Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം

തോൽപ്പിക്കുന്നെങ്കിൽ രമേശ് ചെന്നിത്തലയെ തോൽപ്പിച്ച് നിയമസഭയിലെത്തണം; ഹരിപ്പാട്ട് അങ്കം കുറിക്കാൻ സിപിഐ നിശ്ചയിക്കുന്നത് ടി ജെ ആഞ്ചലോസിനെയോ ജി.കൃഷ്ണപ്രസാദിനെയോ; വോട്ട് മറിക്കുന്നെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബിജെപിയും; ഹരിപ്പാട് ഇക്കുറി തീപാറുന്ന പോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി മാറുകയാണ് ഹരിപ്പാട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയാണ് ഹരിപ്പാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എന്ന് ഉറപ്പായതോടെ ഇടത് കേന്ദ്രങ്ങളിലും കരുനീക്കങ്ങൾ ശക്തമായി. മണ്ഡലത്തിൽ വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമില്ലെന്ന നിലപാടിലാണ് സിപിഐയും സിപിഎമ്മും. അതേസമയം, തന്നെ അമ്മയെ പോലെ ചേർത്ത് നിർത്തുന്ന മണ്ഡലത്തോടുള്ള സ്നേഹമാണ് ചെന്നിത്തലയുടെ ആത്മവിശ്വാസം. അതേസമയം, കഴിഞ്ഞ തവണത്തെ പോലെ രമേശ് ചെന്നിത്തലക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരൂക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

എൽഡിഎഫിൽ സിപിഐയുടെ സീറ്റാണ് ഹരിപ്പാട്. കഴിഞ്ഞ തവണ മത്സരിച്ച പി.പ്രസാദ് വീണ്ടും ഇറങ്ങാൻ സാധ്യതയില്ല. ഇപ്പോൾ പാർട്ടിയുടെ ആലോചനയിൽ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസിനെയും അസി. സെക്രട്ടറി ജി.കൃഷ്ണപ്രസാദിനാണു മുൻതൂക്കം. 2011ൽ കൃഷ്ണപ്രസാദ് രമേശ് ചെന്നിത്തലയോടു മത്സരിച്ചിട്ടുമുണ്ട്. അന്നു രമേശിനു കടുത്ത മത്സരം നൽകിയെന്നതും കൃഷ്ണപ്രസാദിന്റെ സാധ്യത കൂട്ടുന്നു. ആലപ്പുഴയിൽ കൃഷ്ണ പ്രസാദിന് മികച്ച ഇമേജാണ് ഇപ്പോഴുള്ളത്. ഇതെല്ലാം ചെന്നിത്തലയ്ക്ക് തിരിച്ചടിയാകുമെന്നാണ് സിപിഐയുടെ വിലയിരുത്തൽ.

പ്രതിപക്ഷ നേതാവിനെതിരെ ചെറുപ്പക്കാർ എന്ന ചിന്തയിൽ എഐവൈഎഫ് സംസ്ഥാന നേതാക്കളുടെ പേരുകൾ പാർട്ടി പരിഗണിച്ചിരുന്നു. എന്നാൽ, മണ്ഡലത്തിൽ കൂടുതൽ പരിചിതനെന്ന ആനുകൂല്യം കൃഷ്ണപ്രസാദിനുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും കൃഷ്ണപ്രസാദിനെ ഹരിപ്പാട്ട് പരിഗണിച്ചിരുന്നു. അടുത്തിടെ ഹരിപ്പാട്ട് പാർട്ടി ജന്മദിന പരിപാടിയിലും മറ്റും കൃഷ്ണപ്രസാദിനെ പങ്കെടുപ്പിച്ചതും ചെന്നിത്തലയ്‌ക്കെതിരെ മത്സരിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

ഹരിപ്പാട്ടെ ബിജെപി സ്ഥാനാർതഥി ആരാണെന്നതും നിർണ്ണായകമാണ്. കഴിഞ്ഞ തവണ വിവി രാജേഷിനെയാണ് ആദ്യം ബിജെപി ചെന്നിത്തലയ്‌ക്കെതിരെ സ്ഥാനാർത്ഥിയാക്കി. പിന്നീട് മാറ്റുകയും ചെയ്തു. ഇതിന് പിന്നിൽ പോലും എൻ എസ് എസ് ഇടപെടലുകൾ സംശയിച്ചിരുന്നു. ഇത്തവണ എന്തോ കാരണം കൊണ്ട് എൻ എസ് എസിന് ചെന്നിത്തലയോട് താൽപ്പര്യക്കുറവുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം ആർ എസ് എസും ചെന്നിത്തലയെ തോൽപ്പിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിപ്പാട്ടെ ഭൂരിപക്ഷ വോട്ടുകൾ ചെന്നിത്തലയെ കൈവിട്ടാൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് സിപിഐയും ഇടതു പക്ഷവും വിലയിരുത്തുന്നു.

ചെന്നിത്തല ഹൈസ്‌കൂളിലെ കെഎസ് യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ രമേശ് ചെന്നിത്തല തന്റെ 26-ാം വയസ്സിൽ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹരിപ്പാട് മണ്ഡലത്തിൽ നിന്നായിരുന്നു വിജയം. നിയമസഭയിലേക്ക് മത്സരിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 25 വയസ്സാണ്. 1982 ൽ എൻഎസ് യുവിന്റെ ദേശീയ പ്രസിഡന്റ് ആയ വർഷം തന്നെ ആയിരുന്നു നിയമസഭാ പ്രവേശനവും. ആ സർക്കാരിന്റെ അവസാന കാലത്ത്, 1986 ൽ രമേശ് ചെന്നിത്ത ആദ്യമായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. അന്ന് 30 വയസ്സ് തികഞ്ഞിട്ടില്ലായിരുന്നു അദ്ദേഹത്തിന്. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രി എന്ന റെക്കോർഡ് ഇപ്പോഴും ചെന്നിത്തലയ്ക്ക് സ്വന്തമാണ്.

1987 ലെ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല ഹരിപ്പാട് നിന്ന് മത്സരിക്കുകയും ജയിക്കുകയും ചെയ്തു. എന്നാൽ ആ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അധികാരത്തിൽ എത്താൻ സാധിച്ചില്ല. രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിസ്ഥാനത്തിരിക്കാൻ കഴിഞ്ഞത് ഒരൊറ്റ വർഷം മാത്രമായിരുന്നു. അന്ന് യുഡിഎഫ് വീണ്ടും അധികാരത്തിൽ വന്നിരുന്നെങ്കിൽ രമേശ് ചെന്നിത്തലയുടെ ഭാവി മറ്റൊന്നാകുമായിരുന്നു. പിന്നീട് ദേശീയ രാഷ്ട്രീയത്തിലേക്ക് മാറി. എംപിയായി. അപ്പോഴും കേന്ദ്രമന്ത്രിയാകാൻ കഴിഞ്ഞില്ല. പിന്നെ കെപിസിസി അധ്യക്ഷനായി കേരളത്തിൽ. വീണ്ടും ഹരിപ്പാട് മത്സരിച്ച് ആഭ്യന്തര മന്ത്രിയായി. ഇത്തവണ മുഖ്യമന്ത്രി കസേര നോട്ടമിട്ടാണ് മത്സരം. എന്നാൽ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം ഭീഷണിയുമാണ്. ഇതിനിടെയാണ് സ്വന്തം തട്ടകത്തിൽ പോര് മുറുകുന്നത്. ഹരിപ്പാട് ഇത്തവണ ജീവൻ മരണ പോരാട്ടമാണെന്ന് ചെന്നിത്തലയ്ക്കും അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP