ഹബ് തളരാതെ നിന്നു; കിട്ടാക്കടം ഒരു വീടു വാങ്ങാനുള്ള തുകയുണ്ട്; ഒരു രൂപ കൊണ്ടു പോയവർ പോലും എന്നെ പറ്റിച്ചു എന്ന തോന്നലോടെ അത് വിനയോഗിച്ചാൽ അവൻ രക്ഷപെടില്ല; ധർമ്മജൻ ബോൾഗാട്ടി ജീവിതം പറയുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ബിസ്സനിസിനെക്കുറിച്ചു പറയുകയാണെങ്കിൽ ഒന്നും അറിയില്ല. പത്തുരൂപ കടംകൊടുത്തിട്ടുണ്ടെങ്കിൽ തിരിച്ചുവാങ്ങാൻ പോലും അറിയാത്തവനാണ്. കിട്ടാക്കടം കണക്കുകൂട്ടിയാൽ ഒരു വീടുവാങ്ങാനുള്ള തുകയുണ്ട്. സുഹൃത്തുക്കളാണ് പണം വാങ്ങിയിട്ടുള്ളത്. അതും വലിയ തുകകൾ. ഇത് തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. നടൻ ധർമ്മജൻ ബോൾഗാട്ടി പറഞ്ഞു.

ഇന്നലെ ഭൂതത്താൻകെട്ടിൽ കണ്ടുമുട്ടിയപ്പോഴാണ് മനസ്സിലെ വിഷമങ്ങളും സന്തോഷവും സിനിമവിശേഷങ്ങളുമെല്ലാം താരം മറുനാടനുമായി പങ്കിട്ടത്. ഭൂതത്താൻകെട്ടിലെ ഗ്രീനിക്സ് നേച്ചർ പാർക്കിനോടനുബന്ധിച്ച് പെരിയാർതീരത്ത് തീർത്തിട്ടുള്ള ട്രീ ഹട്ടിന്റെ ചുവട്ടിലെ മരച്ചുവട്ടിലിരുന്നാണ് ധർമ്മജൻ ജീവതാനുഭവങ്ങൾ പറഞ്ഞുതുടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് കൊടുത്താൽ മത്സരിക്കുമെന്ന നിലപാടിലാണ് ധർമ്മജൻ.

ഒരിക്കൽ കുറച്ച് സാമ്പത്തീക ബുദ്ധിമുട്ടുണ്ടായപ്പോൾ കടം വാങ്ങിയ തുക തിരികെ ആവശ്യപ്പെട്ട് ഒരു സുഹൃത്തിന് മെസേജ് അയച്ചു. ഹ..ഹ..ഹ എന്ന ഒരു മെസേജായിരുന്നു മറുപിടി. കിട്ടാനുള്ള ലിസ്റ്റ് ഒരുപാടുണ്ട്. ഞാൻ ആർക്കും കൊടുക്കാനില്ല. അത് വലിയ ആശ്വാസമാണ്. തരാനുള്ളത് കൂട്ടുകാരാണ്്. അത് സമാധാനമുള്ള കാര്യമാണ്. ഇല്ലാത്തോരാണല്ലോ , അവർ എന്നോട് ചോദിച്ചതും കടം വാങ്ങിയതും. ഇല്ലത്തോണ്ട് തന്നെയാവാം അവർ അത് തിരികെ തരാത്തത് എന്നാണ് ഞാൻ കരുതുന്നത്. ഈ അവസ്ഥയെ ഒരു പരാജയമായിക്കരുതുന്നില്ല.

ഒന്നുമില്ലായ്മയിൽ നിന്നാണ് വന്നത്. എന്റടുത്ത് ഉണ്ടായതുകൊണ്ടല്ലെ അവർക്കൊക്കെ ചോദിച്ചപ്പോൾ പണം കൊടുക്കാനായത്. പറ്റിക്കപ്പെട്ടു എന്ന് ഇടക്കാലത്ത് തോന്നിയിരുന്നു എന്നതും വാസ്തവമാണ്. എന്റെ ഒരു രൂപ കൊണ്ടുപോയവർ പോലും എന്നെ പറ്റിച്ചു എന്ന തോന്നലോടെ ആ പണം വിനയോഗിച്ചാൽ അവൻ രക്ഷപെടില്ല. എന്റെ നക്ഷത്രം അങ്ങിനെയാണ്. ധർമ്മജൻ പാവം എന്നൊക്കെ വിചാരിച്ച് എന്തെങ്കിലുമൊക്കെ ചെയ്താൽ അവർക്ക് കുഴപ്പമുണ്ടാവില്ല.

നഷ്ടപ്പെട്ടതിനെ ഒർത്ത് ആകുലപ്പെടുന്നില്ല. അതിലെന്തുകാര്യം. ഇതിനിടയിലും ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഭേദപ്പെട്ട തുക ചിലവഴിച്ചിട്ടുണ്ട്. അത് അറിഞ്ഞ് ചിലവഴിച്ചതാണ്. അതുകൊണ്ട് മനസ്സിൽ ഇക്കാര്യത്തിൽ തെല്ലും വിഷമമില്ലന്നു മാത്രല്ല, അത്രയെങ്കിലും ചെയ്യാനായല്ലോ എന്ന ആശ്വസവുമുണ്ട്. ആരെയും ഭയപ്പെടുന്നില്ല. ജീവിതത്തോടുള്ള കാഴ്ചപ്പാടും ഇതുതന്നെ. വരുന്നത് വരുന്നേടത്തുവച്ചുകാണാമെന്ന ചിന്താഗതിയാണുള്ളത്.

പണ്ടേതുടങ്ങി ഇതാണ് സ്വാഭവം. ഞാൻ ഒരു വിവാഹം കഴിച്ചു. രണ്ട് പെൺമക്കളായി, എന്നോർത്തൊന്നും നിലപാട് മാറ്റാൻ ഞാൻ തയ്യാറല്ല. ഞാൻ വളർത്തുന്ന മക്കൾ എന്റെ പോലെയാവുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ എന്റെ സ്വഭാവത്തിന്റെ ചെറിയൊരംശമെങ്കിലും അവരിലുണ്ടാവും. ഭാര്യ മറ്റൊരു വീട്ടിൽ നിന്നും വന്നവളാണ് .. എന്റെ കൂടെ ജീവിച്ച് അവൾക്കും ഒരു ധൈര്യമൊക്കെ വന്നിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.

പുറമെ ആർക്ക് എന്ത് തോന്നിയാലും എന്റെ മനസ്സുകൊണ്ട് ഞാൻ ഭയങ്കര ബോൾഡാണ്. ആർക്കും എന്നെ തളർത്താനാവില്ല. കോവിഡ് കാലത്ത് ജീവിക്കാൻ വേണ്ടി കുറച്ച് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. ഇനി അത്തരം ചിത്രങ്ങളിൽ അഭിനയിക്കില്ല. പ്രധാന വേഷത്തിൽ അഭിനയിച്ച നിരവധി ചിത്രങ്ങൾ പുറത്തുവരാനുണ്ട്. പ്രധാനവേഷങ്ങൾ ലഭിച്ചാൽ മാത്രമെ ഇനി സിനിമ ചെയ്യുന്നുള്ളു. ഇതിനർത്ഥം നായക കഥാപാത്രങ്ങൾ മാത്രമെ ചെയ്യുഎന്നല്ല. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങൾ ലഭിക്കണമെന്ന താൽപര്യം മാത്രമാണ് ഈ തീരുമാനത്തിന് പിന്നിലുള്ളത്.

ആഗ്രഹിച്ചവർക്കൊപ്പമാണ് ആദ്യചിത്രം മുതൽ പ്രവർത്തിച്ചത്. ദിലിപിന്റെയും , നാദിഷായുടെയുമൊക്കൊ കൂടെ പ്രവർത്തിക്കണമെന്നായിരുന്നു നേരത്തെ മുതലുള്ള ആഗ്രഹം. ആദ്യം കാസറ്റിൽ അവർക്കൊപ്പം ചേർന്നു. പിന്നീട് സിനമയിലും .അതുതന്നെ വലിയ ഭാഗ്യമാണ്. സിനിമയിൽ വന്നിട്ട് 10 കൊല്ലത്തിലധികമായി. ഇതിനകം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അതൊരു വലിയ കാര്യമായിട്ടാണ് കരുതുന്നത്. പാപ്പി അപ്പച്ചാ ആയിരുന്നു ആദ്യചിത്രം. ദീലീപേട്ടനാണ് ഈ ചിത്രത്തിലേയ്ക്ക് വിളിച്ചത്. ഇത് ബ്രേക്കായി. പിന്നീട് ദിലീപ് ചിത്രത്തിലൂടെ വീണ്ടും ബ്രേക്ക് കിട്ടി.

സിനിമ സജീവമാമായി എന്ന് പറയാനാവില്ല. പകുതി സീറ്റുകളിൽ മാത്രമാണ് ഇപ്പോഴും തീയറ്ററുകളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം നല്ലതുതന്നെ. രോഗവ്യാപനം കൂടിവരുമ്പോൾ ഇത്തരത്തിലൊരു കരുതൽ നല്ലതാണ്. സിനിമ കൊണ്ട് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. സിനിമമേഖലയിൽ പണിയെടുക്കുന്നവർക്ക് എല്ലാ അർത്ഥത്തിലും ഗുണം ലഭിക്കണമെങ്കിൽ ഇന്നത്തെ നിലയിൽ നിന്നും മാറി സിനിമ കൂടുതൽ സജീവമാവണം.

മരട് 375 എന്ന ചിത്രമാണ് പുറത്തിറങ്ങാനുള്ളത്. അനുപ് മേനോനും ഈ ചിത്രത്തിൽ മുഖ്യകഥാപാത്രാവുന്നുണ്ട്. മരട് ഫ്ലാറ്റ് പൊളിയ്്ക്കുന്നതുമായി ബന്ധപ്പെട്ടതാണ് കഥ. ഒ ടി ടി ഫ്ലാറ്റ് ഫോമിൽ ഇറക്കാൻ ആലോചന വന്നപ്പോൾ നിർമ്മാതക്കൾക്ക് താൽപര്യമുണ്ടായില്ല. തീയറ്റർ എന്നു തുറക്കുന്നുവോ അന്ന് ചിത്രം ഇറക്കിയാൽ മതിയെന്ന് അവർ തീരുമാനിക്കുകയായിരുന്നു. ഇത് കരുത്തുറ്റൊരു തീരുമാനായിട്ടാണ് തോന്നിയത്.

ഫെബ്രുവരി 19-ന് ചിത്രം റിലീസ് ചെയ്യുന്നതിനാണ് ഇപ്പോൾ ധാരണയായിട്ടുള്ളത്. ധർമ്മൂസ് ഫിഷ് ഹബ്ബ് മൂന്നുവർഷം മുമ്പ് തുടങ്ങിയതാണ്. കോവിഡുകാലത്ത് ഏറ്റവും കൂടുതൽ പൊട്ടിമുളച്ചത് പച്ചക്കറി- മീൻ വിൽപ്പനയാണ്. ഇതിൽ ചിലരൊക്കെ നിന്നു. കുറച്ചുപേർ പോയി. കോവിഡുകാലത്ത് ധർമ്മൂസ് ഫിഷ് ഹബ്ബ് തളരാതെ നിന്നു എന്നത് വലിയകാര്യമാണ് .കേരളത്തിൽ 27 ഷോപ്പുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP