Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂവർണ്ണക്കൊടി ഹൃദയത്തിലേറ്റിയത് സ്കൂളിൽ പഠിക്കുന്ന കാലത്ത്; ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന ഒരു പ്രവർത്തനങ്ങൾക്കും അറിഞ്ഞും അറിയാതെയും കൂട്ട് നിന്നിട്ടില്ല; ബിജെപി ഏജന്റെന്ന ആരോപണത്തിന് മറുപടിയുമായി കൊല്ലം ഡിസിസി പ്രസിഡന്റ്; കോൺഗ്രസ് പാർട്ടിയെ വളർത്താനും തളർത്താനും മറ്റാരെക്കാളും കഴിയുന്നത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉള്ളവർക്ക് മാത്രമാണെന്നും ബിന്ദു കൃഷ്ണ

മൂവർണ്ണക്കൊടി ഹൃദയത്തിലേറ്റിയത് സ്കൂളിൽ പഠിക്കുന്ന കാലത്ത്; ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന ഒരു പ്രവർത്തനങ്ങൾക്കും അറിഞ്ഞും അറിയാതെയും കൂട്ട് നിന്നിട്ടില്ല; ബിജെപി ഏജന്റെന്ന ആരോപണത്തിന് മറുപടിയുമായി കൊല്ലം ഡിസിസി പ്രസിഡന്റ്; കോൺഗ്രസ് പാർട്ടിയെ വളർത്താനും തളർത്താനും മറ്റാരെക്കാളും കഴിയുന്നത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉള്ളവർക്ക് മാത്രമാണെന്നും ബിന്ദു കൃഷ്ണ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കു പിന്നാലെ കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരേ വ്യാപക പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണെന്നും കോൺഗ്രസ് പ്രവർത്തകരുടെ ശത്രുവാണെന്നുമായിരുന്നു പോസ്റ്ററുകളിലെ പ്രധാന ആരോപണം. പേയ്‌മെന്റ് റാണി ബിന്ദു കൃഷ്ണയെ പുറത്താക്കി കോൺഗ്രസിനെ രക്ഷിക്കണമെന്നാണ് ആവശ്യം. ഡിസിസി ഓഫിസിനു മുന്നിൽ പോലും പോസ്റ്ററുകൾ പതിച്ചിരുന്നു. നേരത്തേ തോൽവിക്കു പിന്നാലെ കൊല്ലത്തെ ചില യൂത്ത് കോൺഗ്രസ് നേതാക്കളും സാമൂഹിക മാധ്യമങ്ങളിൽ ബിന്ദു കൃഷ്ണയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി ബിന്ദു കൃഷ്ണ രം​ഗത്തെത്തി.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് മൂവർണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണെന്നും ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കും താൻ അറിഞ്ഞോ അറിയാതെയോ കൂട്ട് നിന്നിട്ടില്ലെന്നും ബിന്ദു കൃഷ്ണ ഫേസ്‌ബുക്കിൽ എഴുതി.

‘സ്കൂളിൽ പഠിക്കുന്ന കാലത്ത് മൂവർണ്ണക്കൊടി ഹൃദയത്തിലേറ്റിയതാണ്. ആ പ്രസ്ഥാനത്തിന് ദോഷം വരുന്ന ഒരു തരത്തിലുള്ള പ്രവർത്തനങ്ങൾക്കും ഞാൻ അറിഞ്ഞും അറിയാതെയും കൂട്ട് നിന്നിട്ടില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിശ്ചയദാർഡ്യത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു ജില്ലയിലുടനീളം നടത്തിയിരുന്നത്. ഓരോ ദിവസവും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അതിരാവിലെ എത്തുകയും ഭവനസന്ദർശനങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളുമായി സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങുകയും ചെയ്തു. ചൂടും വെയിലും വകവയ്ക്കാതെ, ആഹാരവും വിശ്രമവുമില്ലാതെ, വൈകിയ രാത്രികൾ വരെ പ്രസ്ഥാനത്തിന്റെ താഴെ തട്ടിലുള്ള സഹപ്രവർത്തകരോടൊപ്പം പര്യടനങ്ങളും പ്രവർത്തനങ്ങളും തുടർന്നു. ബ്ലോക്ക് കമ്മിറ്റികൾക്കും മണ്ഡലം കമ്മിറ്റികൾക്കും പുറമേ ചില സമയങ്ങളിൽ ബൂത്ത് കമ്മിറ്റികളിലും പങ്കെടുത്തു.

സർക്കാരും സിപിഐ.എമ്മുമൊക്കെ പ്രതിസന്ധിയിലായിരിക്കുന്ന ഈ ഘട്ടത്തിൽ സംസ്ഥാനത്തുടനീളം വിജയക്കുതിപ്പ് നേടേണ്ടിയിരുന്നു. എന്നാൽ ജനങ്ങളുടെ ചെറിയ പ്രശ്‌നങ്ങളിൽ പോലും പരിഹാരം കണ്ടെത്തേണ്ടവരുടെ മത്സരമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. അവിടെ ഒരു പരിധി വരെ രാഷ്ട്രീയത്തിന് സ്ഥാനവും സ്വാധീനവുമില്ല. ജനങ്ങളുമായി കൂടുതൽ ബന്ധം ഉള്ളവർക്കാണ് സമ്മതിദാന അവകാശം ജനങ്ങൾ നൽകുന്നത്. അത് ഒരു പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ല. ആ ബന്ധം തിരിച്ച് പിടിക്കാനായിരിക്കണം ഇനിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ.

ജയങ്ങളും പരാജയങ്ങളും മാറി മാറി അനുഭവിച്ചിട്ടുള്ളവരാണ് നമ്മൾ കോൺഗ്രസ്സുകാർ. നമ്മൾ കൂടുതൽ മെച്ചപ്പെടാനുള്ള പാഠമാണ് പരാജയങ്ങളിൽ നിന്നും ഉൾക്കൊള്ളേണ്ടത്. ജനാധിപത്യത്തിൽ വിശ്വസിക്കുമ്പോൾ ജനവിധി അംഗീകരിക്കുകയും വേണം എന്ന ബോധ്യമുണ്ട്. നമുക്കും അവിടെ നിന്ന് തുടങ്ങാം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന കൊല്ലം കോർപ്പറേഷനിൽ യു.ഡി.എഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ കഠിന പ്രയത്‌നങ്ങളാൽ പഞ്ചായത്തുകളിൽ ഭേദപ്പെട്ട മുന്നേറ്റം നടത്താനും യു.ഡി.എഫിന് കഴിഞ്ഞിട്ടുണ്ട്.

പരാജയ കാരണം അന്വേഷിക്കുക മാത്രമല്ല, പഠിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകാൻ ശ്രദ്ധിക്കും. 2019 പാർലമെന്റ് തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം കൊല്ലത്തിന് സമ്മാനിച്ചവരാണ് ഒപ്പമുള്ള ഓരോ സഹപ്രവർത്തകരും. ജനങ്ങളെയും, സാധാരണക്കാരായ പ്രവർത്തകരേയും, പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരെയും, വിശ്വസിക്കുന്നവരെയും പരിപൂർണ്ണ വിശ്വാസത്തിലെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാം. കോൺഗ്രസ് പാർട്ടിയെ വളർത്താനും തളർത്താനും മറ്റാരെക്കാളും കഴിയുന്നത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉള്ളവർക്ക് മാത്രമാണ്. ഞാനല്ല പ്രസ്ഥാനം. നമ്മളാണ്’ എന്നാണ് ബിന്ദു കൃഷ്ണ പറഞ്ഞത്.

കൊല്ലത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തിന് പിന്നാലെയാണ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റർ പ്രതിഷേധം ഉയർന്നത്. പേയ്മെന്റ് റാണിയെ പുറത്താക്കുക എന്നെഴുതിയ പോസ്റ്ററുകളായിരുന്നു ബിന്ദു കൃഷ്ണയ്ക്കെതിരെ ഉയർന്നിരുന്നത്. ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്റാണെന്നും പോസ്റ്ററിൽ പറയുന്നു. കൊല്ലം ഡി.സി.സി ഓഫീസിനും ആർ.എസ്‌പി ഓഫീസിനും മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പരസ്യമാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതൃത്വത്തിനെതിരായുള്ള പോസ്റ്ററുകളും ഫ്ളക്സുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

കെപിസിസി ആസ്ഥാനത്ത് കെ.സുധാകരനെ കോൺഗ്രസിന്റെ അധ്യക്ഷനാക്കണമെന്ന് ആശ്യപ്പെട്ടും ഫ്ളക്സുകൾ ഉയർന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു എന്നീ സംഘടനകളുടെ പേരിലാണ് കൂറ്റൻ ഫ്ളക്സ് ഉയർന്നിരിക്കുന്നത്. ”ഇനിയുമൊരു പരീക്ഷണത്തിന് സമയമില്ല, കെ.സുധാകരനെ വിളിക്കൂ,കോൺഗ്രസിനെ രക്ഷിക്കൂ,” എന്നെഴുതിയ ഫ്ളക്സാണ് കെപിസിസി ആസ്ഥാനത്ത് ഉയർന്നിരിക്കുന്നത്. കേരളത്തിലെ കോൺഗ്രസിന് ഊർജം പകരാൻ ഊർജ്ജസ്വലതയുള്ള നേതാവ് കെ.സുധാകരനെ കോൺഗ്രസ് പ്രസിഡന്റ് ആക്കണമെന്ന് ഫ്ളക്സിൽ എഴുതിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം താനായിരുന്നു കോൺഗ്രസ് പ്രസിഡന്റെങ്കിൽ തദ്ദേശതെരഞ്ഞെടുപ്പ് ഫലം ഇതാകില്ലായിരുന്നുവെന്ന് കെ.സുധാകരൻ എംപി പറഞ്ഞിരുന്നു. എൽ.ഡി.എഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. യു.ഡി.എഫിന് സംഘടനാ ദൗർബല്യമുണ്ട്. കേരളത്തിൽ അനുകൂല സാഹചര്യമുണ്ടായിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP