Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജസ്‌ന ജീവനോടെയുണ്ടെന്ന പ്രതീക്ഷ പങ്കുവച്ച് ഡിജിപി ടോമിൻ തച്ചങ്കരി; എസ് പി സൈമണിന് ഈ കേസ് അന്വേഷണം ലഹരി പോലെയായിരുന്നു; ഫോൺ കോളും മറ്റും പരിശോധിച്ച് എവിടെയുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു; പൊലീസിന്റെ യാത്ര തടഞ്ഞത് കോവിഡ്; തച്ചങ്കരി മനസ്സ് തുറക്കുമ്പോൾ

ജസ്‌ന ജീവനോടെയുണ്ടെന്ന പ്രതീക്ഷ പങ്കുവച്ച് ഡിജിപി ടോമിൻ തച്ചങ്കരി; എസ് പി സൈമണിന് ഈ കേസ് അന്വേഷണം ലഹരി പോലെയായിരുന്നു; ഫോൺ കോളും മറ്റും പരിശോധിച്ച് എവിടെയുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു; പൊലീസിന്റെ യാത്ര തടഞ്ഞത് കോവിഡ്; തച്ചങ്കരി മനസ്സ് തുറക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ക്രിസ്മസ് ദിനത്തിൽ ജസ്‌ന കേസിൽ ശുഭസൂചന നൽകി ഡിജിപി ടോമിൻ തച്ചങ്കരി. താൻ ക്രൈംബ്രാഞ്ച് മേധാവിയായപ്പോൾ നടത്തിയ അന്വേഷണങ്ങളിൽ ജസ്‌ന ജീവനോടെയുണ്ടെന്ന് കത്തിയെന്ന് തച്ചങ്കരി പറയുന്നു. പത്തനംതിട്ട എസ് പിയായ കെജി സൈമൺ അന്വേഷണത്തിൽ ഏറെ മുന്നോട്ട് പോയിരുന്നു. ഇതിനിടെ കോവിഡ് എത്തി. ഇതോടെ ഇതരസംസ്ഥാനത്തേക്കുള്ള പൊലീസിന്റെ യാത്ര തടസ്സപ്പെട്ടു. അന്വേഷണം വഴിമുട്ടി. എങ്കിലും ജസ്‌നയിൽ ഇനിയും ശുഭവാർത്തയ്ക്ക് താൽപ്പര്യമുണ്ട്. വിരമിക്കും മുമ്പ് ജെസ്‌നയെ കണ്ടെത്തുകയെന്ന സൈമണിന്റെ മോഹം നടക്കാതെ പോയത് കോവിഡിലെ നിയന്ത്രണം കൊണ്ടു മാത്രമാണെന്നും തച്ചങ്കരി പറയുന്നു.

സൈമണിന് ഈ കേസ് അന്വേഷണം ലഹരി പോലെയായിരുന്നു. കൃത്യമായ തെളിവുകളും കിട്ടി. ഫോൺ കോളുകളും മറ്റും പരിശോധിച്ച് എല്ലാം അടുത്താണെന്ന് ഉറപ്പിക്കുകയും ചെയ്തു. കോവിഡ് എത്തിയതോടെ പൊലീസുകാർക്ക് തമിഴ്‌നാട്ടിലേക്ക് പോകാൻ കഴിയാതെയായി. ഇതുവരെ കേട്ടതൊന്നുമായിരുന്നില്ല ക്രൈംബ്രാഞ്ച് പിന്നീട് തിരിച്ചറിഞ്ഞതെന്നും തച്ചങ്കരി മറുനാടനോട് പറഞ്ഞു. ജസ്‌നയെ കിട്ടുമെന്ന് ഉറപ്പിച്ച ശേഷമാണ് ചില സൂചനകൾ താൻ പങ്കുവച്ചതെന്നും തച്ചങ്കരി പറയുന്നു. കേരളാ പൊലീസ് ഇപ്പോഴും ഈ കേസിന് പിന്നാലെയുണ്ട്. ഒരു നാൾ സത്യം കണ്ടെത്തുമെന്നാണ് ഡിജിപിയുടെ വിശദീകരണം.

ഈ മാസം 31ന് സൈമൺ വിരമിക്കും. അതിന് മുമ്പ് ശുഭ വാർത്തയുണ്ടാകുമോ എന്ന് തച്ചങ്കരിക്കും ഉറപ്പില്ല. എങ്കിലും കിട്ടിയ തെളിവുകളുമായി മുമ്പോട്ട് പോയാൽ ജസ്‌നയെ കണ്ടെത്താനാകുമെന്നാണ് തച്ചങ്കരിയുടെ പ്രതീക്ഷ. കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയിൽനിന്ന് കാണാതായ കോളജ് വിദ്യാർത്ഥിനി ജസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് രണ്ട് കൊല്ലം പിന്നിട്ടു. പത്തനംതിട്ട എസ്‌പി: കെ.ജി. സൈമണാണ് ഇപ്പോൾ കേസിന്റെ അന്വേഷണച്ചുമതല. ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്നുതന്നെയാണ് ഉന്നതവൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. ജസ്‌നയെക്കുറിച്ചു വിവരം നൽകുന്നവർക്കു ഡി.ജി.പി. അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തച്ചങ്കരി ക്രൈംബ്രാഞ്ച് ഡയറക്ടറായശേഷം തയാറാക്കിയ 10 മുൻഗണനാ കേസുകളുടെ പട്ടികയിൽ ജസ്‌നയുടെ തിരോധാനവും ഉൾപ്പെട്ടിരുന്നു. ഇതാണ് അന്വേഷണത്തിന് വേഗം വച്ചത്. കൂടത്തായി കേസ് അന്വേഷിച്ച് തെളിയിച്ച സൈമൺ പത്തനംതിട്ടയിൽ എത്തിയത് അന്വേഷണത്തിന് പുതിയ വേഗം വച്ചു.

അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ രണ്ടായിരത്തിലേറെപ്പേരെ ചോദ്യംചെയ്തു. ''ഞാൻ മരിക്കാൻ പോകുന്നു''വെന്ന (ഐ ആം ഗോയിങ് ടു െഡെ) ജസ്‌നയുടെ അവസാനസന്ദേശത്തിന്റെ ചുവടുപിടിച്ചായിരുന്നു ആദ്യഘട്ടം അന്വേഷണം. ഇതിനിടെ, തമിഴ്‌നാട് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹം ജസ്‌നയുടേതാണെന്ന് ഉൾപ്പെടെ അഭ്യൂഹങ്ങൾ പ്രചരിച്ചു. ബംഗളുരുവിലെ സി.സി. ടിവി ദൃശ്യങ്ങളിൽ ജസ്‌നയെ കണ്ടെത്തിയെന്ന വാർത്തയും പരന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ജസ്‌നയുടെ രണ്ടാമത്തെ സ്മാർട്ട് ഫോണും പൊലീസ് കണ്ടെടുത്തിരുന്നു.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു ജസ്‌ന. മാതാവ് എട്ടുമാസം മുൻപ് ന്യുമോണിയ മൂലം മരിച്ചിരുന്നു. ജെയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിൽ പോകുന്നുവെന്ന് അടുത്ത വീട്ടിൽ അറിയിച്ചാണ് രാവിലെ 9.30ന് ജസ്‌ന ഓട്ടോറിക്ഷിൽ കയറിയത്. കുടുംബത്തിനു പരിചയമുള്ള ആളിന്റെ ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറയിലെത്തിയത്. കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക് കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർത്ഥിനിയായിരുന്നു് ജെസ്ന. എന്നാൽ, ജെയിംസിന്റെ സഹോദരിയുടെ വീട്ടിലെത്തിയില്ല. യാത്രയെക്കുറിച്ച് കൂട്ടുകാരോടും ഒന്നും പറഞ്ഞിട്ടില്ല. മൊബൈൽ ഫോണും ആഭരണങ്ങളും വസ്ത്രങ്ങളും എടുക്കാതെയായിരുന്നു യാത്ര.

ആദ്യം നടത്തിയ അന്വേഷണത്തിൽ കൂടുതൽ തുമ്പുകൾ കണ്ടത്താൻ പൊലീസിന് സാധിച്ചില്ല. പെൺകുട്ടി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ, സഹപാഠികൾ, ബന്ധുക്കൾ എന്നിവരെ ചോദ്യം ചെയ്തതിൽനിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റർനെറ്റില്ലാത്ത മൊബൈൽഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കുവന്നതും വിളിച്ചിട്ടുള്ളതുമായി കോളുകളിൽ സംശയകരമായി ഒന്നുമില്ല. കൂടുതലും സംസാരിച്ചിട്ടുള്ളത് സഹപാഠികളോടും ബന്ധുക്കളോടുമാണ്.സംശയിക്ക തക്ക ഒന്നും ഇതിൽ നിന്ന് കണ്ടെത്താൻ പൊലീസ് സാധിച്ചില്ല. ജെസ്‌ന എരുമേലിക്കടുത്ത് കണ്ണിമലയിൽക്കൂടി കടന്നുപോകുന്ന ബസിൽ ഇരിക്കുന്നതായി ഒരു ബാങ്കിന്റെ നിരീക്ഷണ ക്യാമറയിൽ കണ്ടിരുന്നു. പൊലീസ് ഇത് പരിശോധിച്ചു. കൂടുതലായി ഒന്നും കിട്ടിയില്ല.

തുടർന്ന് ജസ്‌നയെ കണ്ടെത്തുന്നവർക്ക് പൊലീസ് രണ്ടുലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. തിരുവല്ല ഡിവൈ.എസ്‌പി. ചന്ദ്രശേഖരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിവന്നിരുന്നു. ഇതും ഫലമൊന്നും കണ്ടിരുന്നില്ല. 2018 മാർച്ച് 22 നാണ് കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടിൽ ജെസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണത്തിൽ 4,000 നമ്പരുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കി. ജെസ്നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബെംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നൽകിയെങ്കിലും ജസ്നയല്ലെന്നു പിന്നീട് വ്യക്തമായി.

ബെംഗളൂരു എയർപോർട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങൾ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല. സംഭവദിവസം 16 തവണ ജെസ്നയെ ഫോണിൽ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ലഭിച്ചില്ല. മുണ്ടക്കയത്തെ നിരീക്ഷണ ക്യാമറയിൽ ജെസ്നയോടു സാദൃശ്യമുള്ള ഒരു യുവതിയെ കണ്ടെന്ന് പ്രചാരണമുണ്ടായെങ്കിലും അതു തെറ്റാണെന്ന് പിന്നീടു വ്യക്തമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP