Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഉറച്ച നിലപാടിൽ കർഷകർ; അമരീന്ദറിനെ മധ്യസ്ഥനാക്കി സമരം പൊളിക്കാനുള്ള അമിത്ഷായുടെ തന്ത്രവും പാളിയതോടെ കേന്ദ്രം ശരിക്കും വെട്ടിൽ; കാർഷിക നിയമം പിൻവലിക്കാൻ ആവശ്യപ്പെട്ട് ചൊവ്വാഴ്‌ച്ച ഭാരത ബന്ദ്; രാജ്യവ്യാപകമായി മോദിയുടെ കോലം കത്തിക്കുമെന്ന് കർഷക സംഘടനകൾ; പ്രക്ഷോഭകരെ മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ഉറച്ച നിലപാടിൽ കർഷകർ; അമരീന്ദറിനെ മധ്യസ്ഥനാക്കി സമരം പൊളിക്കാനുള്ള അമിത്ഷായുടെ തന്ത്രവും പാളിയതോടെ കേന്ദ്രം ശരിക്കും വെട്ടിൽ; കാർഷിക നിയമം പിൻവലിക്കാൻ ആവശ്യപ്പെട്ട് ചൊവ്വാഴ്‌ച്ച ഭാരത ബന്ദ്; രാജ്യവ്യാപകമായി മോദിയുടെ കോലം കത്തിക്കുമെന്ന് കർഷക സംഘടനകൾ; പ്രക്ഷോഭകരെ മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ചൊവ്വാഴ്‌ച്ച ഭാരത ബന്ദിന് ആഹ്വാനം ചെയ്തു. കാർഷകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാൻ തയ്യാറാവാത്ത പശ്ചാത്തലത്തിൽ പ്രക്ഷോഭ പരിപാടികൾ ശക്തമാക്കാൻ കർഷക സംഘടനകൾ തിരുമാനിച്ചത്. ബന്ദിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാനായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വിളിച്ച ചർച്ചയിലും തീരുമാനമായില്ല. ഈ മാസം അഞ്ചിന് വീണ്ടും കർഷക നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തും.

തുറന്നമനസ്സോടെയാണ് സർക്കാർ ചർച്ചയെ സമീപിച്ചതെന്ന് മന്ത്രി നരേന്ദ്രസിങ് തോമർ മാധ്യമങ്ങളോട് പ്രതികരിച്ചു. നല്ലരീതിയിലാണ് ചർച്ച മുന്നോട്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പ്രതികരിച്ചത് സമവായത്തിനുള്ള വഴിയൊരുങ്ങിയതിന്റെ സൂചനയായി.

മിനിമം താങ്ങുവില ഉറപ്പുനൽകുന്നതിനൊപ്പം ചന്തകളിലെ നികുതി അന്തരം, തർക്കപരിഹാരത്തിന് കോടതികളെ സമീപിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഭേദഗതിവരുത്താമെന്നാണ് ചർച്ചയിൽ കേന്ദ്രം സമ്മതിച്ചത്. നിയമങ്ങളിലെ ഓരോ വ്യവസ്ഥയിലും കർഷകനേതാക്കൾ പ്രത്യേകമായ എതിർപ്പുകൾ ചർച്ചയിൽ ഉന്നയിച്ചു. ഓരോന്നും വിശദമായി കേട്ട കേന്ദ്രമന്ത്രി ചിലതിൽ ഭേദഗതിക്ക് ഒരുക്കമാണെന്നും വ്യക്തമാക്കി. ആവശ്യങ്ങൾ പരിഗണിക്കാൻ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ സമയംനൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് വിജ്ഞാൻഭവനിൽ തുടങ്ങിയ ചർച്ച ഏഴുമണിക്കൂർ നീണ്ടു. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ, സഹമന്ത്രി സോംപ്രകാശ് എന്നിവരും സംയുക്ത കിസാന്മോർച്ചയിലെ 40 കർഷകനേതാക്കളുമായുള്ള ചർച്ചയിൽ പങ്കെടുത്തു. ഇതിനുമുമ്പ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായി ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. പഞ്ചാബിന്റെ സാമ്പത്തികസ്ഥിതിയെ മാത്രമല്ല, രാജ്യത്തിന്റെ ഭദ്രതയെകൂടി ബാധിക്കുന്ന പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് അമരീന്ദർ ആവശ്യപ്പെട്ടു. അതേസമയം, സമരം കൂടുതൽ ശക്തമാക്കാൻ വിവിധ സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെത്തി.

അതിനിടെ കർഷകസമരം ഡൽഹിയിൽ കോവിഡ് വ്യാപനത്തിനിടയാക്കുമെന്നും പ്രക്ഷോഭകരെ ഉടൻ തന്നെ മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി. അഭിഭാഷകൻ ഓം പ്രകാശ് പരിഹാർ ആണ് ഹർജി നൽകിയത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകരുടെ സമരം. നാല് തവണ കേന്ദ്രസർക്കാർ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. മൂന്ന് ലക്ഷത്തോളം പേരാണ് സമരത്തിൽ അണിനിരക്കുന്നത്.

അതിനിടെയാണ് അഭിഭാഷകൻ സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തിര മെഡിക്കൽ സേവനങ്ങൾ എത്തിക്കുന്നതിന് ഈ സമരം തടസമാകുന്നുവെന്ന് അഭിഭാഷകൻ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ച സ്ഥലത്തേക്ക് മാറാൻ സമരക്കാരോട് ആവശ്യപ്പെടണമെന്നും കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് സാമൂഹിക അകലം, മാസ്‌ക് ധരിക്കാൻ ഇവരോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP