Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഗോൾവാക്കറുടെ പേര് നൽകി അപമാനിക്കാനല്ല സ്ഥാപനം വിട്ടുതന്നത്; പേരിടുന്നതിലെ വിയോജിപ്പ് രണ്ട് കാര്യങ്ങളിൽ'; രാജീവ് ഗാന്ധി രാജീവ് ഗാന്ധി ബയോടെക്നോളജി ഗവേഷണ കേന്ദ്ര വിവാദത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി ഡോ.തോമസ് ഐസക്

'ഗോൾവാക്കറുടെ പേര് നൽകി അപമാനിക്കാനല്ല സ്ഥാപനം വിട്ടുതന്നത്; പേരിടുന്നതിലെ വിയോജിപ്പ് രണ്ട് കാര്യങ്ങളിൽ'; രാജീവ് ഗാന്ധി രാജീവ് ഗാന്ധി ബയോടെക്നോളജി ഗവേഷണ കേന്ദ്ര വിവാദത്തിൽ ഫേസ്‌ബുക്ക് പോസ്റ്റുമായി ഡോ.തോമസ് ഐസക്

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: രാജീവ് ഗാന്ധി രാജീവ് ഗാന്ധി ബയോടെക്നോളജി ഗവേഷണ കേന്ദ്രത്തിന് ഗോൾവാൾക്കറുടെ പേരിടുന്ന വിഷയത്തിൽ പ്രതികരിച്ച് ഡോ.തോമസ് ഐസകിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.ഗോൾവാൾക്കറുടെ പേര് നൽകുന്നതിൽ കേരളത്തിന് രണ്ട് കാരണങ്ങൾ മൂലമാണ് വിയോജിപ്പുള്ളതെന്ന് ഐസക് പറയുന്നു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഗവേഷണസ്ഥാപനമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം കേന്ദ്രസർക്കാരിനെ ഈ സ്ഥാപനം ഏൽപ്പിച്ചത്. അല്ലാതെ സംഘിനേതാക്കളുടെ പേരിട്ട് നാടിനെ അപമാനിക്കാനല്ല. എന്തു വിശ്വസിച്ചാണ് ഇതുപോലുള്ള സ്ഥാപനങ്ങൾ നാം കേന്ദ്രസർക്കാരിനെ ഏൽപ്പിക്കുക എന്നും അദ്ദേഹം ചോദിക്കുന്നു.പൊതുമേഖലാ സ്ഥാപനങ്ങളാണെങ്കിൽ തുച്ഛവിലയ്ക്ക് വിറ്റു തുലയ്ക്കുകയാണ്. ഗവേഷണ സ്ഥാപനങ്ങളാണെങ്കിൽ ഇതുപോലുള്ള പേരുകളിട്ട് അപമാനിക്കലുമെന്നും പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് നേതാവ് എം.എസ് ഗോൾവാക്കറുടെ പേര് നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാനത്ത് പ്രതിഷേധം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട് കേരളം എതിർക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്തെത്തിയത്.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ..

രാജീവ് ഗാന്ധി ബയോടെക്നോളജി ഗവേഷണ കേന്ദ്രത്തിന് ഗോൾവാൾക്കറുടെ പേരിടുന്നതിൽ കേരളത്തിന് രണ്ടു കാരണങ്ങളാൽ വിയോജിപ്പുണ്ട്. ഒന്ന്, കേന്ദ്രസർക്കാരിന് കേരളം വിട്ടുകൊടുത്ത സ്ഥാപനമാണിത്. 2007 ഓഗസ്റ്റ് 2ന് അന്നത്തെ ശാസ്ത്രസാങ്കേതിക വകുപ്പു മന്ത്രി കപിൽ സിബലാണ് സ്ഥാപനം കേന്ദ്രസർക്കാർ ഏറ്റെടുത്ത പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര നിലവാരത്തിൽ ഈ സ്ഥാപനത്തെ വികസിപ്പിക്കുന്നതിനുവേണ്ടി സ്ഥാപനം കേന്ദ്രസർക്കാരിനു കൈമാറിയതിൽ സംസ്ഥാന സർക്കാരിന് നന്ദി പറയാനും അദ്ദേഹം മറന്നില്ല.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഗവേഷണസ്ഥാപനമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം കേന്ദ്രസർക്കാരിനെ ഈ സ്ഥാപനം ഏൽപ്പിച്ചത്. അല്ലാതെ സംഘിനേതാക്കളുടെ പേരിട്ട് നാടിനെ അപമാനിക്കാനല്ല.


എന്തു വിശ്വസിച്ചാണ് ഇതുപോലുള്ള സ്ഥാപനങ്ങൾ നാം കേന്ദ്രസർക്കാരിനെ ഏൽപ്പിക്കുക? പൊതുമേഖലാ സ്ഥാപനങ്ങളാണെങ്കിൽ തുച്ഛവിലയ്ക്ക് വിറ്റു തുലയ്ക്കുകയാണ്. ഗവേഷണ സ്ഥാപനങ്ങളാണെങ്കിൽ ഇതുപോലുള്ള പേരുകളിട്ട് അപമാനിക്കലും.
പേരിടലിനെ എതിർക്കാൻ രണ്ടാമതൊരു കാരണവുമുണ്ട്. കേരളീയരെ പൊതുവിലും കേരളത്തിലെ സ്ത്രീകളെ വിശേഷിച്ചും പരസ്യമായി അപമാനിച്ച ഒരു ചരിത്രമുണ്ട് ഗോൾവാൾക്കറിന്. വി മുരളീധരനും എം ടി രമേശുമൊക്കെ ആ ചരിത്രം മനസിലാക്കണം. അത്തരമൊരാളിന്റെ പേരിലല്ല നമ്മുടെ നാട്ടിലെ ഒരു ശാസ്ത്രഗവേഷണ സ്ഥാപനം അറിയപ്പെടേണ്ടത്.

ശാസ്ത്രവിരുദ്ധവും സംസ്‌ക്കാരശൂന്യവും മനുഷ്യരാശിയുടെതന്നെ അന്തസു കെടുത്തുന്നതുമായ ആശയങ്ങളുടെ ഉടമയായിരുന്ന ഒരു വംശീയവാദിയുടെ പേരിലല്ല തിരുവനന്തപുരത്തെ ബയോളജി ഇൻസ്റ്റ്യൂട്ട് അറിയപ്പെടേണ്ടത്. ഈ തീരുമാനം തിരുത്തിക്കാൻ വി മുരളീധരനെപ്പോലുള്ളവരും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം എന്നഭ്യർത്ഥിക്കട്ടെ.
1960 ഡിസംബർ 17ന് ഗുജറാത്ത് സർവകലാശാലയിലെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് വിഭാഗത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് ഗോൾവാൾക്കർ കേരളത്തെ പേരെടുത്തു പറഞ്ഞ് അപമാനിച്ചത്. ആ പ്രഭാഷണത്തിന്റെ റിപ്പോർട്ട് 1961 ജനുവരി 2ന്റെ ഓർഗനൈസറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ ഒരു ഭാഗം താഴെക്കൊടുക്കുന്നു.

In an effort to better the human species through cross-breeding, the Namboodri Brahamanas of the North were settled in Kerala and a rule was laid down that the eldest son of a Namboodri family could marry only the daughter of Vaishya, Kashtriya or Shudra communities of Kerala. Another still more courageous rule was that the first off-spring of a married woman of any class must be fathered by a Namboodri Brahman and then she could beget children by her husband. Today this experiment will be called adultery but it was not so, as it was limited to the first child.

ഏതു ജാതിയിലെയും സ്ത്രീയുടെ ആദ്യത്തെ കുട്ടി നമ്പൂതിരി ബ്രാഹ്മണനിൽ നിന്നായിരിക്കണമെന്ന ധീരമായ നിയമം കേരളത്തിലുണ്ടായിരുന്നു പോലും. മേന്മയുള്ള സങ്കരയിനം മനുഷ്യരെ സൃഷ്ടിക്കാനാണത്രേ വടക്കു നിന്ന് നമ്പൂതിരി ബ്രാഹ്മണർ കേരളത്തിലേയ്ക്ക് കുടിയേറിയത്. ഇത്തരം അസംബന്ധങ്ങൾ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഒരാളിന്റെ പേര് ഒരു ശാസ്ത്രഗവേഷണ സ്ഥാപനത്തിനു നൽകാൻ സംഘികൾക്കല്ലാതെ മറ്റാർക്കാണ് ധൈര്യമുണ്ടാവുക?

എത്ര നീചവും അധമവുമായിരുന്നു ഗോൾവാൾക്കറുടെ ചിന്തകൾ എന്നു നോക്കൂ. അങ്ങേയറ്റം സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമായ ജൽപനങ്ങൾ ഒരു സർവകലാശാലയിൽ ചെന്ന് തട്ടിമൂളിക്കാൻ ആർഎസ്എസുകാർക്കേ കഴിയൂ. ഈ വംശശുദ്ധി വാദത്തെ വി മുരളീധരനും എം ടി രമേശും അംഗീകരിക്കുന്നുണ്ടോ? എങ്കിലത് ജനങ്ങളോട് പരസ്യമായി പറയാൻ അവരെ വെല്ലുവിളിക്കുകയാണ്. ഈ ആശയം ഉപ്പു ചേർത്താണോ പഞ്ചാര ചേർത്താണോ എം ടി രമേശിനെപ്പോലുള്ളവർ വിഴുങ്ങുന്നത്?

ജാതിയുടെ പേരിൽ പടച്ചുവെച്ച ഉച്ചനീചത്വങ്ങളിൽ അഗാധമായ വിശ്വാസമുള്ള വ്യക്തിക്കു മാത്രമേ മേൽപ്പറഞ്ഞ സങ്കരജാതി വങ്കത്തരം എഴുന്നെള്ളിക്കാൻ കഴിയൂ. കേരളത്തിലുള്ളവരെല്ലാം അധമവർഗമായിരുന്നുവെന്നാണ് ആർഎസ്എസ് നേതാവ് ധരിച്ചുവെച്ചിരുന്നത്. അവരിൽ മേൽത്തരം സങ്കരയിനം സന്തതികളെ ഉൽപാദിപ്പിക്കാൻ ഉത്തരേന്ത്യയിലെ മേന്മയേറിയ നമ്പൂതിരിമാർ നിയോഗിക്കപ്പെട്ടുവത്രേ. ഈ വാദത്തിന്റെ വ്യാഖ്യാനങ്ങൾ ഞാൻ ട്രോളർമാർക്കു വിടുന്നു.


നമ്മുടെ നാടിനെയും സ്ത്രീകളെയും ഹീനവും നീചവുമായി അപമാനിച്ച ആളിന്റെ പേരിൽ ഈ നാട്ടിലൊരു ശാസ്ത്രഗവേഷണ സ്ഥാപനം അറിയപ്പെടാൻ പാടില്ല. അത് മലയാളികളെയും കേരളത്തെയും അപമാനിക്കുന്ന പ്രവൃത്തിയാണ്. ഈ തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം. കേന്ദ്രത്തിന് നാം വിട്ടുകൊടുത്ത സ്ഥാപനത്തിൽ ഒരു രണ്ടാം കാമ്പസ് വരുന്നത്, കേരളീയരെ അപമാനിച്ചുകൊണ്ടാവരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP