Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഇടതുപക്ഷ സർക്കാർ നാടിന് സമർപ്പിക്കുന്ന ആലപ്പുഴ ബൈപ്പാസ്'; ചിത്രം പങ്കുവച്ച് യു പ്രതിഭ എംഎൽഎയുടെ ഫേസ്‌ബുക്ക് കുറിപ്പ് ട്രോളിൽ മുങ്ങുന്നു; 'ഇതാണ് സഖാക്കളുടെ അവസ്ഥ'; ദേശീയപാതയാണെന്ന് പറഞ്ഞുകൊടുക്കണെയെന്ന് കമന്റ് ബോക്‌സിൽ അഭ്യർത്ഥന

'ഇടതുപക്ഷ സർക്കാർ നാടിന് സമർപ്പിക്കുന്ന ആലപ്പുഴ ബൈപ്പാസ്'; ചിത്രം പങ്കുവച്ച് യു പ്രതിഭ എംഎൽഎയുടെ ഫേസ്‌ബുക്ക് കുറിപ്പ് ട്രോളിൽ മുങ്ങുന്നു; 'ഇതാണ് സഖാക്കളുടെ അവസ്ഥ'; ദേശീയപാതയാണെന്ന് പറഞ്ഞുകൊടുക്കണെയെന്ന്  കമന്റ് ബോക്‌സിൽ അഭ്യർത്ഥന

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമാകുന്ന ആലപ്പുഴ ബൈപ്പാസിനെച്ചൊല്ലി വീണ്ടും വിവാദം. ആലപ്പുഴ ബൈപ്പാസ് നാളെ നാടിന് സമർപ്പിക്കാനിരിക്കെയാണ് പുതിയ വിവാദം. ആലപ്പുഴ ബൈപ്പാസിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ഫേസ്‌ബുക്കിൽ പ്രതിഭ എം എൽ എ കുറിച്ച വാക്കുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

'ഇടതുപക്ഷ സർക്കാർ നാളെ നാടിന് സമർപ്പിക്കുന്ന ആലപ്പുഴ ബൈപ്പാസ്' - എന്ന് കുറിച്ചാണ് പ്രതിഭ എം എൽ എ ആലപ്പുഴ ബൈപ്പാസിന്റെ ചിത്രം പങ്കുവച്ചത്. എന്നാൽ, കമന്റ് ബോക്‌സിൽ നിറയെ വിമർശനങ്ങളാണ്. 'പിന്നെ എന്തിനാ നിതിൻ ഗഡ്ഗരിയെ കൊണ്ടു വരുന്നത്' എന്നായിരുന്നു ഒരു ചോദ്യം. അങ്ങനെ പറയരുതെന്ന് ആയിരുന്നു എം എൽ എയോട് മറ്റൊരാൾ അഭ്യർത്ഥിച്ചത്. 'അങ്ങനെ പറയല്ലേ.... കേന്ദ്രത്തിന്റെ പകുതി പണവും പിന്നെ സഹകരണവും.. കുടെ ഉണ്ടായിരുന്നു.. ഇല്ലങ്കിൽ 40 വർഷത്തെ കാത്തിരിപ്പ് ഒരു 70 വർഷം കൂടി കഴിഞ്ഞാലും 4 തൂണ് പോലും തീരില്ല...' - എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്.

ഇതാണ് സഖാക്കളുടെ അവസ്ഥയെന്ന് ഒരാൾ പറഞ്ഞപ്പോൾ ഒരു മനസുഖം അല്ലേയെന്ന് ആയിരുന്നു മറ്റൊരാളുടെ ചോദ്യം. ആലപ്പുഴ ബൈപ്പാസിനു വേണ്ടി യത്‌നിച്ചവർ ആരെന്നും എങ്ങനെയാണ് ബൈപ്പാസ് പൂർത്തിയായതെന്നും കേന്ദ്രത്തിന്റെ പങ്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി നിരവധി ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. അര നൂറ്റാണ്ടോളം കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബൈപ്പാസ് യാഥാർത്ഥ്യമാകുന്നത്.

അതിനിടെ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയവരെ ഉൾപ്പെടുത്തി കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ് കഴിഞ്ഞദിവസം വന്നിരുന്നു. മന്ത്രിമാരായ തോമസ് ഐസക്ക്, പി. തിലോത്തമൻ, എംപിമാരായ എ.എം.ആരിഫ്, കെ.സി.വേണുഗോപാൽ എന്നിവരെയാണ് പുതുതായി പുറത്തിറക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനം നിർദ്ദേശിച്ച തിരുത്തലുകൾ കേന്ദ്ര സർക്കാർ വരുത്തിയതായി മന്ത്രി ജി. സുധാകരൻ ആണ് അറിയിച്ചത്.

ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ടി.എം. തോമസ് ഐസക്, പി.തിലോത്തമൻ എന്നിവരെ ചടങ്ങളിൽ ഉൾക്കൊള്ളിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. പ്രൊട്ടോക്കോൾ പ്രകാരം സ്ഥലം എംപി എ.എം. ആരിഫിനെയും രാജ്യാസഭാംഗമായ കെ.സി.വേണുഗോപാലിനെയും ചടങ്ങിൽ പങ്കെടുപ്പിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് കേന്ദ്രം അംഗീകരിക്കുകയായിരുന്നു.

കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസിൽ നിന്നയച്ച പട്ടികയിൽ മന്ത്രിമാരേയും എംപിമാരേയും നേരത്തെ ഒഴിവാക്കിയത് ഏറെ വിവാദത്തിന് വഴിവച്ചിരുന്നു. മന്ത്രിമാരെയും എംപിമാരെയും ഒഴിവാക്കിയ പട്ടികയിൽ കേന്ദ്രസഹമന്ത്രി വി.മുരളീധരനെ ഉൾപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് തിരുത്തൽ ആവശ്യപ്പെട്ട് കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP