Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെഎസ്ആർടിസി ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ല; കുഴപ്പക്കാർ അഞ്ച് ശതമാനം; ഇവർക്കെതിരെ നടപടിയുണ്ടാകും; യൂണിയനുമായി പ്രശ്‌നമില്ല;എളമരം കരിമിന്റെ വിമർശനം പറഞ്ഞതെന്തെന്ന് അറിയാതെ; എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാർ 100 കോടി വെട്ടിച്ചെന്ന് പറഞ്ഞിട്ടില്ല; നടപടി പണം കാണാതായതിനെന്നും എംഡി ബിജു പ്രഭാകർ

കെഎസ്ആർടിസി ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ല; കുഴപ്പക്കാർ അഞ്ച് ശതമാനം; ഇവർക്കെതിരെ നടപടിയുണ്ടാകും; യൂണിയനുമായി പ്രശ്‌നമില്ല;എളമരം കരിമിന്റെ വിമർശനം പറഞ്ഞതെന്തെന്ന് അറിയാതെ; എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാർ 100 കോടി വെട്ടിച്ചെന്ന് പറഞ്ഞിട്ടില്ല; നടപടി പണം കാണാതായതിനെന്നും എംഡി ബിജു പ്രഭാകർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ക്രമക്കേടുകളും വെട്ടിപ്പുകളും തുറന്നടിച്ചതിൽ പ്രതിഷേധവുമായി യൂണിയൻ നേതാക്കൾ രംഗത്ത് വരുന്നതിനിടെ ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകർ. അഞ്ചുശതമാനം ജീവനക്കാർ കുഴപ്പക്കാരാണ്. അതാണ് താൻ തുറന്നുപറഞ്ഞത്. ഇവർക്കെതിരെ നടപടി ഉണ്ടാകും.

എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാർ 100 കോടി വെട്ടിച്ചെന്ന് പറഞ്ഞിട്ടില്ല. കെഎസ്ആർടിസിയുെട 100 കോടി രൂപ കാണാനില്ല. ഇതിന്റെ പേരിലാണ് ശ്രീകുമാറിനെതിരെ നടപടി സ്വീകരിച്ചതെന്നും ബിജു പ്രഭാകർ വിശദീകരിച്ചു.

കെഎസ്ആർടിസിയിലെ 95 ശതമാനം ജീവനക്കാരും നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്. പ്രശ്നമുണ്ടാക്കുന്നത് വെറും 5 ശതമാനം ജീവനക്കാർ മാത്രമാണ്. ഇവർക്ക് ഒരു യൂണിയന്റെയും പിന്തുണയില്ല. ഇക്കാര്യം യൂണിയൻ നേതാക്കൾ തന്നെ പറഞ്ഞിട്ടുണ്ട്. യൂണിയനുകൾ നൽകിയ നിർദ്ദേശങ്ങളാണ് കഴിഞ്ഞ ഏഴ് മാസമായി താൻ കെഎസ്ആർടിസിയിൽ നടപ്പാക്കിയതെന്നും ബിജു പ്രഭാകർ പറഞ്ഞു.

'ഒരുവിഭാഗം ജീവനക്കാർക്ക് ഇതൊരു നേരംപോക്ക് മാത്രമാണ്. അവർക്ക് മറ്റ് പല ജോലികളുണ്ട്. കഴിവില്ലാത്ത ഒരുവിഭാഗം ഉയർന്ന ഉദ്യോഗസ്ഥരാണ് പ്രശ്നം. കൂട്ടായ പ്രയത്നം കെഎസ്ആർടിസിയിൽ ഇല്ല. എല്ലാ അഴിമതിയും ഇല്ലാതാക്കാമെന്ന് താൻ കരുതുന്നില്ല. പുതിയ സംവിധാനം ഏർപ്പെടുത്തി അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുക എന്നതാണ് തന്റെ ജോലി'. കെഎസ്ആർടിസി നന്നാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ കെഎസ്ആർടിസിയെ മെച്ചപ്പെടുത്തുമെന്നും എംഡി വ്യക്തമാക്കി.

കൃത്യമായ ഒരു സംവിധാനമില്ലാത്തതാണ് കെഎസ്ആർടിസിയുടെ പ്രശ്നം. ആഭ്യന്തര അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്താൻ കഴിയില്ല. ഇതിന് ഒരു സംവിധാനം വേണം. ഡീസൽ മോഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ശരിയാണ്. മിക്ക ബസ്സുകളിലും ഓഡോമീറ്റർ പ്രവർത്തിക്കുന്നില്ല. ചില ഡ്രൈവർമാർ എസിയിട്ട് ബസിൽ കിടന്നുറങ്ങുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി ആഭ്യന്തര വിജിലൻസ് കാര്യക്ഷമമാകണം. പല നിർമ്മാണ പ്രവൃത്തികളിലും പിടിപ്പുകേടുണ്ട്. തനിക്കെതിരേ പ്രതിഷേധം ഉയർന്നത് തെറ്റിദ്ധാരണ മൂലമാണ്. തുറന്നടിക്കേണ്ട കാര്യമുള്ളതിനാലാണ് വാർത്താസമ്മേളനം നടത്തിയത്. കെഎസ്ആർടിസിയെ സംബന്ധിച്ച കാര്യങ്ങൾ പറയേണ്ടത് എംഡിയായ താൻ തന്നെയാണ്. ഇക്കാര്യങ്ങൾ മാധ്യമങ്ങൾ മുഖേന ജനങ്ങൾ അറിയണമെന്നും ബിജു പ്രഭാകർ വിശദീകരിച്ചു.

യൂണിയനുകളുമായി പ്രശ്‌നമില്ല. എളമരം കരീമിന്റെ വിമർശനം താൻ പറഞ്ഞതു കേൾക്കാതെ ആണെന്ന് കരുതുന്നുവെന്നും ബിജു പ്രഭാകർ പറഞ്ഞു.

കെഎസ്ആർടിസിയിലെ കെടുകാര്യസ്ഥതകളും ക്രമക്കേടുകളും മാധ്യമങ്ങളോട് തുറന്നു പറഞ്ഞതിന് പിന്നാലെ ആരോപണം നേരിട്ട കെഎസ്ആർടിസി ഉദ്യോഗസ്ഥൻ കെ.എം. ശ്രീകുമാറിനെ സ്ഥലംമാറ്റിയിരുന്നു. നിലവിൽ പെൻഷൻ ആൻഡ് ഓഡിറ്റ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന ശ്രീകുമാറിനെ എറണാകുളം സോൺ അഡ്‌മിനിസ്ട്രേഷൻ ഓഫിസറായാണ് മാറ്റിയത്. ഗുണ്ടായിസം കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും എംഡി പ്രതികരിച്ചിരുന്നു

ഉത്തരവിൽ പറയുന്നത്

കെഎസ്ആർടിസി സെൻട്രൽ (എറണാകുളം) സോണിലെ ഭരണപരമായ നടപടികൾ കാര്യക്ഷമമാകുന്നതിന്റെ ഭാഗമായി ചീഫ് ഓഫീസിൽ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസറുടെ ( പെൻഷൻ ആൻഡ് ഓഡിറ്റ്) ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനെ സെൻട്രൽ സോണിലേക്ക് സ്ഥലം മാറ്റി സെൻട്രൽ സോണിന്റെ അഡ്‌മിനിസ്ട്രേഷന്റെ പൂർണ്ണ ചുമതല നൽകി. സെൻട്രൽ സോണിലെ സർവ്വീസ് ഓപ്പറേഷന്റെ പൂർണ്ണ ചുമതലയിൽ എറണാകുളം ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ വി എം. താജുദ്ദീൻ സാഹിബ് തന്നെ തുടരും.

വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ/ പെൻഷൻ ആനുലൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്‌മിനിസ്ട്രേഷൻ ) എം. പ്രാതാപദേപിനെ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസർ ( പെൻഷൻ ആൻഡ് ഓഡിറ്റ്) ചുമതല നൽകി മാറ്റി നിയമിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) എം.റ്റി സുകുമാരനെ എക്സിക്യൂട്ടീവ് ഡയറക്ടറിന്റെ (അഡ്‌മിനിസ്ട്രേഷൻ ) അധിക ചുമതലകൂടി നൽകി സിഎംഡി ബിജു പ്രഭാകർ ഐഎഎസ് ഉത്തരവ് ഇറക്കി.

അതിനിടെ കെ എസ് ആർ ടി സിയിലെ ക്രമക്കേടുകളും ജീവനക്കാരുടെ കൃത്യവിലോപവും തുറന്നുപറഞ്ഞ എം ഡി ബിജുപ്രഭാകറിനെതിരെ കലാപക്കൊടി ഉയർത്തി തൊഴിലാളി യൂണിയനുകൾ രംഗത്തെത്തി. കോൺഗ്രസ് തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സിയുടെ ഭാഗമായ ടി.ഡി.എഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെ സിഐടിയു നേതൃത്വവും രംഗത്തെത്തിയിരുന്നു.

ബിജു പ്രഭാകറിന്റെ പ്രസ്താവനകൾ അനുചിതമാണെന്നും തിരുത്തുമെന്നാണു പ്രതീക്ഷയെന്നും എളമരം കരീം എംപി പറഞ്ഞു. തൊഴിലാളികൾ കൃത്യവിലോപം കാട്ടിയാൽ നടപടിക്കു നിയമമുണ്ട്. അത് ഉപയോഗിക്കണം. കെഎസ്ആർടിസി ആദായകരമാക്കാനുള്ള ഏത് നടപടിയെയും യൂണിയനുകൾ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി പ്രതിസന്ധി തൊഴിലാളികളുടെ കുറ്റമല്ല. തൊഴിലാളികളുടെ സഹകരണത്തോടെയേ സ്ഥാപനം മുന്നോട്ടുപോകൂ. എല്ലാം സഹിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾ കൊള്ളക്കാരെന്ന് പറയുന്നത് ശരിയല്ലെന്നു എളമരം കരീം കുറ്റപ്പെടുത്തി.

കെഎസ്ആർടിസിയിലെ യൂണിയനുകൾക്കെതിരെ ആഞ്ഞടിച്ചും വെട്ടിപ്പുകൾ തുറന്നുപറഞ്ഞും മനേജിങ് ഡയറക്ടർ നേരത്തെ രംഗത്തെത്തിയതിനോടാണ് എളമരത്തിന്റെ പ്രതികരണം. കാലങ്ങളായി കെഎസ്ആർടിസിയിൽ നേരിടുന്ന ജീർണ്ണതകളാണ് വാർത്താസമ്മേളനത്തിലൂടെ എം ഡി ബിജു പ്രഭാകർ തുറന്നുകാട്ടിയത്. താൽക്കാലികക്കാരെ കൊണ്ട് ജോലിയെടുപ്പിച്ച് ജീവനക്കാർ ഇഞ്ചികൃഷിയും മഞ്ഞൾകൃഷിയുമായി നടക്കുകയാണെന്നായിരുന്നു ബിജു പ്രഭാകറിന്റെ പ്രധാന ആരോപണം. വലിയ ശമ്പളം കൈപ്പറ്റിക്കൊണ്ട് ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുകയാണെന്നും ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നുവെന്നും ബിജു പ്രഭാകർ തുറന്നടിച്ചിരുന്നു.

ഐ എൻ ടി യു സിക്ക് പിന്നാലെ കെ എസ് ആർ ടിയിലെ പ്രബല യൂണിയനായ സി ഐ ടി യുവും കൂടി ബിജു പ്രഭാകറിന് എതിരെ രംഗത്ത് വന്നതോടെ കോർപ്പറേഷനിലെ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്.തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നിൽ അപഹസിക്കാനാണ് എം ഡിയുടെ ശ്രമമെന്നാണ് സി ഐ ടി യു നിലപാട്. എം ഡി സ്വന്തം കഴിവുകേട് തൊഴിലാളിക്കു മേൽ കെട്ടി വയ്ക്കുകയാണ്. സ്വിഫ്റ്റ് പദ്ധതിയിൽ ചർച്ച നടത്തണം. ക്രമക്കേടുണ്ടെങ്കിൽ കണ്ടെത്തേണ്ടത് മാനേജുമെന്റാണെന്നും എളമരം കരിം തുറന്നുപറയുന്നു. വാർത്താ സമ്മേളനം നടത്തിയല്ല എംഡി ഇത്തരം വിഷയങ്ങൾ പറയേണ്ടതെന്നും എളമരം കുറ്റപ്പെടുത്തുന്നുണ്ട്.

തൊഴിൽ പരിഷ്‌കരണം ചർച്ച ചെയ്തത് വേണം നടപ്പാക്കാൻ. ഉത്തരവാദിത്വങ്ങൾ മുഴുവൻ തൊഴിലാളികളുടെ തലയിൽ കെട്ടി വയ്ക്കരുത്. ജീവനക്കാരുടെ പേരിൽ പുകമറ ഉണ്ടാക്കുകയല്ല വേണ്ടത്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നോട്ടീസ് നൽകി നിയമ പ്രകാരം നടപടി ആണ് എടുക്കേണ്ടത്. എം ഡി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നുമാണ് എളമരം കരിം പറയുന്നത്.

കടത്തിൽ നിന്നും കടത്തിലേക്ക് കൂപ്പ് കുത്തുന്നതിനിടെ മനം മടുത്താണ് ജീവനക്കാരുടെ കെടുകാര്യസ്ഥതയടക്കം കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധികൾ ബിജു പ്രഭാകർ തുറന്നുപറഞ്ഞത്. തൊട്ടുപിന്നാലെ പ്രതിഷേധവുമായി ജീവനക്കാർ തെരുവിലിറങ്ങുന്നതാണ് ഇന്ന് കണ്ടത്. ബിജു പ്രഭാകറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസിലേക്കാണ് ടി.ഡി.എഫിന്റെ നേതൃത്വത്തിൽ മാർച്ച നടന്നത്. മാർച്ച് പൊലീസ് തടഞ്ഞതോടെ ഓഫീസിനു മുന്നിൽ പ്രതിഷേധക്കാർ കുത്തിയിരുന്നു പ്രതിഷേധിച്ചു. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരായ പരാമർശത്തിൽ ബിജു പ്രഭാകർ ഖേദം പ്രകടിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച കെ.എസ്.ആർ.ടി.സിയുടെ എല്ലാ യൂണിറ്റുകൾക്കു മുൻപിലും ടി.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ നീക്കമുണ്ട്. സി പി എം-കോൺഗ്രസ്-ബിജെപി അനുകൂല സംഘനടകൾ എം ഡിക്കെതിരെ വിമർശനവുമായെത്തിയതോടെ കെ എസ് ആർ ടിസി യിൽ വീണ്ടും പോര് മുറുകുമെന്നുറപ്പായി.

കെഎസ്ആർടിസിയിലെ കെടുകാര്യസ്ഥതയും ജീവനക്കാരുടെ അലംഭാവവും മുൻപൊരിക്കൽ തുറന്നു കാട്ടിയ അന്നത്തെ എംഡി ടോമിൻ തച്ചങ്കരിക്കെതിരെ കെഎസ്ആർടിസി യൂണിയൻ നേതാക്കൾ രാഷ്ട്രീയം മറന്ന് ഒരുമിക്കുകയും പ്രതിഷേധം കടുപ്പിച്ച് രംഗത്തെത്തുകയും ചെയ്തതിന് സമാനമായ അനുഭവമാണ് ബിജു പ്രഭാകറിനേയും കാത്തിരിക്കുന്നത്.

മെയ്യനങ്ങാതെ ഭരിച്ച് മുന്നേറിയ യൂണിയൻ നേതാക്കളെക്കൊണ്ട് പണിയെടുപ്പിക്കാൻ ശ്രമിച്ചതാണ് തച്ചങ്കരി ശത്രുവാകാൻ അന്ന് കാരണമെങ്കിൽ സ്ഥിരം ജീവനക്കാരുടെ അനാസ്ഥയും തട്ടിപ്പും ക്രമക്കേടും തുറന്ന് പറഞ്ഞ ബിജു പ്രഭാകറും യൂണിയൻ നേതാക്കളുടെ കണ്ണിൽ കരടായി മാറിക്കഴിഞ്ഞു. വിഷയത്തോടുള്ള യൂണിയൻ നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത് ഇതാണ്.

എംഡി സ്ഥാനത്തിരുന്ന് ബിജു പ്രഭാകർ രാഷ്ട്രീയം കളിക്കുന്നു എന്നതാകും ഉടൻ ഉയരാൻ പോകുന്ന വിമർശനം. കോൺഗ്രസ് നേതാവ് തച്ചടി പ്രഭാകരന്റെ മകനാണെന്നും അതുകൊണ്ടാണ് വിമർശിച്ചതെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു പരത്തും. കോൺഗ്രസുകാരനായതു കൊണ്ടാണിതെന്നും വിവരിക്കും. അങ്ങനെ ബിജുവിനേയും സ്ഥാനത്ത് നിന്നും നീക്കാനുള്ള സമ്മർദ്ദം ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP