Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർജ്ജിക്കൽ സ്‌ട്രൈക്കിലൂടെയുള്ള നോട്ട് നിരോധനം നടത്തിയപ്പോൾ മോദി ആരോടെങ്കിലും സംവദിച്ചോ? തൊഴിലുടമകളുടെ കൊടുംചൂഷണത്തിന് വിട്ടുകൊടുക്കുന്ന ലേബർ കോഡ് ബില്ല് വെറും മൂന്നു മണിക്കൂർ കൊണ്ടാണ് പാസാക്കിയത്; കാർഷികബില്ല് ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചശേഷം ഗുരു നാനാക്കിന്റെ വചനം പറയുന്നത് കാപട്യമല്ലേ? സുധാ മേനോൻ എഴുതുന്നു

സർജ്ജിക്കൽ സ്‌ട്രൈക്കിലൂടെയുള്ള നോട്ട് നിരോധനം നടത്തിയപ്പോൾ മോദി ആരോടെങ്കിലും സംവദിച്ചോ? തൊഴിലുടമകളുടെ കൊടുംചൂഷണത്തിന് വിട്ടുകൊടുക്കുന്ന ലേബർ കോഡ് ബില്ല് വെറും മൂന്നു മണിക്കൂർ കൊണ്ടാണ് പാസാക്കിയത്; കാർഷികബില്ല് ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചശേഷം ഗുരു നാനാക്കിന്റെ വചനം പറയുന്നത് കാപട്യമല്ലേ? സുധാ മേനോൻ എഴുതുന്നു

സുധാ മേനോൻ

'ജനാധിപത്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സംസ്‌കാരവും, ജീവിതചര്യയും, ദേശജീവിതത്തിന്റെ ആത്മാവുമാണ്''. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രസംഗത്തിലെ വരികൾ ആണിത്. ഒപ്പം, അതിസമർത്ഥമായി, ഗുരു നാനക്കിനെ ഉദ്ധരിച്ചുകൊണ്ട് ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു ''പ്രപഞ്ചം ഉള്ളിടത്തോളം കാലം സംവാദങ്ങൾ തുടർന്നു കൊണ്ടേയിരിക്കണം''.

അദ്ദേഹം പറഞ്ഞത് പൂർണ്ണമായും സത്യമാണ്. ഉന്നതമായ ജനാധിപത്യബോധവും, സഹിഷ്ണുതയും, എതിരഭിപ്രായങ്ങളോടുള്ള ആദരവും, സംവാദപാരമ്പര്യവും തന്നെയാണ് ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്. കർഷകരുടെ പ്രതിഷേധം, പതിവിൽ നിന്നും വിഭിന്നമായി തങ്ങളുടെ 'വിഭജന-നരേറ്റിവു'കളുടെ കള്ളികളിൽ ഒതുങ്ങാത്തതും, ആ സമരത്തിലെ അനന്യമായ ജൈവികതയും, ഒരുപക്ഷെ മോദിയെ ഇതാദ്യമായി അമ്പരപ്പിച്ചിരിക്കണം. അതുകൊണ്ടാവണം അദ്ദേഹം ഗുരു നാനക്ക്‌ദേവിനെ തന്നെ കൂട്ടുപിടിച്ചുകൊണ്ടു ജനാധിപത്യത്തെക്കുറിച്ച് ഇത്രയേറെ വാചാലനായത്.

പക്ഷെ, നരേന്ദ്ര മോദി ഒരു കാര്യം മാത്രം സൗകര്യപൂർവ്വം വിസ്മരിച്ചിരുന്നു. അത്, സമകാലിന ഇന്ത്യയിൽ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അദ്ദേഹത്തിന്റെ തന്നെ നയങ്ങൾ ആണെന്ന വസ്തുതയാണ്. വാക്കുകളിൽ അല്ലാതെ എപ്പോഴെങ്കിലും ജനാധിപത്യ മര്യാദകളെ, എതിരഭിപ്രായങ്ങളെ, സംവാദത്തിനുള്ള സാധ്യതകളെ അദ്ദേഹം ആദരിച്ചതും, പിന്തുടർന്നതും നമ്മൾ കണ്ടിട്ടുണ്ടോ?
കോടിക്കണക്കിനു ജനങ്ങളെയും അവരുടെ ജീവിതക്രമങ്ങളെയും,നിലനിൽപ്പിനെയും ബാധിക്കുന്ന അടിസ്ഥാനപരമായ മാറ്റങ്ങൾ ജനാധിപത്യരീതിയിൽ ആയിരുന്നുവോ അദ്ദേഹം നടപ്പിലാക്കിയത്? 'സർജ്ജിക്കൽ സ്‌ട്രൈക്കിലൂടെയുള്ള നോട്ട് നിരോധനവും, അർദ്ധരാത്രിയിലെ അതിർത്തികൾ അടച്ചുകൊണ്ടുള്ള ലോക്ക്‌ഡൗൺ നാടകവും, ഒക്കെ എത്രയെത്ര മനുഷ്യരെയാണ് തീരാദുരിതത്തിലേക്ക് തള്ളിയിട്ടത്?അന്നൊക്കെ ആരോടെങ്കിലും അദ്ദേഹം സംവദിച്ചിരുന്നുവോ?

ജനാധിപത്യം, അദ്ദേഹത്തിനു ഒരു സംസ്‌കാരവും ജീവിതചര്യയും ആയിരുന്നുവെങ്കിൽ, തെറ്റായ നയങ്ങൾ മൂലം ജീവിതമാർഗ്ഗം നഷ്ട്ടപ്പെട്ട കോടിക്കണക്കിന് മനുഷ്യരോട് എപ്പോഴെങ്കിലും ക്ഷമ ചോദിക്കുമായിരുന്നു. അല്ലെങ്കിൽ, അവരുടെ മുറിവ് ഉണക്കാനായി എന്തെങ്കിലും ചെയ്യുമായിരുന്നു. പകരം അദ്ദേഹം ചെയ്തത് ബഹുഭൂരിപക്ഷം വരുന്ന അസംഘടിത തൊഴിലാളികളെ, തൊഴിലുടമകളുടെ കൊടുംചൂഷണത്തിന് വിട്ടുകൊടുക്കുന്ന ലേബർ കോഡ് ബില്ല് യുദ്ധകാലാടിസ്ഥാനത്തിൽ സഭയിൽ പാസ്സാക്കുകയായിരുന്നു! അതും,വെറും മൂന്നു മണിക്കൂർ കൊണ്ട്, പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച സമയം നോക്കി, ആരോടും ചർച്ച ചെയ്യാതെ! 411 ക്ലോസുകളും 350 പേജുകളും ഉള്ള, ഇന്ത്യൻ തൊഴിൽ രംഗത്ത് ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്ന സുപ്രധാനമായ തൊഴിൽകോഡ്, പ്രതിപക്ഷം ഇല്ലാത്ത സമയത്ത് ഒരു ചർച്ചയും സംവാദവും കൂടാതെ പാസാക്കുന്നതാണോ അങ്ങ് പറയുന്ന ഉന്നതമായ ജനാധിപത്യമൂല്യം?

തീർന്നില്ല, പൊതുസമൂഹത്തിന്റെ എതിര്പ്പിന് ഒരു വിലയും കൽപ്പിക്കാതെ എല്ലാ വിമർശനങ്ങളെയും രാജ്യദ്രോഹത്തിന്റെ കള്ളിയിലേക്കു തട്ടിത്തെറിപ്പിച്ചു കൊണ്ട് ഈ ബഹുസ്വരരാജ്യത്തിന്റെ പൗരത്വഭേദഗതിനിയമത്തിലേക്കു മതത്തെ തിരുകിക്കയറ്റിയത് ജനാധിപത്യപരവും നൈതികവുമായിരുന്നുവോ? 'ഓപ്പറേഷൻ താമരയിലൂടെ' കർണ്ണാടകയിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും, ഗുജറാത്തിലും ഒക്കെ രാഷ്ട്രീയത്തെ ഓഹരിവിപണിയിലെ ദൈനംദിന ട്രേഡിങ് പോലെ കണക്കാക്കി, ങഘഅമാരെ കൂട്ടത്തോടെ വിലയ്ക്കെടുത്തും ഭീഷണിപ്പെടുത്തിയും, കൂറ് മാറ്റി സംസ്ഥാനഭരണം കൈക്കലാക്കുന്നതിലൂടെയാണോ ജനാധിപത്യം ദേശത്തിന്റെ ആത്മാവ് ആയി മാറ്റുന്നത്?

ഏറ്റവും ഒടുവിൽ, നമ്മുടെ കാർഷികരംഗത്തെ അടിമുടി മാറ്റിമറിക്കുന്ന ഒരു നിയമഭേദഗതി, സംസ്ഥാനസർക്കാരുകളുമായി കൂടിയാലോചിക്കാതെ,കർഷകസംഘടനകളുമായി ചർച്ച ചെയ്യാതെ, ഈ മഹാമാരിയുടെ കാലത്ത് തന്നെ ഒരു സംവാദവും കൂടാതെ നടപ്പിലാക്കുന്നതിൽ എന്ത് ജനാധിപത്യ മര്യാദയാണുള്ളത്? എന്തുകൊണ്ടാണ് ഇത്രയും എതിർപ്പ് നേരിടുന്ന ഒരു ബിൽ സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനക്ക് വിടാനുള്ള പ്രാഥമിക ജനാധിപത്യ ബോധം പോലും മോദി കാണിക്കാതിരുന്നത്? കർഷകർക്ക് വേണ്ടാത്ത, അവരുടെ അതിജീവനം ഇരുട്ടിലാക്കുമെന്നു ഭയപ്പെടുന്ന കാർഷികബില്ല് അവർക്കു മുകളിൽ ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചശേഷം ഗുരു നാനാക്കിന്റെ വചനങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് 'സംവാദമര്യാദകളുടെ' സാർവലൗകികതയെക്കുറിച്ചു ആ പാവങ്ങളോട് വാചാലനാകുന്നത് രാഷ്ട്രീയധാർമികതയുടെ തരിപോലുമില്ലാത്ത വെറും കാപട്യമല്ലേ?

വാസ്തവത്തിൽ ജനാധിപത്യത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അദ്ദേഹം തന്നോട് തന്നെ ചോദിച്ച് വ്യക്തത വരുത്തേണ്ട ഒന്നാണ്. അതിലുപരി കോടിക്കണക്കിനു ഇന്ത്യക്കാർ അദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹിക്കുന്നതാണ്. പ്രിയപ്പെട്ട പ്രധാനമന്ത്രി, ഈ ദേശത്തെ ഒരു സാധാരണപൗരൻ എന്ന നിലയിൽ ഒന്നേ പറയാനുള്ളൂ...ജനാധിപത്യബോധം തേടി അങ്ങ് ലിച്ഛവിയിലും, നാനക്കിലും, ബസവേശ്വരനിലും ഒന്നും ഗൃഹാതുരതയോടെ തിരയേണ്ടതില്ല. അത് താങ്കളുടെ തൊട്ടരികിൽ ഉണ്ട്... ഈ കൊടുംശൈത്യത്തിലും ജനാധിപത്യം എവിടെയെങ്കിലും പൂത്തുലയുന്നുണ്ടെങ്കിൽ, അത് അസാധാരണമായ കരുത്തോടെ സമരം ചെയ്യുന്ന കർഷകരിലാണ്.

ജനാധിപത്യം 'ദേശജീവിതത്തിന്റെ ആത്മാവ്' ആകുന്നത് വെറും വാക്കിലല്ല, മറിച്ച് ജനങ്ങളോട് പ്രതിബദ്ധതയുള്ള ഭരണാധികാരികൾ അവരുടെ ഏറ്റവും ന്യായമായ ആവശ്യങ്ങളെ ക്ഷമയോടെ കേൾക്കുമ്പോൾ മാത്രമാണ് എന്നാണ് അവർ തെരുവിൽ നിന്ന് വീണ്ടും വീണ്ടും താങ്കളോട് പറയുന്നത്. താങ്കൾ ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്നത് ആത്മാർത്ഥമായിട്ട് ആണെങ്കിൽ, എല്ലാ എതിര്‌സ്വരങ്ങളോടും പ്രകടമായ അസഹിഷ്ണുത കാണിക്കുന്ന പതിവുരീതി ഉപേക്ഷിച്ചുകൊണ്ട് കർഷകരെ വിഘടനവാദികൾ ആക്കി ചിത്രീകരിക്കാതെ ഗുരു നാനക്ക് പറഞ്ഞതുപോലെ സംവാദത്തിന്റെ ഉദാത്ത സാധ്യതകളെ അംഗീകരിക്കൂ....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP