Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 96,76,801ആയി; കോവിഡ് മരണസംഖ്യ ഒന്നര ലക്ഷത്തോടടുക്കുന്നു; കോവിഡ് വാക്‌സിൻ വിതരണത്തിനായി വിമാനങ്ങൾ സജ്ജമാക്കി വ്യോമസേനയും

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 96,76,801ആയി; കോവിഡ് മരണസംഖ്യ ഒന്നര ലക്ഷത്തോടടുക്കുന്നു; കോവിഡ് വാക്‌സിൻ വിതരണത്തിനായി വിമാനങ്ങൾ സജ്ജമാക്കി വ്യോമസേനയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 32,272 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 96,76,801ആയി. 24 മണിക്കൂറിനിടെ 374 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,40,590 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് ബാധിതരിൽ 91,38,171 പേരും ഇതിനകം രോ​ഗമുക്തരായി. 3,98,040 വൈറസ് ബാധിതരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്.

തമിഴ്‌നാട്ടിൽ ഇന്ന് 1,320 പേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,398 പേർ രോഗമുക്തി നേടുകയും 16 പേർ മരിക്കുകയും ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,90,240 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനോടകം 7,67,659 പേർ രോഗമുക്തി നേടുകയും 11,793 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ 10,788 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

കർണാടകയിൽ 1,321 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 733 കേസുകൾ ബെംഗളൂരു അർബനിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 889 പേർ രോഗമുക്തി നേടുകയും 10 മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 8,93,006 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 8,55,750 പേർ രോഗമുക്തി നേടി. 11,856 പേർക്കാണ് കോവിഡ് ബാധയെ തുടർന്ന് കർണാടകയിൽ ഇതിനോടകം ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് നിലവിൽ 25,381 സജീവ കേസുകളാണുള്ളത്.

ആന്ധ്രാപ്രദേശിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 667 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 914 പേർ രോഗമുക്തി നേടുകയും 9 പേർ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,71,972 ആയി. ഇതിനോടകം 8,59,029 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 7,033 പേർക്കാണ് ഇതിനോടകം രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. നിലവിൽ സംസ്ഥാനത്ത് 5,910 സജീവ കേസുകളുണ്ട്.

അതിനിടെ, കോവിഡ് വാക്‌സിൻ വിതരണത്തിനായി ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കം 100 സംവിധാനങ്ങൾ ഇന്ത്യൻ വ്യോമസേന സജ്ജമാക്കി. ആവശ്യം വന്നാൽ ഉപയോഗിക്കുന്നതിനായാണ് സേന തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാർ വാക്‌സിൻ വിതരണത്തിനുള്ള വിശദമായ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് വ്യോമ സേന മുൻകൂട്ടി ഒരുങ്ങിയത്. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വാക്‌സിൻ എത്തിക്കാനുള്ള ദൗത്യം വ്യോമസേനയെ ഏൽപ്പിച്ചാൽ ഉടൻതന്നെ അത് ഏറ്റെടുത്ത് നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങളാണ് വ്യോമസേന പൂർത്തിയാക്കിയിട്ടുള്ളത്.

ചൈനയുമായി നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് അതിർത്തിയിൽ ജാഗ്രത പുലർത്തുന്നതിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെയാവും വ്യോമസേന വാക്‌സിൻ വിതരണത്തിനുള്ള നടപടികൾ സ്വീകരിക്കുക. മൂന്ന് തരത്തിലുള്ള സംവിധാനമാണ് വ്യോമസേന കോവിഡ് വാക്‌സിൻ വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്. സി - 17 ഗ്ലോബ്മാസ്റ്റർ, സി - 130 ജെ സൂപ്പർ ഹെർക്കുലീസ്, ഐഎൽ 76 എന്നീ വമ്പൻ ചരക്ക് വിമാനങ്ങൾ ഉപയോഗിച്ചാവും നിർമ്മാണ കമ്പനികളിൽ നിന്ന് വാക്‌സിൻ ശേഖരിച്ച് ശീതീകരണ സംവിധാനമുള്ള 28,000 കേന്ദ്രങ്ങളിലെത്തിക്കുക. അവിടെ നിന്ന് ചെറിയ കേന്ദ്രങ്ങളിലേക്ക് വാക്‌സിൻ എത്തിക്കാൻ എഎൻ 32, ഡോണിയർ വിമാനങ്ങൾ ഉപയോഗിക്കും. എഎൽഎച്ച്, ചീറ്റ, ചിനീക്ക് ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ചാവും അവസാന പോയിന്റുകളിൽ വാക്‌സിൻ എത്തിക്കുക.

വാക്‌സിൻ വിതരണത്തിൽ മുമ്പും വ്യോമസേന നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2018 ൽ റുബെല്ല, മീസിൽസ് വാക്‌സിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിൽ വ്യോമസേന സുപ്രധാന പങ്ക് വഹിച്ചിരുന്നു. നോട്ട് അസാധുവാക്കലിന് പിന്നാലെ പുതിയ നോട്ടുകൾ വ്യോമസേന വിമാനങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചിരുന്നു. സമാനമായ രീതിയിൽ കോവിഡ് വാക്‌സിൻ വിതരണത്തിലുള്ള തയ്യാറെടുപ്പുകളും നടത്തുകയാണ് വ്യോമസേന.

കോവിഡ് വാക്‌സിൻ ആദ്യം ലഭ്യമാക്കുന്ന മുൻഗണനാ വിഭാഗത്തിൽപ്പെട്ട 30 കോടി ഇന്ത്യക്കാർക്ക് വാക്‌സിൻ വിതരണം ചെയ്യുന്നതിനായി പ്രത്യേക കർമസേനയെത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ കർമസേനയുടെ ഭാഗമാണ്. ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്കാണ് രാജ്യത്ത് വാക്‌സിൻ ആദ്യം നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP