Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുസ്ലിംലീഗിലെ ആദ്യ വനിതാ എംഎ‍ൽഎ ആരാകും? സ്ഥാനാർത്ഥി ചർച്ചകൾ നടക്കുന്നത് നൂർബിന റഷീദ്, സുഹ്റ മമ്പാട്, ഫാത്തിമ തഹ്ലിയ തുടങ്ങിയ മൂന്ന് പേരെ ചുറ്റിപ്പറ്റി; ഇതുവരെ മുസ്ലിംലീഗിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ച വനിതാ സ്ഥാനാർത്ഥി ഖമറുന്നീസ അൻവർ മാത്രം

മുസ്ലിംലീഗിലെ ആദ്യ വനിതാ എംഎ‍ൽഎ ആരാകും? സ്ഥാനാർത്ഥി ചർച്ചകൾ നടക്കുന്നത് നൂർബിന റഷീദ്, സുഹ്റ മമ്പാട്, ഫാത്തിമ തഹ്ലിയ തുടങ്ങിയ മൂന്ന് പേരെ ചുറ്റിപ്പറ്റി; ഇതുവരെ മുസ്ലിംലീഗിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ച വനിതാ സ്ഥാനാർത്ഥി ഖമറുന്നീസ അൻവർ മാത്രം

ജംഷാദ് മലപ്പുറം

മലപ്പുറം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിൽനിന്നും ഒരു വനിതാ സ്ഥാനാർത്ഥി മത്സരിക്കുമെന്ന് വിവരം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു തവണ മാത്രം വനിതാ സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും ഒരു വനിതാ എംഎ‍ൽഎയെ രാഷ്ട്രീയ കേരളത്തിന് നൽകാൻ കഴിയാത്ത ലീഗ് ഇത്തവണ വിജയ സാധ്യതയുള്ള സീറ്റിൽതന്നെ വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് നീക്കം. മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വനിത ലീഗ് നേതാവുമായ സുഹറ മമ്പാട്, വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മുൻ വനിതാ കമ്മീഷൻ അംഗവും സോഷ്യൽ വെൽഫെയർ ബോർഡ് ഡറയറക്ടറുമായിരുന്ന അഡ്വ. നൂർബിന റഷീദ്, മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിന്റെ ദേശീയ വൈസ് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ തുടങ്ങി മൂന്ന് പേരുകൾവച്ചാണ് ചർച്ചകൾ നടക്കുന്നത്.

മലപ്പുറം ജില്ലയിൽനിന്നോ, കോഴിക്കോട് ജില്ലയിൽനിന്നാ ആകും വനിതാ സ്ഥാനാർത്ഥിക്ക് സീറ്റു നൽകുകയെന്നാണ് സൂചന. മുമ്പ് 1996ൽ കോഴിക്കോട്-2 ൽനിന്നും ഖമറുന്നീസ അൻവർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനാൽ തന്നെ വനിതാ സ്ഥാനാർത്ഥി മത്സരിച്ചിട്ടുണ്ടെങ്കിലും ആദ്യമായി ലീഗിന്റെ വനിതാ എംഎ‍ൽഎയാകാനുള്ള സാധ്യത ആർക്കാണെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നു. മൂന്നു പതിറ്റാണ്ടുകാലമായി മുസ്ലിംലീഗ് രാഷ്ട്രീയത്തിൽ സജീവമായുള്ള നൂർബിന റഷീദിനാണ് കൂടുതൽ സാധ്യതയുള്ളത്.

10വർഷം കോഴിക്കോട് കോർപ്പറേഷനിൽ ജനപ്രതിനിധിയായിരുന്ന നൂർബിനയെ കഴിഞ്ഞ തവണയും നിയമസഭയിലേക്കു പരിഗണിക്കാനുള്ള സാധ്യതാചർച്ചകളുണ്ടായിരുന്നെങ്കിലും അവസാനം ഇതു നടക്കാതെ പോകുകയായിരുന്നു. കോഴിക്കോട് ബാറിലെ സജീവമായ അഭിഭാഷക കൂടിയാണ് നൂർബിന. അതോടൊപ്പം ഇപ്പോൾ പൊതുപ്രവർത്തന രംഗത്തും സജീവമാണ്.

കഴിഞ്ഞ തവണ താൻ മത്സര രംഗത്തേക്കില്ലെന്ന് ഖമറുന്നീസാ അൻവർ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. സുഹ്റ മാമ്പാടിനാണ് രണ്ടാം സ്ഥാനം. മികച്ച പ്രസാംഗികകൂടിയായ സുഹ്റ മമ്പാടിനെ പരിഗണിക്കുന്നതിൽ ലീഗിനുള്ളിൽനിന്നുതന്നെ ചില എതിർപ്പുകളുള്ളതായും സൂചനയുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുഹ്റ നിലവിൽ പൊതുപ്രവർത്തനത്തിൽ സജീവമല്ലാത്തതും ചിലർ ചൂണ്ടിക്കാണിക്കുന്നു.

1995ൽ രൂപവത്കരിച്ച മലപ്പുറം ജില്ലാപഞ്ചായത്തിന് ഇക്കാലയളവിൽ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ മൂന്ന് വനിതാ പ്രസിഡന്റുമാരുണ്ടായിട്ടുണ്ട്. മലപ്പുറത്ത് ഭരിക്കാൻ പെണ്ണുങ്ങളുണ്ടോയെന്ന് ഒളിഞ്ഞും തെളിഞ്ഞും കളിയാക്കിയവർക്കുള്ള മറുപടിയായിരുന്നു 1995-2000 ഭരണസമിതിയിൽ മലപ്പുറത്തിന്റെ ആദ്യ പ്രസിഡന്റായ കെ.പി. മറിയുമ്മ. പിന്നീട് 2010-2015 സമിതിയിൽ സുഹ്റ മമ്പാടും പ്രസിഡന്റ് സ്ഥാനത്തെത്തി. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സുഹ്റ മമ്പാട് ജില്ലയിൽ മികച്ച പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചു. ഇതിന് ശേഷം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് അവർ കടന്നുവന്നില്ല.

ചുരുങ്ങിയ സമയം കൊണ്ട് വലിയ രീതിയിൽ ലീഗിൽ പേര് എടുത്ത ഒരു വനിതകൂടിയാണ് അഡ്വക്കേറ്റ് ഫാത്തിമ തഹ്ലിയ. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായ ഒരു പുതുമുഖം കൂടിയാണവർ. അതുകൊണ്ടുതന്നെ ലീഗിനെ സംബന്ധിച്ചെടുത്തോളം തഹ്ലിയയെ പോലെയുള്ള ഒരു മികച്ച വനിതാ സ്ഥാനാർത്ഥിയെ നിയമസഭാ തിരഞ്ഞെടുപ്പിൽ കളത്തിലിറക്കുന്നത് ഒരു അഭിമാന മുഹൂർത്തം കുടിയാണെന്നാണ് ഇവരെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

എംഎസ്എഫ് ഹരിത തുടങ്ങിയ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് തഹ്ലിയായുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്ന് വരവ്. തന്റെ കഴിവുകൊണ്ടും മികച്ച സംസാരം ശൈലികൊണ്ടും ആളുകളെ കയ്യിലെടുക്കാനുള്ള തന്റെ സാമർത്ഥ്യം കൊണ്ടും ഉടൻ തന്നെ ഹരിത പോലെയുള്ള ലീഗ് വിദ്യാർത്ഥി സംഘടനയുടെ തലപ്പത്തേക്ക് എത്തുകയായിരുന്നു. ശേഷം വിദ്യാർത്ഥി സംഘടനയിലൂടെ മികച്ച പ്രവർത്തനം കാഴ്ചവെച്ച തഹ്ലിയ ഹരിത യുടെയും എംഎസ്എഫിന്റെയും സംസ്ഥന തലപ്പത്തേക്ക് എത്തി. പതിനായിരക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളിൽ തഹ്ലിയെയെ ഫോളോ ചെയ്യുന്നത് .

സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ പൊതുജനങ്ങൾക്കിടയിൽ ഇത്രയേയും കൂടുതൽ അറിയപ്പെട്ട മറ്റൊരു ലീഗ് വനിതാ നേതാവ് വേറെയില്ലെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഫാത്തിമ തഹ്ലിയയുടെ പ്രവർത്തനം സോഷ്യൽ മീഡിയയിലൂടെ മാത്രമാണെന്നും പാർട്ടിക്ക് യോജിച്ച സ്്ഥാനാർഥിയല്ല ഇവരെന്ന ആരോപണവും ലീഗിനുള്ളിൽതന്നെയുണ്ട്. ഫാത്തിമ തഹ്ലിയയെ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന പ്രചരണത്തിന് പിന്നിൽ ഇവരോ ഇവരോടടുത്ത വൃത്തങ്ങളോ ഉണ്ടെന്ന ആരോപണവും ലീഗിനുള്ളിൽനിന്നും ഉയർന്നുവന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP