Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് പറഞ്ഞ് സുഭാഷ് ഇർഷാദിൽ നിന്നും കൈക്കലാക്കിയത് അഞ്ച് ലക്ഷം രൂപ; തട്ടിപ്പ് മനസ്സിലാക്കി പണം തിരികെ ചോദിച്ചതോടെ എബിനുമായി ചേർന്ന് കൊലപാതകത്തിന് പദ്ധതി; മാലിന്യം മൂടിയ കിണറ്റിൽ മൃതദേഹം തള്ളിയത് ഒരിക്കലും പുറംലോകം അറിയില്ലെന്ന ആത്മവിശ്വാസത്തോട

പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് പറഞ്ഞ് സുഭാഷ് ഇർഷാദിൽ നിന്നും കൈക്കലാക്കിയത് അഞ്ച് ലക്ഷം രൂപ; തട്ടിപ്പ് മനസ്സിലാക്കി പണം തിരികെ ചോദിച്ചതോടെ എബിനുമായി ചേർന്ന് കൊലപാതകത്തിന് പദ്ധതി; മാലിന്യം മൂടിയ കിണറ്റിൽ മൃതദേഹം തള്ളിയത് ഒരിക്കലും പുറംലോകം അറിയില്ലെന്ന ആത്മവിശ്വാസത്തോട

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഇർഷാദിനെ കൊന്ന് സുഹൃത്തുക്കൾ കിണറ്റിൽ തള്ളിയത് സാമ്പത്തിക ഇടപാടുകൾ പൊളിയാതിരിക്കാൻ. പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് പറഞ്ഞ് സുഹൃത്തുക്കൾ ഇർഷാദിൽ നിന്നും അഞ്ച് ലക്ഷം രൂപ കൈക്കലാക്കിയിരുന്നു. എന്നാൽ സുഭാഷും എബിനും ചേർന്ന് തനിക്കൊരുക്കിയ ചതിക്കുഴിയാണെന്ന് മനസ്സിലാക്കിയ ഇർഷാദ് പണം തിരികെ ചോദിച്ചു. ഇതിലെ വൈരാഗ്യമാണ് ഇർഷാദിന്റെ കൊലപാതകത്തിൽ കലാശിച്ചത്.

കൊലപാതകത്തിന് തെളിവുകളോ ദൃക്‌സാക്ഷികളോ ഉണ്ടാകാതിരിക്കാൻ ആളോഴിഞ്ഞ സ്ഥലം തേടി ഇർഷാദിനൊപ്പം തന്നെയാണ് പ്രതികൾ ഇറങ്ങിയത്. പഞ്ചലോഹ വിഗ്രഹം ഒളിപ്പിക്കാൻ സ്ഥലം കണ്ടെത്തണമെന്ന് പറഞ്ഞാണ് പ്രതികൾ ഇർഷാദിനെ കൊന്നു തള്ളാൻ സ്ഥലം തേടി ഇറങ്ങിയത്. ഒടുവിൽ വിഗ്രഹത്തിന്റെ ഒളിയിടമായി ഇർഷാദ് തന്നെ കണ്ടെത്തിയ സ്ഥലം ഇർഷാദിനുള്ള മരണ കെണിയായി മാറുക ആയിരുന്നു.

മലപ്പുറം പൂക്കരത്തറയിലെ മാലിന്യം മൂടിയ കിണറിൽ ഇർഷാദിനെ കൊന്നു തള്ളിയാൽ ആ വിവരം ഒരിക്കലും പുറംലോകത്തെത്തിലെന്നായിരുന്നു പ്രതികളുടെ ആത്മവിശ്വാസം. അതുകൊണ്ട് തന്നെയാണ് പ്രതികൾ ഇർഷാദിനെ കൊന്ന് ഈ കിണറ്റിൽ തള്ളിയതും. ദൃക്‌സാക്ഷികളുടെ അഭാവമുള്ള കേസിൽ ഇനി നിർണായക തെളിവും കിണറ്റിൽനിന്ന് ലഭിച്ച മൃതദേഹമാണ്.

കൊല്ലപ്പെട്ട ഇർഷാദും പ്രതികളായ സുഭാഷും എബിനും തമ്മിൽ പല സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. മൊബൈൽ ഫോണും ലാപ്‌റ്റോപ്പുമടക്കം ഇലക്ട്രോണിക് ഉപകരണങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയി കച്ചവടം നടത്തിയിരുന്ന ഇർഷാദിനെ പഞ്ചലോഹ വിഗ്രഹമെന്ന തട്ടിപ്പ് വിഗ്രഹം കാണിച്ചാണ് സുഭാഷ് വലയിലാക്കിയത്. പാലക്കാട് കുമരനെല്ലൂർ ക്ഷേത്രത്തിലെ പൂജാരി കൂടിയായ സുഭാഷ് വിഗ്രഹം നൽകാമെന്ന് കരാറുറപ്പിച്ച് അഞ്ച് ലക്ഷം കൈക്കലാക്കി.

തട്ടിപ്പ് മനസിലാക്കിയ ഇർഷാദ് പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ സുഹൃത്തിനെ കൊല്ലണമെന്നുറപ്പിച്ച സുഭാഷ് ആദ്യം അന്വേഷിച്ചത് സുഹൃത്തിനെ കൊന്നു തള്ളാനുള്ള ഇടമാണ്. സ്ഥലം കണ്ടെത്താൻ പ്രതി ഒപ്പം കൂട്ടിയത് ഇർഷാദിനെ തന്നെ. വിഗ്രഹം ഒളിപ്പിക്കാനുള്ള സ്ഥലമാണ് വിശ്വസിപ്പിച്ചായിരുന്നു ഇരുവരുടെയും യാത്ര. ഒടുവിൽ ആ യാത്ര എത്തിയത് പൂക്കരത്തറയിലെ മാലിന്യം മൂടിയ കിണറ്റിലാണ്.

ഇർഷാദിനെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം, മൃതദേഹം നടുവട്ടം പൂക്കരത്തറയിലെ കിണറ്റിൽ ഉപേക്ഷിച്ചെന്നാണ് പ്രതികളായ സുഭാഷ്, എബിൻ എന്നിവർ പൊലീസിനോട് പറഞ്ഞത്. ശാന്തിക്കാരനായ സുഭാഷ് പൂജ നടത്താനെന്ന പേരിൽ കണ്ണും കൈകളും കെട്ടിയശേഷം തലയ്ക്കടിച്ചാണ് ഇർഷാദിനെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറയുന്നു. അതേ സമയം കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഇർഷാദിന്റേത് തന്നെയാണോയെന്ന് തിരിച്ചറിയാൻ രാസപരിശോധനകളും ഡിഎൻഎ പരിശോധനകളും നടത്തും. ദൃക്സാക്ഷികളില്ലാത്ത കേസിൽ മൃതദേഹം കണ്ടെത്തുകയെന്നത് ഏറെ നിർണായകമായിരുന്നു
.
അറസ്റ്റിലായ വട്ടംകുളം സ്വദേശികളും ഇർഷാദിന്റെ സുഹൃത്തുക്കളുമായ അധികാരിപ്പടി വീട്ടിൽ സുഭാഷ് (35), മേനോംപറമ്പിൽ എബിൻ (27) എന്നിവരെ ചോദ്യം ചെയ്തതിൽനിന്നാണ് കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ഇർഷാദിന്റെ മരണം ഉറപ്പാക്കിയ ശേഷം ആദ്യം പ്ലാസ്റ്റിക് കവറിലും പിന്നീട് ചാക്കിലുമാക്കി പുലർച്ചെ മൃതദേഹം കാറിൽ കൊണ്ടുപോയി പൂക്കരത്തറയിലെ കിണറ്റിൽ തള്ളുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇർഷാദിന് പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് പറഞ്ഞ് നേരത്തേ 5 ലക്ഷം രൂപ സുഹൃത്തുക്കളായ സുഭാഷും എബിനും ചേർന്ന് വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു.

വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ജൂൺ 11ന് രാത്രി 9ന് ഇർഷാദ് ഒന്നരലക്ഷം രൂപയുമായി പ്രതികൾ വാടകയ്ക്ക് താമസിക്കുന്ന വട്ടംകുളത്തെ ക്വാർട്ടേഴ്സിൽ എത്തി. പൂജയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ഇർഷാദിന്റെ കണ്ണും കൈകളും കെട്ടി. മയക്കുന്ന രാസവസ്തു പ്രയോഗിച്ചെങ്കിലും ഫലിച്ചില്ല. തുടർന്ന് കയ്യിൽ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കും പുറകിൽ അടിച്ചുവീഴ്‌ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കൊണ്ടു പോയത് വാടകയ്ക്ക് എടുത്ത കാറിലാണെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP