Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോ. ഫസൽ ഗഫൂർ കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്‌സ്‌മെന്റിന് പരാതി; കോഴിക്കോട് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാനായി 28 കോടി സമാഹരിച്ചതിൽ പൊലീസ് കേസെടുത്തിട്ടും തുടർ നടപടിയില്ല; പണം പോയവരുടെ പരാതികൾക്കെല്ലാം പുല്ലുവില

ഡോ. ഫസൽ ഗഫൂർ കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്‌സ്‌മെന്റിന് പരാതി; കോഴിക്കോട് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാനായി 28 കോടി സമാഹരിച്ചതിൽ പൊലീസ് കേസെടുത്തിട്ടും തുടർ നടപടിയില്ല; പണം പോയവരുടെ പരാതികൾക്കെല്ലാം പുല്ലുവില

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്ത് പിണറായി ഭരിക്കുമ്പോൾ സിപിഎമ്മിന് ഒപ്പം നിൽക്കുന്നവർക്ക് ചില പ്രത്യേക പരിഗണനകൾ ലഭിക്കാറുണ്ടോ? മുസ്ലിംലീഗ് എംഎൽഎ എം സി കമറുദ്ദീനെ സാമ്പ്ത്തിക തട്ടിപ്പു കേസിൽ അഴിക്കുള്ളിലാക്കിയപ്പോൾ സമാനമായ കേസിൽ എംഇഎസ് ചെയർമാൻ ഡോ. ഫസൽ ഗഫൂറിനെ തൊടാൻ മടിക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് നയം വീണ്ടും ചർച്ചയാകുകയാണ്. മുഖ്യമന്ത്രിയോടും ഇടതുപക്ഷത്തോടും അടുത്തു നിൽക്കുന്നു എന്ന കാരണം കൊണ്ടാണ് ഫസൽ ഗഫൂറിനെതിരെ നടപടി കൈക്കൊള്ളാത്തത് എന്നതാണ് ആക്ഷേപം.

എംഇഎസിനെ അടക്കി വാഴുന്ന ഫസൽ ഗഫൂർ 200 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണവും ശക്തമായി ഉയരുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും പരാതി ലഭിച്ചിട്ടുണ്ട്. വിദേശനാണ്യ വിനിയമയ ചട്ടം ലംഘിച്ചും പണം സ്വീകരിച്ചെന്നും എംഇഎസ് ജനറൽ സെക്രട്ടറി ലബ്ബ വഴി കോട്ടയം പാമ്പാടിയിൽ ബാങ്ക് അക്കൗണ്ട് തുറക്കുയും അതിൽ അഞ്ച് കോടിയോളം രൂപ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇത് കള്ളപ്പണം വെളുപ്പിക്കിൻ വേണ്ടി ചെയ്തതാണെന്നും ഇഡിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

കോട്ടയം ജില്ലയിലുള്ള ഒരു പ്രമുഖ വ്യവസായിയുടെ കള്ളപ്പണം വെളുപ്പിക്കാനും കൂട്ടുനിന്നതാണ് ഇതെന്നുമാണ് ഉയരുന്ന ആക്ഷേപം. കോഴിക്കോട് നടക്കാവ് പൊലീസ് സ്‌റ്റേഷനിലും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. നിരവധി പേരിൽ നിന്നും പണം നിക്ഷേപിച്ച ശേഷം വഞ്ചിച്ചു എന്ന ആക്ഷേപവും ഫസൽ ഗഫൂറിനെതിരെ ഉയർന്നിരുന്നു. എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ഫസൽ ഗഫൂറിനെതിരെ തിരൂർ സ്വദേശി ഡോക്ടർ അബ്ദുൽ നാസർ നൽകിയ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി 420 പ്രകാരം വഞ്ചനാ കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്.

കോഴിക്കോട് മിനി ബൈപാസിൽ എംഇഎസുമായി ചേർന്ന് സംയുക്ത സംരംഭമായി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനെന്ന പേരിൽ എം ഇഎസിന്റെ പൂർണ ഉറപ്പിൽ നിക്ഷേപകരിൽ നിന്ന് കോടികൾ കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. ഇതിനായി രൂപീകരിച്ച ഫെയർഡീൽ ഹൈൽനെസ് സൊല്യൂഷൻസ് എന്ന കമ്പനിയുടെ പ്രവർത്തനവും പദ്ധതിയും പൂർണമായി നിലച്ചെന്നും പരാതിക്കാർ ആരോപിക്കുന്നു.

പരാതി നൽകിയിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നില്ല എന്ന് ആരോപിച്ച് പരാതിക്കാരൻ കോടതിയെ സമീപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഡോക്ടർ ഫസൽ ഗഫൂറിനെ പുറമേ മകൻ ഡോക്ടർ പി എ റഹീം, എംഇഎസ് സംസ്ഥാന ജന സെക്രട്ടറി പി ഒ ജെ ലബ്ബ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സമാന പരാതിയിൽ നേരത്തെ കോഴിക്കോട് നടക്കാവ് പൊലീസും കേസെടുത്തിരുന്നു.

ഇല്ലാത്ത സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പേരിൽ 28 കോടിയുടെ തട്ടിപ്പ്

കോഴിക്കോട് മിനി ബൈപ്പാസിൽ സംയുക്തസംരംഭമായി എംഇഎസുമായി ചേർന്ന് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാം എന്ന് പ്രലോഭിപ്പിച്ചും സംഘടനയുടെ പൂർണ ഗാരണ്ടി ഉറപ്പ് നൽകിയും 46 നിക്ഷേപകരിൽ നിന്നായി 2013 മുതൽ കോടികളുടെ നിക്ഷേപം കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് ഫസൽ ഗഫൂറിനെതിരായി പരാതി. ഈ പദ്ധതിയിലേക്ക് ഡോക്ടർ നാസർ 13,93,577 രൂപയും ഡോക്ടർ സലീം 26 ലക്ഷവും നൽകി. ഇവരെ കൂടാതെ പലരിൽ നിന്നുമായി 28 കോടിയോളം രൂപയാണ് സമാഹരിച്ചിട്ടുള്ളതെന്ന് പരാതിക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഈ പദ്ധതിയിലേക്കെന്നും പറഞ്ഞ് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ഫസൽ ഗഫൂർ പ്രമോട്ടറായി തുടങ്ങിയ ഫെയർഡീൽ ഹൈൽനെസ്സ് സൊല്യൂഷൻസ് എന്ന കമ്പനിക്കായി കോഴിക്കോട് ഗോവിന്ദപുരത്ത് ഫസൽ ഗഫൂറിന്റെ മകൻ ഡോക്ടർ റഹീം ഗഫൂർ 90 സെന്റ് ഭൂമി വാങ്ങി. ഫെയർഡീൽ ഹൈൽനെസ്സ് സൊല്യൂഷൻസ് എന്ന കമ്പനിയിൽ എംഇഎസിന്് ഷെയറുണ്ടെന്നും കമ്പനിയുടെ പ്രവർത്തനങ്ങളിൽ എംഇഎസിന് വ്യക്തമായ നിയന്ത്രണമുണ്ടെന്നും പ്രതികൾ നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ചു.

ഇത്തരത്തിൽ വാങ്ങിയ ഭൂമിക്കരികിലായി എംഇഎസിനും ഒരേക്കറോളം ഭൂമിയുണ്ടായിരുന്നു. ഈ രണ്ട് ഭൂമിയിലും കൂടി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി പണിയാൻ എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫസർ പി ഓ ജെ ലബ്ബയും ഡോ റഹീം ഗഫൂറും സംയുക്തമായാണ് കെട്ടിട നിർമ്മാണത്തിന് അപേക്ഷ നൽകിയത് എന്നാണ് പരാതിക്കാർ പറയുന്നത്.

സ്വകാര്യ നിക്ഷേപ കമ്പനിയുമായുള്ള ഈ കൂട്ടുകെട്ടിന് എംഇഎസിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവിന്റെയോ ജനറൽ ബോഡിയുടെയോ അംഗീകാരമുണ്ടായിരുന്നില്ല. എംഇഎസുമായി ഒരു ്ഗ്രിമെന്റും ഇല്ലാതിരുന്നിട്ടും കൃത്രിമ രേഖകൾ കാണിച്ച് നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഈ സ്വകാര്യ കമ്പനിക്കും ആശുപത്രി പദ്ധതിക്കും അംഗീകാരമുണ്ടെന്ന് കാണിക്കാൻ എംഇഎസിന്റെ മിനുറ്റ്‌സിൽ കൃത്രിമത്വം കാണിച്ചുവെന്നും പരാതിക്കാർ ആരോപിക്കുന്നു.

ഒരു കാലത്തും കെട്ടിട നിർമ്മാണത്തിന് അനുമതി കിട്ടാനിടയില്ലാത്ത നഞ്ച ഭൂമിയിൽ തുടങ്ങിയ നിർമ്മാണം 2016 മുതൽ നിയമപരമായി തടസപ്പെട്ടു. നിർമ്മാണത്തിന് വേണ്ട അനുമതികൾ ലഭിക്കുന്നതിന് മുമ്പേ പൈലിങ് അടക്കമുള്ള നിർമ്മാണ പ്രവർത്തങ്ങൾ നടത്തിയത് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാക്കി. രേഖാമൂലം നിരന്തരം ആവശ്യപ്പെട്ടെങ്കിലും നിക്ഷേപകരുടെ യോഗം വിളിക്കുകയോ ഇത് വരെ ഷെയർ സർട്ടിഫിക്കറ്റ് നൽകുകയോ ചെയ്തിട്ടില്ല.

ഇപ്പോൾ ഫെയർഡീൽ ഹൈൽനെസ്സ് സൊല്യൂഷൻസ് കമ്പനിയുടെ പ്രവർത്തനവും ആശുപത്രി പദ്ധതിയും പൂർണമായി നിലച്ച മട്ടാണ്. കമ്പനിയുടെ മിനി ബൈപാസിൽ വാടകക്കെടുത്ത രജിസ്റ്റേർഡ് ഓഫീസ് 2016 മുതൽ അടഞ്ഞുകിടക്കുകയാണ്. നിലവിൽ കമ്പനിക്ക് എവിടെയും ഓഫീസ് ഉള്ളതായി അറിവില്ല. കമ്പനി രജിസ്ട്രാർക്ക് ഔദ്യോഗികമായി സമർപ്പിച്ച രേഖകളിൽ വ്യപകമായ കൃത്രിമം നടന്നിട്ടുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.

എംഇഎസും സ്വകാര്യ നിക്ഷേപ കമ്പനിയും തമ്മിലെ കൂട്ടുകെട്ടിന് സംഘടനാ ഘടകങ്ങളുടെ അനുമതിയില്ലാത്തതും വിവാദമായി. കെട്ടിട നിർമ്മാണം അനധികൃതമാണെന്ന് വരികയും ചെയ്തപ്പോൾ കെട്ടിട നിർമ്മാണത്തിന് നൽകിയ അപേക്ഷ നിക്ഷപകരുടെ സമ്മതമോ അറിവോ ഇല്ലാതെ പിൻവലിച്ചു. ഡോ ഫസൽ ഗഫൂറും, പ്രൊഫസർ പി ഓ ജെ ലബ്ബയും, ഡോ റഹീം ഗഫൂറും സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽ തുടങ്ങാം എന്ന് വ്യമോഹിപ്പിച്ചു നിക്ഷേപം സ്വീകരിക്കുകയും എം ഇ എസിന്റെ പേര് പറഞ്ഞു വഞ്ചിക്കുകയും ചെയ്‌തെന്നും ഈ മൂന്ന് പേരും നിരുത്തരവാദപരമായ പെരുമാറ്റും തുടരന്നതിനാൽ ഇവർക്കെതിരെ പണാപഹരണം, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിവ കാണിച്ച് നിയമനടപടികളുമായി മുന്നോട്ടു പോവുകയല്ലാതെ നിവൃത്തിയില്ലെന്നമാണ് പരാതിക്കാർ പറയുന്നു.

അതേസമയം മുസ്ലിംലീഗ് എംഎൽഎയെ നിക്ഷേപ തട്ടിപ്പിൽ അറസ്റ്റു ചെയ്ത് അഴിക്കുള്ളിലാക്കിയ പൊലീസ് ഡോ. ഫസൽ ഗഫൂറിനെതിരെ കൃത്യമായ പരാതിയും തെളിവുകളും ഉണ്ടായിട്ടും നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം. ഇത് രാഷ്ട്രീയ വിധേയത്തത്തെ തുടർന്നാണെന്നും പരാതി ഉയരുന്നു. കേരളാ പൊലീസിന്റെ ഇരട്ടത്താപ്പിനെ തുറന്നു കാണിക്കുന്നതണ് ഈ സംഭവവും. ഇടതുപക്ഷം അടക്കം എല്ലാ രാഷ്ട്രീയക്കാരുടെയും പ്രിയങ്കരനാണ് ഫസൽ ഗഫൂർ. അദ്ദേഹത്തിൽ നിന്നും പിരിവു വാങ്ങാത്ത രാഷ്ട്രീയക്കാർ തന്നെ കുറവാണ്. മാധ്യമങ്ങളുടെ പരസ്യദാതാവു കൂടിയാണ് എന്നതിനാൽ പത്രങ്ങളും ഗഫൂറിനെതിരായ പരാതികൾ കണ്ടില്ലെന്ന് നടിക്കുന്ന അവസ്ഥയാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP