Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സബ് രജിസ്ട്രാർ ഓഫീസിൽ പോകാതെ വസ്തു വാങ്ങാമെന്ന് തെളിയിച്ച സ്വർണ്ണ കട മുതലാളി; ഫാൻസ് യൂണിറ്റിന് മുന്നിൽ ഏത് വീട്ടിൽ വേണമെങ്കിലും രജിസ്‌ട്രേഷൻ നടത്താമെന്ന് തെളിയിച്ച അപൂർവ്വത; വസന്തയുടെ വീട് വിലയ്ക്ക് വാങ്ങിയത് വെറും 100 രൂപയുടെ മുദ്രപത്രത്തിൽ!

സബ് രജിസ്ട്രാർ ഓഫീസിൽ പോകാതെ വസ്തു വാങ്ങാമെന്ന് തെളിയിച്ച സ്വർണ്ണ കട മുതലാളി; ഫാൻസ് യൂണിറ്റിന് മുന്നിൽ ഏത് വീട്ടിൽ വേണമെങ്കിലും രജിസ്‌ട്രേഷൻ നടത്താമെന്ന് തെളിയിച്ച അപൂർവ്വത; വസന്തയുടെ വീട് വിലയ്ക്ക് വാങ്ങിയത് വെറും 100 രൂപയുടെ മുദ്രപത്രത്തിൽ!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വസ്തു വാങ്ങാനും വിൽക്കാനും ചില നടപടി ക്രമങ്ങളുണ്ട്. സബ് രജിസ്ട്രാറുടെ ഓഫീസിൽ പോകണം. വസ്തുവിന്റെ വിലയ്്ക്ക് അനുസരിച്ച് മുദ്രപത്രം വാങ്ങണം. അതിന് ശേഷം പ്രമാണം എഴുതി രേഖകൾ സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കണം. അത് പരിശോധിച്ച് രജിസ്‌ട്രേഷൻ. മുദ്രപത്രത്തിൽ വസ്തു വാങ്ങുന്ന ആളിന്റേയും വിൽക്കുന്ന ആളിന്റേയും ഫോട്ടോയും നിർബന്ധം. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളും അനിവാര്യം. എന്നാൽ ഇതൊന്നും വേണ്ടെന്ന് തെളിയിച്ച് ഇന്നലെ കേരളത്തിൽ ഒരു വസ്തു വിൽപ്പന നടന്നു. അതും നെയ്യാറ്റിൻകരയിൽ. എങ്ങനെയാണ് പോങ്ങിൽ വസന്തയിൽ നിന്ന് സ്വർണ്ണ കുട മുതലാളിയായ ബോബി ചെമ്മണ്ണൂർ ആ വസ്തു വാങ്ങിയതെന്നതിൽ ഇപ്പോഴും ആശ്ചചര്യം കൊള്ളുകയാണ് മലയാളികൾ.

നെയ്യാറ്റിൻകരയിൽ പൊലീസ് കത്തിച്ചു കൊന്ന രാജന്റേയും അമ്പിളിയുടേയും മക്കളെ രക്ഷിക്കാനായിരുന്നു എല്ലാ നടപടി ക്രമങ്ങളും മറന്ന് ബോബി ചെമ്മണ്ണൂർ വസ്തു വാങ്ങിയത്. എല്ലാ ഭൂമിക്കും സർക്കാർ ന്യായ വില നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് പ്രമാണത്തിന് വിലയിടും. എന്നാൽ ഇവിടെ ബോബി ചെമ്മണ്ണൂർ ഭൂമി എഴുതി വാങ്ങിയ ആധാരത്തിന്റെ ആദ്യ പേജിൽ വില നൂറു രൂപ മാത്രമാണ്. ഈ നൂറു രൂപയുടെ ആധാരത്തിൽ എഴുതിയ കരാറുമായാണ് രാജന്റെ മക്കളെ കാണാൻ ബോബി എത്തിയത്. അവർ സ്‌നേഹത്തോടെ തന്നെ അത് നിരസിച്ചു. ശോഭാ സിറ്റിയിലേക്കും ഇല്ലെന്നും പറഞ്ഞു. അച്ഛനെ അടക്കാൻ കുഴി എടുക്കുന്നതിനിടെ തടയാനെത്തിയ പൊലീസിന് മുമ്പിൽ കൈ ചൂണ്ടിക്കാര്യങ്ങൾ ഓർമിപ്പിച്ച അതേ 'കനൽ തിരി' വീണ്ടും മലയാളി കണ്ടു. കേസിൽ കിടക്കുന്ന വസ്തു വാങ്ങിയ മുതലാളിയിൽ നിന്ന് ആധാരം വാങ്ങാതെ കുട്ടികൾ മടക്കി അയച്ചു.

ആധാരം എഴുത്തുക്കാരേയും റിയൽ എസ്റ്റേറ്റുകാരേയും അമ്പരപ്പിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂർ. സബ് രജിസ്ട്രാർ ഇല്ലാതെ എങ്ങനെ വസ്തു വാങ്ങാനും വിൽക്കാനുമാകുമെന്ന് ബോബി ചെമ്മണ്ണൂർ പഠിപ്പിച്ചു തന്നെവെന്നാണ് പ്രമഖു ബിൽഡർ പരിഹാസ രൂപേണെ മറുനാടനോട് പറഞ്ഞത്. കരാർ കുട്ടികൾ വാങ്ങാത്തതു കൊണ്ട് മാത്രം അതിലെ വിശദാംശങ്ങൾ അറിയാതെ പോയി. എങ്ങനെയാണ് നൂറു രൂപയ്ക്കുള്ള ആധാരത്തിൽ വസ്തു ഉടമയുടെ വീട്ടിൽ വച്ച് ഫാൻസുകാരുടെ മുമ്പിൽ കരാർ എഴുതിയത് എന്നതും ഏവരേയും അത്ഭുതപ്പെടുത്തുകയാണ്. ഏതായാലും വസ്തു രജിസ്‌ട്രേഷനിൽ പുതു മാതൃക ബോബി ചെമ്മണ്ണൂർ സൃഷ്ടിച്ചുവെന്നതാണ് പ്രധാനം. ഏതായാലും ഈ വസ്തു കച്ചവടം പരസ്യമായി സമ്മതിച്ചതോടെ വസന്തയ്ക്ക് ഭൂമിയിലെ അവകാശം ഇനി പരസ്യമായി ഉന്നയിക്കാനാകുമോ എന്ന സംശയവുമുണ്ട്.

വസ്തു കൈമാറ്റ രജിസ്‌ട്രേഷനുകളിൽ പണമിടപാട് ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാണ്. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള രജിസ്‌ട്രേഷനുകൾ എല്ലാം തന്നെ ബാങ്ക് അക്കൗണ്ട് വഴി നടത്തണമെന്നാണ് നിബന്ധന. കൂടാതെ പത്ത് ലക്ഷം രൂപയോ, അതിന് മുകളിലോ ഉള്ള ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട് . രജിസ്‌ട്രേഷൻ സംബന്ധമായ എല്ലാ ഇടപാടുകളും ഇനി മുതൽ ബാങ്ക് അക്കൗണ്ടിലൂടെ നടപ്പാക്കാനാണ് ആദായ നികുതി വകുപ്പ് രജിസ്‌ട്രേഷൻ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. വസ്തു ഇടപാട് ചെയ്യുന്ന ആധാരത്തിൽ അവ വാങ്ങുന്ന വ്യക്തി ഏതുവിധത്തിലാണ് പണം കൈമാറ്റം ചെയ്തതെന്ന് ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കണം. ഉദാഹരണത്തിന് പണം നൽകുന്ന ആൾ ബാങ്ക് ചെക്കായിട്ടോ, ഡിമാൻഡ് ഡ്രാഫ്റ്റായിട്ടോ ആണ് പണം നൽകിയതെങ്കിൽ അതിന്റെ നമ്പറുകൾ ആധാരത്തിൽ പ്രതിപാദിച്ചിരിക്കണം. ഇനി ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാണ് പണം കൈമാറുന്നതെങ്കിൽ ആ വിവരവും ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കണം-ഇതൊക്കെയാണ് വസ്തു രജിസ്‌ട്രേഷനിലെ നിയമങ്ങൾ.

അതാത് ജില്ലയിലെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും വസ്തു ഇനി രജിസ്റ്റർ ചെയ്യാം. നേരത്തെ നിലവിൽ വസ്തു എവിടെയാണോ അതിന്റെ പരിധിയിൽ വരുന്ന ഓഫീസിൽ മാത്രമാണ് രജിസ്റ്റർ ചെയ്യാൻ അനുമതിയുണ്ടായികുന്നു. ഇതിന് മാറ്റം വരുത്തിയാണ് വസ്തു ഇടപാട് സുതാര്യമാക്കാൻ ലക്ഷ്യമിട്ട് സർക്കാർ പുതിയ തീരുമാനം എടുത്തത്. ജില്ലാ രജിസ്ട്രാർക്ക് ആ ജില്ലയിലെ ഏത് ആധാരവും രജിസ്റ്റർ ചെയ്യാൻ അധികാരമുണ്ട്. ഇനി മുതൽ ആ അധികാരം സബ് രജിസ്ട്രാർമാർക്കും ലഭിക്കും. ഇതിലൂടെ ഒരു ജില്ലയിലെ ഏത് സ്ഥലത്തുള്ള വസ്തുവും ആ ജില്ലയിലെ ഏത് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യാം. വിൽക്കുന്ന ആളിനും വാങ്ങുന്ന ആളിനും സൗകര്യപ്രദമായ സബ് രജിസ്ട്രാർ ഓഫീസ് തെരഞ്ഞെടുക്കാം-ഇങ്ങനേയും ചട്ടമുണ്ട്. എങ്കിലും വസ്തു വിൽക്കാനും വാങ്ങാനും സബി രജിസ്ട്രാറിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ സേവനം അനിവാര്യതയാണ്. എന്നാൽ നെയ്യാറ്റിൻകരയിൽ ബോബി ചെമ്മണ്ണൂരിന് അതൊന്നും വേണ്ടി വന്നില്ലെന്നതും ഏവരേയും ഞെട്ടിച്ചിട്ടുണ്ട്.

ഇതെല്ലാം മനസ്സിലാക്കിയാണ് വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ കൈയിൽ നിന്ന് ഭൂമി വാങ്ങില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യചെയ്ത രാജൻ- അമ്പിളി ദമ്പതികളുടെ ഇളയമകൻ രഞ്ജിത്ത് പറഞ്ഞത്. നിയമപരമായി സ്ഥലം വസന്തയുടെ പേരിൽ അല്ല. പിന്നെ എങ്ങനെയാണ് ബോബി ചെമ്മണ്ണൂർ അത് വാങ്ങിയതെന്നും രഞ്ജിത്ത് ചോദിച്ചു. സ്ഥലം നിയമപരമായി സർക്കാർ തരികയാണെങ്കിൽ അത് വാങ്ങും. സഹായിക്കാൻ താൽപര്യം കാട്ടിയ ബോബി ചെമ്മണ്ണൂരിന് നന്ദിയുണ്ടെന്നും, എന്നാൽ നിയമപരമല്ലാതെ ഭൂമി വേണ്ടെന്നും രഞ്ജിത്ത് വ്യക്തമാക്കി. തർക്കഭൂമിയും വീടും നെയ്യാറ്റിൻകരയിലെ കുട്ടികൾക്കു വേണ്ടി ഇന്നാണ് ബോബി ചെമ്മണൂർ വിലയ്ക്ക് വാങ്ങിയത്. എഗ്രിമെന്റ് ബോബി ചെമ്മണൂർ രണ്ട് കുട്ടികൾക്കും കൈമാറാൻ എത്തിയെങ്കിലും മടക്കി അയച്ചു.

'തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങളാണ് തന്നെ വിളിച്ചത്. ആ കുട്ടികൾക്ക് ആ മണ്ണ് വാങ്ങാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെ ഞാൻ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവർ പറഞ്ഞ വിലയ്ക്ക് ഞാൻ ആ ഭൂമി വാങ്ങി.' ബോബി ചെമ്മണൂർ പറഞ്ഞത് ഇങ്ങനെയാണ്. ഈ മാസം 22നാണ് നെയ്യാറ്റിൻകരയിൽ രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി.

ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടർന്നുപിടിച്ച് ഇരുവരും മരണപ്പെടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP