Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി.വി അൻവറിന്റെ താൽപര്യത്തിനു മുന്നണിയെ വഞ്ചിച്ചത് പി.വി.അബ്ദുൽ വഹാബോ? പ്രളയദുരിതാശ്വാസ പ്രവർത്തനത്തിൽ പിണറായി സർക്കാരിനെ പിന്തുണച്ചതിന് വഹാബിനെ തള്ളിപ്പറഞ്ഞ ലീഗ് നേതൃത്വത്തിന് തിരിച്ചടി എന്നും ആരോപണം; നിലമ്പൂർ നഗരസഭ കൈവിട്ടതോടെ എംപിക്കെതിരെ കലാപക്കൊടി

പി.വി അൻവറിന്റെ താൽപര്യത്തിനു മുന്നണിയെ വഞ്ചിച്ചത് പി.വി.അബ്ദുൽ വഹാബോ? പ്രളയദുരിതാശ്വാസ പ്രവർത്തനത്തിൽ പിണറായി സർക്കാരിനെ പിന്തുണച്ചതിന് വഹാബിനെ തള്ളിപ്പറഞ്ഞ ലീഗ് നേതൃത്വത്തിന് തിരിച്ചടി എന്നും ആരോപണം; നിലമ്പൂർ നഗരസഭ കൈവിട്ടതോടെ എംപിക്കെതിരെ കലാപക്കൊടി

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ജില്ലയിൽ ആദ്യമായി മുസ്ലിംലീഗിന് ഒരൊറ്റ സീറ്റുപോലും ലഭിക്കാതെ പോവുകയും യു.ഡി.എഫിന്റെ കുത്തകയായിരുന്ന നിലമ്പൂർ നഗരസഭ നഷ്ടപ്പെടുകയും ചെയ്തതിന് പിന്നാലെ മുസ്ലിംലീഗ് ശേീയ ട്രഷറർ പി.വി അബ്ദുൽവഹാബ് എംപിക്കെതിരെ നിലമ്പൂരിലെ യൂത്ത്ലീഗ് പ്രവർത്തകരിൽനിന്നും കലാപക്കൊടി. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ പിണറായി സർക്കാരിനെ പിന്തുണച്ചതിന് വഹാബിനെ തള്ളിപ്പറഞ്ഞ നിലമ്പൂരിലെ ലീഗ് നേതൃത്വത്തിന് വഹാബ് നൽകിയ തിരിച്ചടിയായാണ് നിലമ്പൂർ നഗരസഭയിലെ യു.ഡി.എഫിന്റെ പരാജയം എന്ന വിലയിരുത്തലാണ് ലീഗ് കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നത്.

.പി.വി അൻവറിന്റെ താൽപര്യത്തിനു വേണ്ടി സ്വന്തം പാർട്ടിയെയും മുന്നണിയെയും വഞ്ചിച്ച വഹാബെന്ന് നിലമ്പൂരിലെ ലീഗ് പ്രവർത്തകൻ ഷറഫലിയുടെ ഫേബ് ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്.പി.വി അബ്ദുൽവഹാബിന്റെ തട്ടകമായ നിലമ്പൂർ നഗരസഭയിൽ മത്സരിച്ച ഒറ്റ സീറ്റിലും വിജയിക്കാതെ മുസ്ലിം ലീഗിന് സമ്പൂർണ്ണ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.കഴിഞ്ഞ തവണ മത്സരിച്ച 9 സീറ്റുകളിലും വിജയിച്ച് നിലമ്പൂരിൽ നഗരസഭ വൈസ് ചെയർമാൻ സ്ഥാനം വഹിച്ചിരുന്നത് ലീഗായിരുന്നു. ഇത്തവണയും 9 സീറ്റിലായിരുന്നു ലീഗ് മത്സരിച്ചിരുന്നത്.

പി.വി അബ്ദുൽവഹാബ് എംപിയായിരുന്നു കഴിഞ്ഞകാലങ്ങളിൽ തെരഞ്ഞെടുപ്പിൽ ലീഗ് പ്രചരണങ്ങളുടെ ചുക്കാൻ പിടിച്ചിരുന്നത്. ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിലടക്കം ഒന്നിലും വഹാബ് ഇടപെട്ടിരുന്നില്ല. സ്ഥാനാർത്ഥി നിർണയ ചർച്ചകളുടെ സമയത്ത് വഹാബ് ഗൾഫിലും പിന്നെ കോവിഡ് ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലുമായിരുന്നു. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ പേരിനായി മാത്രമാണ് അദ്ദേഹം പ്രചരണത്തിനിറങ്ങിയത്.

പ്രളയദുരിതാശ്വാസപ്രവർത്തനത്തിൽ സർക്കാർ പരാജയമാണെന്ന മുസ്ലിം ലീഗ് നിലപാട് തള്ളി ഇടതുസർക്കാരിനെ പ്രശംസിക്കുകയും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ പൊതുവേദിയിൽ അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ലീഗ് നേതൃത്വം നേരത്തെ വഹാബിനോട് വിശദീകരണം തേടിയിരുന്നു. ഇതേ തുടർന്ന് ലീഗ് നേതൃത്വവുമായി ഇടച്ചിലിലായിരുന്നു വഹാബ്.

കവളപ്പാറയിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം വിതരണം ചെയ്യുന്ന കഴിഞ്ഞ സെപ്റ്റംബർ 10ന് കവളപ്പാറയിൽ നടന്ന ചടങ്ങിലാണ് ലീഗ് നേതൃത്വത്തെ തള്ളിക്കൊണ്ട് പി.വി അബ്ദുൽവഹാബ് ഇടത് അനുകൂല നിലപാടെടുത്തത്. പ്രതിപക്ഷമെന്ന നിലയക്ക് എന്തെങ്കിലും പറയേണ്ടേ എന്നു കരുതിയാണ് സഹായധനം 10 ലക്ഷമായി വർധിപ്പിക്കാൻ കെ.പി.എ മജീദ് ആവശ്യപ്പെട്ടതെന്ന് പരിഹസിക്കുകയും ചെയ്തു. വേദിയിലുള്ള മലപ്പുറം കളക്ടർ ജാഫർ മാലിക്കിനെ നോക്കിയാണ് ജാഫറിനോട് പറയുകയാണ് മജീദ് സാഹിബ് പറയുകയാണ് നാല് ലക്ഷം പോര 10 ലക്ഷം വേണം എന്നു പറഞ്ഞ് പരിഹസിച്ചത്. വേദിയിലുണ്ടായിരുന്ന മന്ത്രി കെ.ടി ജലീൽ, പി.വി അൻവർ എംഎ‍ൽഎ അടക്കമുള്ളവരെ സാക്ഷി നിർത്തിയായിരുന്നു ഈ ആക്ഷേപം.

ലോട്ടറിടിക്കറ്റ് അടിച്ചാൽ പണം എപ്പോഴെങ്കിലുമാണ് കിട്ടുക. എന്നാൽ ഇപ്പോൾ പ്രളയദുരിതാശ്വാസത്തിനുള്ള പണം സർക്കാർ അക്കൗണ്ടിലിട്ടുകഴിഞ്ഞെന്നും അതിന്റെ പ്രൊസീഡിങ്സ് നടക്കുകയുമാണൊണ് വഹാബ് പ്രസംഗിച്ചത്. പ്രസംഗം വളച്ചൊടിച്ചതെന്നു പറഞ്ഞ് ആദ്യം ഇതു നിഷേധിച്ച വഹാബ് പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിലപാട് തിരുത്തി ഖേദപ്രകടനവുമായി രംഗത്തെത്തി.

എന്നാൽ പ്രശ്നം അടഞ്ഞ അധ്യായമായി അവസാനിപ്പിക്കാതെ വഹാബിന്റെ നിലപാടിനെതിരെ സർക്കാരിനെതിരെ ശക്തമായ സമരത്തിനാണ് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തെത്തിയത്. കവളപ്പാറയിൽ നിന്നും മലപ്പുറത്തേക്ക് ലീഗ് ജില്ലാ കമ്മിറ്റി ലോങ് മാർച്ചും നടത്തി.പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പി.വി അൻവർ എംഎ‍ൽഎ ചെയർമാനായി രൂപീകരിച്ച റീബിൽഡ് നിലമ്പൂർ കമ്മിറ്റിയുടെ രക്ഷാധികാരിയാണ് വഹാബ്.

റീബിൽഡ് നിലമ്പൂർ കമ്മിറ്റി വ്യാപകമായി പണപ്പിരിവ് നടത്തിയെങ്കിലും സഹായവിതരണം ചെയ്തിരുന്നില്ല. റീബിൽഡ് നിലമ്പൂർ പി.വി അൻവർ എംഎ‍ൽഎയുടെ റിയൽ എസ്റ്റേറ്റ് കട്ടവടമാണെന്ന ഗുരുതരമായ ആരോപണം കോൺഗ്രസും ഉയർത്തിയിരുന്നു. സൗജന്യമായി ലഭിച്ച ഭൂമി സർക്കാരിനെകൊണ്ട് പണം നൽകി ഏറ്റെടുപ്പിക്കാൻ പി.വി അൻവർ എംഎ‍ൽഎ സമ്മർദ്ദം ചെലുത്തുന്നതായി മലപ്പുറം കളക്ടർ ജാഫർ മാലിക് തുറന്നടിച്ചിരുന്നു.

പ്രളയദുരിതാശ്വാസത്തിലെ വീഴ്ചയിൽ സർക്കാരിനും എംഎ‍ൽഎക്കുമെതിരെ കോൺഗ്രസും ലീഗും പ്രക്ഷോഭം തുടങ്ങിയിട്ടും പി.വി അൻവർ എംഎ‍ൽഎ റീബിൽഡ് നിലമ്പൂരിന്റെ രക്ഷാധികാരിയായി വഹാബ് തുടരുകയായിരുന്നു.കൈരളി ചാനലിന്റെ ഡയറക്ടറായിരുന്ന വഹാബ് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ലീഗ് നേതാവാണ്. 2015ൽ വഹാബിന് രാജ്യസഭാംഗത്വം നൽകുന്നതിനെതിരെ ലീഗിൽ കലാപക്കൊടി ഉയർന്നിരുന്നു. വഹാബിനു പകരം കെ.പി.എ മജീദിനെയാണ് അന്ന് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ഉയർത്തികാട്ടിയത്. എന്നാൽ പിണറായിയുമായി ചർച്ച നടത്തി രാജ്യസഭാ സീറ്റ് ലഭിച്ചില്ലെങ്കിൽ ഇടതുപക്ഷത്തേക്ക് പോകുമെന്ന സന്ദേശം നൽകിയാണ് വഹാബ് രാജ്യസഭാ സീറ്റ് ഉറപ്പിച്ചത്.

2021ൽ രാജ്യസഭാ കാലാവധി കഴിയുന്ന വഹാബിന്റെ അടുത്തനോട്ടം നിയമസഭയിലേക്കാണ്. മന്ത്രി സ്ഥാനമാണ് വഹാബ് ലക്ഷ്യമിടുന്നത്. മുസ്ലിം ലീദ് ദേശീയ ജനറൽ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മന്ത്രി സ്ഥാനമാണ് ഉന്നംവെക്കുന്നത്. കുഞ്ഞാലിക്കുട്ടിക്കൊപ്പം വഹാബും നിയമസഭയിലേക്കെത്തുന്നതിൽ ലീഗിൽ നിന്നും എതിർപ്പുയരുമെന്ന് ഉറപ്പാണ്. ഈ പ്രതിസന്ധി കൂടി മുന്നിൽകണ്ടാണോ നിലമ്പൂരിൽ വഹാബിന്റെ പുതിയ കരുനീക്കമെന്നതാണ് ഇനി കണ്ടറിയേണ്ടത്.

അൻവർ -വഹാബ് ഭായി ഭായി ബന്ധം നിലമ്പൂർ നഗരസഭയിൽ വിജയിച്ചപ്പോൾ നിയോജകമണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിൽ വിജയം കണ്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നിലമ്പൂർ നഗരസഭയും ആറു പഞ്ചായത്തുംകളും ബ്ലോക്ക് പഞ്ചായത്തും പിടിക്കുമെന്നാണ് പി.വി അൻവർ എംഎ‍ൽഎ പ്രഖ്യാപിച്ചത്. എന്നാൽ ഇടതുപക്ഷം ഭരിച്ച വഴിക്കടവ്, മൂത്തേടം, കരുളായി പഞ്ചായത്ത് യു.ഡി.എഫ് തിരിച്ചുപിടിക്കുകയായിരുന്നു. നിലമ്പൂർ നഗരസഭ യു.ഡി.എഫ് നിലനിർത്തുകയും ചെയ്തു. ഇടതുമുന്നണിക്ക് നേരത്തെയുണ്ടായിരുന്ന അമരമ്പലം, പോത്തുകൽ പഞ്ചായത്തിനു പുറമെ നിലമ്പൂർ നഗരസഭ പിടിക്കാനായതാണ് നേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP