Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കർഷക നിയമത്തിന് എതിരെയുള്ള സോഷ്യൽ മീഡിയയിലെ ചപ്പടാച്ചികൾക്ക് ലൈക്കും ഷെയറും കിട്ടിയേക്കാം; മറക്കരുതാത്ത കാര്യം അതിൽ നിറഞ്ഞുനിൽക്കുന്ന മലയാളിയുടെ കോർപ്പറേറ്റ് ഫോബിയ ആണ്; പുതിയ നിയമം അപകടകാരിയോ? ഹരിദാസൻ പി.ബി എഴുതുന്നു

കർഷക നിയമത്തിന് എതിരെയുള്ള സോഷ്യൽ മീഡിയയിലെ ചപ്പടാച്ചികൾക്ക് ലൈക്കും ഷെയറും കിട്ടിയേക്കാം; മറക്കരുതാത്ത കാര്യം അതിൽ നിറഞ്ഞുനിൽക്കുന്ന മലയാളിയുടെ കോർപ്പറേറ്റ് ഫോബിയ ആണ്; പുതിയ നിയമം അപകടകാരിയോ? ഹരിദാസൻ പി.ബി എഴുതുന്നു

ഹരിദാസൻ പി.ബി

കാർഷിക ബില്ലും കോർപറേറ്റ് ഫോബിയകളും

കാർഷിക ബില്ലിന്റെ കേരളത്തിലെ ചർച്ചകൾ നിരീക്ഷിച്ചാൽ വ്യക്തമാകുന്ന ഏറ്റവും പ്രധാനമായ കാര്യം കാർഷിക ബില്ലിലെ പോരായ്മകളോ ശരികളോ അല്ല. മലയാളിയുടെ കോർപറേറ്റ് ഫോബിയകളാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്.

ടാറ്റ ബിർള മൂർദാബാദ് എന്ന് വിളിച്ചുവളർന്നതിന്റെ കണ്ടിഷനിങ്ങിൽ നിന്ന് മലയാളി മോചിതനാകുന്നില്ല എന്നതാണ് കാർഷികബിൽ ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന പ്രധാന പോയിന്റുകളിലൊന്ന്. മദ്രസ വിദ്യാഭ്യാസത്തിൽ ഉറച്ചുപോയ മത വിശ്വാസം പോലെ അംബാനി -അദാനി ഫോബിയകളിൽ മലയാളി യുവാക്കൾ തടഞ്ഞു കിടക്കുന്നു. അതുകൊണ്ട്തന്നെ അവരുടെ എല്ലാ സാമ്പത്തിക വിചിന്തനങ്ങളും പ്രത്യേകിച്ച് കാർഷിക ബില്ലിനെ കുറിച്ചുള്ള ചർച്ചകൾ jaundiced ആയിപോകുന്നു. യാഥാർഥ്യങ്ങളിൽ നിന്ന് അകന്ന് വെനം തുപ്പൽ മാത്രമായി അധഃപതിക്കുന്നു. ''കോർപ്പറേറ്റുപക്ഷ സാമ്പത്തിക നയങ്ങൾ, സ്വദേശ-വിദേശ കുത്തകകളുടെ സമ്പൂർണ ആധിപത്യം, മൂലധന ശക്തിക്കു മുമ്പിൽ നിസ്സഹായ ഇരകൾ'' മുതലായ jargon ണുകൾ പ്രയോഗിച്ച് ആത്മസംതൃപ്തി അടയുന്നു. (പക്ഷെ സ്വന്തം മക്കളെ ഈ അംബാനി അദാനി കമ്പനികളിലെ ജോലിക്ക് വേണ്ടി ഉൽക്കടമായി ആഗ്രഹിക്കുന്നു അപേക്ഷിക്കുന്ന . കിട്ടിയാൽ അഭിമാനിക്കുന്നു. അത് വേറെകാര്യം).

സുഹൃത്തുക്കളെ മഹാനുഭാവന്മാരെ കോർപറേറ്റുകൾ എന്നുവച്ചാൽ രാവിലെ എഴുന്നേറ്റ് ആരെ ചൂഷണം ചെയ്യാം എന്ന് ആലോചിച്ചുനടക്കുന്ന കൊള്ളക്കാരല്ല. അവർ wealth creators ആകുന്നു. അവർ നിങ്ങളുടെയും എന്റെയും മക്കൾക്ക് വിദ്യാഭ്യാസവും എന്റെ പാവപെട്ട നാട്ടുകാർക്ക് ഫ്രീ വിദ്യാഭ്യാസം ഉണ്ടാക്കി കൊടുക്കുന്ന, എന്റെ പാവപെട്ട നാട്ടുകാർക്ക് സൗജന്യ ആരോഗ്യരക്ഷ കൊടുക്കുന്ന ഉപകാരികൾ അവരാകുന്നു. ഇതൊക്കെ ഞങ്ങളുടെ സർക്കാരല്ലേ കൊടുക്കുന്നത് എന്നാണ് നിങ്ങൾ ധരിച്ചുവെച്ചിരിക്കുന്നതെങ്കിൽ You are illiterate number one .

വീട്ടിൽപോയിരുന്നു ഒറ്റക്കിരുന്ന് ഒന്ന് ആലോചിക്കുക. ഈ കോടാനുകോടി വരുന്ന ജനതക്ക് ആരോഗ്യവും വിദ്യാഭ്യാസവും കൊടുക്കാനുള്ള ഫണ്ട് എവിടെനിന്നാണ് വരുന്നത്. എവിടെ നിന്നാണ് നിങ്ങളുടെ പ്രൊഫസർമാർക്ക് കൊടുക്കുന്ന ഒന്നര ലക്ഷം വരുന്ന മാസ ശമ്പളം വരുന്നത്. എവിടെനിന്നാണ് നിങ്ങളുടെ വാദ്ധ്യാന്മാർക്ക് കൊടുക്കുന്ന മാസം എൺപത്തിനായിരത്തോളം വരുന്ന മാസ ശമ്പളം വരുന്നത്. എവിടെ നിന്നാണ് ആശുപതികൾ നടത്താനുള്ള ഫണ്ടുകൾ കിട്ടുന്നത്. എവിടെ നിന്നാണ് നിങ്ങളുടെ മക്കൾ ഓടിച്ചുനടക്കുന്ന ഇരുചക്രവാഹനത്തിനുള്ള സമ്പത്ത് നിങ്ങളിൽ എത്തിയത്. പട്ടിണിമരണങ്ങൾ സർവസാധാരണമായി പത്ര വാർത്ത ആയിരുന്ന കാലത്തുനിന്ന് പട്ടിണി ഇല്ലാതായത് ഈ കോർപറേറ്റുകൾ സമ്പത്ത് ഉണ്ടാക്കിയതുകൊണ്ടുകൂടിയാണെന്ന് മനസ്സിലാക്കി അറിയുക. കോർപറേറ്റുകളായ ടാറ്റാസ് ഉണ്ടാക്കുന്ന iron Dw സിമന്റും കൊണ്ടാണ് രാജ്യത്തിലെ സാമ്പത്തിക ആക്ടിവിറ്റികൾ മുഴുവൻ നടക്കുന്നതെന്ന് നിങ്ങൾക്ക് അറിയാത്തതാണോ . T C S, Wipro മുതലായ കോർപറേറ്റ് കമ്പനികൾ കൊണ്ടുവരുന്ന സമ്പത്തുകൊണ്ടാണ് മേല്പറഞ്ഞ ആശുപതികളും വാധ്യാന്മാരുടെ ശമ്പളവും കൊടുക്കപെടുന്നത് എന്ന് നിങ്ങള്ക്ക് എന്തെ അറിയാത്തതു, ചിന്തിക്കാത്തത് . ആരാണ് നിങ്ങളുടെ കോർപറേറ്റ് വൻകിട ചൂഷകൻ ? ശ്രീ ചിറ്റിലപ്പള്ളിയാണോ, ഉജാലയുടെ രാമചന്ദ്രനാണോ, ITC agro ആണോ , Godrej Agro ആണോ , Godrej Consumer Products ആണോ ആരാണ് നിങ്ങളുടെ കോർപറേറ്റ് ചൂഷകൻ ?

കാർഷിക ബില്ലിനെ കുറിച്ച് വിലയിരുത്തുമ്പോൾ കോർപറേറ്റ് ചൂഷകരാണ് എന്ന പത്താം ക്ലാസ്സ്, കോളേജ് കാലത്തെ അറിവ് വെച്ച് സമീപിച്ചാൽ നിങ്ങൾ്ക്ക് ഒരിക്കലും കാർഷിക ബിൽ മനസ്സിലാവുകയില്ല. കാർഷികബില്ലിനെ കുറിച്ചുള്ള വിലയിരുത്തലിൽ നിങ്ങൾ യാഥാർഥ്യങ്ങൾക്ക് അടുത്ത് എത്തുകയില്ല. ITC agro, Godrej Agro , Dabur മുതലായ കോർപറേറ്റുകൾ കഴിഞ്ഞ ചുരുങ്ങിയത് ഒരു പതിറ്റാണ്ട് ആയിട്ടെങ്കിലും കർഷകരുമായി നിരന്തരം ബിസിനസ് നടത്തുന്നവരാണ്. അവരാരും നിങ്ങൾപറയുന്ന 'കുത്തകകളുടെ സമ്പൂർണ ആധിപത്യവും അതുവഴി ദരിദ്ര, ചെറുകിട, ഇടത്തരം കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും സമ്പൂർണ നാശവും' നടത്തിയിട്ടില്ല.

ഒരു ബിസിനസ് ഹൗസിന്റെ , ഒരു കോർപറേറ്റുകളുടെ അടിസ്ഥാനമായ principle 'grow together' എന്നതാണ്. 'Win -Win ' സിറ്റുവേഷൻ ആണ് അവരുടെ moto. ഒന്നിച്ചു വളരാം. നമുക്കെല്ലാവർക്കും ഒരുമിച്ചു വളരാൻ ഇവിടെ സാഹചര്യങ്ങളുണ്ട്, നമുക്ക് ഒന്നിച്ച് വളരാം എന്നതാണ് അവരുടെ നയം. അല്ലാതെ മറ്റവനെ എങ്ങനെയെങ്കിലും ചൂഷണം ചെയ്തു എനിക്ക് വളരണം എന്ന കേരള രാഷ്ട്രീയ നയമല്ല അവരുടേത്. കേരള രാഷ്ട്രീയ ചർച്ച മാത്രം കണ്ടു വളർന്ന് നിങ്ങൾ എല്ലാവരെയും ആ കണ്ണുകൊണ്ട് കാണരുത്.

Protect 'GOOD WILL' ആണ് ഒരു കോർപറേറ്റ് ഹൗസിന്റെ ജീവന്മരണ ശ്രമം, ഒരു പക്ഷെ ലാഭത്തേക്കാൾ അവർ പെടാപാടുപെടുന്നത്, അവരുടെ Good Will നിലനിർത്താനാണ്. കാരണം അവർക്കറിയാം ഒരു നീണ്ട കാലത്തെ നിലനിൽപ്പിന് മറ്റെന്തിനേക്കാളും good will നാണ് അടിത്തറ എന്ന്. ഇക്കാര്യങ്ങൾക്ക് ഒന്നും മനസ്സിലാക്കാതെ, സ്ഥാനം കൊടുക്കാതെ, കോര്പറേറ്റുകൾ ചൂഷണം ചെയ്യും എന്ന് പുരപ്പുറത്തുനിന്ന് കൂവുന്നത് നിങ്ങളുടെ അജ്ഞതയാണ് . ഇത് പറഞ്ഞാൽ ഉടനെ കുറെ ഉദാഹരണങ്ങളും എടുത്തുകൊണ്ടുവരും. മഹാനുഭാവ ഇന്ത്യാ മഹാരാജ്യത്തുനടക്കുന്നു ലക്ഷോപലക്ഷം കോർപറേറ്റുകളുടെ ഗുണ പരമായ ഇടപെടലുകളുടെ തട്ടിച്ചു നോക്കികൊണ്ട് നിങ്ങളുടെ ഉദാഹരണങ്ങൾ പറയുക.

മേല്പറഞ്ഞ കാര്യങ്ങളെ വെച്ചുകൊണ്ട് കാർഷിക ബില്ലിനെ ചെറുതായി ഒന്ന് വിലയിരുത്താം. മീഡിയകളിൽ വന്ന എതിർപ്പുകൾ മാത്രം വിലയിരുത്താം. എന്തൊക്കെയാണ് ഈ ബില്ലിന് എതിരെ വന്ന വിമർശനങ്ങൾ എന്ന് നോക്കാം. ( പലതും വിമർശനങ്ങളല്ല. ഹൈ സ്‌കൂൾ ധാരണകളെ മധുര മനോഹര ചപ്പടാച്ചികളാക്കി ചോദിക്കപ്പെട്ടവയാണ്. കേരളത്തിലെ മീഡിയകളുടെ ഒരു പ്രധാന പ്രശ്‌നം അതിലെ നമ്മൾ കാണുന്ന തലകൾക്കൊന്നിനും (anchors ) സാമ്പത്തിക കാര്യങ്ങളിൽ വലിയ പിടിയില്ല. ആ പോരായ്മ നികത്താൻ ഹൈ സ്‌കൂൾകാലത്തെ അറിവിനെ നാക്ക് സാമർഥ്യം കൊണ്ട് ഞാൻ മോശക്കാരനല്ലല്ലോ എന്ന് തെളിയിക്കാൻ ഒരു വെപ്രാളം ആണ് ചോദ്യങ്ങൾ ). പിന്നെ ഫേസ് ബുക്ക് ഹീറോസ് ആണെങ്കിൽ സൂര്യന് താഴെ എല്ലാറ്റിനെയും അവർക്കിഷ്ടമില്ലാത്ത എല്ലാവരെയും യാതൊരു ജനാധിപത്യ മര്യാദകളുമില്ലാതെ ചാപ്പയിടും. (എതിർപ്പുകൾ എന്നിവയെ വിളിച്ചുകൂടാ , വെനം എന്നേ വിളിക്കാവൂ. vituperation എന്ന ഇംഗ്ലീഷ് വാക്കുപോലും അപര്യാപ്തമാണ്. ജനാധിപത്യ സംസ്‌കാരം, മര്യാദകൾ, പാലിക്കാത്ത ആക്രോശങ്ങൾ ചാപ്പയിടീലുകൾ).

വിമർശനങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം :

താങ്ങുവില : താങ്ങുവില എന്നത് മിനിമം വില ആണെന്ന് ഉള്ളു തുറന്നു അറിയുക. കർഷകന് എന്തുകൊണ്ട് ഏറ്റവും കൂടിയ വില കിട്ടിക്കൂട. മിനിമത്തിനു പകരം മാക്‌സിമം വില കിട്ടിക്കൂട. താങ്ങുവില എന്നത് ' wages to the subsistence level' (Marx) ആണെന്ന് തിരിച്ചറിയുക. കർഷകനും പണക്കാരനാകാനുള്ള അവകാശമില്ലേ. ഇപ്പോൾ കർഷകർക്ക് മാക്‌സിമം വില ലഭിക്കാതിരിക്കാനുള്ള കാരണം APMC എന്ന മണ്ടികളും അവിടെ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരനും മണ്ഡി മുതലാളിമാരും ഇടനിലക്കാരന്മാരും കൂടി നടത്തുന്ന ഉപജാപങ്ങൾ കൊണ്ടാണെന്ന് മണ്ടികളിൽ ഒരു തവണ വിസിറ്റ് ചെയ്താൽ നിങ്ങൾക്ക് മനസ്സിലാകും. കർഷകന് വില കൂടുതൽ കിട്ടുന്ന മാർക്കറ്റുകളിൽ പോയി വിൽക്കാൻ അനുവാദമില്ല. അവർക്ക് പരിസരത്തുള്ള മണ്ഡിയിൽ മാത്രമേ വിൽക്കാൻ അനുവദിച്ചിട്ടുള്ളു. ഈ നിസ്സഹായാവസ്ഥ അവിടത്തെ കാർട്ടലുകൾ മുതലാക്കുന്നു. രാവിലെ തന്റെ ഉല്പന്നവുമായി മണ്ഡിയിലെത്തുന്ന കർഷകന് അത് തിരിച്ചുകൊണ്ടുപോകാനുള്ള അവസ്ഥയല്ല ഉള്ളത്. ആ മണ്ഡിയിൽ പുറത്തുനിന്നുള്ള ആർക്കും വാങ്ങാൻ അനുവാദമില്ല. പുറത്തുനിന്ന് ആരെയും മാർക്കെറ്റിൽ ഇറങ്ങാൻ അനുവദിക്കില്ല. എന്തുകൊണ്ട് കർഷകനെ ഇങ്ങനെ തടഞ്ഞു വെച്ചിരിക്കുന്നത്. ഇതൊരു തരം അധീശത്വമല്ലേ. ഇതാണ് നിങ്ങൾ ഉത്തരം പറയേണ്ട പ്രധാന പോയിന്റ്.

ബംഗാളിൽ കിലോക്ക് നാലുരൂപവരെ എത്തുന്ന ഉരുളക്കിഴങ്ങു എന്തുകൊണ്ട് അവന് കേരളത്തിൽ കൊണ്ടുവന്ന് നാല്പതുരൂപക്ക് വിറ്റുകൂടാ. അത് തടയാൻ നിങ്ങളാരാണ്. നിങ്ങൾ കർഷകനെ നിസ്സഹായാവസ്ഥയിൽ എത്തിക്കുന്ന നിയമം ഉണ്ടാക്കിയിട്ട് പാവപെട്ട കർഷകൻ എന്ന് മുതല കണ്ണീർ പൊഴിച്ച് നടക്കുന്നു. Essential Commodities Act മുതലായ കൊളോണിയൽ നിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് അവന്റെ സാമ്പത്തിക ഉന്നമനത്തെ കടിഞ്ഞാണിടുക. അവനെ എന്നെന്നും പാവപെട്ടവനായി നിലനിർത്തുക. ഇതാണ് ഇപ്പോൾ നടക്കുന്നത്. താങ്ങുവില എന്ന മോഹന ദാക്ഷീണ്യങ്ങൾ നൽകി കർഷകനെ എന്നെന്നും പാവപെട്ടവനായി മധ്യവർഗ്ഗ ത്തിന്റെ വണ്ടിക്കാളയായി നിർത്തുന്ന ഒരു വ്യവസ്ഥ ആണ് നടക്കുന്നത്. അവന് ഫ്രീ മാർക്കറ്റ് ബെനിഫിറ്റ് എന്തുകൊണ്ട് ലഭിക്കുന്നില്ല.

ഈ കാർഷിക ബില്ലിൽ താങ്ങു വില ഇതുപോലെ തുടർന്ന് കൊണ്ടിരിക്കും സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഒരു നീണ്ട കാലയളവിൽ അത് പാലിക്കപ്പെടണമെന്നില്ല, ഇതൊരു ആകാംക്ഷയാണു് . മിക്കവാറും ആ ആകാംക്ഷ ശരിയായിത്തന്നെ വരും. കാരണം എല്ലാ സർക്കാരുകളും കാലാ കാലങ്ങളിലുള്ള ട്രേഡ് യൂണിയൻ ശക്തികൾക്ക് കൊടുക്കാനുള്ള DA, ലീവ് encashment മുതലായ അവകാശങ്ങൾ, പേ കമ്മീഷനുകൾ നടപ്പാക്കൽ ഇതൊക്കെ കഴിഞ്ഞുള്ള തുക മാത്രമാണ് താങ്ങുവിലയിൽ കിട്ടുകയുള്ളു. അതുകൊണ്ട് ഒരു സർക്കാരിനും മാർക്കറ്റിൽ സപ്പോർട്ട് ചെയ്യാനുള്ള താങ്ങുവില കൊടുക്കാനാകില്ല. താങ്ങുവില എന്ന പൊടിക്കൈകൾ വിളംബരം ചെയ്തു സമാധാനിപ്പിക്കൾ മാത്രമായിരിക്കും നടക്കുക. (ഇപ്പോഴുള്ള താങ്ങുവിലയിലെ ഒരുഭാഗം സംസ്ഥാന സർക്കാരുകൾ വഹിക്കുന്നു. അത് സമയാ സമയങ്ങളിൽ, നെല്ലെടുപ്പ് നടത്താതെ, പാലക്കാടൻ കർഷകൻ എന്നും മില്ലുകാരുടെ ദാക്ഷീണ്യത്തിലാണ് എന്ന് താങ്ങു വില എന്ന സുന്ദര പദത്തിൽ മയങ്ങി കിടക്കുന്നവർ അറിയുക).

കാർഷിക ഉല്പന്നങ്ങൾക്ക് ഈ ബിൽ സമൂലമായ മാറ്റം ഉണ്ടാക്കും. 1991 ൽ മന്മോഹൻ സിങ് license- quota രാജ് മാറ്റി ഇക്കോണോമിയെ എങ്ങനെ സ്വാതന്ത്രമാക്കിയോ അതുപോലൊരു മാറ്റം കാർഷിക മേഖലയിൽ നടക്കാൻ പോകുന്നു.കോർപറേറ്റ് വൻകിട, അംബാനി, അദാനി എന്നീ വാക്കുകളിൽ ചിന്ത കുടുങ്ങി കിടക്കുന്നവർക്ക് വരാൻ പോകുന്ന ഈ മാറ്റം കാണാൻ കഴിയില്ല. 1991 ൽ ശ്രീ മന്മോഹൻ സിങ് ഇന്ത്യൻ ഇക്കണോമിയെ ലിബറലൈസ് ചെയ്തപ്പോഴും കാര്യങ്ങളുടെ അന്തഃസത്ത മനസ്സിലാക്കാത്തവരുടെ ഇതുപോലുള്ള ധാരാളം എതിർപ്പുകൾ അദ്ദേഹത്തിന് നേരിടേണ്ടിവന്നിരുന്നു. കോർപറേറ്റുകൾ ചൂഷകരാണെന്ന മുൻധാരണകൾ അന്ധവിശ്വാസങ്ങൾ വെച്ചുകൊണ്ട് കാർഷിക ബില്ലിനെ വിലയിരുത്തിയാൽ ഈ ബില്ല് അവർക്കൊരു കീറാമുട്ടിയായിരിക്കും. കോർപറേറ്റുകൾ രാവിലെ മുതൽ ആരെയൊക്കെ ചൂഷണം ചെയ്യാം എന്ന് ആലോചിച്ചു നടക്കുന്നവരല്ല. യൂട്യൂബ് നായികാ നായകന്മാരുടെ ചപ്പടാച്ചികൾ, ലൈക്കുകൾ കേരളത്തിന്റെ പൊതു ബോധത്തെ സ്വാധീനിക്കാൻ ഇടകൊടുക്കരുത്.

കോർപറേറ്റുകളെ Wealth Creators ആയി അറിയുക. ഇന്ത്യയെ സ്‌നേഹിക്കുന്ന സാധാരണക്കാരായ ഇന്ത്യക്കാരെ മാനിക്കുന്ന ഒരു നീണ്ട നിര കോർപറേറ്റ് ഹൗസ്‌കൾ ആണ് ഇന്ത്യയുടേത്. ഈ ബിൽ കർഷകരും കോർപറേറ്റുകളും തമ്മിലുള്ള ഒരു മാര്യേജിനാണ് വഴിയൊരുക്കുന്നത്. കോർപറേറ്റസ് എല്ലാവരും കർഷകരെ ചൂഷണം ചെയ്യുന്നവരാണ് എന്ന മുൻവിധി വെച്ച് കാര്യങ്ങളെ കണ്ടാൽ നിങ്ങളൊരിക്കലും ഈ ബില്ലിന്റെ പൊട്ടൻഷ്യൽ കാണുകയില്ല. കാർഷിക നിക്ഷേപങ്ങളുടെ കാര്യത്തിൽ കോർപറേറ്റ് ഹൗസ്‌കളെ നിയമങ്ങൾ കൊണ്ട് കെട്ടിയിട്ട ഒരു നയങ്ങളായിരുന്നു കഴിഞ്ഞ പല പതിറ്റാണ്ടുകളായി ഇന്ത്യയിൽ നിലനിന്നിരുന്നത്. ആ നിയന്ത്രണങ്ങൾ ഈ ബിൽ എടുത്തുകളഞ്ഞിരിക്കുന്നു. അടുത്ത പതിറ്റാണ്ടിൽ ഇന്ത്യ ഒരു വൻ വാല്യൂ ആഡഡ് കാർഷിക ഉത്പന്ന കയറ്റുമതി രാജ്യം ആയി മാറാൻ ഈ ബിൽ വഴിതുറന്നിരിക്കുന്നു . IT , ഫാർമ മേഖലകളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുമായി തുലനം ചെയ്യുന്നത് ഒരു അധിക പ്രസംഗം ആകുമെങ്കിലും സമാന രീതിയിൽ കാർഷിക മേഖലയിലും വരുന്ന പതിറ്റാണ്ടിൽ നേടാനുള്ള കഴിവും ശക്തിയും സാമർഥ്യവും ഇന്ത്യക്കുണ്ട്.

എസ്സൻഷ്യൽ കൊമ്മോദിറ്റീസ് ആക്ട് മുതലായ കർഷകനെയും കോർപറേറ്റുകളെയും തടയിട്ട ഭയപ്പാടിന്റെ നിയമങ്ങൾ എടുത്ത് കളഞ്ഞതു APMC എന്ന മോണോപോളി മണ്ടികളിൽ നിന്ന് കർഷകനെ മോചിപ്പിച്ചതും കൂടി ചേരുമ്പോൾ നിക്ഷേപങ്ങളുടെ ഒരു പ്രവാഹം ഈ മേഖലയിലേക്ക് ഉണ്ടാകും . ഗ്രാമീണ മേഖലയിൽ ഇത് വലിയ തോതിൽ തൊഴിൽ സാധ്യതകൾ ഉണ്ടാക്കും . കോൾഡ് സ്റ്റോറേജുകളുടെ ഉദാഹരണമെടുത്താൽ ഇന്ത്യയിലെ ഇന്നത്തെ കോൾഡ് സ്റ്റോറേജുകളുടെ അവസ്ഥ എന്താണ്. എത്ര എണ്ണം ഉണ്ട്. അവയിൽ എത്ര എണ്ണം നേരാം വണ്ണം നടക്കുന്നുണ്ട്. അതില്ലാത്തതുമൂലം എത്ര മാത്രം കാർഷിക ഉല്പന്നങ്ങൾ നഷ്ടപെടുന്നുണ്ട്. 30 ശതമാനം കാർഷിക വിളകൾ നഷ്ടപ്പെട്ടു പോകുന്നതായി ഒരു കണക്കിൽ പറയുന്നു. ഈ മേഖലക്ക് ആവശ്യമായ നിക്ഷേപങ്ങൾ ഒരിക്കലും സർക്കാരുകളെ കൊണ്ട് നടപ്പാക്കാൻ കഴിയില്ല. ഇതുവരെ കഴിഞ്ഞിട്ടുമില്ല. 30 ശതമാനം കാർഷിക ഉത്പന്നങ്ങെളെങ്കിലും നശിച്ചുപോകുന്നു എന്ന വാർത്ത ഒരു മുപ്പതു വർഷമായെങ്കിലും നമ്മൾ വായിക്കുന്ന സ്ഥിരം പല്ലവിയാണ്. അത് മാറാൻ പോകുന്നു. ഇന്ത്യയുടെ തലങ്ങും വിലങ്ങും കോൾഡ് സ്റ്റോറേജുകൾ ഘടിപ്പിച്ച ട്രക്കുകൾ ഓടാൻ പോകുന്നു. It is going to change the way we shop.

കോൺട്രാക്ട് ഫാർമിങ് : ഈ ബില്ലിനെ കുറിച്ചുള്ള പ്രധാന ആരോപണങ്ങളിലൊന്ന് കോൺട്രാക്ട് ഫാർമിങ് ലൂടെ വൻ കോർപറേറ്റുകൾ കർഷകനെ നിസ്സഹായാവസ്ഥയിൽ എത്തിക്കും കർഷകന് വൻകിടകളോട് മത്സരിച്ചു നിൽക്കാൻ കഴിവില്ല എന്നൊക്കെയാണ്. ഗുണ നിലവിവാരം ഇല്ല മുതലായ ന്യായം പറഞ്ഞു വൻകിടകൾ പറഞ്ഞുറപ്പിച്ച വിലക്ക് വിളവ് എടുക്കുന്ന സമയത്ത് വാക്കു പാലിക്കില്ല , വില ഇടിപ്പിക്കും മുതലായ വാദങ്ങളാണ് കേൾക്കുന്നത്. ആശയലോകത്ത് ലോജിക്കുകൾ ഉപയോഗിച്ച് നടത്തുന്ന ചില നിഗമനങ്ങൾ മാത്രമാണ് ഇതൊക്കെ. കോർപറേറ്റുകൾ ചൂഷണം നടത്താൻ സാഹചര്യം കാത്തിരിക്കുന്നവരാണ് എന്ന ബാലിശമായ മനോവൈകല്യം ആണ് ഈ വിലയിരുത്തലിന് കാരണം. കോർപറേറ്റുകളും കർഷകരും തമ്മിലുള്ള ഒരു മാര്യേജ്, സഹവർത്തിത്വത്തിനുള്ള വൻ സാധ്യതയാണ് ഈ ബിൽ സംജാതമാക്കുക. കോർപറേറ്റുകൾ പരസ്പര പൂരകമായ വളർച്ചയാണ് എപ്പോഴും ശ്രമിക്കുക. ഇതവരുടെ പ്രായോഗിക അറിവാണ്. കോർപറേറ്റുകൾ കർഷകരെ ചൂഷണം ചെയ്യാൻ പടക്കോപ്പുകൂട്ടി തയാറായി ഇരിക്കുന്നത് കോൺട്രാക്ട് ഫാർമിംഗിലൂടെ ആണെന്നാണ് പല വിശാരദന്മാരുടെയും അങ്കലാപ്പ .

മലയാളിയുടെ കോർപറേറ്റ് ഫോബിയയുടെ ഉത്തമമായ ഉദാഹരണമാണ് കോൺട്രാക്ട് ഫാർമിങ് നെ കുറിച്ചുള്ള മീഡിയ വിലയിരുത്തലുകൾ. ഇവിടെ നേരത്തെ പറഞ്ഞ സഹവർത്തിത്തo, grow together, എന്നതാണ് കോര്പറേറ്റുകൾ നൂറ്റാണ്ടുകളായി അല്ലെങ്കിലും ദശാബ്ദങ്ങളായി അവരുടെ മുൻകാല അനുഭവത്തിന്റെ വെളിച്ചത്തിൽ അറിഞ്ഞു മനസ്സിലാക്കി നയമായി കൊണ്ടുനടക്കുന്നത് . അങ്ങെനെയുള്ള കോര്പറേറ്റുകൾ മാത്രമേ ഒരു competitive market ൽ വളരുകയുള്ളു നിലനിൽക്കുകയുള്ളൂ . പക്ഷെ കേരളത്തിലെ വിശാരദന്മാർക്ക് അതങ്ങനെയല്ല. ''ഉല്പന്നങ്ങള്ക്ക് നിശ്ചിത ഗുണനിലവാരമില്ലെന്ന് കുത്തകകളുടെതന്നെ 'വിദഗ്ദ്ധസംഘം' വിധിയെഴുതിയാല് കര്ഷകര്ക്ക് മൂന്നിലൊന്ന് വില നഷ്ടമാകും.'' 'മൂലധന ശക്തിക്കു മുമ്പില് നിസ്സഹായ ഇരകളായി കര്ഷകര് തകരും''' എന്നൊക്കെയാണ് വെളിപാടുകൾ.

കോൺട്രാക്ട് ഫാർമിങ് അരക്കിട്ടുറപ്പിച്ച നിയമ വ്യവസ്ഥയിൽ ഒന്നുമല്ല നടക്കുന്നത് . ഏതെങ്കിലും കർഷകന് കോൺട്രാക്ട് നിയമങ്ങൾക്ക് വെളിയിൽ വിറ്റാൽ പിടിച്ചു ജയിലിലിടാനൊന്നും പറ്റില്ല സുഹൃത്തേ. കോൺട്രാക്ട് ഫാർമിങ് കർഷകർക്ക് ഒരു സുരക്ഷിതത്വം ആണ് ഉണ്ടാക്കുന്നത്. തന്റെഉത്പന്നങ്ങൾക്ക് ഒരു നിശ്ചിത വില കിട്ടും എന്ന ഉറപ്പ് കർഷകനെ അവന്റെ കൂടെ പിറപ്പായ അങ്കലാപ്പുകളിൽ നിന്നുള്ള മോചനം ആണ് ഉണ്ടാക്കുക . തന്റെ ആകെ കൃഷിയിടത്തിൽ ഏതൊക്കെ എത്രയോക്കെ ഏരിയ എന്തൊക്കെ കൃഷി ചെയ്യാം എന്ന ഒരുറപ്പ് അവനിൽ ഉണ്ടാക്കുന്ന ആശ്വാസം ആണ് കോൺട്രാക്ട് ഫാർമിങ്.

ഇനി ഏതെങ്കിലും ഒരു കോർപറേറ്റ് കോൺട്രാക്ട് പ്രകാരമുള്ള ചരക്ക് എടുക്കൽ മുടക്കിയാൽ, ഗുണം കുറവാണെന്നോ മുതലായ കൗശലം പ്രയോഗി ച്ചാൽ ആ കോർപറേറ്റിന്റെ വന്കിടയുടെ Good Will അതോടെ തകരും . പിന്നെ അവർക്കു ആ ജില്ല പോയിട്ട് ആ സംസ്ഥാനത്തുപോലും ബിസിനസ് ചെയ്യാൻ ബുദ്ധിമുട്ടാകും. പോരാത്തതിന് 'ഈ കമ്പനിയെ ബഹിഷ്‌കരിക്കുക ' മുതലായ ആയുധങ്ങൾ ഈ കമ്പനികളുടെ തലക്കു മീതെ എന്നും തൂങ്ങിക്കൊണ്ടിരിക്കും . Please understand Indian farmer is very smart. ഗ്രൗണ്ട് ലെവലിൽ നിന്ന് കൊണ്ട് കാര്യങ്ങളെ വിലയിരുത്താതെ ആശയലോകത്ത് അഭിരമിക്കുന്നവർക്കുണ്ടാകുന്ന തെറ്റുകളാണ് മേല്പറഞ്ഞതൊക്കെ . ബിസിനസ് സഹകരണമാണ്, ഒന്നിച്ചുള്ള വളർച്ചയാണ് രണ്ടു പേർക്കും ഗുണകരം എന്ന ആശയം കോർപറേറ്റുകൾക്കും അറിയാം . ഒന്നിച്ചു വളർന്നാൽ മാത്രമേ രണ്ടു പേർക്കും ഭാവിയുള്ളു. അതാണ് രണ്ടുപേർക്കും ഗുണകരം എന്നത് എല്ലാ ബിസിനസ്സ് കളുടെയും പ്രാഥമിക അറിവാണ് പ്രായോഗിക അറിവാണ് നയമാണ്.

കർഷക ബില്ലിനെക്കുറിച്ചു You Tube ജ്ഞാനികൾ പറഞ്ഞു പരത്തുന്ന വേറൊരു ന്യായവാദമാണ് കടബാദ്ധ്യകളിൽ അകപ്പെട്ട കർഷകന്റെ ഭൂമി വന്കിടകൾ തട്ടിയെടുക്കും. ചെറുകിടകർഷകർ മാത്രമായ സാധാരണ കര്ഷകര്ക്ക് വൻകിടകളോട് നിയമയുദ്ധം നടത്തി വിജയിക്കാനാവില്ല എന്നൊക്കെ. ഈ പറച്ചിൽ ബാലിശമാണ് . ഇന്ത്യൻ കർഷകരുടെ ഭൂമി ആർക്കും നടത്തി എടുക്കാൻ കഴിയില്ല. ഒരു ബിസിനസ് ഹൗസിനും ഒഴിപ്പിച്ചെടുക്കാൻ കഴിയില്ല . നിയമത്തിലൂടെ കട ബാധ്യതകൾ ക്ക് പകരമായി കർഷക ഭൂമി ഇന്ത്യയിൽ നടത്തിയെടുക്കാൻ കഴിയില്ല . വ്യവസായ ആവശ്യങ്ങൾക്ക് സർക്കാർ നയത്തിന്റെ ഭാഗമായി കൃഷി ഭൂമി ഏറ്റെടുക്കലും അവിടെ നടക്കുന്ന സമരങ്ങളും എതിർപ്പുകളും ഇക്കാര്യവുമായി കൂട്ടി കുഴച്ചു ചിന്തിക്കരുത്. രണ്ടും രണ്ടാണ്.

കോൺട്രാക്ട് ഫാമിങ് കർഷകർക്ക് അവരുടെ അരക്ഷിതാവസ്ഥയിൽ നിന്നുള്ള മോചനമായിരിക്കും. വില വ്യതിയാനങ്ങളുടെ കടക്കെണിയിൽ നിന്ന് അവർക്കു അവരുടെ ഭൂമിയിലെ എത്ര നിലത്ത് ഏതു കൃഷി ഇറക്കാം മുതലായ കാര്യങ്ങളിൽ ഒരു പ്ലാനിങ് നടത്താൻ കഴിയും. അരക്ഷിതാവസ്ഥ ഇല്ലാത്തൊരു പ്ലാനിങ്. ഇപ്പോൾ തന്നെ പലയിടങ്ങളിലും പല കൃഷികളിലും അഗ്രോ ടെക് കമ്പനികളുമായി ചേർന്ന് ഇത് നടന്നുകൊണ്ടിരിക്കുന്നു . ഉദാഹരണം തേൻ. എത്ര വർഷങ്ങളായി തേനീച്ച വളർത്തൽ വൻകിടകളുമായി ചേർന്ന് നടന്നു കൊണ്ടിരിക്കുന്നു. തേൻ, ചോളം, ചാമ (millet), ചുവന്ന മുളക് മുതലായ കൃഷികളിൽ, കോൺട്രാക്ട് ഫാർമിംഗിന്, ഒരു scale വലിപ്പം, ആത്മവിശ്വാസം കലർന്ന ഡെപ്ത് ഈ ബില്ല് ഉണ്ടാക്കിയെടുക്കും.

ദൗർലഭ്യം ഉണ്ടാക്കി വിലകളിൽ കൃത്രിമം നടത്തും : ഇക്കാര്യത്തിലെ വേറൊരു ആരോപണം , വൻകിടകൾ കോർപറേറ്റുകൾ പൂഴ്‌ത്തിവെപ്പ് നടത്തി scarcity, ദൗർലഭ്യം, ഉണ്ടാക്കി വിലകളിൽ കൃത്രിമം നടത്തും എന്നൊക്കെയാണ്. ഇതൊരു പഴയ ഹൈ സ്‌കൂൾ അറിവ് കേറി പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിലയിരുത്തലാണ്. ഈ ബില്ല് വന്നതോടുകൂടി മാർക്കറ്റിന്റെ ഡെപ്ത്, വ്യാപ്തിതലങ്ങൾ, പലമടങ്ങായി വികസിക്കുകയാണ് ഉണ്ടാകുക. കർഷകരെ മണ്ടികളിൽ നിന്ന് മോചിപ്പിക്കുന്നതോടുകൂടി അവിടെയുള്ള ഇടനിലക്കാർ ഇല്ലാതാകുന്നതോടുകൂടി അതിവികസിതമായ ഒരു All India അഗ്രി മാർക്കറ്റ് രൂപാന്തരപ്പെടും . മലയാളികൾ രാജസ്ഥാനിൽ പോയി മാർബിൾ വാങ്ങി ഇവിടെകൊണ്ടുവന്നു വിൽക്കുന്നതുപോലെ, മലയാളികൾ മാർബിൾ ക്വാറികൾ സ്വന്തമായി വാങ്ങി കച്ചവടം വികസിക്കുന്നതുപോലെയുള്ള, പല തലങ്ങളിലുള്ള അഗ്രി മാര്കറ്റ്കൾ നിലവിൽ വരും. നാഗ്പൂരിലെയും പഞാബിലെയും കർഷകർ കച്ചവട സംഘങ്ങളായി വളരും. ആന്ധ്രാ പ്രദേശിലെ വൻകിട കർഷകർ ബിസിനസ് അന്തർപ്രേന്നുവർ ആയി ഉയരും. ആന്ധ്രായിലെയും മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും വൻകിട കൃഷിക്കാർ വൻകിട ബിസിനസ് ഹൗസ് കളായി വളരട്ടെ. കുനുഷ്ടോടുകൂടി കാണേണ്ട.

മൂന്നു തരo മാർക്കറ്റുകൾ നിലവിൽ വരും. ഒന്ന് മേല്പറഞ്ഞ ഇന്റർ സ്റ്റേറ്റ് അന്തർപ്രെന്നുവർ, ട്രേഡേഴ്‌സ് മാർക്കറ്റ്. രണ്ട് ഇന്നത്തെ മണ്ടികൾ സ്വയം വികസിപ്പിച്ചു കാലത്തിനനുസരിച്ചു കച്ചവടം നടത്തുന്ന മണ്ടികൾ . (ഇവയിൽ പലതും പൂട്ടി പോകാനും ഇടയുണ്ട് . കർഷകനെ ഒരു കൺസ്യൂമർ ആയി കണ്ടു അർഹിക്കുന്ന മാന്യത കൊടുക്കാത്ത APMC കൾ പൂട്ടുന്നതാണ് നല്ലത് ). ഇതിനെല്ലാം പുറമെ e അനുവദിച്ചിരിക്കുന്നു. ഫലം ഇന്നത്തെ ഓൺലൈൻ മാർക്കറ്റിങ് കമ്പനികൾ പലതും പാക്കേജ് ചെയ്യപ്പെട്ട ചാമയും ചോളവും ഉഴുന്നും കടലയും പരിപ്പും മുളകും കര്ഷകന്റെ മുറ്റത്തുപോയി ഡെലിവറി എടുത്ത് നിങ്ങളുടെ വീട്ടിൽ എത്തിച്ചു തുടങ്ങും. മണ്ടികളുടെ മുറ്റത്ത് ഊഴവും കാത്ത് മണ്ഡി ട്രേഡ് മുതലാളിമാരുടെ ധാർഷ്ട്യം സഹിച്ചു് നിസ്സഹായനായി ഇരിക്കുന്ന കർഷകന്റെ പല ചിത്രങ്ങളും ഒരു കർഷക പശ്ചാത്തലത്തിൽ നിന്നും വരുന്ന ഈ ലേഖകന്റ ഔദ്യോഗിക ജീവിതത്തിൽ നിന്ന് മനസ്സിൽ മായാതെ കിടക്കുന്നു. അതാണ് ഇല്ലാതാകാൻ പോകുന്നത്. ഈ ബിൽ വരുന്നതോടുകൂടി പഴയ മണ്ഡി പ്രഭുക്കൾ കർഷകരെ പ്രീതിപ്പെടുത്താൻ കർഷകരുടെ പുറകെ നടക്കുന്ന ചിത്രം ഈ ലേഖകൻ മനസ്സിൽ സന്തോഷത്തോടെ കാണുന്നു പ്രതീക്ഷിക്കുന്നു.

എസ്സൻഷ്യൽ കൊമ്മോദിറ്റീസ് ആക്ട് ഭേദഗതി ചെയ്തതോടെ അഗ്രോ ടെക് കമ്പനികളുടെ സർക്കാർ ബ്യുറോ ക്രസികളോടുള്ള ഭയം, സ്റ്റോക്ക് ചെയ്തു പാക്കേജിങ് ചെയ്തു കച്ചവടം ചെയ്യാനുള്ള ഇന്നത്തെ ഭയം ഇല്ലാതാകും. ആ ഉദ്ദേശത്തോടുകൂടിയാണ് Essential Commodities Act ഭേദഗതി ചെയ്തിരിക്കുന്നത് . ( അല്ലാതെ കോർപറേറ്റ് ഫോബിയക്കാർ പറയുന്നതുപോലെ അംബാനിയെയും അദാനിയേയും സഹായിക്കാനല്ല). ഈ രംഗ ത്ത് ഇപ്പോൾ തന്നെ വൻ മത്സരം നടന്നു കൊണ്ടിരിക്കുകയാണ്. ITC agro, Godrej agro, Bigbasket, Bigbazar (Reliance) , D Mart, എന്നിവ തമ്മിൽ വൻ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. അവരുടെ സ്റ്റോക്കിങ് മുതലായ കാര്യങ്ങളിലുള്ള ഭയം ഇല്ലാതാകുന്നതോടെ ആ മത്സരം അതിവിപുലമായ വികസിക്കും. കർഷകന്റെ ഉല്പന്നങ്ങൾ അവരുടെ മുറ്റത്തുനിന്ന് സംഭരിച്ചു് നമ്മുടെ വീട്ടുപടിക്കൽ കൊണ്ടുതരുന്ന രീതികൾ വികസിക്കും. കര്ഷകന് മണ്ടികളിൽ ചെന്ന് മണ്ഡി ദാദാക്കളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന അവസ്ഥ ഇല്ലാതാകും. ഈ മണ്ടികൾ തന്നെ സ്വയം ഉരുത്തിരിഞ്ഞു കർഷകന്റെ ആജ്ഞാനുവർത്തികളായി മാറുകയും ചെയ്യും. നിർബന്ധിതരാകും.

അതിനു പുറമെയാണ് കമ്മോദിറ്റി മാർക്കറ്റ് എന്ന കാപിറ്റൽ മാർക്കറ്റിലേക്ക് ഇവയിലെ പല ഉല്പന്നങ്ങളും അനുവദിക്കുമ്പോളുണ്ടാകാവുന്ന വില ഭദ്രത. അതോടുകൂടി കാര്യങ്ങൾ ഡിമാൻഡ് സപ്ലൈ എന്ന ഫ്രീ മാർക്കറ്റിൽ വിലകൾ തീരുമാനിക്കപെടും. കമ്മോദിറ്റി മാർകെറ്റിൽ കച്ചവട കുത്തകകൾക്ക് വില നിയന്ത്രിക്കുന്ന അവസ്ഥ നടക്കില്ല. അവിടെ വില ഉരുത്തിരിയുന്നതുകൊമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുന്ന പതിനായിരക്കണക്കിന് ട്രേഡു കളിലാണ്. നിങ്ങള്ക്ക് ആ ഉത്പന്നങ്ങളിൽ തൊടേണ്ട മണക്കേണ്ട ഡെലിവറി എടുത്ത് വീട്ടിൽ സ്റ്റോർ ചെയ്യേണ്ടതില്ല. കമ്പ്യൂട്ടറിലെ ചില അക്കങ്ങളെ വിൽക്കുകയും വാങ്ങുകയും ചെയ്യാം. അതുകൊണ്ടുതന്നെ ഏതു ചന്ത മുതലാളി വിചാരിച്ചാലും സ്റ്റോക്ക് ചെയ്തു scarcity ഉണ്ടാക്കി ലാഭമുണ്ടാക്കാമെന്ന മുൻകാല കലാപരിപാടി കൊമ്മോദിറ്റി മാർകെറ്റിൽ നടക്കില്ല
ഇക്കാര്യത്തിൽ നമുക്ക് കടലെണ്ണയുടെ കാര്യത്തിൽ സംഭവിച്ച ഉദാഹരണം വിലയിരുത്താവുന്നതാണ് . പത്തുവർഷങ്ങൾക്കു മുൻപ് പത്രം വായിക്കുന്നവർക്ക് പരിചയമുള്ള ശബ്ദമാണ് ''തേലിയ കിങ്സ്'' . തേൽ, കടലെണ്ണ, ആണ് ഉദ്ദേശിക്കപ്പെടുന്നത്. ഗുജറാത്തിലെ ചില വൻ കച്ചവടക്കാർ, എണ്ണ ആട്ടു മില്ലുകാർ, ഗ്രൗണ്ട് നട്ട് വിളവെടുക്കുന്ന കാലത്ത് കടലെണ്ണയുടെ വൻ ശേഖരം ഉണ്ടാക്കും. പിന്നീട് ഇന്ത്യ മുഴുവനുമുള്ള കടലെണ്ണയുടെ വില അവരുടെ കൈകളിലാണ്. ഇന്നത്തെ പത്രം വായിക്കുന്ന ജനറേഷന് 'തേലിയ കിങ്സ്' എന്ന പദം തന്നെ അപരിചിതമാണ്. മാർക്കറ്റ് ഡെപ്ത് എന്ന് ഞാൻ പറഞ്ഞതിനെ ഇങ്ങനെയും കൂടി മനസ്സിലാക്കുക . ഇന്ന് ഗ്രൗണ്ട് നട്ട് ഓയിൽ കൊമ്മോദിറ്റി മാർക്കറ്റിലെ ഒരു ലിസ്റ്റഡ് ഐറ്റം ആകുന്നു.

ഗ്രൗണ്ട് നട്ട് ഓയിലിന്റെ വില അവിടെയാണ് തീരുമാനിക്കപ്പെടുന്നത്. ഇപ്പോൾ തന്നെ പല അഗ്രി ഉല്പന്നങ്ങളും കൊമ്മോദിറ്റി മാർകെറ്റിൽ ലിസ്റ്റഡ് ആണ് . ഈ ബിൽ വന്നതോടുകൂടി അതിന് കുറെ കൂടി ഗഹനതയും ആ രംഗത്തുള്ള നിക്ഷേപകരുടെ എണ്ണവും വ്യാപ്തിയും വർദ്ധിക്കാനിടയാക്കും. മേല്പറഞ്ഞതെല്ലാം കൂടി ചേരുമ്പോൾ സ്‌കെഴ്‌സിറ്റി ഉണ്ടാക്കി വില നിയന്ത്രിക്കുക മാർക്കറ്റ് മാനിപുലേറ്റ് ചെയ്യുക എന്നത് പഴങ്കഥയാകും. ഇന്ന് കർഷകൻ മധ്യവർഗ്ഗത്തിന്റേയും വരേണ്യ വർഗത്തിന്റെയും കച്ചവടക്കാരനും മണ്ഡിമുതലാളി - രാഷ്ട്രീയ ദാദാ മാരുടെയും അടിയാളനാണ് . അവന്റെ ഉല്പന്നങ്ങൾക്ക് അവന്റെ അദ്ധ്വാനത്തിനും മേല്പറഞ്ഞ വിഭാഗങ്ങൾ നിയന്ത്രിക്കുന്ന അവസ്ഥയിൽ നിന്നും ഉള്ള മോചനം ആണ് കാർഷിക ബിൽ 2020. അതിലേക്കുള്ള വഴിയാണ്. കർഷകന്റെ ഉല്പന്നങ്ങൾക്ക് മേൽ അവന് യാതൊരു നിയന്ത്രണവുമില്ല . അവനെ സഹായിക്കാനെന്ന ന്യായത്തിൽ ഒരു കൺട്രോൾഡ് സാമ്പത്തിക വ്യവസ്ഥിതി അവനുമേൽ അടിച്ചേൽപ്പിച്ചിരിക്കുന്നു.

ഫ്രീ മാർക്കറ്റിന്റെ സൗകര്യങ്ങൾ മധ്യവർഗ്ഗവും ഉപരിവർഗ്ഗവും ഉപയോഗിക്കുമ്പോൾ , നേട്ടമുണ്ടാക്കുമ്പോൾ കർഷകന് താങ്ങുവില എന്ന subsistance വില കൊടുത്ത് സമാധാനിപ്പിച്ചു്, കര്ഷകനെ കൺട്രോൾഡ് ഇക്കണോമിയുടെ നിയന്ത്രണങ്ങൾ തളപ്പൂട്ട് ഇട്ട് മറ്റു വർഗ്ഗങ്ങൾ അവന്റെ അദ്ധ്വാനത്തെ അനുഭവിക്കുന്ന ഒരു വ്യവസ്ഥിതിയാണ് കഴിഞ്ഞ എഴുപതു വർഷങ്ങളായി ഫ്രീ ഇന്ത്യ നടപ്പാക്കികൊണ്ടിരിക്കുന്നത് . കർഷകന്റെ അദ്ധ്വാനവും വിയർപ്പും ഊറ്റിയെടുത്തുകൊണ്ട് മധ്യവർഗം തുടുത്ത കവിളും പൊണ്ണത്തടിയുമായി ജീവിക്കുന്ന വ്യവസ്ഥിതി. അതായത് അരിവാൾ ഉയർത്തിപ്പിടിച്ചു മുദ്രാവാക്യം വിളിച്ചപ്പോൾ അവനറിയുന്നില്ല , അവൻ കൊയ്‌തെടുത്ത കറ്റകളുടെ വില അവനറിയാതെ അപഹരിച്ചു മാറ്റപ്പെടുന്നു.

പോളിറ്റക്കൽ വിരോധങ്ങളും കോര്പറേറ്റ് ഫോബിയകളും കൂടി കർഷകന്റെ സാമ്പത്തിക വിമോചനത്തിന് എതിർനിൽക്കുന്നത് കാണുന്നതു കൊണ്ടാണ് ഈ ചെറു കുറിപ്പ്. സോഷ്യൽ മീഡിയയിലെ ചപ്പടാച്ചി കൾ പൊതു ബോധത്തെ സ്വാധീനിക്കുമ്പോൾ വസ്തുതകൾ വിശദീകരിക്കപ്പെടാതെ പോകരുതല്ലോ. അവർക്ക് താല്പര്യം , കിട്ടുന്ന ലൈക്കുകളും, പ്രതിഫലിച്ചുകാണുന്ന അവരുടെ തന്നെ ചിരിയോടുള്ള ഇഷ്ടവും, ആകുന്നു. പ്െ അവന്റെ ജീവിതമാണ്.

Note: ശ്രീ Ravichandran C യുടെ 'കർഷകനിയമം 2020: നിയമം പിൻവലിച്ചാൽ നഷ്ടം കർഷകന്' എന്ന പ്രസന്റേഷനിലെ commend കൾ, പ്രതികരണങ്ങൾ ആണ് ഈ ലേഖനത്തിന് പ്രചോദനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP