Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിന്റെ തന്ത കള്ളുകുടിച്ചോ എന്ന് പരിശോധിക്കാനല്ല പൊലീസ് ഇവിടെ ഇരിക്കുന്നത്; നീ മദ്യപിച്ചിട്ടല്ലേടാ വന്നത്; ഇവിടെ ഇങ്ങനെ നീ പോയി പരാതി കൊടുക്ക്! പരാതിക്കാരൻ പ്രകോപിപ്പിച്ചാലും ഇങ്ങനെ പൊലീസുകാർ പെരുമാറരുത്; നെയ്യാർഡാം സംഭവം സേനയ്ക്ക് നാണക്കേട് എന്ന് ഡിഐജിയുടെ റിപ്പോർട്ട്; എ എസ് ഐയ്ക്ക് യൂണിഫോമില്ലാത്തതും വീഴ്ച; പൊലീസുകാരനെതിരെ കൂടതൽ നടപടി വരും

നിന്റെ തന്ത കള്ളുകുടിച്ചോ എന്ന് പരിശോധിക്കാനല്ല പൊലീസ് ഇവിടെ ഇരിക്കുന്നത്; നീ മദ്യപിച്ചിട്ടല്ലേടാ വന്നത്; ഇവിടെ ഇങ്ങനെ നീ പോയി പരാതി കൊടുക്ക്! പരാതിക്കാരൻ പ്രകോപിപ്പിച്ചാലും ഇങ്ങനെ പൊലീസുകാർ പെരുമാറരുത്; നെയ്യാർഡാം സംഭവം സേനയ്ക്ക് നാണക്കേട് എന്ന് ഡിഐജിയുടെ റിപ്പോർട്ട്; എ എസ് ഐയ്ക്ക് യൂണിഫോമില്ലാത്തതും വീഴ്ച; പൊലീസുകാരനെതിരെ കൂടതൽ നടപടി വരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : നെയ്യാർഡാം പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ ഗൃഹനാഥനെയും മകളെയും പൊലീസുദ്യോഗസ്ഥൻ അധിക്ഷേപിച്ച സംഭവത്തിൽ സേനയ്ക്ക് നാണക്കേടുണ്ടായെന്ന് ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. പരാതിക്കാരൻ പ്രകോപിപ്പിച്ചെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. എഎസ്‌ഐയ്ക്ക് സംഭവത്തിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എഎസ്‌ഐ യൂണിഫോമിൽ ഇല്ലാതിരുന്നതും വീഴ്ചയെന്നും ഡി ഐ ജി കണ്ടെത്തി. സംഭവത്തിൽ ഗോപകുമാറിനെതിരെ വകുപ്പുതല നടപടി തുടരുമെന്നും ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ അറിയിച്ചു.

നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം സംബന്ധിച്ചുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്. റേഞ്ച് ഡിഐജി സഞ്ജയകുമാറിനോടാണ് അന്വേഷണം നടത്താൻ ഡി ജി പി നിർദ്ദേശം നൽകിയത്. അന്വേഷണം പൂർത്തിയാക്കി അദ്ദേഹം റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കുകയായിരുന്നു. എഎസ്ഐ ഗോപകുമാറിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ഡിഐജിയുടെ റിപ്പോർട്ടിൽ പറയുന്നത്. പരാതിക്കാരൻ പ്രകോപിപ്പിച്ചെന്ന വാദം അംഗീകരിക്കാവില്ല. ഗോപകുമാറിന് കേസിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.യുണിഫോമിൽ അല്ലായിരുന്നതും ഗുരുതര വീഴ്ചയായി റിപ്പോർട്ടിൽ പരമാർശിക്കുന്നുണ്ട്. എ എസ് ഐയെ നല്ലനടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഗോപകുമാർ സുദേവന്റെ പരാതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനല്ല.മേലുദ്യോഗസ്ഥരുടെയും തന്റെ മകളുടെയും സാന്നിധ്യത്തിലാണ് ഗോപകുമാറിനെ എ എസ് ഐ അധിക്ഷേപിച്ചത്.ഇതിനാൽ മേലുദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നും റിപ്പോർട്ടിൽ റേഞ്ച് ഡിഐജി പറയുന്നുണ്ട്. സംഭവത്തിൽ അന്വേഷണവും കൂടുതൽ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവൻ നെടുമങ്ങാട് ഡിവൈഎസ്‌പി ഉമേഷ് ബാബുവിനും പരാതി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് നെടുമങ്ങാട് ഡിവൈഎസ്‌പി അറിയിച്ചു. കുടുംബപ്രശ്‌നത്തിൽ പരാതി നൽകാനെത്തിയ സുദേവനെയും മകളെയും കഴിഞ്ഞ വ്യാഴാഴ്ചയാണ് നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഗോപകുമാർ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ ഗോപകുമാറിനെ ഇടുക്കിയിലെ കെഎപി അഞ്ചാം ബറ്റാലിയനിലേക്ക് സ്ഥലം മാറ്റിയിരുന്നു.

നെടുമങ്ങാട് ഡിവൈ.എസ്‌പി. ഉമേഷ് കുമാർ വെള്ളിയാഴ്ച സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവത്തിൽ സ്റ്റേഷനിലെ എസ്‌ഐ.ക്കെതിരേയും പരാതിയുയർന്നിട്ടുണ്ട്. ഇതും പരിശോധിക്കും. നെയ്യാർഡാം പള്ളിവേട്ട സിന്ധു ഭവനിൽ സി.സുദേവനെയാണ് മകളുടെ മുന്നിൽ വച്ച് പൊലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെട്ടത്. മൂത്ത മകളെ കാണാനില്ലെന്ന പരാതിയുമായാണ് സുദേവൻ ആദ്യം പൊലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് ഈ മകളെ ഒരു യുവാവിനൊപ്പം പൊലീസ് കണ്ടെത്തുകയും, ഒപ്പമുണ്ടായിരുന്ന യുവാവിനൊപ്പം പോകണമെന്ന യുവതിയുടെ ആവശ്യപ്രകാരം വിട്ടയയ്ക്കുകയും ചെയ്തു.

ഈ യുവാവ് തന്നെയും ഇളയമകളെയും ഭീഷണിപ്പെടുത്തുന്നു എന്നും അത് വിലക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും പരാതിയുമായി സ്റ്റേഷനിൽ എത്തിയപ്പോൾ ആദ്യം എസ്‌ഐ.യാണ് മോശമായി പെരുമാറിയതെന്ന് സുദേവൻ പറഞ്ഞു. എസ്‌ഐ. അപമാനിച്ചശേഷമാണ് എഎസ്ഐ. വിഷയം ഏറ്റെടുക്കുകയും മകളുടെ മുന്നിൽ വച്ച് അധിക്ഷേപിക്കുകയും ചെയ്തത്. മദ്യപിക്കാത്ത തന്നെ മദ്യപാനിയായി ചിത്രീകരിച്ചു. മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ എന്നിവയിൽ സുദേവൻ പരാതി നൽകി.

എന്നാൽ, ഇയാളുടെ വീട്ടിലെത്തി പരാതി സ്വീകരിക്കാത്തതെന്തെന്ന ചോദ്യവുമായാണ് സുദേവൻ സ്റ്റേഷനിൽ എത്തിയതെന്ന് നെയ്യാർഡാം പൊലീസ് പറയുന്നു. പൊലീസുകാരോട് തട്ടിക്കയറിയപ്പോൾ ഉണ്ടായ പ്രകോപനമാണ് നടന്നതെന്നും പൊലീസ് പറയുന്നു. ഇതാണ് ഡിഐജി തള്ളിക്കളയുന്നത്. ഇതോടെ ഗോപാകുമാറിനെതിരെ കൂടുതൽ നടപടി വരാനുള്ള സാധ്യതയും കൂടി. ഇതിനിടെ നെയ്യാർഡാം പൊലീസിനെതിരേ കൂടുതൽ ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഇതും ചർച്ചയാവുകയാണ്.

നെയ്യാർഡാം പോസ്റ്റ് ഓഫീസിൽ ഉണ്ടായ ഒരു തർക്കത്തിൽ ഉൾപ്പെട്ടയാളെ നെയ്യാർഡാം എസ്‌ഐ. കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി ഉയർന്നിരുന്നു. മനുഷ്യാവകാശ കമ്മിഷന് ലഭിച്ച ഈ പരാതി അന്വേഷിക്കാൻ നെടുമങ്ങാട് ഡിവൈ.എസ്‌പി.യെ ചുമതലപ്പെടുത്തി. ആരോപണവിധേയനായ എസ്‌ഐ.യെതന്നെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയ ഡിവൈ.എസ്‌പി.യുടെ നടപടിയെ മനുഷ്യാവകാശ കമ്മിഷൻ വിമർശിച്ചിരുന്നു. തുടർന്ന് ഡിവിഷന്റെ പരിധിയിൽ വരാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടു. എസ്‌ഐ.യ്‌ക്കെതിരേയുള്ള ഈ അന്വേഷണവും പൂർത്തിയായിട്ടില്ല.

എല്ലാ ദിവസവും പുലർച്ചെയുള്ള നെയ്യാർഡാം പൊലീസിന്റെ വാഹനപരിശോധനയും വിവാദമാണ്. പത്ര, പാൽ വിതരണക്കാർ, ടാപ്പിങ് തൊഴിലാളികൾ തുടങ്ങിയവരെ അനാവശ്യമായി പുലർച്ചെ തടഞ്ഞുനിർത്തിയാണ് എസ്‌ഐ.യുടെ നേതൃത്വത്തിൽ പരിശോധനയെന്നാണ് പരാതി. ഇരുചക്രവാഹനങ്ങളിൽ പോകുന്ന ഇവരെ ഭീഷണിപ്പെടുത്തുകയും വൻ തുക പിഴ ഈടാക്കുന്നതായും പരാതിയുണ്ട്. കൂടാതെ ഓൺലൈനിൽ നൽകുന്ന പരാതിക്ക് സ്റ്റേഷനിൽനിന്നും രസീത് നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഡിവൈ.എസ്‌പി. ഉമേഷ് കുമാർ വെള്ളിയാഴ്ച സ്റ്റേഷനിലെത്തി പൊലീസുദ്യോഗസ്ഥരോടും, പരാതിക്കാരോടും വിവരങ്ങൾ അന്വേഷിച്ച് മനസ്സിലാക്കിയിരുന്നു. സുദേവനെയും മകളെയും അധിക്ഷേപിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് മേധാവി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

പരാതി സ്വീകരിക്കാൻ കഴിയില്ലെന്നാണ് എഎസ്‌ഐ ഗോപകുമാർ ആക്രോശിച്ചത്. നീ മദ്യപിച്ചിട്ടാണ് ഇവിടെ എത്തിയതെന്ന് ആരോപിച്ചാണ് അതിക്രമം അരങ്ങേറിയത്. പിതാവ് മദ്യപിക്കില്ലെന്ന് ഒപ്പമുണ്ടായിരുന്ന മകൾ പറഞ്ഞെങ്കിലും ഈ വാദം കേൾക്കാൻ പൊലീസ് ഉദ്യോഗസ്ഥൻ തയ്യാറായില്ല. ജീവിതത്തിൽ താൻ മദ്യപിച്ചിട്ടില്ല. സാറിന് വേണമെങ്കിൽ ഊതിപ്പിക്കാം എന്ന് പെൺകുട്ടി പറഞ്ഞതോടെ നിന്റെ തന്തയെ ഓതിപ്പിക്കാനല്ല ഞാൻ ഇവിടെ ഇരിക്കുന്നതെന്ന് പൊലീസുകാരന്റെ മറുപടി. പരാതി പറയാൻ എത്തുന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നത് സാറെ എന്ന ചോദിക്കുമ്പോൾ ഇവിടുത്തെ രീതി ഇങ്ങനെയാണ് എന്ന് എഎസ്‌ഐ ഗോപകുമാർ പറയുന്നുണ്ട്.

ഗോപകുമാർ മന്ത്രിയായിരുന്നപ്പോൾ എപി അനിൽകുമാറിന്റെ ഗൺമാനായിരുന്നു'. 24 നാണ് സംഭവം നടക്കുന്നത്. എൻ.എസ് ജി പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഗോപകുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP