Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിഎജി റിപ്പോർട്ടിനെതിരേ നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം; കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധമെന്ന് പ്രമേയം; സിഎജി റിപ്പോർട്ടിനെ തള്ളാൻ സഭയ്ക്ക് എന്തധികാരം? വിചിത്രമായ പ്രമേയമെന്ന് പറഞ്ഞ് എതിർപ്പുയർത്തി പ്രതിപക്ഷം

സിഎജി റിപ്പോർട്ടിനെതിരേ നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം; കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന പല കാര്യങ്ങളും വസ്തുതാ വിരുദ്ധമെന്ന് പ്രമേയം; സിഎജി റിപ്പോർട്ടിനെ തള്ളാൻ സഭയ്ക്ക് എന്തധികാരം? വിചിത്രമായ പ്രമേയമെന്ന് പറഞ്ഞ് എതിർപ്പുയർത്തി പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ അവസാനത്തെ സമ്പൂർണ സമ്മേളനം ഇന്ന് അവസാനിക്കുമ്പോൾ സഭയിൽ ചർച്ച നടക്കുന്നത് കിഫ്ബിക്കെതിരായ സിഎജി റിപ്പോർട്ടിൽ. സിഎജി റിപ്പോർട്ടിനെതിരായ പ്രമേയത്തിന് മുഖ്യമന്ത്രി നിയമസഭയിൽ നോട്ടീസ് നൽകി. ഇതിന്മേൽ സഭയിൽ ചർച്ച നടക്കുകയാണ് ഇപ്പോൾ. കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് പ്രമേയത്തിൽ പറയുന്നു.

സർക്കാരിനെ അറിയിക്കാതെയും അഭിപ്രായങ്ങൾ കേൾക്കാതെയുമാണ് റിപ്പോർട്ട് തയ്യാറാക്കിയിരുക്കുന്നത്. കിഫ്ബിയുടേത് ഓഫ് ബജറ്റ് വായ്പ്യാണെന്നും സർക്കാരിന്റെ അനിശ്ചിതകാല ബാധ്യതയല്ലെന്നുമുള്ള സിഎജി നിഗമനം തെറ്റായതും കിഫ്ബിയുടെ ധനകാര്യ മാതൃകയേക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയും തയ്യാറാക്കിയതാണെന്ന് പ്രമേയത്തിൽ പറയുന്നു.

അതിനാൽ തന്നെ ഇത് രാഷ്രീയ നിക്ഷ്പക്ഷതയുടേയും പ്രൊഫഷണൽ സമീപനത്തിന്റേയും ലംഘനമാണെന്ന് മുഖ്യമന്ത്രി അവതരിപ്പിക്കാൻ പോകുന്ന പ്രമേയത്തിൽ പറയുന്നു. ഈ സഭയുടെ ഉത്കണ്ഠ സിഎജിയെ പ്രമേയത്തിലൂടെ അറിയിക്കുന്നു എന്നും ഇതിൽ വ്യക്തമാക്കുന്നു. സിഎജി റിപ്പോർട്ടിന്റെ 41 മുതൽ 43 വരെയുള്ള പേജിൽ കിഫ്ബി സംബന്ധിച്ച പരാമർശങ്ങളും എക്സിക്യൂട്ടീവ് സമ്മറിയിൽ ഇത് സംബന്ധിച്ച രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ പ്രമേയത്തിൽ പറയുന്നു.

അതേസമയം പ്രമേയത്തെ ശക്തമായി എതിർത്തു കൊണ്ടാണ് പ്രതിപക്ഷം രംഗത്തുവന്നത്. പ്രമേയത്തിന്മേൽ നടന്ന ചർച്ചയിൽ പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശനാണ് സംസാരിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും പ്രമേയം പിൻവലിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

'പ്രമേയത്തിലെ ആദ്യ ഭാഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഈ സഭ ചർച്ച ചെയ്തതാണ്. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ പ്രമേയത്തിലെ അവസാന ഭാഗങ്ങൾ കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ സഭ നിരാകരിക്കുന്നു എന്ന ഭാഗങ്ങൾ വളരെ വിചിത്രമാണ്. ഭരണഘടനാ സ്ഥാപനമായ സിഎജി റിപ്പോർട്ടിലെ ഭാഗങ്ങൾ നിരാകരിക്കാനുള്ള അധികാരം ഈ സഭയ്ക്കില്ല. ഭരണഘടനയിൽ ഒരിടത്തും ഇത്തരം ഒരു അധികാരത്തെക്കുറിച്ച് പറയുന്നില്ല. സിഎജി റിപ്പോർട്ട് സഭയിൽ വച്ചാൽ അത് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് പോകണം. കമ്മിറ്റി ഈ പരാമർശങ്ങളിൽ ഉൾപ്പെട്ട വകുപ്പുകൾക്ക് കത്ത് നൽകും. സർക്കാരിന്റെയും സിഎജിയുടെയും വാദങ്ങൾ കേട്ടശേഷം പിഎസിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.'

കോടതിയുടെ വിധിയുണ്ടായാൽ ആ വിധി നിരാകരിക്കുമെന്ന് പറയാൻ സഭയ്ക്ക് അധികാരമുണ്ടോ. സിഎജി റിപ്പോർട്ട് അവസാനവാക്കല്ല. നടപടി ക്രമങ്ങളിലൂടെ മാത്രമെ പിഎസിക്ക് പോലും അന്തിമ തീരുമാനം എടുക്കാനാകൂ. സിഎജിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തന്നെയാണ് കേന്ദ്രവും നടത്തുന്നത്.

കേന്ദ്രസർക്കാർ പോലും വിമർശനങ്ങളെ സഭാസമിതിക്ക് വിട്ടിട്ടുണ്ട്. കേന്ദ്രസർക്കാർ പോലും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. നിയമസഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ പ്രമേയത്തിൽ നിന്ന് പിന്മാറാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും വി.ഡി സതീശൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP