Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിബിഐ സംഘം റെയ്ഡിനെത്തിയതോടെ അ‍ഞ്ചുലക്ഷം രൂപ വിമാനത്താവളത്തിന് പുറത്തേക്ക് കടത്തിയത് കള്ളക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ; കസ്റ്റംസിന്റെ ഒരു ദിവസത്തെ കളക്ഷനായ എട്ടുലക്ഷത്തിൽ സിബിഐക്ക് പിടികൂടാനായത് മൂന്നു ലക്ഷം മാത്രം; കരിപ്പൂർ വിമാനത്താവളത്തിൽ വേലിതന്നെ വിളവ് തിന്നുന്നത് ഇങ്ങനെ

സിബിഐ സംഘം റെയ്ഡിനെത്തിയതോടെ അ‍ഞ്ചുലക്ഷം രൂപ വിമാനത്താവളത്തിന് പുറത്തേക്ക് കടത്തിയത് കള്ളക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ; കസ്റ്റംസിന്റെ ഒരു ദിവസത്തെ കളക്ഷനായ എട്ടുലക്ഷത്തിൽ സിബിഐക്ക് പിടികൂടാനായത് മൂന്നു ലക്ഷം മാത്രം; കരിപ്പൂർ വിമാനത്താവളത്തിൽ വേലിതന്നെ വിളവ് തിന്നുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കരിപ്പൂർ: കഴിഞ്ഞ ദിവസം കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തിൽ സിബിഐ നടത്തിയ റെയ്ഡിനിടെ കസ്റ്റംസ് പുറത്തുകടത്തിയത് അഞ്ചുലക്ഷം രൂപ. പരിശോധന ആരംഭിക്കുന്നതിന് തൊട്ടു മുൻപാണ് പണം പുറത്തുകടത്തിയതെന്നാണ് സിബിഐക്ക് ലഭിച്ചിരിക്കുന്ന വിവരം. റെയ്ഡ് നടത്താൻ സിബിഐ സംഘം എത്തുന്നതറിഞ്ഞ കസ്റ്റംസിലെ ഇൻസ്പെക്ടർ റാങ്കിലുള്ളയാൾ കള്ളക്കടത്ത് സംഘങ്ങളുടെ സഹായത്തോടെയാണ് പണം വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. ഒരു ദിവസത്തെ കസ്റ്റംസിന്റെ മൊത്തം പിരിവായ എട്ടു ലക്ഷം രൂപയിൽ മൂന്ന് ലക്ഷം രൂപ മാത്രമാണ് സിബിഐ സംഘത്തിന് കണ്ടെടുക്കാനായത്.

കസ്റ്റംസിലെ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പണം കടത്താനുള്ള സംവിധാനമൊരുക്കിയത്. ആ സമയം കസ്റ്റംസ് ഹാളിലുണ്ടായിരുന്ന കള്ളക്കടത്ത് സംഘാംഗങ്ങളെയാണ് ഇതിനുപയോഗിച്ചത്. 50,000 മുതൽ ഒരുലക്ഷംവരെയുള്ള സംഖ്യകളാക്കി പലരുടെ കൈവശമാണ് പണം പുറത്തെത്തിച്ചത്. ഇത് മുൻകൂട്ടികണ്ട സിബിഐ. പരിശോധന പൂർത്തിയാക്കി പുറത്തുകടന്ന യാത്രക്കാരെ തിരിച്ചുവിളിച്ചു പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. ടെർമിനലിൽ ഉപേക്ഷിച്ചനിലയിലും എക്സ്റേ പരിശോധനാ യന്ത്രത്തിന്റെ അരികിൽ ഒളിപ്പിച്ചുവെച്ച രീതിയിലുമാണ് മൂന്നുലക്ഷം രൂപ സിബിഐ. കണ്ടെടുത്തത്. പുറത്തുകടത്താൻ സാധിക്കാതെവന്നപ്പോഴാണ് ഈ പണം ഒളിച്ചുവെച്ചതെന്ന് കരുതുന്നു.

ഒരുദിവസത്തെ കസ്റ്റംസിലെ മൊത്തം പിരിവാണ് ഈ എട്ടുലക്ഷം രൂപയെന്നാണ് സിബിഐയുടെ നിഗമനം. ആരോപണവിധേയരായ കസ്റ്റംസ് ഡ്യൂട്ടി ഓഫീസർമാർ ജോലികഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വീതംവെക്കാനായി സൂക്ഷിച്ചതാണ് ഈ തുകയെന്ന് കരുതുന്നു. സ്വർണം പിടിക്കുന്ന പുകമറയുള്ളതിനാൽ സിബിഐ. റെയ്ഡ് ഇവർ പ്രതീക്ഷിച്ചിരുന്നില്ല. കസ്‌റ്റംസിന്റെ അഴിമതിയെക്കുറിച്ച് സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളാണ് സിബിഐക്ക് ലഭിച്ചിരിക്കുന്നത്. ഇത് ശരിവെക്കുന്നതരത്തിലാണ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ. കൂടുതൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർക്കാനും സിബിഐ. നീക്കം നടത്തുന്നുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് സ്വർണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും ഇന്റലിജൻസ് ബ്യൂറോയും റിപ്പോർട്ട് നൽകിയിരുന്നു. ഇയാൾ കേരളത്തിലെയും കർണാടകത്തിലെയും സ്വർണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനാണെന്നാണ് ഡി.ആർ.ഐ, ഐ.ബി എന്നിവരുടെ രഹസ്യ റിപ്പോർട്ട്. കസ്റ്റംസ് ഇയാൾക്കെതിരെ പ്രാഥമിക ആഭ്യന്തര അന്വേഷണവും നടത്തിയിരുന്നു. ഡി.ആർ.ഐ.യുടെയും ഐ.ബി.യുടെയും കണ്ടെത്തലുകൾ ശരിയാണെന്ന്‌ അന്വേഷണത്തിൽ ബോധ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. കസ്റ്റംസിന്റെ ഇന്റലിജൻസ് വിഭാഗം മൂന്നുതവണയാണ് ഈ ഉദ്യോഗസ്ഥനെതിരേ റിപ്പോർട്ട് നൽകിയത്. എന്നാൽ ഇയാൾക്കെതിരെ യാതൊരുവിധ നടപടിയുണ്ടായില്ല. കരിപ്പൂരിൽ അടുത്തിടെ സ്വർണക്കടത്ത് വ്യാപകമായിരുന്നു. നിരവധി പേരെ കള്ളക്കടത്ത് സ്വർണവുമായി ബന്ധപ്പെട്ട് പിടികൂടുകയും ചെയ്തിരുന്നു.

കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ നീക്കങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർക്ക്‌ സംശയംതോന്നിയത് കഴിഞ്ഞ ജനുവരിമുതലാണ്. കള്ളക്കടത്തുകാരെ പിടികൂടുമ്പോൾ ബാഗേജ് പരിശോധന പെട്ടെന്ന് അവസാനിപ്പിക്കാൻ ഈ ഉദ്യോഗസ്ഥൻ നിരന്തരം ഇടപെട്ടതാണ് സംശയത്തിനുകാരണം. കസ്റ്റംസ് ജോയന്റ് കമ്മിഷണറോട് ഇക്കാര്യം ഇന്റലിജൻസ് വിഭാഗം സൂചിപ്പിച്ചപ്പോൾ ഉദ്യോഗസ്ഥനെ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദ്ദേശം ലഭിച്ചു.

കള്ളക്കടത്തിന്‌ പിടിക്കപ്പെടുന്നവരെ സൂപ്രണ്ട് അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് സ്ഥിരമായി കൂട്ടിക്കൊണ്ടുപോകുന്നതായി കണ്ടെത്തി. പക്ഷേ, രേഖാമൂലമുള്ള തെളിവ് ശേഖരിക്കാനായിരുന്നില്ല. ലോക്ഡൗണിനുശേഷം കരിപ്പൂരിൽ വിമാനസർവീസ് പുനരാരംഭിച്ച മേയിൽ ബാഗേജുകളുടെ എക്സ്റേ പരിശോധന നടത്താറുള്ള കസ്റ്റംസ് ഇൻസ്പെക്ടറെ ഇയാൾ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. മൊബൈൽ ഫോണുകൾ കടത്താൻ കൂട്ടുനിൽക്കണമെന്നായിരുന്നു ആവശ്യം. ഈ ഉദ്യോഗസ്ഥൻ ഇക്കാര്യം ഇന്റലിജൻസിനോട്‌ വെളിപ്പെടുത്തി.

ഈ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയിരുന്ന യാത്രക്കാരെ പരിശോധിക്കുമ്പോൾ, ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചിരുന്ന സ്വർണം കണ്ടെത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തിൽ കള്ളക്കടത്ത് സ്വർണവുമായെത്തുന്ന യാത്രക്കാരെക്കുറിച്ചും ഇയാൾ വിവരം നൽകിയിരുന്നു. ഉദ്യോഗസ്ഥർ മുഴുവൻ ഈ യാത്രക്കാരുടെ പിന്നാലെ പോകുമ്പോൾ വൻതോതിൽ സ്വർണം കടത്തിയിരുന്നവർ കാര്യമായ പരിശോധനകൂടാതെ കടന്നുപോയിരുന്നു. സ്വർണക്കടത്തുസംഘത്തിലെ സ്വന്തക്കാരെ വിമാനത്താവളത്തിൽനിന്ന്‌ പുറത്തുകടത്താൻ കസ്റ്റംസ് സൂപ്രണ്ട് ഉപയോഗിച്ചിരുന്ന തന്ത്രമായിരുന്നു ‘ഇൻഫോർമർ’. ഇയാൾ ചൂണ്ടിക്കാണിച്ചിരുന്ന സ്വർണക്കടത്തുകാരിൽ 90 ശതമാനവും കർണാടക ഭട്കലിൽനിന്നുള്ളവരായിരുന്നു.

കരിപ്പൂരിൽ ഇറങ്ങി കർണാടകത്തിലേക്ക്‌ പോകുന്നവരിൽനിന്ന്‌ കർണാടകപൊലീസ് സ്ഥിരമായി സ്വർണം പിടികൂടുന്നത് മംഗളൂരു ഡി.ആർ.ഐ.യുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരെ ചോദ്യംചെയ്തപ്പോൾ കരിപ്പൂരിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് കടത്തെന്നുവ്യക്തമായി. കർണാടക പൊലീസ് വൻതോതിൽ സ്വർണം പിടിച്ച ദിവസങ്ങളിൽ കരിപ്പൂരിൽ ചെറിയതോതിലുള്ള കള്ളക്കടത്ത് സ്വർണം പിടിച്ചിരുന്നതായി കണ്ടെത്തി. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ ഫോട്ടോ പിടിക്കപ്പെട്ടവരെ കാണിച്ചപ്പോൾ അവർ തിരിച്ചറിഞ്ഞു.

ഡി.ആർ.ഐ.യിൽനിന്നുലഭിച്ച വിവരങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കസ്റ്റംസ് സൂപ്രണ്ടിനെതിരേ ഇന്റലിജൻസ് ബ്യൂറോയും റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ഈ ഉദ്യോഗസ്ഥനെ വിമാനത്താവളത്തിൽനിന്ന്‌ മാറ്റണമെന്നുചൂണ്ടിക്കാട്ടി കരിപ്പൂർ കസ്റ്റംസ് ഇന്റലിജൻസ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ കസ്റ്റംസ് ഉന്നതർക്ക് റിപ്പോർട്ട് അയച്ചത്. അതിനുമുമ്പ് ജൂലായിലും മാർച്ചിലും ഈ ഉദ്യോഗസ്ഥനെതിരേ കസ്റ്റംസ് ഉന്നതർക്ക് രഹസ്യറിപ്പോർട്ട് അയച്ചിരുന്നു. പക്ഷേ, തുടർനടപടിയുണ്ടായില്ല. സിബിഐ. റെയ്ഡ് നടന്നപ്പോഴും ഈ ഉദ്യോഗസ്ഥൻ കരിപ്പൂരിൽ സൂപ്രണ്ടായി തുടരുകയായിരുന്നു.

ഈ കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്കെതിരേ ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് കഴിഞ്ഞയാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ സിബിഐ. റെയ്ഡ് നടത്തിയത്. ഒരുകോടിയിലധികം രൂപയുടെ മൂല്യമുള്ള സ്വർണവും പണവുംമറ്റും പിടിച്ചെടുത്തിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരിൽനിന്നുമാത്രം എട്ടുലക്ഷം രൂപ പിടിച്ചു. നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പക്ഷേ, അതിൽ ഈ ഉദ്യോഗസ്ഥനില്ല. സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവിൽദാർ ഫ്രാൻസിസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്‌. സിബിഐ റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപെടാത്ത പണവും സ്വർണവും പിടികൂടിയിരുന്നു.

കസ്റ്റംസ് ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് സിബിഐ പിടിച്ചെടുത്തത്. മൂന്നരലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്ന് കണ്ടെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടികൂടി. വിദേശ സിഗരട്ട് പെട്ടികളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. സ്വർണം പിടികൂടിയ യാത്രക്കാരുടെ പാസ്പോർട്ട് വാങ്ങി വച്ചശേഷം സിബിഐ വിട്ടയച്ചു. പത്തംഗ സിബിഐ ഉദ്യോഗസ്ഥരുടെ റെയ്ഡ് 24 മണിക്കൂർ നീണ്ടു. ചൊവ്വ പുലർച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ബുധനാഴ്‌ച്ച പുലർച്ചെയാണ്. ഒരാഴ്‌ച്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥർ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP