Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർഷകരെ വഴിതെറ്റിക്കാൻ ചിലർ ശ്രമിക്കുന്നു; കർഷകരിൽ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവർ; പുതിയ നിയമം കർഷകർക്ക് നിയമ പരിരക്ഷ നൽകി, കർഷകർക്ക് പുതിയ അവസരങ്ങൾ നൽകി; ഡൽഹിയെ വിറപ്പിക്കുമ്പോഴും കർഷക സമരത്തെ അവഗണിച്ചും തള്ളിപ്പറഞ്ഞും പ്രധാനമന്ത്രി മോദി

കർഷകരെ വഴിതെറ്റിക്കാൻ ചിലർ ശ്രമിക്കുന്നു; കർഷകരിൽ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവർ; പുതിയ നിയമം കർഷകർക്ക് നിയമ പരിരക്ഷ നൽകി, കർഷകർക്ക് പുതിയ അവസരങ്ങൾ നൽകി; ഡൽഹിയെ വിറപ്പിക്കുമ്പോഴും കർഷക സമരത്തെ അവഗണിച്ചും തള്ളിപ്പറഞ്ഞും പ്രധാനമന്ത്രി മോദി

മറുനാടൻ ഡെസ്‌ക്‌

വാരണസി: കേന്ദ്രസർക്കാറിന്റെ കാർഷിക നയത്തിനെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന പ്രതിഷേധം ഡൽഹിയെ കൊടുമ്പിരി കൊള്ളിക്കുമ്പോഴും സമരത്തെ അവഗണിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക നിയമത്തെ പിന്തുണച്ചു കൊണ്ടാണ് നരേന്ദ്ര മോദി രംഗത്തിറങ്ങിയിരിക്കുന്നത്. പുതിയ കാർഷിക നിയമം കർഷകർക്ക് നിയമ പരിരക്ഷ നൽകിയെന്നും കർഷകർക്ക് പുതിയ അവസരങ്ങൾ നൽകിയെന്നുമാണ് മോദിയുടെ അവകാശവാദം. ഒരു ലക്ഷം കോടി രൂപ കർഷകർകർക്ക് അനുവദിച്ചെന്നും മോദി അവകാശപ്പെട്ടു.

കർഷകരെ വഴിതെറ്റിക്കാൻ ചിലർ ശമിക്കുന്നെന്നും കർഷകരിൽ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണെന്നുമാണ് മോദിയുടെ വാദം. കർഷക നിയമം ഭേദഗതി ചെയ്തത് കർഷകരെ ശാക്തീകരിക്കാനാണെന്നും മോദി അവകാശപ്പെട്ടു. കർഷകരുടെ പ്രതിഷേധം അടിച്ചമർത്താനുള്ള ശ്രമം കേന്ദ്രസർക്കാർ ശക്തിപ്പെടുത്തുമ്പോഴും സർക്കാരിന്റെ കാർഷികനയങ്ങൾക്കെതിരെ കർഷക സമരം രാജ്യതലസ്ഥാനത്ത് തുടരുകയാണ്.

അതിനിടെ കർഷകരുമായി നാളെ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വേദി ഇതുവരെ തീരുമാനിച്ചിട്ടില്ല. ചർച്ചക്ക് വിളിക്കാൻ അമിത് ഷാ മുന്നോട്ട് വെച്ച ഉപാധികൾ കർഷകർ നേരത്തെ തള്ളിയിരുന്നു. പിന്നാലെയാണ് ചർച്ചക്ക് സർക്കാർ തന്നെ മുൻകൈ എടുക്കുന്നത്. കർഷക പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെ ബിജെപി തിരക്കിട്ട് ഉന്നതതല യോഗം ചേർന്നു. ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ വസതിയിലായിരുന്നു യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. സമരം നീണ്ടുപോകുന്നത് ഡൽഹിയിൽ ഭക്ഷ്യക്ഷാമത്തിന് ഇടയാക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. കർഷകരാകട്ടെ ഡൽഹിയിലേക്കുള്ള പ്രവേശന കവടങ്ങൾ അടച്ച് സമരം ചെയ്യാനും തീരുമാനിച്ചു.

കർഷക സമരം അഞ്ചാംനാളിൽ കൂടൂതൽ ഊർജ്ജിതമാകുന്നു. കേന്ദ്രസർക്കാറിന്റെ മുഴുവൻ നിർദ്ദേശങ്ങളും തള്ളിക്കളഞ്ഞ് കൂടുതൽ കർഷകരെ എത്തിച്ച് ഡൽഹിയെ വരുതിയിലാക്കാനാണ് സമരസമിതിയുടെ തീരുമാനം. പ്രതിഷേധം നടത്തുന്ന കർഷകർക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികൾ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസർക്കാരിന്റെ നടപടിയെ വിമർശിച്ചും രംഗത്തെത്തിയിരിക്കുന്നത്. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികൾ രൂക്ഷമായി വിമർശിച്ചു.

ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ഭരണഘടന നൽകിയിരിക്കുന്ന അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കർഷകർക്കെതിരെ പൊലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബ്രാംപ്ടൺ വെസ്റ്റ് എംപി കമാൽ ഖേര പ്രതികരിച്ചു. നിരായുധരായ കർഷകർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന ആക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.

കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കും അനീതിക്കുമെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് നേരെ ഇന്ത്യൻ ഭരണകൂടം സ്വീകരിച്ചിരിക്കുന്ന സമീപനം അപലപനീയമാണെന്നാണ് ഒന്റാറിയോ പ്രതിനിധിയായ ഗുരാതൻ സിങ് പ്രതികരിച്ചത്. രാജ്യത്തെ ഊട്ടുന്ന കർഷകർക്ക് നേരെ ഭരണകൂട ഭീകരത അഴിച്ചുവിടുന്നതിന് പകരം ബഹുമാനിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും കൂടുതൽ കർഷകർ ഡൽഹിയുടെ അതിർത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഡൽഹിയിലേക്കെത്താൻ സമിതി ആഹ്വാനം ചെയ്തു.കർഷകപ്രക്ഷോഭം ഡൽഹിയിലെ അഞ്ച് അതിർത്തികളിലേക്ക് വ്യാപിക്കുവാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്. വിഷയത്തിൽ പരിഹാരമാകാത്ത പക്ഷം ഡിസംബർ ഒന്നിന് രാജ്യവ്യാപക പ്രതിഷേധങ്ങൾ ആരംഭിക്കാനാണ് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.

ഹരിയാന, യുപി അതിർത്തികളിൽ ആയിരക്കണക്കിനു കൃഷിക്കാരാണ് തമ്പടിച്ചിരിക്കുന്നത്. ഇവരിൽ ചിലർ ബുറാഡിയിലുമുണ്ട്. അതിർത്തികളിലെ ഹൈവേയിൽ തുടരാനുള്ള തീരുമാനത്തെത്തുടർന്ന് ചിലർ ഇന്നലെ വൈകിട്ട് സിംഘു, തിക്രി അതിർത്തികളിലേക്കു മടങ്ങി. യുപിയിൽ നിന്നുള്ളവർ നിലവിൽ ഗസ്സിപ്പുരിലാണ് തങ്ങുന്നത്.

ഇപ്പോൾ കർഷകർ തമ്പടിച്ചിട്ടുള്ള ഡൽഹി-ഹരിയാണ അതിർത്തികളായ സിംഘുവിലും തിഗ്രിയിലും ഞായറാഴ്ച കൂടുതൽ സമരക്കാരെത്തി. യു.പി.യിലെയും ഉത്തരാഖണ്ഡിലെയും കർഷകരും ഡൽഹിയിലേക്കു നീങ്ങിയിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു. ബുറാഡി എന്ന തുറന്ന ജയിലിലേക്ക് പോകുന്നതിനുപകരം ഡൽഹിയിലേക്കുള്ള അഞ്ചു പ്രവേശനപാതകൾ ഉപരോധിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ക്രാന്തികാരി) അധ്യക്ഷൻ സുർജിത് എസ്. ഫൂൽ അറിയിച്ചു. നാലുമാസത്തേക്കുള്ള ഭക്ഷണസാമഗ്രികളുമായാണ് സമരക്കാർ എത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികൂല കാലാവസ്ഥയുൾപ്പടെ ഏത് പ്രതിസന്ധിയും തരണം ചെയ്ത് തങ്ങളുടെ ലക്ഷ്യം നേടിയിട്ടെ തിരിച്ച് മടങ്ങു എന്നാണ് സമരസമിതിയുടെ നിലപാട്.കടുത്ത തണുപ്പിനെ അതിജീവിക്കാൻ വാഹനങ്ങൾക്കുള്ളിൽ വൈക്കോലും അതിനു മുകളിൽ കമ്പിളിയും വിരിച്ചാണു കർഷകർ രാത്രിയിൽ ഉറങ്ങുന്നത്. ആവശ്യത്തിന് ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും ട്രാക്ടറുകളിൽ സംഭരിച്ചിട്ടുണ്ട്. ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമരം തുടരുന്നുമെന്ന് അവർ പറയുന്നു.

നിവലിൽ സമാധാനപരമായാണ് സമരം മുന്നോട്ട് പോകുന്നത്. റോഡിൽ കുത്തിയിരുന്ന കർഷകർ നിയമത്തിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും മുദ്രാവാക്യങ്ങളുയർത്തി. ഡൽഹി സിഖ് ഗുരുദ്വാര മാനേജിങ് കമ്മിറ്റി അവർക്ക് ഭക്ഷണവും വെള്ളവും നൽകി.രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വൻ പിന്തുണയാണ് കർഷകരുടെ സമരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ച് സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാൻ ഇടപെടണമെന്ന വാദങ്ങൾ ശക്തമായിക്കഴിഞ്ഞു. 3 നിയമങ്ങളും ഉടൻ പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

1200 കിലോമീറ്റർ അപ്പുറത്തുള്ള ഹൈദരാബാദിൽ റാലിക്കു പോയ അമിത് ഷായ്ക്ക് 15 കിലോമീറ്റർ അകലെ സമരം ചെയ്യുന്ന കർഷകരെ കാണാൻ സമയമില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു. ബിജെപി, കർഷകരെ ഭീകരർ എന്നു വിളിച്ചതു പോലൊരു അപമാനം വേറെയില്ലെന്നു ശിവസേന നേതാവ് സഞ്ജയ് റാവത്തും എസ്‌പി നേതാവ് അഖിലേഷ് തുറന്നടിച്ചു.കോർപറേറ്റുകൾക്കെതിരെ പോരാടുന്ന എല്ലാവരും കർഷക സമരത്തെ പിന്തുണയ്ക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാക്കളായ ഭൂട്ടാസിങ് ബുർജ്ഗിൽ, ഹർമീത് സിങ് കാദിയാൻ എന്നിവർ പറഞ്ഞു. ഇതുവരെ പ്രതികരിക്കാതിരുന്ന ബിഎസ്‌പി നേതാവ് മായാവതി, ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP