Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടിപ്പറിൽ പാറമണൽ കയറ്റിയതും യാത്രവഴികളിലും അന്വേഷണം; മാധ്യമ പ്രവർത്തകന്റെ വാഹനത്തിന് മുന്നിലും പിന്നിലും പോയവരെ എല്ലാം കണ്ടെത്തും; കവടിയാറിലെ റിയൽ എസ്‌റ്റേറ്റ് തലവനെ കുറിച്ചുയരുന്ന സംശയങ്ങളും പരിശോധിക്കും; എസ് വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത കണ്ട് പൊലീസും; എല്ലാ വശവും പരിശോധിക്കുമെന്ന് ഡിസിപി ദിവ്യാ വി ഗോപിനാഥ്

ടിപ്പറിൽ പാറമണൽ കയറ്റിയതും യാത്രവഴികളിലും അന്വേഷണം; മാധ്യമ പ്രവർത്തകന്റെ വാഹനത്തിന് മുന്നിലും പിന്നിലും പോയവരെ എല്ലാം കണ്ടെത്തും; കവടിയാറിലെ റിയൽ എസ്‌റ്റേറ്റ് തലവനെ കുറിച്ചുയരുന്ന സംശയങ്ങളും പരിശോധിക്കും; എസ് വി പ്രദീപിന്റെ മരണത്തിൽ ദുരൂഹത കണ്ട് പൊലീസും; എല്ലാ വശവും പരിശോധിക്കുമെന്ന് ഡിസിപി ദിവ്യാ വി ഗോപിനാഥ്

പ്രകാശ് ചന്ദ്രശേഖർ

തിരുവനന്തപുരം:  മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകടമരണത്തിൽ നിഗമനങ്ങളിൽ ഒന്നും എത്തിയിട്ടില്ലെന്ന് പൊലീസ്. സംഭവത്തിൽ പഴുതടച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നതെന്ന് ഡി സി പി ദിവ്യ വി ഗോപിനാഥ് അറിയിച്ചു. ആസുത്രിതമായ അപകടത്തിൽ പ്രദീപ് കൊല്ലപ്പെടുകയായിരുന്നെന്നുള്ള വ്യാപകമായ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഒന്നുകൂടി ശക്തിപ്പെടുത്തുന്നത്.

മറുനാടൻ മുന്നോട്ടുവച്ച സംശയങ്ങളിലും അന്വേഷണം നടക്കും. പ്രദീപിന്റെ വാഹനത്തിന് മുന്നിലും പിന്നിലുമായി യാത്ര ചെയ്തിരുന്ന വാഹന യാത്രക്കാരെ കണ്ടെത്തി അവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ടിപ്പറിൽ പാറമണൽ കയറ്റിയ കേന്ദ്രത്തിലും തുടർന്നുള്ള യാത്രവഴികളെക്കുറിച്ചും വിശദമായിത്തന്നെ അന്വേഷിക്കുന്നുണ്ട്. മണൽ ആർക്കാണ് കൊണ്ടുപോയിരുന്നതെന്നും എന്നാണ് ഓർഡർ ചെയ്തതെന്നും ആരാണ് പണമടച്ചതെന്നും സ്ഥിരീകരിക്കും. കഴിഞ്ഞകാലങ്ങളിലെ ഡ്രൈവറുടെ ബന്ധങ്ങളെക്കുറിച്ചും പ്രവർത്തികളെക്കുറിച്ചു കൃത്യമായ വിവരങ്ങൾ ശേഖരിക്കുമെന്നും ഡിസിപി പ്രതികരിച്ചു.

പേരുർക്കട സ്വദേശിയുടെ ലോറിയാണ് അപകടമുണ്ടാക്കിയത്. എസ് വി പ്രദീപ് പുറത്തു കൊണ്ടു വന്ന ചില തട്ടിപ്പുകാർക്ക് ഈ ലോറിയുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. കവടിയാറുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവാദങ്ങളിൽ പെട്ടവരുടെ സൈറ്റിൽ ഇതേ ടിപ്പർ ഉടമയുടെ മറ്റ് വാഹനങ്ങളും ഓടിയിരുന്നുവെന്ന് ആരോപണമുണ്ട്. ഇതും പരിശോധിക്കും. ആദായ നികുതി വകുപ്പിന്റെ ഇടപെടലോടെ പ്രതിസന്ധിയിലായ ഈ വ്യവസായ പ്രമുഖന് മാധ്യമ പ്രവർത്തകനോട് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നു. മംഗളം ചാനലുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഇയാൾ ഇടപെട്ടിരുന്നു.

കവടിയാറിലെ സൈറ്റിൽ നിന്ന് മണ്ണ് നീക്കാനും മറ്റും അപകടമുണ്ടാക്കിയ ടിപ്പറോ ഈ ടിപ്പറിന്റെ ഉടമയുടെ കൈവശമുള്ള മറ്റ് ടിപ്പറുകളോ ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് ഉറപ്പിക്കും. ടിപ്പർ ലോറിക്ക് മുമ്പിൽ വേഗതകുറച്ച് ബൈക്ക് ഓടിച്ചിുപോയിരുന്നതിലും സംശയമുയർന്നിരുന്നു. ഇതെല്ലാം പരിശോധിക്കാനാണ് പൊലീസ് തീരുമാനം. പ്രദീപിന്റെ അപകട മരണം കൊലപാതകമെന്ന സംശയം സജീവമാണ്. പേരുർക്കട സ്വദേശിയുടെ ലോറിയാണ് അപകടമുണ്ടാക്കിയത്.

പ്രദീപിനെ ബൈക്ക് ഇടിച്ചിടാനുള്ള സാധ്യതയും ഏറെയാണ്. കൈകൊണ്ട് തള്ളിയിടാനും വഴിയുണ്ട്. അങ്ങനെ റോഡിൽ വീണ പ്രദീപിന്റെ ശരീരത്തിൽ കൂടി ലോറി കയറി ഇറങ്ങി പോയെന്ന വിലയിരുത്തലും സജീവമാണ്. ഇപ്പോൾ പൊലീസ് പിടികൂടിയ ആൾ തന്നെയാണോ ലോറി ഓടിച്ചിരുന്നതെന്ന സംശയവും ബാക്കി. പ്രദീപിന്റെ അപകടമരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തുണ്ട്. പ്രദീപിന്റെ അപകടമരണം ആസൂത്രിതമാണെന്ന് സംശയമുണ്ടെന്നും പ്രദീപിന് ഭീഷണിയുണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. ''മകനെ ചതിച്ചു കൊന്നതാണ്. അവന്റെ തുറന്ന നിലപാടുകൾ ആസൂത്രിതമായ ഒരു അപകടമരണത്തിലെത്തിച്ചോയെന്ന സംശയമുണ്ട്.''- മരിച്ച പ്രദീപിന്റെ അമ്മ വസന്തകുമാരി തേങ്ങലോടെ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഭീഷണിയുണ്ടായിരുന്നതായി സഹോദരി പ്രീജ എസ്. നായരും പറഞ്ഞു. രാത്രി നേമം പൊലീസ് സ്റ്റേഷനിൽ ഫോർട്ട് എ.സിയുടെ നേതൃത്വത്തിൽ പ്രദീപിന്റെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

അപകടം നടന്ന കാരയ്ക്കാമണ്ഡപം തുലവിളയ്ക്ക് സമീപത്തെ വിവിധ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇടിച്ചിട്ട വാഹനം ഏതാണെന്ന് കണ്ടെത്തിയത്. എസ്.വി. പ്രദീപിന്റെ അപകടമരണത്തിൽ ദുരൂഹത ഉയർന്നതോടെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫോർട്ട് അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചിരിക്കുന്നത്. ഐജിയുടെ മേൽനോട്ടവുമുണ്ട്. എന്നാൽ പ്രദീപിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നും അപകട മരണമാണെന്നും പൊലീസ് നിഗമനത്തിലെത്തിയതോടെ നിലവിലെ അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഭാര്യ ശ്രീജ എസ്.നായർ രംഗത്തു വന്നിട്ടുണ്ട്. മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവയ്ക്കുന്നതിനിടയാക്കിയ ഹണിട്രാപ് കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജി പിൻവലിക്കാൻ സമ്മർദമുണ്ടായിരുന്നതായും പ്രദീപിന്റെ മരണത്തിൽ സംശയമുണ്ടെന്നും ശ്രീജ പറഞ്ഞു.

അന്വേഷണം പ്രദീപിന്റെ സ്‌കൂട്ടറിലിടിച്ച ലോറിയിൽ മാത്രമായി ഒതുങ്ങി. വാർത്ത നൽകുന്നതുമായി ബന്ധപ്പെട്ടു നിലവിൽ പ്രദീപ് നിരവധി ഭീഷണികളാണ് നേരിട്ടിരുന്നതെന്നും ഭാര്യ ശ്രീജ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ടു വിവിധ കോണുകളിൽനിന്നുയരുന്ന സംശയം തീർക്കാൻ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും ശ്രീജ പറയുന്നു. വെള്ളായണിയിൽ പാറപ്പൊടി ഇറക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായതെന്നും കയ്യേറ്റം ഭയന്നാണു നിർത്താതെ പോയതെന്നുമായിരുന്നു അറസ്റ്റിലായ ലോറി ഡ്രൈവർ പേരൂർക്കട വഴയില സ്വദേശി ജോയി(50) മൊഴി നൽകിയിരുന്നത്.

അപകടത്തിനു മുൻപും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. തിരുവനന്തപുരം ഭാഗത്തുനിന്നു പള്ളിച്ചലിലേക്കു പോവുകയായിരുന്ന പ്രദീപിന്റെ സ്‌കൂട്ടറിൽ പിന്നാലെ എത്തിയ ലോറി ഇടിക്കുകായിരുന്നു. അപകടത്തിനു തൊട്ടു മുൻപുള്ള സിസിടിവി ദൃശ്യങ്ങളിൽ പ്രദീപിന്റെ സ്‌കൂട്ടർ ഇടതുവശത്തെ ട്രാക്കിലൂടെയും 100 മീറ്ററോളം പിന്നിലായി ലോറി വലതുവശത്തെ ട്രാക്കിലൂടെയും പോകുന്നതു കാണാം. ലോറിക്കു തൊട്ടു മുന്നിലായി മറ്റൊരു ബൈക്കുമുണ്ട്. വലതു ട്രാക്കിൽനിന്ന് ഇടത്തേക്കു മാറിയാണ് ലോറി സ്‌കൂട്ടറിൽ ഇടിക്കുന്നത്. റോഡിന്റെ മധ്യത്തേക്കു മറിഞ്ഞു വീണ പ്രദീപിന്റെ തലയിലൂടെ ലോറി കയറുകയായിരുന്നു. അപകടം നടന്നശേഷം ലോറി നിർത്താതെ അതിവേഗത്തിൽ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP