Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാർഷിക വികസനത്തിനൊപ്പം കർഷകന്റെ കുടുംബഭദ്രതയും ഉറപ്പാക്കും; ഇനി 55 വയസ്സായാൽ മണ്ണിൽ പണിയെടുക്കുന്നവർക്ക് പ്രതിമാസം കുറഞ്ഞത് 3000 രൂപ പെൻഷൻ; കേരള കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകുന്നതിന് ഓൺലൈൻ എന്റോൾമെന്റ് ഉടൻ തുടങ്ങും; പിണറായി സർക്കാരിന്റെ മറ്റൊരു കരുതൽ യഥാർത്ഥ്യത്തിലേക്ക്

കാർഷിക വികസനത്തിനൊപ്പം കർഷകന്റെ കുടുംബഭദ്രതയും ഉറപ്പാക്കും; ഇനി 55 വയസ്സായാൽ മണ്ണിൽ പണിയെടുക്കുന്നവർക്ക് പ്രതിമാസം കുറഞ്ഞത് 3000 രൂപ പെൻഷൻ; കേരള കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകുന്നതിന് ഓൺലൈൻ എന്റോൾമെന്റ് ഉടൻ തുടങ്ങും; പിണറായി സർക്കാരിന്റെ മറ്റൊരു കരുതൽ യഥാർത്ഥ്യത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള കർഷക ക്ഷേമനിധി ബോർഡിൽ അംഗമാകുന്നതിന് ഓൺലൈൻ എന്റോൾമെന്റ് ഈ മാസമൊടുവിൽ തുടങ്ങും. കൃഷിഭവനിലൂടെയും അക്ഷയ കേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാനും അവസരമുണ്ടാകും.18 വയസ്സു തികഞ്ഞ 55 വയസ്സു പൂർത്തിയാകാത്ത കർഷകർക്കു ക്ഷേമനിധി ബോർഡിൽ അംഗമാകാം. 3 വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായിരിക്കണം. 5 സെന്റിൽ കൂടുതലും 15 ഏക്കറിൽ താഴെയും ഭൂമി സ്വന്തമായുള്ളതോ പാട്ടത്തിനെടുത്തതോ ആയ കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം കിട്ടും.

കാർഷിക വികസനത്തിനൊപ്പം കർഷകന്റെ കുടുംബഭദ്രതയും ഉറപ്പാക്കാനാണ് കർഷക ക്ഷേമനിധി ബോർഡിന് രൂപം നൽകിയത്ു. എൽഡിഎഫ് പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. കർഷകരുടെയും ജനപ്രതിനിധികളുടെയുമെല്ലാം അഭിപ്രായങ്ങൾ കേട്ട് വിശദമായ ചർച്ചകൾക്കുശേഷമാണ് ബോർഡിന് രൂപം നൽകിയത്. കേരളത്തിലെ കർഷകരുടെ വികസന നാൾവഴിയിൽ വലിയ ചുവടുവയ്പാണ് ക്ഷേമനിധി ബോർഡ്.

സംസ്ഥാനത്ത് 60 വയസ്സു പൂർത്തിയായ കർഷകർക്കു പ്രതിമാസം 1500 രൂപ പെൻഷനായി നൽകുന്നുണ്ട്. ഇതു തുടരുമെങ്കിലും വിതരണം കർഷക ക്ഷേമനിധി ബോർഡിലൂടെയാകും. കിസാൻ അഭിമാൻ പദ്ധതി അംഗങ്ങളും ക്ഷേമനിധിയിലേക്കു മാറും. കൃഷി, അനുബന്ധ മേഖലകളിലായി 30 ലക്ഷം പേർക്കെങ്കിലും ആനുകൂല്യം ലഭ്യമാക്കുകയാണു കേരള കർഷക ക്ഷേമനിധി ബോർഡിന്റെ ലക്ഷ്യം. അംഗത്വ റജിസ്‌ട്രേഷൻ ഫീസ് 100 രൂപ. അംശദായമായി അടയ്‌ക്കേണ്ടത് കുറഞ്ഞത് 100 രൂപ. ഉയർന്ന പരിധിയില്ല. തുല്യവിഹിതമായി 250 രൂപ വരെ സർക്കാർ അടയ്ക്കും.

5 വർഷത്തിൽ കുറയാതെ അംശദായം അടച്ചവർക്ക് 60 വയസ്സു തികയുമ്പോൾ അംശദായത്തിന്റെയും വർഷത്തിന്റെയും അടിസ്ഥാനത്തിൽ പെൻഷൻ. പ്രതിമാസം 3000 മുതൽ 5000 രൂപ വരെ പെൻഷൻ നൽകാനാണു നിലവിലെ ആലോചനയെന്നു ക്ഷേമനിധി ബോർഡ് ചെയർമാൻ ഡോ. പി. രാജേന്ദ്രൻ അറിയിച്ചു. വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമായിരിക്കരുത്. അംഗത്വം ലഭിക്കാൻ 100 രൂപ രജിസ്റ്റ്രേഷൻ ഫീസ് ബാങ്കിൽ അടച്ചതിന്റെ ചലാനോ 100 രൂപയുടെ കേരള കർഷക ക്ഷേമനിധി സ്റ്റാംപോ സമർപ്പിക്കണം.

30 ലക്ഷം പേർ അംഗത്വമെടുത്താൽ റജിസ്‌ട്രേഷൻ ഫീസായി മാത്രം 30 കോടി രൂപ ബോർഡിലെത്തും. ഇതിനു പുറമേ പ്രതിമാസ അംശദായവും സർക്കാർ വിഹിതവും മറ്റു പദ്ധതികളിൽനിന്നു ലഭിക്കാവുന്ന തുകയും കൂടി ചേർത്തുള്ള കോർപസ് ഫണ്ട് ഉപയോഗിച്ചാകും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നത്. 25 വർഷം അംശദായം അടച്ചവർക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും. അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. സ്ഥിരമായി അവശത അനുഭവിക്കുന്നവർക്കു സഹായം നൽകും. ചികിത്സാ സഹായം, മക്കൾക്കു വിദ്യാഭ്യാസ ഉപരിപഠന സഹായം, വനിതാ അംഗങ്ങളുടെയോ പെൺമക്കളുടെയോ വിവാഹത്തിനും പ്രസവശുശ്രൂഷയ്ക്കും സഹായം എന്നിവയുമുണ്ടാകും. കൃഷിയിൽ ഏർപ്പെട്ടിരിക്കെ അംഗത്തിനോ കുടുംബാംഗങ്ങൾക്കോ അപകടം, മരണം, വന്യജീവി ആക്രമണം, വിഷബാധ എന്നിവ സംഭവിച്ചാൽ നഷ്ടപരിഹാരം.

ഉദ്യാനം, നഴ്‌സറി, വിളകളും ഇടവിളകളും, ഫലവൃക്ഷങ്ങൾ, പച്ചക്കറി, പുല്ല്, തീറ്റപ്പുല്ല് തുടങ്ങി എല്ലാ വിഭാഗത്തിലെയും കർഷകർ ക്ഷേമനിധി പരിധിയിൽ ഉൾപ്പെടും; മത്സ്യം, അലങ്കാരമത്സ്യം, ചിപ്പി, തേനീച്ച, പട്ടുനൂൽ പുഴു, കോഴി, താറാവ്, കാട, ആട്, മുയൽ, കന്നുകാലി, പന്നി തുടങ്ങിയവയെ വളർത്തുന്നവരും. ഏഴര ഏക്കറിൽ താഴെയുള്ള റബർ, കാപ്പി, തേയില, ഏലം, തോട്ടവിള കൃഷിക്കാർക്കും പദ്ധതിയിൽ ചേരാനാകും. കാർഷികോൽപന്നങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളാക്കി വിൽക്കുന്ന വ്യാപാരികൾ വാർഷിക ലാഭത്തിന്റെ ഒരു ശതമാനം തുക കാർഷിക ഇൻസന്റീവായി കർഷക ക്ഷേമനിധിയിലേക്ക് അടയ്ക്കണം.

അംഗത്വം ആർക്ക്

18നും 55 നും ഇടയിൽ പ്രായമുള്ള മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി സ്വീകരിക്കുകയും മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തതുമായ കർഷകർക്ക് പദ്ധതിയിൽ അംഗമാകാം. 100 രൂപ രജിസ്‌ട്രേഷൻ ഫീസടച്ച് അപേക്ഷ നൽകണം. അപേക്ഷകൾ ഓൺലൈനായും നൽകാം.

അഞ്ച് സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള അഞ്ച് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുള്ള വ്യക്തിക്ക് അപേക്ഷിക്കാം. ഉദ്യാനകൃഷി, ഔഷധ സസ്യകൃഷി, നേഴ്‌സറി നടത്തിപ്പ്, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി ഉൾപ്പെടെയുള്ളവയുടെ പരിപാലനം കാർഷിക ആവശ്യത്തിനായുള്ള ഭൂമിയുടെ ഉപയോഗവും കൃഷിയുടെ നിർവചനത്തിൽ ഉൾപ്പെടും.

അംശാദായം അടയ്ക്കൽ

ക്ഷേമനിധിയിൽ അംഗമാകുന്നവർ മാസംതോറും അംശാദായം അടയ്ക്കണം. ആറ് മാസത്തെയോ ഒരു വർഷത്തെയോ തുക ഒന്നിച്ച് അടയ്ക്കാനും സൗകര്യമുണ്ട്. മിനിമം 100 രൂപയാണ് മാസംതോറും അംശാദായമായി അടയ്‌ക്കേണ്ടത്. 250 രൂപവരെയുള്ള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർകൂടി നിധിയിലേക്ക് അടയ്ക്കും. ഓരോ വ്യാപാരിയും തന്റെ വാർഷിക ലാഭത്തിന്റെ ഒരു ശതമാനം തുക കാർഷിക ഇൻസെന്റീവായി നിധിയിലേക്ക് അടയ്ക്കണം.

വിവാഹ-- -പ്രസവാനുകൂല്യം

ക്ഷേമനിധിയിൽ അംഗങ്ങളാകുന്ന വനിതകളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹത്തിനും ആനുകൂല്യം നൽകും. അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ടുതവണ ആനുകൂല്യം നൽകും. ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അംഗീകൃത സർവകലാശാലകളിലെ പഠനത്തിന് വിദ്യാഭ്യാസ ധനസഹായവും നൽകും.

ബോർഡിന്റെ ഘടന

ചെയർമാൻ ഡോ. പി രാജേന്ദ്രൻ, അംഗങ്ങൾ: 14 ഡയറക്ടർമാർ, കാർഷികോൽപ്പാദന കമീഷണർ, കൃഷിവകുപ്പ് സെക്രട്ടറി, കൃഷിവകുപ്പ് ഡയറക്ടർ, മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ, ധനവകുപ്പിലെ ജോയിന്റ് സെക്രട്ടറി പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥൻ, നിയമവകുപ്പിലെ ജോയിന്റ് സെക്രട്ടറി പദവിയിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥൻ, വിഎഫ്പിസികെ സിഇഒ ഡോ. പി ഇന്ദിരാദേവി. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണവകപ്പ് ഡയറക്ടറാണ് ബോർഡിന്റെ മെമ്പർ സെക്രട്ടറി.

കർഷകർക്ക് പെൻഷൻ

അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശ്ശികയില്ലാതെ അംഗമായി തുടരുകയും 60 വയസ്സ് പൂർത്തിയാക്കുകയും ചെയ്ത കർഷകർക്ക് ഒടുക്കിയ അംശദായത്തിന്റെ ആനുപാതികമായി പെൻഷൻ ലഭിക്കും. കർഷക പെൻഷൻ ലഭിക്കുന്നവർക്ക് തുടർന്ന് ക്ഷേമനിധിയിൽനിന്നും പെൻഷൻ ലഭിക്കും. കുറഞ്ഞത് അഞ്ചുവർഷം അംശദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിനാണ് കുടുംബ പെൻഷൻ ലഭിക്കുക.

അനാരോഗ്യ ആനുകൂല്യം/ചികിത്സാ സഹായം

പെൻഷൻ തീയതിക്കുമുമ്പ് അനാരോഗ്യം കാരണം കാർഷികവൃത്തിയിൽ തുടരാൻ കഴിയാത്തവർക്ക് 60 വയസ്സുവരെ പ്രതിമാസം പെൻഷൻ നൽകും. രോഗംമൂലമോ അപകടംമൂലമോ ശാരീരിക അവശതയുണ്ടാകുന്നവർക്ക് അവശതാ ആനുകൂല്യം നൽകും.ബോർഡ് തീരുമാനിക്കുന്ന ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയിൽ അംഗങ്ങൾ ചേരുന്നവർക്ക് ചികിത്സാസഹായം നൽകും. ബോർഡ് നിശ്ചയിക്കുന്ന ഇൻഷുറൻസ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കാൻ അർഹതയില്ലാത്ത സാഹചര്യത്തിൽ അത്തരം അംഗങ്ങൾക്ക് പ്രത്യേക സഹായധനം നൽകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP