Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോട്ടയത്തെ മാസ്‌കോമിലെ ജേണലിസം വിദ്യാർത്ഥികൾ ചില്ലിട്ടു സൂക്ഷിച്ചു വെയ്ക്കണം ഈ പീസ്; എങ്ങനെയായിരിക്കരുത് ജേണലിസം എന്നു പഠിക്കാൻ; മലയാളമനോരമ പത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ

കോട്ടയത്തെ മാസ്‌കോമിലെ ജേണലിസം വിദ്യാർത്ഥികൾ ചില്ലിട്ടു സൂക്ഷിച്ചു വെയ്ക്കണം ഈ പീസ്; എങ്ങനെയായിരിക്കരുത് ജേണലിസം എന്നു പഠിക്കാൻ; മലയാളമനോരമ പത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ

മറുനാടൻ ഡെസ്‌ക്‌

സംസ്ഥാന സർക്കാരിനെതിരായ മലയാളമനോരമയുടെ വാർത്തക്കെതിരെ അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ഹൈക്കോടതിയിലെ ‘ഹൈ ലെവൽ ഐ.ടി ടീമിന്റെ’ നിയമനത്തിൽ സംസ്ഥാന സർക്കാരിനു മുൻതൂക്കമുള്ള ഇന്റർവ്യൂ ബോർഡ് രൂപീകരിച്ചത് ഭരണഘടനാ ലംഘനമാണെന്ന് നിയമവിദഗ്ദ്ധർ പറഞ്ഞതായുള്ള വാർത്തയെ ആണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഹരീഷ് വാസുദേവൻ വിമർശിക്കുന്നത്. 

എങ്ങനെയായിരിക്കരുത് ജേണലിസം എന്നു പഠിക്കാൻ ഈ പീസ് കോട്ടയത്തെ മാസ്‌കോമിലെ ജേണലിസം വിദ്യാർത്ഥികൾ ചില്ലിട്ടു സൂക്ഷിച്ചു വെയ്ക്കണമെന്നും ഹരീഷ് പറഞ്ഞു.

ഏത് ഭരണഘടനാ വിദഗ്ധനാണ് ഇത് പറഞ്ഞതെന്ന് റിപ്പോർട്ട് തയ്യാറാക്കിയ ജിജോ ജോൺ പുത്തേഴത്തും മനോരമയും വാർത്തയിൽ പറഞ്ഞിട്ടില്ലെന്ന് ​ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പിതൃശൂന്യ കോട്ടുകൾ ശീലിച്ച പാരമ്പര്യമാണ് മനോരമയ്ക്കുള്ളതെന്നും ഹരീഷ് വാസുദേവൻ പറഞ്ഞു. പഴയ ചാരക്കേസ് പോലെ മനോരമ ചുമ്മാ തള്ളി നോക്കുകയാണെന്നും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടു വിവരങ്ങൾ തന്നില്ല എന്ന പി.ടി തോമസിന്റെ പരാതിയും വാർത്തയ്‌ക്കൊപ്പം നൽകിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ആർ.ടി.ഐയിൽ വാങ്ങാൻ എന്താണ് തടസമെന്നും ഹരീഷ് ചോദിക്കുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ജിജോ ജോണിന്റെയും മനോരമയുടെയും അളിഞ്ഞ ജീർണലിസം.

ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ വക ഭരണഘടനാവിരുദ്ധമായ എന്തോ ഇടപെടൽ നടന്നു എന്ന സ്‌തോഭജനകമായ വാർത്തയാണ് മലയാള മനോരമയിലെ ‘ബോംബ് റിപ്പോർട്ടർ’ ജിജോ ജോൺ പുത്തേഴത്ത് പുറത്തുവിട്ടത്.

ആർട്ടിക്കിൾ 229 അനുസരിച്ച് ഹൈക്കോടതിയിൽ നിയമനം നടത്താനുള്ള അവകാശം ഹൈക്കോടതിക്ക് തന്നെയാണ് മറ്റാർക്കുമില്ല, ഹൈക്കോടതി ജഡ്ജി അധ്യക്ഷനും സംസ്ഥാന സർക്കാരിന്റെ IT വകുപ്പിൽ നിന്ന് രണ്ട് പേരും അടങ്ങിയ കമ്മിറ്റിയാണ് താൽക്കാലിക ജീവനക്കാരെ തെരഞ്ഞെടുത്തത്. ഇത് ഭരണഘടനാ ലംഘനമാണ് എന്നു നിയമവിദഗ്ദ്ധർ പറയുന്നു എന്നാണ് ജിജോയും മനോരമയും പറയുന്നത്.

മറ്റു ഹൈക്കോടതികളിൽ IT സേവനം നൽകുന്നത് NIC ആണെന്നും ഈ കമ്മിറ്റിയിൽ NIC യുടെ പ്രതിനിധി ഉണ്ടായില്ലെന്നും ജിജോയും മനോരമയും പറയുന്നു.

ഏത് ഭരണഘടനാ വിദഗ്ധനാണ് ഇത് പറഞ്ഞതെന്ന് ജിജോയും മനോരമയും വാർത്തയിൽ പറഞ്ഞിട്ടില്ല. ഇത്തരം പിതൃശൂന്യ കോട്ടുകൾ ശീലിച്ച പത്രമാണ്. പാരമ്പര്യമാണ്. നാം കുറ്റം പറയരുത്. കഴിഞ്ഞ ദിവസവും ഇതേ വിഷയത്തിൽ ജിജോ ജോണിന്റെ ബോംബ് പൊട്ടുന്നമാതിരിയുള്ള വാർത്ത ഉണ്ടായിരുന്നു.

ഹൈക്കോടതിയിലെ നിയമനത്തിൽ ശിവശങ്കറിന്റെ കറുത്ത കരങ്ങൾ ആരോപിക്കുന്ന വാർത്തയായിരുന്നു അത്. ദി ഹിന്ദു പത്രത്തിൽ K.S. Sudhi മനോരമയുടെ പച്ചക്കള്ളം പൊളിച്ചടുക്കി വാർത്ത കൊടുത്തതോടെ അൽപ്പം ക്ഷീണമായി. (കമന്റിൽ)

വാർത്തയെപ്പറ്റി അവിടവിടെ വിമർശനങ്ങൾ വന്നപ്പോൾ ന്യായീകരണ തൊഴിലാളികൾ ഔദ്യോഗികമായി രംഗത്തെത്തി. സോഷ്യൽ മീഡിയ എഡിറ്റർ K Tony Jose തന്നെ നേരിട്ടിറങ്ങി ‘ക്യാപ്‌സ്യൂൾ വിതരണം’ ആരംഭിച്ചു.

സ്വാഭാവികമായ ചോദ്യങ്ങൾ.
————————————————
ഹൈക്കോടതിയിൽ IT യുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ആളെ നിയമിക്കാനുള്ള അധികാരം ഹൈക്കോടതിക്ക് മാത്രമാണെങ്കിൽ NIC എങ്ങനെ അത് ചെയ്യുന്നു? NIC യ്ക്ക് വേണ്ടി ആ ജോലി ചെയ്യുന്നത് ഹൈക്കോടതി നേരിട്ട് നിയമിച്ച സ്റ്റാഫ് ഉപയോഗിച്ചാണോ? അതോ NIC നിയമിച്ച ആളുകളാണോ? NIC യെ ഏല്പിച്ചതിൽ ഭരണഘടനാ വിരുദ്ധത ഉണ്ടെന്ന് വിദഗ്ദ്ധർക്കോ ജിജോയ്‌ക്കോ മനോരമയ്‌ക്കോ തോന്നിയില്ലേ?

അതോ NIC എങ്ങനെയോ നിയമിക്കുന്ന ഏതോ കരാർ തൊഴിലാളി വന്നു ചെയ്താൽ ഇല്ലാത്ത എന്തെങ്കിലും ഭരണഘടനാ വിരുദ്ധത ഹൈക്കോടതി ജഡ്ജി ചെയർമാനായ സമിതി പരസ്യം നടത്തി ഇന്റർവ്യൂ ചെയ്തു ആളെ നിയമിച്ചാൽ ഉണ്ടാകുമോ?? എന്ത് ഭരണഘടനാപ്രശ്‌നമാണത്?

രണ്ട് സർക്കാർ IT വിദഗ്ദ്ധർ അടങ്ങിയ, ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ പാനലിൽ NIC പ്രതിനിധി ഉണ്ടായില്ല എന്നാണ് മനോരമയുടെയും ജിജോയുടെയും അടുത്ത പരാതി. പക്ഷെ, NIC യെ സമിതിയിൽ ഉൾപ്പെടുത്താത്തതിന്റെ ലംഘനം വരുന്നത് ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് എന്ന്, പിതൃശൂന്യ വിദഗ്ധരോ ജിജോയോ മനോരമയോ മിണ്ടുന്നില്ല. അതെന്താണാവോ
ആട്ടെ, എന്താണ് വസ്തുത?
———————————————–
ആർട്ടിക്കിൾ 229 അനുസരിച്ച് ഹൈക്കോടതിയുടെ നടത്തിപ്പ്, നിയമനം എന്നിവയിൽ സ്വാതന്ത്രാധികാരം ഹൈക്കോടതിക്കുണ്ട്. ഇത് ആരൊക്കെ എങ്ങനെയൊക്കെ ചെയ്യണം എന്നതിന് ചട്ടവും നടപടി ക്രമങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റി, അച്ചടക്ക കമ്മിറ്റി, E കമ്മിറ്റി, പർച്ചേസ് കമ്മിറ്റി എന്നിങ്ങനെ ജഡ്ജിമാരുടെ ഓരോ സമിതികളും ഇതിനായി പ്രവർത്തിക്കുന്നു. Delegated power എന്നാണിതിനു പറയുക. അതിനർത്ഥം ഒരു ജോലിയും കരാർ കൊടുക്കാൻ പാടില്ലെന്നാണോ?

NIC യുടെ IT സേവനം കൊണ്ട് ഹൈക്കോടതി പൊറുതിമുട്ടി. ഗതികെട്ടപ്പോൾ ഉത്തരവാദിത്തപ്പെട്ട ജഡ്ജിമാർ അടങ്ങിയ സമിതി സംസ്ഥാന IT വകുപ്പിനോട് സഹായം തേടി.

അത് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകുകയും ചെയ്തു. ഒരാളുടെ സേവനത്തിൽ തൃപ്തി ഇല്ലെങ്കിൽ അയാളെ മാറ്റി വേറെയൊരാളുടെ സേവനം തേടാൻ ഇന്നാട്ടിലെ എല്ലാ സാധാരണ പൗരന്മാർക്കും അവകാശമുണ്ട്. അതൊക്കെ ഹൈക്കോടതിക്കും ഇല്ലാതിരിക്കില്ലല്ലോ അല്ലേ?
സംസ്ഥാന IT വകുപ്പ് ഹൈക്കോടതിയുടെ ആവശ്യങ്ങൾ കണക്കാക്കി ഒരു പദ്ധതി തയ്യാറാക്കി, ആവശ്യമായ സ്റ്റാഫിന്റെ എണ്ണവും യോഗ്യതയും ഹൈക്കോടതി തന്നെ തീരുമാനിച്ചു.

താൽക്കാലിക കരാർ നിയമനം IT വകുപ്പിന് നേരിട്ട് ചെയ്യന്നതിൽ ഒരു നിയമപ്രശ്നവും ഇല്ല. ഹൈക്കോടതി കെട്ടിടം പെയിന്റടിക്കാനുള്ള പണി ഒരു കമ്പനിയെ ഏൽപ്പിച്ചാൽ, പെയിന്റ് പണിക്ക് ആ കമ്പനി ഓരോ പണിക്കാരനെ എടുക്കുന്നതിനും ഹൈക്കോടതിയോട് ചോദിക്കേണ്ടല്ലോ. എന്നത് പോലെ, ഇതിനും വേണ്ട.

എന്നിട്ടും സുതാര്യവും വിശ്വാസയോഗ്യവുമായ രീതിക്ക് വേണ്ടി ഒരു ജഡ്ജി തന്നെ ചെയർമാനായ ഒരു സമിതി ഇന്റർവ്യൂ നടത്തി സ്റ്റാഫിനെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചു. അവരവിടെ ജോലി ചെയ്യുന്നു. പണി നടക്കുന്നു. ഇതാണ് മനോരമയ്ക്കും ജിജോയ്ക്കും പ്രശ്‌നം. ഇതും ED അന്വേഷിക്കുന്നു എന്നായിരുന്നു ആദ്യബോംബ്.

ഭരണഘടനാ വിരുദ്ധത ആരോപിക്കുന്നത് ഭരണഘടനാ കോടതിയിലെ ജഡ്ജിമാർ അടങ്ങിയ കമ്മിറ്റിയുടെ തീരുമാനങ്ങളിലാണ്. എന്ത് അടിസ്ഥാനത്തിൽ? ഒരു കോപ്പും ഇല്ലാതെ. അന്തരീക്ഷത്തിലെ പുക.

പഴയ ചാരക്കേസ് പോലെ മനോരമ ചുമ്മാ തള്ളി നോക്കുകയാണ്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടു വിവരങ്ങൾ തന്നില്ല എന്ന PT തോമസിന്റെ പരാതിയുമുണ്ട് ബോക്സിൽ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ RTI യിൽ വാങ്ങാൻ എന്താണ് തടസം?

‘പരിഗണനയിൽ ഇരിക്കുന്ന കേസുകളുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന 5 പേരുടെ നിയമനം സംബന്ധിച്ച് ഒരു സൈബർ സുരക്ഷാ വിഭാഗവും പരിശോധന നടത്തിയിട്ടില്ല’ എന്ന PT തോമസിന്റെ പരാതി മനോരമ മത്തങ്ങയാക്കിയിട്ടുണ്ട്. ഏത് വിഭാഗം പരിശോധിക്കണമെന്നാണ് PT തോമസും മനോരമയും പറയുന്നത്? എന്ത് അടിസ്ഥാനത്തിൽ?

നുണ പറയാൻ അച്ചു നിരത്തുന്ന ഈ പത്രം വായനക്കാരെ പറ്റിക്കുന്ന ഇമ്മാതിരി ഉഡായിപ്പുമായി വരുന്നത് ഇതാദ്യമല്ല.
സംസ്ഥാന IT വകുപ്പിന്റെ വിശദീകരണം വാർത്തയിലില്ല. ഹൈക്കോടതിയുടേ വിശദീകരണമില്ല. പ്രസ് കൗണ്‌സിൽ മാനദണ്ഡങ്ങളോ ജേണലിസം മര്യാദയോ പാലിച്ചിട്ടില്ല.

കോട്ടയത്തെ മാസ്‌കോമിലെ ജേണലിസം വിദ്യാർത്ഥികൾ ചില്ലിട്ടു സൂക്ഷിച്ചു വെയ്ക്കണം ഈ പീസ്. എങ്ങനെയായിരിക്കരുത് ജേണലിസം എന്നു പഠിക്കാൻ.

ബാക്കി നിയമത്തിന്റെ വഴിയാണ്. അത് വഴിയേ…. (NB: മനോരമയുടെ നിലവാരത്തിൽ ആകരുത് അവരോടുള്ള പ്രതികരണം എന്നു മുതിർന്ന സുഹൃത്തുക്കൾ പലരും പറഞ്ഞതിനാൽ അവരോട് ക്ഷമാപൂർവം ആ ഭാഗം നീക്കം ചെയ്യുന്നു.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP