Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരു ഭാ​ഗത്ത് ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ്; മറുഭാ​ഗത്ത് ശക്തമാകുന്ന മുസ്ലിം രാഷ്ട്രീയം; മുതിർന്ന തൃണമൂൽ നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുമ്പോൾ മുസ്ലിം വോട്ടുകൾ ചോർത്താൻ അബ്ബാസ് സി​ദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട്; പശ്ചിമ ബം​ഗാളിൽ മമതയെ കാത്തിരിക്കുന്നത് നാണംകെട്ട തോൽവിയോ?

ഒരു ഭാ​ഗത്ത് ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസ്; മറുഭാ​ഗത്ത് ശക്തമാകുന്ന മുസ്ലിം രാഷ്ട്രീയം; മുതിർന്ന തൃണമൂൽ നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുമ്പോൾ മുസ്ലിം വോട്ടുകൾ ചോർത്താൻ അബ്ബാസ് സി​ദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട്; പശ്ചിമ ബം​ഗാളിൽ മമതയെ കാത്തിരിക്കുന്നത് നാണംകെട്ട തോൽവിയോ?

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ബിജെപി ഉയർത്തുന്ന ഭീഷണിക്ക് പിന്നാലെ മമതക്ക് വെല്ലുവിളിയായി പശ്ചിമ ബം​ഗാളിൽ മുസ്ലിം രാഷ്ട്രീയവും ശക്തമാകുന്നു. മുസ്ലിം ആത്മീയ നേതാവ് അബ്ബാസ് സിദ്ദിഖി പുതിയ പാർട്ടി രൂപീകരിച്ചതാണ് തൃണമൂൽ കോൺ​ഗ്രസിന് പുതിയ വെല്ലുവിളി ഉയർത്തുന്നത്. ഇക്കാലമത്രയും തൃണമൂൽ കോൺ​ഗ്രസിന് പിന്നിൽ അടിയുറച്ച് നിന്നിരുന്ന മുസ്ലിം വോട്ടുബാങ്കിൽ വിള്ളൽ വീഴ്‌ത്താൻ അബ്ബാസ് സി​ദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ട് എന്ന പാർട്ടിക്ക് കഴിയും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഹുഗ്ലിയിലെ ഫുർഫുറ ഷെരീഫ് ദർഗയിലെ പീർസാദയാണ് അബ്ബാസ് (34). ഈ ഭയം മമത ബാനർജിക്കുമുണ്ട്. ഒരു ഭാ​ഗത്ത് ഹിന്ദു വോട്ടുകൾ ബിജെപി സമാഹരിക്കുകയും മറ്റൊരു ഭാ​ഗത്ത് മുസ്ലിം വോട്ടുകൾ കേന്ദ്രീകരിക്കുകയും ചെയ്താൽ തുടർഭരണം എന്ന മമതയുടെ സ്വപ്നം അസ്ഥാനത്താകും.

ബംഗാൾ ജനസംഖ്യയിൽ 30% മുസ്‌ലിംകൾ ആണ്. ദിനാശ്പൂർ, മാൽഡ, മൂർഷിദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ അബ്ബാസിന് നിർണായക സ്വാധീനമുണ്ട്. അബ്ബാസിന്റെ പാർട്ടിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് സ്വാഗതം ചെയ്തു. പാർട്ടി രൂപീകരിക്കുകയെന്നത് ജനാധിപത്യാവകാശമാണെന്നും പറഞ്ഞു.

ആത്മീയ നേതാവ് അബ്ബാസ് സിദ്ദിഖിയുടെ ‘ഇന്ത്യൻ‍ സെക്കുലർ ഫ്രണ്ട്’ (ഐഎസ്എഫ്) എന്ന പുതിയ പാർട്ടി തനിക്കൊപ്പം എക്കാലവും ഉറച്ചുനിന്ന മുസ്‌ലിം വോട്ട് ഭിന്നിപ്പിക്കുമോ എന്നാണ് മമത ഭയപ്പെടുന്നത്. അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മുമായി ചേർന്നാവും ഐഎസ്എഫ് മൽസരിക്കുക. 2 പാർട്ടികളും ചേർന്ന് 100 സീറ്റിലെങ്കിലും മത്സരിക്കാൻ ആലോചിക്കുന്നു.ഉവൈസിയുടെ പാർട്ടി മു‌സ്‌ലിം വോട്ടു ഭിന്നിപ്പിച്ചതാണ് ബിഹാറിൽ ജെഡിയു–ബിജെപി സഖ്യത്തിന് ഭരണം കിട്ടാൻ സഹായകമായതെന്ന് ആരോപണമുണ്ട്. പാർട്ടിക്ക് ബിഹാറിൽ 5 സീറ്റാണ് ലഭിച്ചത്.

ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസിന് മുന്നിൽ പിടച്ചു നിൽക്കാൻ പാടുപെടുന്ന മമതക്ക് പുതിയ വെല്ലുവിളിയാണ് മുസ്ലിം രാഷ്ട്രീയ പാർട്ടി. ഇന്നലെയാണ് വനം മന്ത്രി രാജീവ് ബാനർജി മന്ത്രിസഭയിൽ നിന്നു രാജിവച്ചത്. 30, 31 തീയതികളിൽ അമിത്ഷായുടെ ബംഗാ‍ൾ സന്ദർശന വേളയിൽ അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ട്. അതേസമയം, പാർട്ടിക്കെതിരെ സംസാരിച്ചതിന് ബല്ലിയിൽ നിന്നുള്ള നിയമസഭാംഗം വൈശാലി ഡാൽമിയയെ തൃണമൂൽ പുറത്താക്കുകയും ചെയ്തു.

രണ്ടുദിവസം മുമ്പാണ് തൃണമൂൽ കോൺ​ഗ്രസ് എംഎൽഎ അരിന്ദം ഭട്ടാചര്യ ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഭട്ടാചാര്യ ബിജെപി അം​ഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. ശക്തമായ നിലപാടുകൾ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്പോഴും സ്വന്തം നേതാക്കൾ ഒരുവാക്കു പോലും പറയാതെ ബിജെപി പാളയത്തിലേക്ക് ചേക്കേറുന്ന കാഴ്‌ച്ചയാണ് പശ്ചിമ ബം​ഗാളിൽ.

പാർട്ടിയിൽ തന്നെപോലുള്ള യുവാക്കളുടെ വഴി തൃണമൂൽ നേതൃത്വം തടയുകയാന്നെന്ന് ബിജെപി അംഗത്വമെടുത്ത ശേഷം ഭട്ടാചാര്യ ആരോപിച്ചു. ബംഗാളിലെ യുവാക്കൾ തൊഴിലില്ലായ്മയിൽ മടുത്തു. നിരവധി വാഗ്ദാനങ്ങളുണ്ടെങ്കിലും യുവാക്കൾക്കൊന്നും ജോലി ലഭിക്കുന്നില്ല. സർക്കാരിന് വ്യക്തമായ കാഴ്ചപ്പാടുകളോ ഭാവിയിലേക്കുള്ള ആസൂത്രണമോ ഇല്ല. ഏറെ പ്രതീക്ഷയോടെയാണ് തൃണമൂൽ സർക്കാർ അധികാരത്തിലെത്തിയത്. ഇന്ന് ബംഗാളിയുടെ പേര് അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ലജ്ജാകരമാണ്. മോദിയുടെ ആത്മനിർഭർ ഭാരതും ആത്മനിർഭർ ബംഗാളുമാണ് ഞങ്ങളുടെ സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.

മമത സർക്കാരിനെ പിന്തുണയ്ക്കുന്ന 41 എംഎൽഎമാർ ബിജെപിയിൽ ചേരാൻ തയ്യാറാണെന്ന് നേരത്തെ കൈലാഷ് വിജയ്‌വർഗീയ അവകാശപ്പെട്ടിരുന്നു. ഇതോടെ മമത സർക്കാർ താഴെവീഴുമെന്നും എന്നാൽ ഇതിൽ ആരെയൊക്കെ പാർട്ടിയിൽ എടുക്കണമെന്ന കാര്യം നേതൃത്വം പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിജെപിയിൽ ചേരേണ്ടവർക്ക് പോകാമെന്നും എന്നാൽ താൻ അതുകൊണ്ടൊന്നും ആർക്ക് മുന്നിലും തലകുനിക്കില്ലെന്നും കഴിഞ്ഞ ദിവസം മമത ബാനർജി പ്രഖ്യാപിച്ചിരുന്നു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 സീറ്റുകളിൽ 18 ഉം വിജയിച്ച ബിജെപി കനത്ത ആത്മവിശ്വാസത്തിലാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള സംഘർഷങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരികയാണ്. തൃണമൂൽ കോൺ​ഗ്രസിന് തലവേദനയാകുന്നത് പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റമാണ്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബിജെപിയിൽ ചേർന്നത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തിരിച്ചടിയായിരുന്നു.

സുവേന്തുവിനൊപ്പം തൃണമൂലിൽ നിന്നും മറ്റു പാർട്ടികളിൽ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബിജെപിയിൽ ചേർന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂൽ കൗൺസിലർമാരും ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ ലക്ഷ്മി രത്തൻ ശുക്ല രാജിവെച്ചതും വാർത്തയായിരുന്നു. ബംഗാൾ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തൻ. മുൻ ക്രിക്കറ്റ് കളിക്കാരൻ കൂടിയാണ് അദ്ദേഹം.

തൃണമൂൽ കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. അതേസമയം തൃണമൂൽ എംഎൽഎ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല. മന്ത്രിയുടെ രാജിക്ക് പിന്നിലുള്ള കാരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ലക്ഷ്മി രത്തൻ രാഷ്ട്രീയരംഗത്ത് നിന്നും പിന്മാറാൻ പോകുകയാണെന്ന തരത്തിലുള്ള ചില റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP