Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎസ്എല്ലിൽ ഹൈദരാബാദിന്റെ ശക്തമായ തിരിച്ചുവരവ്; ചെന്നൈയിൻ എഫ് സിയെ തകർത്തത് ഒന്നിനെതിരെ നാല് ഗോളുകൾക്ക്; ഹാളിചരൺ നർസാരിക്ക് ഇരട്ട ഗോൾ

ഐഎസ്എല്ലിൽ ഹൈദരാബാദിന്റെ ശക്തമായ തിരിച്ചുവരവ്; ചെന്നൈയിൻ എഫ് സിയെ തകർത്തത് ഒന്നിനെതിരെ നാല് ഗോളുകൾക്ക്; ഹാളിചരൺ നർസാരിക്ക് ഇരട്ട ഗോൾ

സ്പോർട്സ് ഡെസ്ക്

ബാംബൊലിം: ഐ.എസ്.എല്ലിൽ തുടർച്ചയായ മൂന്ന് തോൽവികൾക്കൊടുവിൽ ഹൈദരാബാദിന്റെ ശക്തമായ തിരിച്ചുവരവ്. ചെന്നൈയിൻ എഫ്.സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഹൈദരാബാദ് തകർത്തുവിട്ടത്. ഹാളിചരൺ നർസാരിയുടെ ഇരട്ട ഗോളാണ് ടീമിനെ വിജയ വഴിയിലെത്തിച്ചത്. 53 ആം മിനുറ്റിലും 79 ആം മിനുറ്റിലുമായിരുന്നു നർസാരിയുടെ വക ഇരട്ടഗോൾ പിറന്നത്. രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്.

ജോയൽ കിയാനെസ്, ജാവോ വിക്ടർ എന്നിവരാണ് ഹൈദരാബാദിന്റെ മറ്റ് സ്‌കോറർമാർ. ചെന്നൈയിന്റെ ആശ്വാസ ഗോൾ അനിരുദ്ധ് ഥാപ്പയുടെ ബൂട്ടിൽ നിന്നായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ചെന്നൈയിൻ പ്രതിരോധത്തെ വിറപ്പിച്ച പ്രകടനമാണ് ഹൈദരാബാദ് പുറത്തെടുത്തത്. മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ ഹൈദരാബാദ് ഗോളിനടുത്തെത്തി. ജോയൽ കിയാനെസിയുടെ ഷോട്ട് ചെന്നൈയിൻ ഗോളി വിശാൽ കെയ്ത് രക്ഷപ്പെടുത്തുകയായിരുന്നു.

23-ാം മിനിറ്റിൽ ഹൈദരാബാദ് ഗോളിനടുത്തെത്തി. മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മുഹമ്മദ് യാസിറിന്റെ ഷോട്ട് ഗോൾകീപ്പർ വിശാലിന്റെ കൈയിൽ തട്ടി ബോക്സിൽ തന്നെ വീണു. പക്ഷേ റീബൗണ്ട് ഷോട്ട് വലയിലെത്തിക്കാൻ ബോക്സിലുണ്ടായിരുന്ന ജോയൽ കിയാനെസിക്ക് സാധിക്കാതെ പോകുകയായിരുന്നു.

ഇതിനിടെ 31-ാം മിനിറ്റിൽ ഒറ്റയ്ക്ക് ബോക്സിലേക്ക് മുന്നേറിയ ചെന്നൈയിൻ താരം ലാലിയൻസുല ചാങ്തെ ഹൈദരാബാദ് ഡിഫൻഡർമാരെ കബളിപ്പിച്ച് ഗോളിലേക്ക് ഷോട്ട് തൊടുത്തെങ്കിലും ഗോൾകീപ്പർ ലക്ഷികാന്ത് കട്ടിമണിയുടെ ഇടപെടലിൽ അപകടം ഒഴിവാകുകയായിരുന്നു.

44-ാം മിനിറ്റിലാണ് ഹൈദരാബാദിന് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. ആശിഷ് റായിയുടെ ക്രോസ് ഗോൾകീപ്പറുടെ തൊട്ടുമുന്നിൽ നിന്ന് വലയിലെത്തിക്കാൻ ജോയലിന് സാധിക്കാതെ പോകുന്നു. ക്ലിയർ ചെയ്തുവന്ന പന്തിൽ ആശിഷിന്റെ ലോങ് റേഞ്ചറാകട്ടെ ബാറിൽ തട്ടി തെറിക്കുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതെ ചെന്നൈയിൻ രക്ഷപ്പെട്ടത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഹൈദരാബാദ് സമനിലപ്പൂട്ട് പൊട്ടിച്ചു. 50-ാം മിനിറ്റിൽ ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ചെന്നൈയിൻ പ്രതിരോധവും ഗോൾകീപ്പറും തമ്മിലുണ്ടായ ധാരണപ്പിശകാണ് ഹൈദരാബാദിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയത്. മിഡ്ഫീൽഡിൽ നിന്ന് സന്റാന ചിപ് ചെയ്ത് നൽകിയ പന്ത് ക്ലിയർ ചെയ്യാൻ ഗോളി വിശാൽ കൈത്തും എലി സാബിയയും ഒന്നിച്ചെത്തി. പക്ഷേ ഇരുവരുടെയും ധാരണ പിശക് മുതലെടുത്ത് ജോയൽ അനായാസം പന്ത് വലയിലെത്തിച്ചു.

53-ാം മിനിറ്റിൽ നർസാരിയെടുത്ത കോർണറിൽ നിന്നായിരുന്നു ഹൈദരാബാദിന്റെ രണ്ടാം ഗോളിന്റെ പിറവി. ചെന്നൈയിൻ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് ലഭിച്ച അരിഡാനെ സന്റാനയുടെ ഷോട്ട് ഗോൾകീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. റീബൗണ്ട് വന്ന പന്ത് ലഭിച്ച നർസാരി കരുത്തുറ്റ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.

67-ാം മിനിറ്റിൽ ചെന്നൈയിൻ ഒരു ഗോൾ മടക്കി. ബോക്സിലേക്കെത്തിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ ഹൈദരാബാദ് താരം ഒഡെയ് ഒനിന്ത്യയും ഗോളി ലക്ഷക്ഷ്മികാന്ത് കട്ടിമണിയും തമ്മിലുള്ള ധാരണപ്പിശകാണ് ഗോളിന് കാരണമായത്. കട്ടിമണിയുടെ കാലിൽ നിന്ന് പന്ത് ലഭിച്ച ഥാപ്പ അത് അനായാസം വലയിലെത്തിച്ചു.

74-ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിനൊടുവിലായിരുന്നു ഹൈദരാബാദിന്റെ മൂന്നാം ഗോൾ പിറന്നത്. യാസിറിന്റെ പാസ് ബുള്ളറ്റ് ഷോട്ടിലൂടെ ജാവോ വിക്ടർ വലയിലെത്തിക്കുകയായിരുന്നു.

പിന്നാലെ 79-ാം മിനിറ്റിൽ നർസാരി ഹൈദരാബാദിന്റെ ഗോൾ പട്ടിക തികച്ചു. മിഡ്ഫീൽഡിൽ വെച്ച് സന്റാസയുടെ പാസ് ലഭിക്കുമ്പോൾ നർസാരി ഓൺസൈഡായിരുന്നു. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ നർസാരി, വിശാലിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP