Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറാനിയൻ ആണവ ശാസ്ത്രജ്ഞനെ വധിക്കാൻ ഉപയോ​ഗിച്ചത് റിമോട്ട് നിയന്ത്രിത മെഷീൻഗൺ; മുഹ്‌സെൻ ഫക്രിസാദെഹിനെ വധിച്ചത് സാറ്റലൈറ്റ് നിയന്ത്രിത ആയുധങ്ങൾ ഉപയോ​ഗിച്ചെന്നും റിപ്പോർട്ട്; ഫക്രിസാദെഹിന്റെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേൽ എന്ന ആരോപണം ഉയരുമ്പോഴും അതെങ്ങനെയെന്നത് സംബന്ധിച്ച് പുറത്ത് വരുന്നത് വ്യത്യസ്ത വിവരങ്ങൾ

ഇറാനിയൻ ആണവ ശാസ്ത്രജ്ഞനെ വധിക്കാൻ ഉപയോ​ഗിച്ചത് റിമോട്ട് നിയന്ത്രിത മെഷീൻഗൺ; മുഹ്‌സെൻ ഫക്രിസാദെഹിനെ വധിച്ചത് സാറ്റലൈറ്റ് നിയന്ത്രിത ആയുധങ്ങൾ ഉപയോ​ഗിച്ചെന്നും റിപ്പോർട്ട്; ഫക്രിസാദെഹിന്റെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേൽ എന്ന ആരോപണം ഉയരുമ്പോഴും അതെങ്ങനെയെന്നത് സംബന്ധിച്ച് പുറത്ത് വരുന്നത് വ്യത്യസ്ത വിവരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ മുഹ്‌സെൻ ഫക്രിസാദെഹിനെ വധിക്കാൻ ഉപയോ​ഗിച്ചത് റിമോട്ട് നിയന്ത്രിത മെഷീൻഗൺ എന്ന് റിപ്പോർട്ട്. ഇറാനിലെ ഫാർസ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ വച്ചിരുന്ന റിമോട്ട് നിയന്ത്രിത മെഷീൻഗൺ ഫക്രിസാദെഹിനെ ലക്ഷ്യമാക്കി വെടിയുതിർക്കുകയായിരുന്നു. ഇസ്രയേൽ സൈനിക കേന്ദ്രത്തിന്റെ ലോഗോയുള്ള ആയുധം സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അക്രമികൾ ആരും രംഗത്തുവരാതെ തികച്ചും ആസൂത്രിതമായാണു കൊലപാതകം നടത്തിയിരിക്കുന്നതെന്നും ഏജൻസി പറയുന്നു. ഏതു തരത്തിലാണ് ആക്രമണം ഉണ്ടായതെന്ന് ഇറാൻ മാധ്യമങ്ങൾ തന്നെ വ്യത്യസ്ഥ രീതിയിലാണു വാർത്ത നൽകിയിരുന്നത്. സാറ്റലൈറ്റ് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഇസ്രയേൽ നിർമ്മിത ആയുധമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച ബുള്ളറ്റ് പ്രൂഫ് കാറിലാണ് ഭാര്യക്കൊപ്പം ഫക്രിസാദെഹ് യാത്ര ചെയ്തതെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ടെഹ്‌റാന് കിഴക്ക് അബ്‌സാർദിലേക്കുള്ള യാത്രയിൽ മൂന്ന് അംഗരക്ഷകരാണ് ഒപ്പമുണ്ടായിരുന്നത്. മുന്നിലുണ്ടായിരുന്ന വാഹനം ഫക്രിസാദെഹ് എത്തേണ്ട സ്ഥലത്തെ സുരക്ഷ ഉറപ്പാക്കാനായി കുറച്ച് നേരത്തേ പോയിരുന്നു. ഈ സമയത്ത് പെട്ടെന്ന് വലിയ ശബ്ദം കേട്ട് ഫക്രിസാദെഹിന്റെ കാർ നിർത്തി. കാറിന് എന്തോ തകരാറുണ്ടെന്നു കരുതി ആക്രമണമാണെന്ന് അറിയാതെ ഫക്രിസാദെഹ് കാറിൽനിന്ന് ഇറങ്ങി. ആ സമയത്ത് അദ്ദേഹത്തിന്റെ കാറിൽനിന്ന് 150 മീറ്റർ അകലെ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽനിന്നാണ് വെടിവയ്പ് ഉണ്ടായത്.

ഫക്രിസാദെഹിനു മൂന്നു തവണ വെടിയേറ്റു. രണ്ടെണ്ണം വശത്തും ഒരെണ്ണം പിന്നിലുമാണ് കൊണ്ടത്. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റിരുന്നു. അംഗരക്ഷകർക്കും വെടികൊണ്ടു. തൊട്ടുപിന്നാലെ നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു. മൂന്നു മിനിറ്റാണ് ആക്രമണം നീണ്ടതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. ഫക്രിസാദെഹിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യക്ക് ആക്രമണത്തിൽ പരുക്കില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്‌ടോബർ 29-ന് ഇറാനിൽനിന്നു കടന്ന ഒരാളിന്റെ വാഹനത്തിലാണ് റിമോട്ട് നിയന്ത്രിത മെഷീൻ ഗൺ സ്ഥാപിച്ചിരുന്നത്. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഫക്രിസാദെഹിന്റെ മരണം സംബന്ധിച്ച് വിവിധ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഈ ശാസ്ത്രജ്ഞനെ വധിക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ ചോർന്നു എന്ന നിലയിലും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്നും 50 മൈൽ കിഴക്കുള്ള അബ്സാർദെന്ന നഗരത്തിൽ തെന്റെ കാറിനുള്ളിലാണ് ഇറാന്റെ ആണവ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഫക്രിസദെ കൊല്ലപ്പെടുന്നത്. ആദ്യം ഒരു സ്ഫോടനമായിരുന്നു. തുടർന്നാണ്, തീവ്ര പരിശീലനം ലഭിച്ച 12 അംഗ സംഘം അദ്ദേഹത്തിനു നേരെ നിറയുതിർത്തത്.

ഈ പദ്ധതി മുഴുവൻ ആസൂത്രണം ചെയ്ത 62 അംഗ സംഘത്തിലെ അംഗങ്ങളാണ് ഈ 12 പേർ. ബാക്കിയുള്ള 50 പേർ ഈ കൊലപാതകത്തിനുള്ള പശ്ചാത്തലം ഒരുക്കുന്നതിൽ വ്യാപൃതരായിരുന്നു. രാജ്യാധികാരികളിൽ നിന്നും തന്നെ ഫക്രിസദെയുടെ അവസാന നിമിഷങ്ങളുടെ വിവരങ്ങൾ ചോർന്ന് കിട്ടി എന്നവകാശപ്പെട്ടുകൊണ്ട് ഒരു ഇറാനിയൻ പത്രപ്രവർത്തകനാണ് ഇന്നലെ ഈ വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യത്താകെ അശാന്തി പടർത്തിയ ഈ കൊലപാതകത്തിന് ശേഷം നിരവധി പേരാണ് ഇസ്രയേലിനെതിരെ പ്രതികാര നടപടികൾക്കായി മുറവിളി കൂട്ടുന്നത്.

രാജ്യത്തിന്റെ ഏത് കാര്യങ്ങളിലും അന്തിമ തീരുമാനം കൈക്കൊള്ളുന്ന പരമോന്നത നേതാവായ ആയത്തോള്ള അലി ഖമേനി ഈ കൊലയ്ക്ക് ഉത്തരവാദികളായവർക്ക് ഉചിതമായ മറുപടി നൽകുമെന്ന് ഇന്നലെ പറയുകയും ചെയ്തിരുന്നു. എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ ഈ കൊലപാതകത്തെ അതികൂരമായ ഒരു കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുൻ തലവൻ രംഗത്തെത്തുകയുംചെയ്തിരുന്നു. ഒരു അമേരിക്കൻ ഉദ്യോഗസ്ഥനും മറ്റു രണ്ട് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും ഇതിനു പുറകിൽ ഇസ്രയേലാണെന്ന് പറഞ്ഞുവെങ്കിലും, മുൻ തലവൻ ആരുടേയും പേര് വെളിപ്പെടുത്തിയില്ല.

അബ്സാർദ് നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതയുടെ ആരംഭത്തിൽ വച്ചായിരുന്നു ഈ കൊലപാതകം നടപ്പിലാക്കൻ പദ്ധതി ഇട്ടിരുന്നത് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഫക്രിസദെയെ തുടർച്ചയായി നിരീക്ഷിച്ചിരുന്ന ഈ സംഘത്തിന് ഇദ്ദേഹം വെള്ളിയാഴ്‌ച്ച ടെഹ്റാനിൽ നിന്നും അബ്സാർദിലേക്ക് പോകുമെന്ന വിവരം ലഭിച്ചു. പർവ്വതങ്ങളാൽ ചുറ്റപ്പെട്ട ഈ നഗരത്തിൽ ടെഹ്റാനിലെ മിക്ക ധനികർക്കും വസതികളുണ്ട്. ഫക്രിസാദെയ്ക്കും ഇവിടെ ഒരു വസതിയുണ്ട്.

62 അംഗ സംഘത്തിലെ 50 പേർ പശ്ചാത്തലമൊരുക്കി സഹായിച്ചപ്പോൾ, തീവ്ര പരിശീലനം സിദ്ധിച്ച 12 പേർ അബ്സാദിൽ പ്രവേശിച്ചു എന്ന് പറയുന്ന റിപ്പോർട്ടിൽ പക്ഷെ ഈ 50 പേരും ഇറാനിൽ തന്നെ ഉണ്ടായിരുന്നുവോ അതോ വിദേശത്തു നിന്നും സഹായിക്കുകയായിരുന്നോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഒരു ഹുണ്ടായ് സാന്റാ ഫെയും നാല് യാത്രക്കാരും അവരോടൊപ്പം നാല് മോട്ടോർസൈക്കിളുകളിലായി മറ്റു എട്ടുപേരും സംഭവസ്ഥലത്ത് കാത്തു നിൽപ്പുണ്ടായിരുന്നു. ഒരു നിസ്സാൻ പിക്ക് അപ് വാനും ഉണ്ടായിരുന്നു.

മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകളിലായി ഫക്രിസദേയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും എത്തുന്നതിന് അര മണിക്കൂർ മുൻപ് പ്രദേശത്തെ വൈദ്യൂതിബന്ധം വിഛേദിച്ചിരുന്നു. ഈ വാഹനവ്യുഹത്തിലെ ആദ്യ വാഹനം, കൊലയാളികൾ കാത്തു നിന്നിരുന്ന വളവ് കടന്നു പോകുമ്പോൾ ഈ കൊലയാളികൾ അവിടെ തന്നെ ഉണ്ടായിരുന്നു. മൂന്നാമത്തെ കാർ കടന്നു പോയതോടെ നിസ്സാൻ പിക്ക് അപ്പ് വാൻ പൊട്ടിത്തെറിച്ചു. ഇതേ സമയത്താണ്, ഫക്രിസദേ സഞ്ചരിച്ചിരുന്ന രണ്ടാമത്തെ കാറിലേക്ക് കൊലയാളികൾ നിറയൊഴിച്ചത്.

ശാസ്ത്രജ്ഞൻ സഞ്ചരിച്ചിരുന്ന കാറിനു നേരെ കനത്ത വെടിവയ്‌പ്പാണ് നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അല്പ സമയത്തിനു ശേഷം 12 അംഗ സംഘത്തിന്റെ നേതാവ്, കാറിനടുത്തുവന്ന് ഫക്രിസദയെ പുറത്തെടുത്ത് മരണം ഉറപ്പാക്കാനായി വീണ്ടും വെടിവച്ചു എന്നും സർക്കാരിൽ നിന്നും ചോർന്ന് കിട്ടിയതെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ പറയുന്നു. അതിനു ശേഷം യാതോരു പരിക്കുമേൽക്കാതെ ആ സംഘം അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.

ഫക്രിസദെയുടെ സുരക്ഷാ സൈനികർ തിരിച്ചു വെടിവെച്ചുവെങ്കിലും അക്രമികളെ തടയുവാനോ അവർക്ക് കാര്യമായ നഷ്ടം വരുത്താനോ കഴിഞ്ഞില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് പോസീസ് ഹെലികോപ്റ്റർ എത്തിയാണ് ഫക്രിസദയേയും സംഘത്തെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ എത്തിയപ്പോൾ അവിടെ വൈദ്യൂതി ഇല്ലാത്തതിനാൽ ടെഹ്റാനിലേക്ക് കൊണ്ടു പോവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP