Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കാർഷിക നിയമത്തിലെ ഓരോ വ്യവസ്ഥയിലുമുള്ള വിയോജിപ്പുകൾ ബുധനാഴ്ച അറിയിക്കാം; വ്യാഴാഴ്ച നാലാം റൗണ്ട് ചർച്ചയിൽ എല്ലാം തീർപ്പാകുമെന്ന് പ്രതീക്ഷ; രാജ്യതലസ്ഥാനത്തേക്ക് കൂടുതൽ കർഷകർ ഒഴുകുമ്പോൾ അനുരഞ്ജനത്തിന് എല്ലാ വഴികളും തുറന്നിട്ട് കേന്ദ്രസർക്കാർ; ചെറിയ സമിതി രൂപീകരിക്കാനുള്ള നിർദ്ദേശം കർഷകർ തള്ളിയതോടെ എല്ലാവരുമായും ചർച്ചയാവാമെന്ന വിശാല സമീപനം സ്വീകരിച്ച് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ; എതിരഭിപ്രായങ്ങൾ രേഖാമൂലം അറിയിക്കാൻ ഒരുങ്ങി കർഷക നേതാക്കൾ

കാർഷിക നിയമത്തിലെ ഓരോ വ്യവസ്ഥയിലുമുള്ള വിയോജിപ്പുകൾ ബുധനാഴ്ച അറിയിക്കാം; വ്യാഴാഴ്ച നാലാം റൗണ്ട് ചർച്ചയിൽ എല്ലാം തീർപ്പാകുമെന്ന് പ്രതീക്ഷ; രാജ്യതലസ്ഥാനത്തേക്ക് കൂടുതൽ കർഷകർ ഒഴുകുമ്പോൾ അനുരഞ്ജനത്തിന് എല്ലാ വഴികളും തുറന്നിട്ട് കേന്ദ്രസർക്കാർ; ചെറിയ സമിതി രൂപീകരിക്കാനുള്ള നിർദ്ദേശം കർഷകർ തള്ളിയതോടെ എല്ലാവരുമായും ചർച്ചയാവാമെന്ന വിശാല സമീപനം സ്വീകരിച്ച് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ; എതിരഭിപ്രായങ്ങൾ രേഖാമൂലം അറിയിക്കാൻ ഒരുങ്ങി കർഷക നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വിവാദ കാർഷിക നിയമത്തെ ചൊല്ലിയുള്ള കർഷക സമരം ഒത്തുതീർക്കാൻ നടത്തിയ ചർച്ച പരാജയപ്പെട്ടെങ്കിലും, പ്രശ്‌നപരിഹാരത്തിന് വഴികൾ തുറന്നിട്ട് കേന്ദ്ര സർക്കാർ. നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഓരോ വ്യവസ്ഥയിലും കർഷകർക്കുള്ള എതിർപ്പുകൾ നാളെ അറിയിക്കാൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ നേതാക്കളോട് ആവശ്യപ്പെട്ടു. അടുത്ത ചർച്ച നിശ്ചയിച്ചിരിക്കുന്നത് വ്യാഴാഴ്ചയാണ്.

തങ്ങൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങളുടെ കരട് തയ്യാറാക്കി നാളെ രേഖാമൂലം സമർപ്പിക്കുമെന്ന് ബികെയു അദ്ധ്യക്ഷൻ നരേഷ് ടിക്കായത് പറഞ്ഞു. പഞ്ചാബ്. യുപി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ കർഷകരുമായിസർക്കാർ ആശയവിനിമയം തുടങ്ങി വച്ചുകഴിഞ്ഞു. അടുത്ത ചർച്ചയ്ക്ക് മുന്നോടിയായി ഈ വിഷയങ്ങൾ കൂടിയാലോചിക്കാനുള്ള സമയവും സർക്കാരിനുണ്ട് ടിക്കായത്ത് പറഞ്ഞു.

അതേസമയം, അടുത്ത കൂടിക്കാഴ്ചയിൽ പുതിയ നിയമത്തിലെ ഒരുവ്യവസ്ഥയും കർഷകാനുകൂലമല്ലെന്ന് തങ്ങൾ കേന്ദ്ര സർക്കാരിനെ ബോദ്ധ്യപ്പെടപത്തുമെന്ന് അഖിലേന്ത്യ കിസാൻ ഫെഡറേഷൻ പ്രസിഡന്റ് പ്രേം സിങ് ഭാംഗു പറഞ്ഞു. ചൊവ്വാഴ്ചത്തെ ചർച്ച നന്നായിരുന്നുവെന്നും പുരോഗതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചയ്ക്ക് സമിതി വേണ്ടെന്ന് കർഷക നേതാക്കൾ

ഒരുചെറിയ ഗ്രൂപ്പ് രൂപവത്കരിച്ച് അവരുമായി ചർച്ച നടത്താനാണ് സർക്കാർ നിർദ്ദേശം മുന്നോട്ട് വച്ചത്. എന്നാൽ, എല്ലാവരുമായി ചർച്ച നടത്തണമെന്ന് പറഞ്ഞ് കർഷക യൂണിയനുകൾ അതുതള്ളിക്കളയുകയായിരുന്നു. നിയമഭേദഗതികളിൽ ഉള്ള പ്രശ്‌നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന വാഗ്ദാനമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവച്ചത്. സമിതിയിൽ ആരെല്ലാം വേണമെന്ന കാര്യം കർഷകസംഘടനാ നേതാക്കൾക്കും യൂണിയൻ നേതാക്കൾക്കും നിർദ്ദേശിക്കാമെന്നും കേന്ദ്രസർക്കാർ പറഞ്ഞു. എന്നാൽ കേന്ദ്ര നിർദ്ദേശം കർഷകസംഘടനകൾക്ക് സ്വീകാര്യമായിരുന്നില്ല.

സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്രയാദവ് അടക്കമുള്ളവരെ മാറ്റി നിർത്തിയാണ് കേന്ദ്രസർക്കാർ ചില സമരനേതാക്കളെ മാത്രം ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ഡൽഹി അതിർത്തിയിൽ ഇപ്പോഴും സമരച്ചൂട് പുകയുകയാണ്. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ബഹുഭൂരിപക്ഷം കർഷകസംഘടനകളും. പുതിയ സമിതി രൂപീകരിക്കാമെന്നല്ലാതെ നിയമം പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുമ്പോൾ കർഷകസംഘടനകളും നിലപാട് കടുപ്പിക്കുകയാണ്. മിനിമം താങ്ങുവിലയിലും മണ്ഡികൾ വഴിയുള്ള സംഭരണത്തിലും കർഷകരുടെ ആശങ്കകൾ പരിഹരിക്കാമെന്നാണ് കേന്ദ്രസർക്കാർ വാഗ്ദാനം. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം.

ഉപാധികളില്ലാതെ ചർച്ച

മുപ്പത്തിയഞ്ചംഗ കർഷകസംഘടനാനേതാക്കളെ കേന്ദ്ര സർക്കാർ പ്രതിനിധികൾ കാണുന്നത്. ഡൽഹി വിഗ്യാൻ ഭവനിൽ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് യോഗം തുടങ്ങിയത്.ഉപാധികളില്ലാതെ ചർച്ച നടത്താമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം സ്വീകരിച്ചാണ് കർഷകസംഘടനാനേതാക്കൾ ചർച്ചയ്ക്ക് എത്തിയത്. എന്നാൽ പുതിയ നിയമഭേദഗതികൾ പിൻവലിച്ച്, മിനിമം താങ്ങുവില ഉറപ്പുനൽകുന്ന പുതിയ നിയമം കൊണ്ടുവരണമെന്ന ശക്തമായ ആവശ്യമാണ് കർഷകർ മുന്നോട്ടുവയ്ക്കുന്നത്. കോവിഡ് പ്രതിസന്ധിയും കൊടും തണുപ്പും നിലനിൽക്കുന്നതിനാൽ, പ്രശ്‌നപരിഹാരം ഉണ്ടായേ തീരൂ എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് കർഷകരെ ചർച്ചയ്ക്ക് വിളിക്കുന്നതെന്നാണ് കേന്ദ്രകൃഷി മന്ത്രി പറഞ്ഞത്. സമരം തുടരുന്ന സാഹചര്യത്തിൽ അമിത് ഷായെ കേന്ദ്രകൃഷിമന്ത്രി മൂന്ന് തവണയാണ് രണ്ട് ദിവസത്തിനകം കണ്ട്, ചർച്ച നടത്തിയത്. ഇതേത്തുടർന്നാണ് ഉപാധികളില്ലാതെ ചർച്ചയ്ക്ക് തയ്യാറെന്ന നിലപാടിലേക്ക് കേന്ദ്രസർക്കാർ എത്തിയത്.

പുതിയ വിവാദമായ കർഷകനിയമഭേദഗതികൾ വന്ന ശേഷം, ഇത് മൂന്നാംതവണയാണ് കർഷകസംഘടനാ നേതാക്കൾ കേന്ദ്രസർക്കാരുമായി ചർച്ച നടത്തുന്നത്. ആദ്യചർച്ച കേന്ദ്രകൃഷി സെക്രട്ടറി സഞ്ജയ് അഗർവാളുമായിട്ടായിരുന്നു. രണ്ടാം ചർച്ചയിൽ പങ്കെടുത്തത് കേന്ദ്രകൃഷിമന്ത്രിയും റെയിൽമന്ത്രിയുമായിരുന്നു. രണ്ട് ചർച്ചകളും സമവായമാകാതെ പിരിഞ്ഞു.ഇതേത്തുടർന്നാണ് കർഷകർ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തീരുമാനിക്കുന്നത്. രാജ്യതലസ്ഥാനത്തേക്ക് കടക്കുന്ന അഞ്ച് പ്രവേശനകവാടങ്ങളും കർഷകർ തടഞ്ഞു. സോനിപത്, രോത്തക്, ജയ്പൂർ, ഗസ്സിയാബാദ് - ഹാപൂർ, മഥുര എന്നീ കവാടങ്ങളിൽ കർഷകസമരം കത്തിപ്പടരുകയാണ്. മൂന്ന് ലക്ഷത്തോളം കർഷകരാണ് സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. കർഷകനിയമഭേദഗതി പിൻവലിക്കുകയെന്നതൊഴികെ ഒരു സമവായത്തിനും കർഷകസംഘടനകൾ തയ്യാറല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP