Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അന്തിമോപചാരം അർപ്പിക്കലോ മറ്റ് മരണാനന്തര ചടങ്ങുകളോ ഇല്ല; കായകുളത്തെ പനച്ചൂർ വീട്ടിൽ നടന്നത് കോടി പുതപ്പിക്കൽ മാത്രം; മകൻ ചെറിയകുട്ടി ആയതിനാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അന്തിമചടങ്ങുകൾ ചെയ്തത് പിതൃസഹോദരന്റെ മകൻ; പ്രിയ കവി അനിൽ പനച്ചൂരാന് വിട

അന്തിമോപചാരം അർപ്പിക്കലോ മറ്റ് മരണാനന്തര ചടങ്ങുകളോ ഇല്ല; കായകുളത്തെ പനച്ചൂർ വീട്ടിൽ നടന്നത് കോടി പുതപ്പിക്കൽ മാത്രം; മകൻ ചെറിയകുട്ടി ആയതിനാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം അന്തിമചടങ്ങുകൾ ചെയ്തത് പിതൃസഹോദരന്റെ മകൻ; പ്രിയ കവി അനിൽ പനച്ചൂരാന് വിട

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മലയാളത്തിന്റെ പ്രിയ കവിയും ഗാന രചയിതാവുമായിരുന്നു അനിൽ പനച്ചൂരന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കായംകുളത്തെ വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ട് 6.45ഓടെയാണ് മൃതദേഹം കായംകുളം ഗോവിന്ദമുട്ടത്തെ പനച്ചൂർ വീട്ടിലെത്തിച്ചത്. അന്തിമോപചാരം അർപ്പിക്കലോ മറ്റ് മരണാനന്തര ചടങ്ങുകളോ വീട്ടിൽ ഉണ്ടായിരുന്നില്ല. കോടി പുതപ്പിക്കൽ മാത്രമാണ് നടന്നത്.അനിലിന്റെ ഇളയമകൻ ചെറിയകുട്ടി ആയതിനാൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹത്തിന് അടുത്തേക്ക് പോകാൻ സാധിക്കുമായിരുന്നില്ല. അതിനാൽ അനിലിന്റെ പിതൃസഹോദരന്റെ മകനാണ് അന്തിമചടങ്ങുകൾ ചെയ്തത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയായിരുന്നു പനച്ചൂരാന്റെ അന്ത്യം.മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. മരണത്തിൽ അസ്വാഭാവികതയില്ലെന്നും പോസ്റ്റ് മോർട്ടത്തിൽ നിഗമനമുണ്ട്.പോസ്റ്റ് മോർട്ടത്തിലെ കണ്ടെത്തലുകൾ ഡോക്ടർമാർ അന്വേഷണസംഘത്തെ അറിയിച്ചു.

മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് അനിലിന്റെ കുടുംബവും ബന്ധുക്കളും നേരത്തെ സംശയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ കായംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസും രജിസ്റ്റർ ചെയ്തു.ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കിയപ്പോഴും അസ്വാഭാവിക മരണത്തിന്റെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം നടത്തിയത്.

ചലച്ചിത്ര മേഖലയിൽ നിന്നുള്ള അപ്രതീക്ഷിതമായ വിയോഗമായിരുന്നു അനിൽ പനച്ചൂരാന്റേത്. ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിലെ ഗാനങ്ങളിലൂടെ ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ച അനിൽ പനച്ചൂരാൻ കഥ പറയുമ്പോൾ എന്ന ചിത്രത്തിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ചു. പിന്നീട് ഇരുപതിലേറെ ചിത്രങ്ങളിലൂടെ പനച്ചൂരാന്റെ ഗാനങ്ങൾ കേരളം ശ്രവിച്ചു. മാടമ്പി, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, മകന്റെ അച്ഛൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, വെളിപാടിന്റെ പുസ്തകം എന്നിവ അതിൽ ചിലതുമാത്രം. കഥ പറയുമ്പോളിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്ന ഗാനം ഇന്നും മലയാളികൾ മൂളിനടക്കുന്നുണ്ട്. വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ സൃഷ്ടിച്ച ഓളം ഇപ്പോഴും അടങ്ങിയിട്ടില്ല.

അറബിക്കഥയിലെ ചോര വീണ മണ്ണിൽ എന്ന ഗാനം ആലപിച്ചിരിക്കുന്നതും അനിൽ പനച്ചൂരാനാണ്. അറബിക്കഥ, മാണിക്യക്കല്ല്, ചില നേരം ചില മനുഷ്യർ, യാത്ര ചോദിക്കാതെ എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ തുടങ്ങിയ കവിതകളിലൂടെയും അനിൽ പനച്ചൂരാൻ മലയാളികൾക്ക് പ്രിയങ്കരനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP