Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഗാന്ധി ഭവന് 25 ലക്ഷം; വസ്ത്ര മുതതാളിക്ക് മൂന്നിരട്ടിയും; ഏലിയാസ് ജോർജ് ആവശ്യപ്പെട്ട് മെട്രോയ്ക്ക് വേണ്ടി നിയമപ്രകാരമുള്ള സ്ഥലം ഏറ്റെടുക്കൽ; അധികാരം പ്രയോഗിക്കാതെ മുതലാളിക്ക് സെന്റിന് 80 ലക്ഷം നൽകി ഒത്തുതീർപ്പുണ്ടാക്കി; പുറമ്പോക്കിനും പണം നൽകി; കൊച്ചി മെട്രോയുടെ പേരിൽ നടന്നത് ഖജനാവ് കൊള്ളടിക്കൽ; രാജമാണിക്യത്തെ ശിമാട്ടി ഇടപാട് കുടുക്കും

ഗാന്ധി ഭവന് 25 ലക്ഷം; വസ്ത്ര മുതതാളിക്ക് മൂന്നിരട്ടിയും; ഏലിയാസ് ജോർജ് ആവശ്യപ്പെട്ട് മെട്രോയ്ക്ക് വേണ്ടി നിയമപ്രകാരമുള്ള സ്ഥലം ഏറ്റെടുക്കൽ; അധികാരം പ്രയോഗിക്കാതെ മുതലാളിക്ക് സെന്റിന് 80 ലക്ഷം നൽകി ഒത്തുതീർപ്പുണ്ടാക്കി; പുറമ്പോക്കിനും പണം നൽകി; കൊച്ചി മെട്രോയുടെ പേരിൽ നടന്നത് ഖജനാവ് കൊള്ളടിക്കൽ; രാജമാണിക്യത്തെ ശിമാട്ടി ഇടപാട് കുടുക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : കൊച്ചി മെട്രോയ്ക്കു വേണ്ടി എം.ജി. റോഡിലെ ഭൂമി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന കേസിൽ മുൻ ജില്ലാ കലക്ടർ എം.ജി. രാജമാണിക്യത്തിന് വിനയാകുന്നത് ശീമാട്ടിയുടെ എല്ലാ ആവശ്യവും നിയമ വിരുദ്ധമായി അംഗീകരിച്ചത്. സെന്റിന് 82 ലക്ഷം രൂപയായിരുന്നു ഉടമയുടെ ആവശ്യം. വിട്ടുകൊടുക്കുന്ന ഭൂമി മെട്രോയുടെ ആവശ്യത്തിനു മാത്രമായി ഉപയോഗിക്കണമെന്നും കരാറിൽ എഴുതിച്ചേർത്തു. സർക്കാരിനു ഭൂമി വിട്ടുകൊടുക്കുമ്പോൾ ഉടമയ്ക്ക് ഇത്തരം ആവശ്യമുന്നയിക്കാനോ അത് അംഗീകരിക്കാനോ നിയമം അനുശാസിക്കുന്നില്ല. എന്നാൽ ശീമാട്ടിയുടെ ആവശ്യത്തിന് എല്ലാം കളക്ടർ വഴങ്ങി. ഈ സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിനു സർക്കാർ അനുമതി നൽകിയത്.

അന്വേഷണം വേണമെന്നു മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണു നടപടി. ഏറ്റെടുത്ത ഭൂമിയിൽ പുറമ്പോക്കുമുണ്ടെന്ന ആരോപണവും അന്വേഷിക്കും. വിജിലൻസ് കോടതി കേസ് പരിഗണിക്കുന്ന ഫെബ്രുവരി നാലിനു മുമ്പ് റിപ്പോർട്ട് നൽകുന്നതിനായി തിരുവനന്തപുരം വിജിലൻസ് എസ്‌പി. ബൈജുവിന്റെ നേതൃത്വത്തിൽ പരാതിക്കാരന്റെ മൊഴിയെടുക്കും. അതിവേഗ നടപടികളും തുടങ്ങും. എം.ജി. റോഡിലെ കണ്ണായഭൂമി ഏറ്റെടുക്കുന്നതിനെ സ്ഥലമുടമ എതിർത്തതോടെയാണു വിവാദമുയർന്നത്. വളഞ്ഞമ്പലംവരെ, എം.ജി. റോഡ് മേഖലയിൽ ഉൾപ്പെടുന്ന ഭൂമി സെന്റിന് 52 ലക്ഷം രൂപയ്ക്കാണ് ഏറ്റെടുത്തത്. എന്നാൽ, ഈ വില സ്ഥലമുടമ അംഗീകരിച്ചില്ല. തുടർന്ന് ഈ ഇടപാടിനായി പ്രത്യേക കരാറുണ്ടാക്കി. ഇതാണ് വിവാദമാകുന്നത്.

വിട്ടുകൊടുത്ത ഭൂമിയിൽ 11 സെന്റ് പുറമ്പോക്കുണ്ടായിരുന്നെന്നും ഹർജിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബു ചൂണ്ടിക്കാട്ടി. ഈ രണ്ടുവിഷയങ്ങളിലാണ് അന്വേഷണം. ഭൂവുടമയ്ക്കു സെന്റിന് 52 ലക്ഷം രൂപയാണു നൽകിയത്. എന്നാൽ, കരാർ പ്രകാരം ബാക്കി തുകയ്ക്കായി നിയമസഹായം തേടാൻ കഴിയും. ഇതും രാജമാണിക്യത്തിന് വിനയായി മാറും. ജില്ലാ ഭരണകൂടം ശീമാട്ടിക്ക് മാത്രമായി സെന്റിന് 80 ലക്ഷം രൂപ വില നിശ്ചയിച്ചതിൽ അഴിമതിയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

മെട്രോ നിർമ്മാണത്തിനായി കൊച്ചി മാധവ ഫാർമസി ജംക്ഷനിലെ ശീമാട്ടിയുടെ ഭൂമി പിടിച്ചെടുക്കുന്നതിൽ പ്രതിസന്ധി നിലനിന്നിരുന്നു. ഭൂമി വിട്ട് തരാൻ ശീമാട്ടി ആദ്യം തയ്യാറായിരുന്നില്ല. എന്നാൽ സാധാരണക്കാരുടെ സ്ഥലങ്ങൾ ഏറ്റെടുക്കുകയും ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാൻ മടികാണിക്കുകയും ചെയ്ത സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷധമുയർന്നു. സ്ഥലം വിട്ടുകൊടുക്കാതെ ജനവിരുദ്ധനയം സ്വീകരിച്ചിരുന്ന ശീമാട്ടിക്കെതിരെ സോഷ്യൽ മീഡിയകളിൽ ഉയർന്ന വൻ പ്രതിഷേധങ്ങളെ തുടർന്ന് സ്ഥലം വിട്ടുകൊടുക്കാൻ ശീമാട്ടി ഉടമ ബീന കണ്ണൻ തയ്യാറാവുകയായിരുന്നു.ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം ബിനാ കണ്ണനുമായി ചർച്ച നടത്തിയശേഷമാണ് അവർ സമ്മതപത്രം നൽകിയത്. ആലുവ മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള 16 കിലോമീറ്റർ സ്ഥലത്ത് ശീമാട്ടിയുടെ 32 സെന്റ് സ്ഥലമാണ് വിട്ട് കിട്ടാനുണ്ടായിരുന്നത്.

പരസ്പര ചർച്ചകൾ ഫലവത്താകാത്തതിനെത്തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നടപടിയെടുത്തത്. 2014 നവംബർ 13 ന് ശീമാട്ടിയുമായി ഇനി ഉഭയകക്ഷി ചർച്ചകൾക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി കെ.എം.ആർ.എൽ പിന്മാറിയിരുന്നു. വസ്തു ബലമായി ഏറ്റെടുത്തു നൽകണമെന്ന് കാണിച്ച് ജില്ലാ കലക്ടർ എം.ജി രാജമാണിക്യത്തിന് അന്നത്തെ കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് നിർദ്ദേശവും നൽകി. എന്നാൽ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനുള്ള ശ്രമം ജില്ലാ ഭരണകൂടം തുടർന്നു. മൂന്നുമാസത്തെ ചർച്ചകൾ കൊണ്ടും ഫലമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് സ്ഥലം വിട്ടുനൽകാൻ ഒരുമാസത്തെ സമയം അനുവദിച്ച് ജില്ലാ ഭരണകൂടം ശീമാട്ടിക്ക് നോട്ടീസ് നൽകിയത്.

എന്നാൽ മുൻ നിലപാടുകളിൽ ഉറച്ചുനിന്ന ശീമാട്ടി മാനേജ്മെന്റ് സ്ഥലം സ്വമേധയാ വിട്ടുനൽകാൻ തയാറായില്ല. ഒരുമാസത്തെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഭൂമി ബലമായി ഏറ്റെടുക്കുമെന്ന് കലക്ടർ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ശീമാട്ടി മാനേജ്‌മെന്റ് വഴങ്ങിയത്. എം.ജി റോഡിലെ 32 സെന്റ് സ്ഥലം ഏറ്റെടുത്ത ഇടപാടിൽ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബുവാണ് വിജിലൻസ് കോടതിയെ സമീപിച്ചത്. ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ ശീമാട്ടിക്കു വേണ്ടി അധികൃതർ വഴി വിട്ടു പ്രവർത്തിച്ചു എന്നാണു ആരോപണം.

ഏറ്റെടുക്കുന്ന ഓരോ സെന്റ് ഭൂമിക്കും 80 ലക്ഷം രൂപ വീതം നഷ്ട പരിഹാരമായി ആവശ്യപ്പെടാൻ ശീമാട്ടിക്കു നിയമപരമായ അവകാശം ഉണ്ടെന്നായിരുന്നു കരാറിൽ ഉൾപ്പെടുത്തിയിരുന്നത്. സംസ്ഥാന തല പർചെസിങ് കമ്മിറ്റി സെന്റിന് 52 ലക്ഷം രൂപയായി നിശ്ചയിച്ച സ്ഥാനത്തായിരുന്നു ശീമാട്ടിക്കു 80 ലക്ഷം രൂപ നൽകാൻ ധാരണയായത്. ധാരണാപത്രത്തിന് എതിരായി കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് മാനേജിങ് (കെ.എം.ആർ.എൽ) രംഗത്തെത്തുകയും ധാരണാപത്രം മാറ്റിയെഴുതാൻ കലക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാം രാജമാണിക്യത്തിന് കരുക്കായി മാറും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP