Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേസിൽ കുടുങ്ങി നാടുവിട്ട കുന്ദംകുളത്തെ പൊലീസുകാരന്റെ മകൻ; ബോംബേയിൽ നിന്ന് കുവൈറ്റ് വഴി കഞ്ചിക്കോട്ടെത്തിയ സിപിഎമ്മുകാരൻ; സോളാറിൽ വിഐപി ഫോൺ വിളി പുറത്താക്കി; ബാർ കോഴയിലും മലബാർ സിമൻസിലും പോരാട്ടങ്ങൾ; ബിഷപ്പ് കത്തെഴുതിയത് ഈ ഐസക് വർഗ്ഗീസിന് വേണ്ടി; മണ്ണാർക്കാട് സിപിഐയുടെ സ്ഥാനാർത്ഥിയാകാൻ കൊതിക്കുന്ന ബിസിനസ്സുകാരന്റെ കഥ

കേസിൽ കുടുങ്ങി നാടുവിട്ട കുന്ദംകുളത്തെ പൊലീസുകാരന്റെ മകൻ; ബോംബേയിൽ നിന്ന് കുവൈറ്റ് വഴി കഞ്ചിക്കോട്ടെത്തിയ സിപിഎമ്മുകാരൻ; സോളാറിൽ വിഐപി ഫോൺ വിളി പുറത്താക്കി; ബാർ കോഴയിലും മലബാർ സിമൻസിലും പോരാട്ടങ്ങൾ; ബിഷപ്പ് കത്തെഴുതിയത് ഈ ഐസക് വർഗ്ഗീസിന് വേണ്ടി; മണ്ണാർക്കാട് സിപിഐയുടെ സ്ഥാനാർത്ഥിയാകാൻ കൊതിക്കുന്ന ബിസിനസ്സുകാരന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ണാർക്കാട് മണ്ഡലത്തിൽ വ്യവസായിയെ സ്ഥാനാർത്ഥിയാക്കാൻ ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പാലക്കാട് ബിഷപ്പിന്റെ കത്ത് വിവാദമായത് കഞ്ചിക്കോട്ടെ വ്യവസായിയായ ഐസക് വർഗീസിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ശുപാർശ ചെയ്ത് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്താണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ചത്. അഴിമതിക്കെതിരെ നിരന്തരം ശബ്ദമുയർത്തി വ്യക്തിയാണ് ഐസക് വർഗീസ്. സാധാരണ നിലയിൽ തുടങ്ങി കോടികളുടെ ബിസിനസ് സാമ്രാജ്യത്തിന് അധിപനായ വ്യക്തിയാണ് ഐസക്. സോളാർ കേസിലും ബാർ കേസിലും മലബാർ സിമന്റ്‌സ് കേസിലും അതിശക്തമായ ഇടപെടലുകൾ നടത്തി. ഈ കരുത്തുമായാണ് സിപിഐയുടെ എംഎൽഎയാകാൻ ഐസക് വർഗീസ് ചരടു വലികൾ നടത്തിയത്.

സിപിഎം നേതൃത്വത്തിലുള്ള കേരളാ പ്രവാസി സംഘത്തിന്റെ പാലക്കാട് ജില്ലാ കമ്മറ്റി അംഗമാണ് ഐസക് വർഗ്ഗീസ്. കോവിഡ് കാലത്തും മറ്റും നിരവധി സാമൂഹിക ഇടപെടലുകൾ നടത്തി. പ്രവാസികളുടെ കരുത്തിലാണ് തന്റെ ബിസനസ്സ് സംരഭങ്ങൾ ഐസക് വർഗ്ഗീസ് മുമ്പോട്ട് കൊണ്ടു പോകുന്നത്. സിപിഎം നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. ഇതാണ് സിപിഎമ്മിനൊപ്പം ചേർന്ന് നിൽക്കാൻ കാരണവും. അത്തരത്തിലൊരു ബിസിനസ്സുകാരനാണ് മണാർക്കാട് സീറ്റിൽ സിപിഐയ്ക്കായി മത്സരിക്കാൻ ആഗ്രഹിക്കുന്നത്.

പൊലീസുകാരന്റെ മകനാണ് ഐസക് വർഗീസ്. 20 വയസ്സിൽ പൊലീസിന്റെ ഇടപെടൽ കാരണം എന്നിട്ടും നാടു വിടേണ്ടി വന്നു. ബോംബെയിൽ തുടങ്ങിയത് വസ്ത്രക്കച്ചവടമാണ്. ചെറിയ കച്ചവടം നടത്തി വലിയ സ്വപ്‌നങ്ങളുമായി കുവൈറ്റിലെത്തി. കുവൈറ്റിൽ പടർന്ന് പന്തലിച്ചു. പിന്നെ കേരളത്തിലേക്ക്. കഞ്ചിക്കോട് വ്യവസായ പാർക്കിൽ സ്ഥലം പാട്ടത്തിന് എടുത്ത് കഞ്ചിക്കോട്ട് വസ്ത്ര നിർമ്മാണ ഫാക്ടറി തുടങ്ങി. പിന്നീട് വിൽപ്പനശാലയും. ഇതും വിജയമായി. ഇതോടെ ഐസക് വർഗ്ഗീസ് കഞ്ചിക്കോട്ടെ പ്രധാനിയായി.

രാത്രി ഒൻപത് മണിക്കുറങ്ങി അഞ്ചു മണിക്ക് എഴുന്നേൽക്കുന്ന വ്യവസായി. പ്രവാസ ലോകത്തെ സുഹൃത്തുക്കളാണ് തന്റെ കരുത്തെന്ന് പറയുന്ന വർഗ്ഗീസ് ഐസക് കഞ്ചിക്കോട്ടെ ഫോർച്യൂൺ മാളിന് പിന്നിലെ ചാലക ശക്തിയാണ്. ഒരു ലക്ഷത്തിലേറെ വിസ്ത്രീർണ്ണമുള്ള വമ്പൻ മാൾ. ഇതിന് വേണ്ടി ബാങ്ക് ലോണു പോലും ഐസക് വർഗീസ് എടുത്തിട്ടില്ല. മാൾ രംഗത്തെ പ്രമുഖരെ കമ്പനി ഡയറക്ടർമാരാക്കി കഞ്ചിക്കോട്ടിന്റെ വികസനത്തിന് വേണ്ടി നിൽക്കുന്ന വ്യവസായി. ഇതിനിടെയാണ് അഴിമതിക്കെതിരായ പോരാട്ടം.

ബാർ കോഴയിലും സോളാറിലും തെളിവുകളുമായി എത്തി. സോളാർ കമ്മിഷനു മുന്നിൽ സരിതയും വിഐപികളുമായുള്ള ഫോൺ വിളിയുടെ വിശദാംശങ്ങൾ ഹാജരാക്കിയതും ഐസക് വർഗ്ഗീസാണ്. മലബാർ സിമന്റ്‌സിലെ ഇടപെടലിൽ പഴിയും കേട്ടു. ചാക്ക് രാധാകൃഷ്ണന്റെ ബിനാമിയാണെന്ന പേരു ദോഷത്തിൽ അന്വേഷണം നേരിട്ടു. എന്നാൽ ഐസക് വർഗ്ഗീസിനെതിരെ തെളിവൊന്നും ആർക്കും കിട്ടിയില്ലെന്നതാണ് വസ്തുത. തന്റെ കൈകൾ ശുദ്ധമാണെന്ന് പറയുന്ന അഴിമതി വിരുദ്ധ പോരാളിയാണ് തോമസ് വർഗ്ഗീസ്.

മലബാര് സിമന്റ്‌സിലെ അഴിമതിയാണ് ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിലെത്തിച്ചതെന്നും അതേക്കുറിച്ച് സി.ബി.െഎ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ, ജോയ് കൈതാരം എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ പ്രൊട്ടക്ഷൻ കൗൺസിൽ നൽകിയ ഹർജിയുടെ ആദ്യ സെറ്റ് കാണാതായതും അന്ന് ചർച്ചയായി. മലബാർ സിമന്റ്‌സ് മുൻ ചെയർമാൻ ജോൺ മാത്യു, മുൻ ഡയറക്ടർമാരായ എൻ. കൃഷ്ണകുമാർ, പത്മനാഭൻ നായർ എന്നിവർക്കെതിരായ വിജിലൻസ് കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ ഉത്തരവിനെതിരേയും കൗൺസിൽ ഹർജി നൽകിയിരുന്നു. ഈ കേസിലും വലിയ നിയമ പോരാട്ടങ്ങൾ നടത്തി. ബാർ കോഴയിൽ ലക്ഷ്യം കണ്ടില്ലെങ്കിലും മന്ത്രി മാണിക്കെതിരേയും കെ ബാബുവിനെതിരെയും നടത്തിയ നിയമ പോരാട്ടവും ശ്രദ്ധേയമായിരുന്നു.

ഈ വ്യക്തിക്ക് വേണ്ടിയായിരുന്നു ബിഷപ്പിന്റെ കത്തെഴുത്ത്. വ്യവസായിയായ ഐസക് വർഗീസിന് സ്ഥാനാർത്ഥിയാകാൻ താത്പര്യമുണ്ട്. മണ്ണാർക്കാട് മണ്ഡലത്തിൽ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുകയാണെങ്കിൽ സഭയുടെ പിന്തുണ ഉണ്ടാകുമെന്നും ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് കാനം രാജേന്ദ്രന് അയച്ച കത്തിൽ പറയുന്നു. കാനം രാജേന്ദ്രന് താൻ തന്നെയാണ് കത്ത് കൈമാറിയതെന്നും മണ്ണാർക്കാട് മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്നും ഐസക് വർഗീസും വ്യക്തമാക്കി. താൻ സഭയുടെ വിശ്വസ്തനാണ്. അതുകൊണ്ടാണ് സഭ ഇത്തരമൊരു ശുപാർശ കത്ത് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ അംഗത്വമില്ലെങ്കിലും ഐസക് വർഗീസ് ഒരു സിപിഎം അനുഭാവിയാണ്. എന്നാൽ മണ്ണാർക്കാട് സിപിഐയുടെ സീറ്റാണ്. അതുകൊണ്ടാണ് പാലക്കാട് ബിഷപ്പിൽ നിന്ന് ഇത്തരത്തിൽ ഒരു കത്ത് വാങ്ങി അദ്ദേഹം സിപിഐ സംസ്ഥാന സെക്രട്ടറിക്ക് കൈമാറിയത്.

'സഭയ്ക്ക് മണ്ഡലത്തിൽ 26,000 ത്തോളം വോട്ടുകളുണ്ട്. 2006ന് ശേഷം സിപിഐ മണ്ഡലത്തിൽ ജയിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് തവണയും മുസ്ലിം ലീഗ് സ്ഥാനാർത്ഥികളാണ് ജയിച്ചത്. സഭയുടെ വോട്ടുകൾ വാങ്ങിയ അവർ സഭയ്ക്ക് യാതൊരു പരിഗണനയും നൽകിയില്ല. ഇതിൽ സഭയ്ക്ക് അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ സഭയ്ക്ക് വിശ്വസ്തനായ ഒരാൾ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകണം. സിപിഐ തനിക്ക് സീറ്റ് നൽകിയാൽ സഭയുടെ പിന്തുണയോടെ ജയിക്കാൻ പറ്റുമെന്ന ആത്മവിശ്വാസമുണ്ട്' എന്നും ഐസക് വ്യക്തമാക്കി. ബിഷപ്പ് മാത്രമല്ല വിശ്വകർമ സഭ, രാമഭദ്ര സംഘടന ഉൾപ്പെടെയുള്ളവരും തനിക്ക് കത്ത് നൽകിയിട്ടുണ്ട്. ഇവരെല്ലാം സ്ഥാനാർത്ഥിയാകണമെന്ന് തന്നോട് ഇങ്ങോട്ട് ആവശ്യപ്പെട്ടതാണ്. അതുകൊണ്ട് ബിഷപ്പ് കത്ത് നൽകിയത് വലിയ വാർത്തയോ വിവാദമോ ആക്കേണ്ട കാര്യമില്ലെന്നും ഐസക് പ്രതികരിച്ചു.

ഐസക് തങ്ങളുടെ സമുദായത്തിലെ ബഹുമാനിക്കപ്പെടുന്ന പ്രധാന വ്യക്തിയാണെന്നും ഇത്തവണ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കണമെന്നും അങ്ങനെയെങ്കിൽ സഭ പിന്തുണയ്ക്കുമെന്നും അദ്ദേഹത്തിന് വിജയ സാധ്യതയുണ്ടെന്നും ബിഷപ്പ് കത്തിൽ വ്യക്തമാക്കുന്നു. ഐസക്ക് വർഗീസിന്റെ ബയോഡാറ്റയോടൊപ്പമാണ് ബിഷപ്പിന്റെ ശുപാർശക്കത്ത്. സഭയ്ക്ക് കാര്യമായ സ്വാധീനമുള്ള മേഖലയാണ് മണ്ണാർക്കാട്. മണ്ണാർക്കാട് മണ്ഡലത്തിൽ എഐവൈഎഫ് നേതാക്കളുടെ അടക്കം പേരുകൾ ഉയർന്നു വന്നിരുന്നു. ഇതിനിടെയാണ് വ്യവസായിയുടെ പേര് നിർദ്ദേശിച്ചുകൊണ്ട് ബിഷപ്പ് കാനം രാജേന്ദ്രന് കത്തു നൽകിയത്. വിഷയത്തിൽ സിപിഐ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ജോസ് ബേബി മണ്ണാർക്കാട് നിയമസഭ മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ജില്ലാ സെക്രട്ടറിയായിരുന്ന കെ പി സുരേഷ് രാജാണ് മൽസരിച്ചത്. എന്നാൽ പരാജയപ്പെട്ടിരുന്നു. സിപിഐ സ്്ഥാനാർത്ഥികൾ ജയിച്ചിരുന്ന മണ്ഡലം കഴിഞ്ഞ തവണ കോൺഗ്രസ് പ്ടിച്ചതോടെയാണ് സഭയുടെ വിലപേശൽ ശേഷി ഏറിയത്. സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ ആദ്യപ്രതികരണം, സംസ്ഥാന നേതൃത്വത്തിന് ലഭിച്ച കത്തിനെക്കുറിച്ച് തങ്ങൾക്ക് അറിവില്ല. കത്തിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബിഷപ്പ് ഹൗസ് തയ്യാറായിട്ടില്ല. അതേ സമയം തനിക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്നെന്ന് ഐസക്ക് വർഗീസ് പ്രതികരിച്ചു. സഭാ വിശ്വാസിയായതിനാലാണ് ബിഷപ്പ് കത്തുകൊടുത്തത്. കാനം രാജേന്ദ്രന് കത്ത് താൻ തന്നെയാണ് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വിഷയത്തിൽ പ്രതികരിക്കാൻ കാനം രാജേന്ദ്രൻ തയ്യാറായില്ല.

ആബേൽ വിസാക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫോർച്ച്യൂൺ ഇൻഡസ്ട്രീസ് എന്നീ സ്ഥാപനങ്ങളുടെ എംഡിയാണ് ഐസക് വർഗ്ഗീസ്. ഓൾ കേരള ആന്റി കറപ്ഷൻ ആ്ൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റുമാണ്,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP