Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് കെ.പി.എ മജീദ്; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറയാതെ പറഞ്ഞത് ഫാത്തിമ തഹ്ലിയയെ; എം.എസ്.എഫ് നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല

സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് കെ.പി.എ മജീദ്; ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറയാതെ പറഞ്ഞത് ഫാത്തിമ തഹ്ലിയയെ; എം.എസ്.എഫ് നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല

ജംഷാദ് മലപ്പുറം

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നവർ നിരാശരാകേണ്ടിവരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. സമൂഹമാധ്യമങ്ങളിൽ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കിൽ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് മജീദ് പറഞ്ഞു. ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പറയാതെ പറഞ്ഞത് നിയസഭാ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഫാത്തിമ തഹ്ലിയയെ. സോഷ്യൽ മീഡിയയിൽ താരമായ എം.എസ്.എഫ് വനിതാ നേതാവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ വനിതാലീഗിന് പുറമെ ലീഗിനെ മുതിർന്ന നേതാക്കൾക്കും താൽപര്യമില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന്റെ വനിതാസ്ഥാനാർത്ഥിയായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായ അഡ്വ. ഫാത്തിമ തഹ്ലിയയെ പ്രഖ്യാപിച്ചാൽ വനിതാലീഗിലെ വലിയൊരുവിഭാഗം എതിർക്കുമെന്ന് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ വീണ്ടും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യവും പാർട്ടി നിലപാടുകൾക്കൊപ്പവും നിൽക്കുന്ന വനിതാലീഗ് ഭാരവാഹികളെ പരിഗണിക്കാതെ സോഷ്യൽ മീഡിയയിലൂടെ പാർട്ടിക്ക് യോജിക്കാത്ത രീതിയിൽ പ്രവർത്തിച്ച് പുറത്തുനിന്നുള്ളവരുടെ കയ്യടി നേടിയതല്ലാതെ ഫാത്തിമ തഹ്ലിയക്ക് മറ്റു പാരമ്പര്യമൊന്നുമില്ലെന്നാണ് വനിതാലീഗിലെ ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടത്. അതേ സമയം തഹ്ലിയയെ സ്ഥനാർഥിയാക്കാൻ സമ്മർദംചെലുത്തുന്നതിന് പിന്നിൽ യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണെന്ന ആരോപണവുംവനിതാ ലീഗിനും ചില മുസ്ലിംലീഗ് നേതാക്കൾക്കുമണ്ട്.

പക്വതയില്ലാത്ത രാഷ്ട്രീയമാണ് ഫാത്തിമ തഹ്ലിയക്കുള്ളതെന്നും സോഷ്യൽ മീഡിയയിലൂടെ ആളാകാൻ ശ്രമിക്കുയും കയ്യടി നേടാനും മാത്രമെ ഇവർക്കുകഴിയുവെന്നുമാണ് തഹ്ലിയയെ എതിർക്കുന്നവർ ആരോപിക്കുന്നത്. തന്റെ പിതാവിനേക്കാൾ പ്രായമുള്ള മുഖ്യമന്ത്രി പിണറായി വിജയനെ യാതൊരു ബഹുമാന്യതയുമില്ലാതെ സോഷ്യൽ മീഡിയയിലൂടെ അഭിസംബോധനചെയ്ത തഹ്ലിയയുടെ നിലപാട് ഒരു മുസ്ലിംലീഗ് വനിതക്കുചേർന്നതല്ലെന്നും ഇക്കൂട്ടർ ആരോപിക്കുന്നു. ഇത്തവണ മുസ്ലിംലീഗിൽനിന്നും ഒരു വനിതാനേതാവ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചന ലഭിച്ചതോടെ നിരവധി വനിതാ ലീഗ് ഭാരവാഹികളാണ് സ്ഥാനാർത്ഥിത്വത്തിനായി രംഗത്തിറങ്ങിയിട്ടുള്ളത്.

രണ്ട് വനിതാ സ്ഥാനാർത്ഥികളെ പരിഗണിക്കുകയാണെങ്കിൽ ഒരു സീറ്റ് എം.എസ്.എഫിലെ വനിതക്ക് നൽകണമെന്ന് ലീഗ് വനിതാവിദ്യാർത്ഥി സംഘടനയായ ഹരിതയുടെ നേതാക്കൾ ലീഗ് നേതൃത്വത്തെ അറിയിച്ചിരുന്നു. സ്ഥാനാർത്ഥി ചർച്ചകളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഫാത്തിമ തഹ്ലിയ സ്വയം പി.ആർ വർക്ക് നടത്തുന്നതായും വനിതാലീഗിൽ ആരോപണം ഉയർന്നിട്ടുണ്ട്. മുസ്ലിം ലീഗിൽനിന്നു നേരത്തെ ഖമറുന്നീസ അൻവർ മാത്രമാണ് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ളത്. ഇവർ കോഴിക്കോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മുസ്ലിം ലീഗ് വിദ്യാർത്ഥി സംഘടനയായ ഹരിതയുടെ മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു ഫാത്തിമ തഹ്ലിയ. ഇതിന് മുബ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ തുടങ്ങി നിരവധി സ്ഥാനങ്ങളിൽ തഹ്ലിയ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ രാഷ്ട്രീയപ്രവർത്തനത്തിന് പുറമേ കോഴിക്കോട് ജില്ല കോടതിയിൽ അഭിഭാഷകയായി പ്രവർത്തിക്കുന്നുണ്ട് . അതേമയം കഴിഞ്ഞ കുറച്ചുകാലമായി സമൂഹമാധ്യമങ്ങളിൽ തഹ്ലിയയുടെ പോസ്റ്റുകളെല്ലാം വൈറലായായിരുന്നു. ഇതിനുപുറമെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നടന്ന രാജ്യാന്തര സെമിനാറുകളിലും അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ പങ്കെടുത്തിട്ടുണ്ട്. എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയയെ ഉന്നംവച്ചാണ് മജീദിന്റെ വിമർശനം എന്നാണ് റിപ്പോർട്ട്.

1996-ൽ ഖമറുന്നീസ അൻവറിനു ശേഷം വനിതാ സ്ഥാനാർത്ഥികളെ മുസ്ലിം ലീഗ് മത്സരിപ്പിച്ചിട്ടില്ല. എന്നാലിക്കുറി ഫാത്തിമ തഹ്ലിയ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് തഹ്ലിയയ്ക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ വർഷങ്ങളായി വനിതാ ലീഗിൽ പ്രവർത്തിക്കുന്നവരെ തഴഞ്ഞ് തഹ്ലിയയെ പരിഗണിക്കരുതെന്ന് ആവശ്യം ഉയർന്നു. തഹ്ലിയ സ്വയം പിആർ വർക്ക് നടത്തുകയാണെന്നാണ് വനിതാ ലീഗ് പ്രവർത്തകരുടെ പരാതി. ഇതോടെയാണ് വിമർശനവുമായി കെപിഎ മജീദ് രംഗത്തെത്തിയത്. കണ്ണൂരിൽ വനിതാ ലീഗിന്റെ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മജീദ് വിമർശനം ഉന്നയിച്ചത്. വനിതകൾക്ക് പ്രാധിനിത്യം നൽകണമോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും അതിനു മുമ്പ് പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തഹ്ലിയയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഖമറുന്നീസ അൻവർ, നൂർബീന റഷീദ്, കുത്സു ടീച്ചർ എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ,

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിൽനിന്നും ഒരു വനിതാ സ്ഥാനാർത്ഥി മത്സരിക്കുമെന്ന് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു തവണ മാത്രം വനിതാ സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും ഒരു വനിതാ എംഎൽഎയെ രാഷ്ട്രീയ കേരളത്തിന് നൽകാൻ കഴിയാത്ത ലീഗ് ഇത്തവണ വിജയ സാധ്യതയുള്ള സീറ്റിൽതന്നെ വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് നീക്കം. മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിത ലീഗ് നേതാവുമായ സുഹറ മമ്പാട്, വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മുൻ വനിതാ കമ്മീഷൻ അംഗവും സോഷ്യൽ വെൽഫെയർ ബോർഡ് ഡറയറക്ടറുമായിരുന്ന അഡ്വ. നൂർബിന റഷീദ്, മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിന്റെ ദേശീയ വൈസ് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ തുടങ്ങി മൂന്ന് പേരുകൾവച്ചാണ് ചർച്ചകൾ നടക്കുന്നത്. മലപ്പുറം ജില്ലയിൽനിന്നോ, കോഴിക്കോട് ജില്ലയിൽനിന്നാ ആകും വനിതാ സ്ഥാനാർത്ഥിക്ക് സീറ്റു നൽകുകയെന്നാണ് സൂചന. മുമ്പ് 1996ൽ കോഴിക്കോട്-2 ൽനിന്നും ഖമറുന്നീസ അൻവർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനാൽ തന്നെ വനിതാ സ്ഥാനാർത്ഥി മത്സരിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ലീഗിന്റെ വനിതാ എംഎൽഎയാകാനുള്ള സാധ്യത ആർക്കാണെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു. മൂന്നു പതിറ്റാണ്ടുകാലമായി മുസ്ലിംലീഗ് രാഷ്ട്രീയത്തിൽ സജീവമായുള്ള നൂർബിന റഷീദിനാണ് കൂടുതൽ സാധ്യതയുള്ളത്. 10വർഷം കോഴിക്കോട് കോർപ്പറേഷനിൽ ജനപ്രതിനിധിയായിരുന്ന നൂർബിനയെ കഴിഞ്ഞ തവണയും നിയമസഭയിലേക്കു പരിഗണിക്കാനുള്ള സാധ്യതാചർച്ചകളുണ്ടായിരുന്നെങ്കിലും അവസാനം ഇതു നടക്കാതെ പോകുകയായിരുന്നു. കോഴിക്കോട് ബാറിലെ സജീവമായ അഭിഭാഷക കൂടിയാണ് നൂർബിന. അതോടൊപ്പം ഇപ്പോൾ പൊതുപ്രവർത്തന രംഗത്തും സജീവമാണ്.

കഴിഞ്ഞ തവണ താൻ മത്സര രംഗത്തേക്കില്ലെന്ന് ഖമറുന്നീസാ അൻവർ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. സുഹ്റ മാമ്പാടിനാണ് രണ്ടാം സ്ഥാനം. മികച്ച പ്രസാംഗികകൂടിയായ സുഹ്റ മമ്പാടിനെ പരിഗണിക്കുന്നതിൽ ലീഗിനുള്ളിൽനിന്നുതന്നെ ചില എതിർപ്പുകളുള്ളതായും സൂചനയുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുഹ്റ നിലവിൽ പൊതുപ്രവർത്തനത്തിൽ സജീവമല്ലാത്തതും ചിലർ ചൂണ്ടിക്കാണിക്കുന്നു. 1995ൽ രൂപവത്കരിച്ച മലപ്പുറം ജില്ലാപഞ്ചായത്തിന് ഇക്കാലയളവിൽ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് വനിതാ പ്രസിഡന്റുമാരുണ്ടായിട്ടുണ്ട്. മലപ്പുറത്ത് ഭരിക്കാൻ പെണ്ണുങ്ങളുണ്ടോയെന്ന് ഒളിഞ്ഞും തെളിഞ്ഞും കളിയാക്കിയവർക്കുള്ള മറുപടിയായിരുന്നു 1995-2000 ഭരണസമിതിയിൽ മലപ്പുറത്തിന്റെ ആദ്യ പ്രസിഡന്റായ കെ.പി. മറിയുമ്മ. പിന്നീട് 2010-2015 സമിതിയിൽ സുഹ്റ മമ്പാടും പ്രസിഡന്റ് സ്ഥാനത്തെത്തി. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സുഹ്റ മമ്പാട് ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചു. ഇതിന് ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അവർ കടന്നുവന്നില്ല.

ചുരുങ്ങിയ സമയം കൊണ്ട് വലിയ രീതിയിൽ ലീഗിൽ പേര് എടുത്ത ഒരു വനിതകൂടിയാണ് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായ ഒരു പുതുമുഖം കൂടിയാണവർ. അതുകൊണ്ടുതന്നെ ലീഗിനെ സംബന്ധിച്ചെടുത്തോളം തഹ്ലിയയെ പോലെയുള്ള ഒരു മികച്ച വനിതാ സ്ഥാനാർത്ഥിയെ നിയമസഭാ തിരഞ്ഞെടുപ്പിൽ കളത്തിലിറക്കുന്നത് ഒരു അഭിമാന മുഹൂർത്തം കുടിയാണെന്നാണ് ഇവരെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. എംഎസ്എഫ് ഹരിത തുടങ്ങിയ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് തഹ്ലിയായുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവ്. തന്റെ കഴിവുകൊണ്ടും മികച്ച സംസാരം ശൈലികൊണ്ടും ആളുകളെ കയ്യിലെടുക്കാനുള്ള തന്റെ സാമർത്ഥ്യം കൊണ്ടും ഉടൻ തന്നെ ഹരിത പോലെയുള്ള ലീഗ് വിദ്യാർത്ഥി സംഘടനയുടെ തലപ്പത്തേക്ക് എത്തുകയായിരുന്നു. ശേഷം വിദ്യാർത്ഥി സംഘടനയിലൂടെ മികച്ച പ്രവർത്തനം കാഴ്ചവെച്ച തഹ്ലിയ ഹരിത യുടെയും എംഎസ്എഫിന്റെയും സംസ്ഥന തലപ്പത്തേക്ക് എത്തി.

പതിനായിരക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ തഹ്ലിയെയെ ഫോളോ ചെയ്യുന്നത് . സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ പൊതുജനങ്ങൾക്കിടയിൽ ഇത്രയേയും കൂടുതൽ അറിയപ്പെട്ട മറ്റൊരു ലീഗ് വനിതാ നേതാവ് വേറെയില്ലെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഫാത്തിമ തഹ്ലിയയുടെ പ്രവർത്തനം സോഷ്യൽ മീഡിയയിലൂടെ മാത്രമാണെന്നും പാർട്ടിക്ക് യോജിച്ച സ്്ഥാനാർഥിയല്ല ഇവരെന്ന ആരോപണവും ലീഗിനുള്ളിൽതന്നെയുണ്ട്. ഫാത്തിമ തഹ്ലിയയെ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചരണത്തിന് പിന്നിൽ ഇവരോ ഇവരോടടുത്ത വൃത്തങ്ങളോ ഉണ്ടെന്ന ആരോപണവും ലീഗിനുള്ളിൽനിന്നും ഉയർന്നുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP