Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിറ്റാർ പഞ്ചായത്തിൽ സിപിഎമ്മിന്റെ കുരുട്ടു ബുദ്ധിയിൽ കോൺഗ്രസ് നേതാവ് വീണു: കൂറുമാറി പ്രസിഡന്റായ സജി കുളത്തുങ്കലിനെ അയോഗ്യനാക്കും: മൂന്ന വോട്ടിന് മാത്രം തോറ്റ ആ വാർഡ് ഉപതെരഞ്ഞെടുപ്പിൽ തിരികെ പിടിച്ച് ഭരണം ഉറപ്പിക്കാൻ സിപിഎംം: സജി പ്രസിഡന്റാകാൻ കൂട്ടുപിടിച്ചത് സ്വന്തം പിതാവിനെ വധിച്ച സിപിഎമ്മിനെ

ചിറ്റാർ പഞ്ചായത്തിൽ സിപിഎമ്മിന്റെ കുരുട്ടു ബുദ്ധിയിൽ കോൺഗ്രസ് നേതാവ് വീണു: കൂറുമാറി പ്രസിഡന്റായ സജി കുളത്തുങ്കലിനെ അയോഗ്യനാക്കും: മൂന്ന വോട്ടിന് മാത്രം തോറ്റ ആ വാർഡ് ഉപതെരഞ്ഞെടുപ്പിൽ തിരികെ പിടിച്ച് ഭരണം ഉറപ്പിക്കാൻ സിപിഎംം: സജി പ്രസിഡന്റാകാൻ കൂട്ടുപിടിച്ചത് സ്വന്തം പിതാവിനെ വധിച്ച സിപിഎമ്മിനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒറ്റ സീറ്റിന് ഭരണം നഷ്ടമാകുമെന്ന് അവസ്ഥയിൽ ചിറ്റാർ പഞ്ചായത്ത് എൽഡിഎഫ് തിരികെ പിടിച്ചത് കോൺഗ്രസ് പഞ്ചായത്തംഗത്തെ പ്രസിഡന്റാക്കിയായിരുന്നു. കോൺഗ്രസ് നൽകാത്ത പ്രസിഡന്റ് സ്ഥാനം തനിക്ക് സിപിഎം തരുമെന്ന് കേട്ടപ്പോൾ സന്തോഷിച്ച് മറുകണ്ടം ചാടിയത് സജി കുളത്തുങ്കലായിരുന്നു.

സജിയുടെ പിതാവും കോൺഗ്രസ് നേതാവുമായിരുന്ന കെഇ വർഗീസിനെ സിപിഎമ്മുകാർ കൊലപ്പെടുത്തുകയായിരുന്നുവെന്ന കാര്യം സ്ഥാനലബ്ധിക്ക് വേണ്ടി സജി മറന്നു. പിതാവിനെ കോൺഗ്രസിന്റെ രക്തസാക്ഷിയാക്കി സിപിഎം മകനെ ജീവിക്കുന്ന രക്തസാക്ഷിയാക്കുകയാണെന്ന കാര്യം പ്രസിഡന്റാകുമ്പോൾ സജി അറിഞ്ഞിരുന്നില്ല. സിപിഎം വ്യക്തമായ ഗെയിം പ്ലാനോടെയാണ് കോൺഗ്രസിൽ നിന്ന് സജിയെ അടർത്തിയെടുത്തത്. കൂറുമാറ്റ നിരോധന നിയമപ്രകാരം സജി ഉടൻ തന്നെ അയോഗ്യനാക്കപ്പെടും.

പഞ്ചായത്ത് രണ്ടാം വാർഡിൽ സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി എംഎസ് രാജേന്ദ്രനെ വെറും മൂന്നു വോട്ടിന് തോൽപ്പിച്ചാണ് സജിയുടെ വരവ്. സജി അയോഗ്യനാക്കപ്പെടുന്നതോടെ രണ്ടാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. രാജേന്ദ്രൻ തന്നെ സിപിഎം സ്ഥാനാർത്ഥിയാകും. ഇക്കുറി കാലുവാരിയതു പോലെ ഇനിയും വാരാൻ പാർട്ടി ഒരുങ്ങില്ല. വിജയിച്ചു വരുന്ന രാജേന്ദ്രൻ സിപിഎമ്മിന് വ്യക്തമായ ഭൂരിപക്ഷം നൽകും. പ്രസിഡന്റുമാകും. സജിയോ, രാഷ്ട്രീയ ഭാവിനശിച്ച് എങ്ങുമില്ലാതെ നിൽക്കേണ്ടിയും വരും.

എന്നെയും എന്റെ കുടുംബത്തെയും ഇല്ലായ്മ ചെയ്യാനാണ് കഴിഞ്ഞ 36 വർഷമായി കോൺഗ്രസ് പാർട്ടി ശ്രമിച്ചതെന്ന് സജി കുളത്തുങ്കൽ പറയുന്നു. ഞാൻ എൽഡിഎഫ് പിന്തുണ തേടിപ്പോയില്ല. അവർ എനിക്ക് പിന്തുണ തരികയായിരുന്നു. ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന നിലപാടിൽ ഉറച്ചു നിന്നപ്പോൾ എൽഡിഎഫ് അപ്രതീക്ഷിതമായി എന്റെ പേര് നിർദ്ദേശിച്ചു കൊണ്ട് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നുവെന്നും സജി പറഞ്ഞു.

അർഹതപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തനിക്ക് ആദ്യ ടേമിൽ ലഭിക്കുന്നില്ലെന്നാരോപിച്ചാണ് സജി കുളത്തുങ്കൽ എൽഡിഎഫ് പിന്തുണയോടെ പ്രസിഡന്റായത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സജി വോട്ടു ചെയ്യുകയും ചെയ്തു. ഇരുപാർട്ടികളിലും പ്രതിഷേധം വ്യാപിക്കുന്നതിനിടെ സജിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. 13 അംഗകമ്മറ്റിയിൽ എൽഡിഎഫ്-അഞ്ച്, യുഡിഎഫ്-ആറ്, എൻഡിഎ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ടാം വാർഡിൽ സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയും രക്തസാക്ഷി എംഎസ് പ്രസാദിന്റെ സഹോദരനുമായ എംഎസ് രാജേന്ദ്രനെ മൂന്ന് വോട്ടിന് അട്ടിമറിച്ചാണ് സജി പഞ്ചായത്തംഗമായത്.

നാലാം വാർഡിൽ നിന്നും വിജയിച്ച എ ബഷീർ ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. വോട്ടെടുപ്പിൽ നിന്നും എൻഡിഎ വിട്ടുനിന്നു. ഇതോടെ ആറ് വോട്ട് നേടി സജി കുളത്തുങ്കൽ വിജയിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ സ്ഥാനാർത്ഥി രവികല എബിക്ക് സജി വോട്ടു ചെയ്യുകയും ചെയ്തു. കോൺഗ്രസ് ആദ്യ ടേം പ്രസിഡന്റ് സ്ഥാനം നൽകാത്തതിന്റെ പേരിലാണ് സജി കൂറുമാറിയത്. അടൂർ പ്രകാശിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ നാലാം വാർഡിൽ നിന്ന് വിജയിച്ച എ. ബഷീറിന് അഞ്ചു വർഷവും പ്രസിഡന്റ് സ്ഥാനം നൽകാൻ തീരുമാനമായിരുന്നു. സജി എതിർത്തതോടെ മൂന്ന് -രണ്ട് വർഷം വീതം നൽകാൻ ധാരണയായി. ആദ്യ മൂന്നു കൊല്ലം ബഷീറും അവസാന രണ്ട് വർഷം സജിയും എന്ന ധാരണയാണ് ഡിസിസി പ്രസിഡന്റ് ബാബു ജോർജും അടൂർ പ്രകാശ് എംപിയും മുന്നോട്ടു വച്ചത്. എന്നാൽ തനിക്ക് ആദ്യ ടേം കിട്ടണമെന്ന് സജി നിർബന്ധം പിടിച്ചു.

കൃത്യമായ ഭൂരിപക്ഷം ഉള്ളതുകൊണ്ട് കോൺഗ്രസ് നേതൃത്വവും ഈ വിഷയത്തിനു വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല. ഈ അവസരം സിപിഎം മുതലാക്കുകയായിരുന്നു. കോൺഗ്രസ് നേതൃത്വം വഴങ്ങാതെ വന്നതോടെ സജി എൽഡിഎഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങുകയായിരുന്നു. കോൺഗ്രസിന്റെ വിപ്പ് അദ്ദേഹം കൈപ്പറ്റിയില്ല. വിപ്പ് ലംഘിച്ച് സിപിഎം പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ സജി കുളത്തുങ്കലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ സജിയെ ആരും പിന്തുണച്ചിരുന്നില്ല.

എന്നാൽ കോൺഗ്രസ് രക്തസാക്ഷിയുടെ മകൻ എന്ന പരിഗണന നൽകി രണ്ടു വർഷം പഞ്ചായത്ത് പ്രസിഡന്റ് പദവി നൽകാൻ പാർട്ടി തീരുമാനിച്ചിരുന്നു. പാർട്ടി വിപ്പ് ലംഘിച്ച് സിപിഎം പിന്തുണ സ്വീകരിച്ച സജിയുടെ പഞ്ചായത്ത് അംഗത്വം റദ്ദ് ചെയ്യുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ ഉടനെ തന്നെ സമീപിക്കുമെന്നും ബാബു ജോർജ് പറഞ്ഞു. എന്നാൽ, അങ്ങനെ കോൺഗ്രസിന്റെ ഒരു കമ്മറ്റികളിലേക്കും തന്നെ ആരും വിളിച്ചില്ല എന്നാണ് സജി പറയുന്നത്. അങ്ങനെ ഒരു കമ്മറ്റിയിൽ താൻ പങ്കെടുത്തിട്ടില്ല. ആ തീരുമാനം ഏകപക്ഷീയമാണ് എന്നും സജി ചൂണ്ടിക്കാട്ടുന്നു.

സജിയുടെ പിതാവ് കെഇ വർഗീസിനെ സിപിഎം പ്രവർത്തകരാണ് കൊലപ്പെടുത്തിയത്. സജി തോൽപിച്ച എംഎസ് രാജേന്ദ്രന്റെ സഹോദരൻ എംഎസ് പ്രസാദിനെ കോൺഗ്രസുകാരാണ് കൊന്നത്. അങ്ങനെയുള്ള പാർട്ടികൾ തമ്മിൽ പ്രസിഡന്റ് സ്ഥാനത്തിന് വേണ്ടിയുണ്ടാക്കിയ ധാരണ വലിയ ഞെട്ടലാണ് പ്രവർത്തകരിൽ സൃഷ്ടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP