Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉച്ചയൂണ് നയതന്ത്രവും ഇന്നുണ്ടായില്ല; നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിന്റെ പിരിമുറുക്കം മാത്രം; കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്റെ ഏഴാം വട്ട ചർച്ചയും പരാജയം; തർക്കം തുടരുന്നത് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനെ ചൊല്ലി തന്നെ; വെള്ളിയാഴ്ച വീണ്ടും ചർച്ച

ഉച്ചയൂണ് നയതന്ത്രവും ഇന്നുണ്ടായില്ല; നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിന്റെ പിരിമുറുക്കം മാത്രം; കർഷകരുമായുള്ള കേന്ദ്ര സർക്കാരിന്റെ ഏഴാം വട്ട ചർച്ചയും പരാജയം; തർക്കം തുടരുന്നത് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനെ ചൊല്ലി തന്നെ; വെള്ളിയാഴ്ച വീണ്ടും ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആറാം വട്ട ചർച്ചയിലെ പോലെ ഉച്ചയൂണ് നയതന്ത്രവും ഇന്നുണ്ടായില്ല. കഴിഞ്ഞവട്ട ചർച്ചയിൽ കർഷകർക്കൊപ്പമായിരുന്നു മന്ത്രിമാരുടെ ഉച്ചഭക്ഷണം. എന്നാൽ, തിങ്കളാഴ്ച അതും ഉണ്ടായില്ല. കഴിഞ്ഞ തവണത്തേതിന് വിരുദ്ധമായി മന്ത്രിമാർ പ്രത്യേക മുറികളിലാണ് ഉച്ചയൂണിന് ചർച്ചകളിൽ മുഴുകിയത്. കാർഷിക നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാരും, പിൻവലിക്കണമെന്ന നിലപാടിൽ കർഷകരും ഉറച്ചുനിന്നു.

ഇതോടെ കർഷകരും കേന്ദ്രവും തമ്മിലുള്ള ഏഴാം വട്ട ചർച്ചയും പരാജയപ്പെട്ടു. വെള്ളിയാഴ്ച വീണ്ടും കേന്ദ്രവുമായി കർഷകർ ചർച്ച നടത്തും.നിയമം പിൻവലിക്കുന്നത് പരിഷ്‌കരണ നയങ്ങളെ ബാധിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. താങ്ങുവില ഉറപ്പാക്കുന്നതിൽ ചർച്ചയാകാമെന്നും കേന്ദ്രം വ്യക്തമാക്കി. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് വ്യക്തമാക്കിയത്.

തുടർ നടപടികളുമായി സർക്കാർ മുന്നോട്ടു പോയിക്കഴിഞ്ഞു. കാർഷിക മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ നിയമങ്ങൾ എന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓർഡിനൻസ്, വൈദ്യുതി ചാർജുമായി ബന്ധപ്പെട്ട നിയമം എന്നിവയിൽ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയാറായിരുന്നു. എന്നാൽ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാട് ഇന്നത്തെ ചർച്ചയിലും കർഷക സംഘടനകൾ ആവർത്തിച്ചു. ഇതോടെയാണ് കേന്ദ്ര സർക്കാരും നിലപാട് വ്യക്തമാക്കിയത്.

ഇന്നത്തെ ചർച്ചകളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചത്തെ കൂടിക്കാഴ്ചയിൽ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കർഷകർക്ക് സർക്കാരിൽ വിശ്വാസമില്ലെന്ന വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. വിശ്വാസമില്ലെങ്കിൽ അടുത്തവട്ട ചർച്ചയ്ക്ക് സമ്മതിക്കുമായിരുന്നോ എന്നും മന്ത്രി ചോദിച്ചു.

കാർഷിക നിയമങ്ങളെ കുറിച്ച് വകുപ്പ് തിരിച്ച് ചർച്ചയാകാമെന്നാണ് കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശം. എന്നാൽ, നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നതോടെ അത് സാധ്യമായില്ല, തോമർ പറഞ്ഞു. നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റുവിഷയങ്ങളിൽ ചർച്ച ആവശ്യമില്ലെന്ന് അഖിലേന്ത്യ കിസാൻ സഭ ജന.സെക്ര. ഹനൻ മൊള്ള പറഞ്ഞു. നിയമങ്ങൾ പിൻവലിക്കാതെ സമരം പിൻവലിക്കില്ല,

സർക്കാർ കടുത്ത സമ്മർദ്ദത്തിലാണ്. മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുക, മിനിമം താങ്ങ് വിലയിൽ നിയമപരമായ ഉറപ്പുനൽകുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാതെ സമരം പിൻവലിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഏതായാലും അടുത്ത ചർച്ചയ്ക്ക് തീയതി കുറിച്ച് പിരിഞ്ഞുവെന്നത് ഇരുപക്ഷത്തിനും ആശാവഹമായ കാര്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP