Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ അതിർത്തിയിൽ ചൈന വലിയതോതിൽ യുദ്ധസന്നാഹം ഒരുക്കുന്നതായി പാശ്ചാത്യ ഏജൻസികൾ; ഇന്ത്യക്കെതിരെ ഏതു നിമിഷവും ചൈനീസ് ആക്രമണമെന്ന് റിപ്പോർട്ടുകൾ; വിദേശകപ്പലുകളെ വെടിവയ്ക്കാൻ നിയമനിർമ്മാണം നടത്തിയത് ഇന്ത്യ ആക്രമണത്തിന് നിയമസാധുത നൽകാൻ

ഇന്ത്യൻ അതിർത്തിയിൽ ചൈന വലിയതോതിൽ യുദ്ധസന്നാഹം ഒരുക്കുന്നതായി പാശ്ചാത്യ ഏജൻസികൾ; ഇന്ത്യക്കെതിരെ ഏതു നിമിഷവും ചൈനീസ് ആക്രമണമെന്ന് റിപ്പോർട്ടുകൾ; വിദേശകപ്പലുകളെ വെടിവയ്ക്കാൻ നിയമനിർമ്മാണം നടത്തിയത് ഇന്ത്യ ആക്രമണത്തിന് നിയമസാധുത നൽകാൻ

മറുനാടൻ ഡെസ്‌ക്‌

ലേ: കഴിഞ്ഞ ജൂണിലായിരുന്നു 1975 ന് ശേഷം ഇതാദ്യമായി ഇന്ത്യയും ചൈനയുംതമ്മിൽ അതിർത്തിയിൽ നേരിട്ട് ഏറ്റുമുട്ടിയത്. വടികളും കല്ലുകളുമുപയോഗിച്ചായിരുന്നു ഗാൽവാൻ താഴ്‌വരയിലന്ന് ഇരുവശത്തേയുംസൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. 20 ഇന്ത്യൻ സൈനികർ വീരമൃത്യൂ പ്രാപിച്ചപ്പോൾ അതിലധികം നഷ്ടം ചൈനയ്ക്കുണ്ടായി. യഥാർത്ഥ കണക്കുകൾ ഇനിയും ചൈന പുറത്തുവിട്ടിട്ടില്ലെങ്കിലും നാല്പതോളം ചൈനീസ് സൈനികർ മരണപ്പെട്ടതായാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്.

അന്നുമുതൽ ആണവശക്തികളായ അയൽക്കാർ തമ്മിലുള്ള സംഘർഷം മൂത്തുവരികയായിരുന്നു. ആദ്യ ഏറ്റുമുട്ടലിനൊടുവിൽ ചർച്ചകൾ നടന്നെങ്കിലും പിന്നീടും പലതവണ ചൈനീസ് സൈനികർ അതിർത്തിയിൽ പ്രകോപനവുമായി എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും തമ്മിൽ ഒരു യുദ്ധം ഉണ്ടായേക്കാമെന്നുള്ള അഭ്യുഹത്തിന് ശക്തി വർദ്ധിക്കുന്നത്. ചൈനയുടേ പരാമാധികാരത്തിനു മേലുള്ള ഇന്ത്യയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ എന്ന പേരിൽ ചൈന അതിർത്തിയിലെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതായാണ് പുതിയ റിപ്പൊർട്ടുകൾ പറയുന്നത്.

മൂന്നാം ലോകമഹായുദ്ധത്തിന് കളമൊരുങ്ങുകയാണോ ?

ഇന്ത്യയുമായുള്ള അതിർത്തിയിൽ പടയൊരുക്കം നടത്തുന്നതിനോടൊപ്പം തെക്കൻ ചൈനാ കടലിലും യുദ്ധസമാനമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് ചൈന. ചൈനയുടേതെന്ന് അവർ അവകാശപ്പെടുന്ന സമുദ്രാതിർത്തിയിലെത്തുന്ന ഏതൊരു വിദേശ കപ്പലും വെടിവെച്ചിടാനുള്ള പുതിയ നിയമനിർമ്മാണമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. തെക്കൻ ചൈനാക്കടലിൽ ഏതാണ്ട് പൂർണ്ണമായിത്തന്നെ തങ്ങൾക്ക് പരമാധികാരമുണ്ടെന്നാണ് ചൈന അവകാശപ്പെടുന്നത്.

മറ്റ് ആറു രാജ്യങ്ങൾക്കുകൂടി അവകാശമുള്ള ഈ മേഖലയിൽ പുതിയ നിയമനിർമ്മാണം വഴി സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണ് ചൈന. പുതിയ നിയമമനുസരിച്ച്, ചൈനാക്കടലിലെ പരമാധികാരം സംരക്ഷിക്കാൻ ചൈനീസ് തീരദേശ സൈന്യത്തിന് ആയുധങ്ങൾ എടുത്ത് പോരാടുകവരെ ചെയ്യാം. മാത്രമല്ല, ചൈനയുടെതെന്ന് അവകാശപ്പെടുന്ന, പാറക്കൂട്ടങ്ങളാൽ രൂപപ്പെട്ട ചെറുദ്വീപുകളിൽ ഏതൊരു വിദേശ രാജ്യത്തിന്റെയും നിർമ്മാണങ്ങൾ ചൈനീസ് സൈന്യത്തിന് നശിപ്പിക്കാം.

നേരത്തേ തന്നെ തെക്കൻ ചൈനാക്കടലിൽ എത്തുന്ന വിദേശ മത്സ്യബന്ധന ബോട്ടുകളെ ആട്ടിപ്പായികാൻ ഇവിടങ്ങളിൽ ചൈനീസ് തീരദേശ സേന എത്താറുണ്ട്. ഇത്തരം ശ്രമങ്ങൾക്കിടയിൽ നിരവധി ബോട്ടുകളെ കടലിൽ മുക്കിയിട്ടുമുണ്ട്. ഇതിനു പുറമേ കിഴക്കൻ ചൈനാക്കടലിലെ, നിലവിൽ ജപ്പാന്റെ നിയന്ത്രണത്തിലുള്ള നിരവധി ചെറുദ്വീപുസമൂഹങ്ങളീലും ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ചൈനയുടെ ഈ അവകാശവാദങ്ങളെ തള്ളിക്കളയുക മാത്രമല്ല, ഈ മേഖലയിൽ സ്ഥിരമായി പട്രോളിംഗും നടത്താറുണ്ട്.

ഈ മേഖലയിലും പുതിയ നിയമം സംഘർഷാവസ്ഥ സൃഷ്ടിക്കും. ഈ മേഖലയിലൂടെയുള്ള സ്വതന്ത്ര സമുദ്രഗതാഗതത്തിന് വിഘനം സൃഷ്ടിക്കുന്നതാണ് ഇതെന്ന് നയതന്ത്ര വിദഗ്ദനായ ക്രിസ്റ്റ്യൻ ലീ മിയേറെ പറയുന്നത്. അമേരിക്കയുൾപ്പടെയുള്ള പാശ്ചാത്യ ശക്തികൾ ഈ മേഖലയിലെ സ്വതന്ത്ര സമുദ്രഗതാഗതത്തിനായി നിലകൊള്ളുന്നവരാണ്.

കുറച്ചു വർഷങ്ങളായി തന്നെ തെക്കൻ ചൈനാക്കടലിലെ ചില സ്വാഭാവിക ദ്വീപുകളിലും കൃത്രിമ ദ്വീപുകളിലും വലിയതോതിൽ സൈനിക സാന്നിദ്ധ്യം രൂപപ്പെടുത്തുന്നുണ്ടായിരുന്നു ചൈന. കൃത്രിമമായി ദ്വീപുകൾ നിർമ്മിച്ച അതിൽ എയർസ്ട്രിപ്പുകൾ വരെ നിർമ്മിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ സമുദ്രപാതകളിൽ ഒന്നാണ് തെക്കൻ ചൈനാക്കടൽ. മാത്രമല്ല, പ്രകൃതിവാതകത്തിന്റെയും എണ്ണയുടെയും കനത്ത നിക്ഷേപവുമുണ്ടിവിടെ.

ഈ സമ്പത്തിലാണ് പ്രധാനമായും ചൈനയുടെ കണ്ണ്. പിന്നെ, തിരക്കേറിയ സമുദ്രപാതയിൽ പൂർണ്ണനിയന്ത്രണം കൈവരിക്കുക വഴി ആഗോള വാണിജ്യ മേഖലയിൽ നിർണ്ണായക സ്വാധീനം നേടുക എന്നതും. ജപ്പാൻ ഉൾപ്പടെ ഈ മേഖലയിലെ പലരാജ്യങ്ങളുമായി സൈനിക കരാറുള്ള രാജ്യമാണ് അമേരിക്ക. ഈ കരാർ പ്രകാരം ആ രാജ്യങ്ങൾ ആക്രമിക്കപ്പെട്ടാൽ അമേരിക്കയ്ക്ക് ഇടപെടേണ്ടതായി വരും. അങ്ങനെയെങ്കിൽ ഇത് ചൈന അമേരിക്ക യുദ്ധത്തിലേക്ക് വഴിമാറും.

ഇത്തരമൊരു സാഹചര്യത്തിൽ പല പാശ്ചാത്യ ശക്തികളും അമേരിക്കക്കൊപ്പം ചേരാൻ ഇടയുണ്ട്. ലോക രാഷ്ട്രീയത്തിൽ അധികം ഇടപെടലുകൾ നടത്താത്ത ആസ്ട്രേലിയ പോലുള്ള രാജ്യങ്ങൾ പോലും കോവിഡ് പ്രതിസന്ധിയിൽ ചൈനക്ക് എതിരായി പരസ്യമായി പ്രതികരിച്ചത് പാശ്ചാത്യ ശക്തികൾക്ക് ചൈനയോടുള്ള എതിർപ്പ് എത്രമാത്രം ഉണ്ടെന്നുള്ളത് കാണിക്കുന്നു. നിലവിൽ ചൈനയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന, എന്നാൽ, അമേരിക്കയെ ശത്രുവായി കണക്കാക്കുന്ന ഇറാനും സഖ്യ രാജ്യങ്ങളും ചൈനയ്ക്കൊപ്പം നിലയുറപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ ഈ സംഘർഷം ഒരു ലോക മഹായുദ്ധത്തിൽ തന്നെ കലാശിക്കാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP