Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇടതുസർക്കാർ കൊണ്ടു വന്നത് സ്വതന്ത്രഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ പത്രമാരണ നിയമം; നിരന്തര സമ്മർദത്തിനൊടുവിൽ അവസാനം ഒപ്പിട്ട് ഗവർണർ; പൊലീസ് ആക്ടിൽ 118 എ കൂട്ടിച്ചേർത്ത ഭേദഗതി പ്രകാരം സർക്കാറിനെയും വ്യക്തികളെയും വിമർശിക്കുന്ന ആരെയും അകത്തിടാം; അഭിപ്രായ സ്വാതന്ത്ര്യം കവർന്നെടുത്തിട്ടും ഒന്നും മിണ്ടാതെ മാധ്യമങ്ങളും

ഇടതുസർക്കാർ കൊണ്ടു വന്നത് സ്വതന്ത്രഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ പത്രമാരണ നിയമം; നിരന്തര സമ്മർദത്തിനൊടുവിൽ അവസാനം ഒപ്പിട്ട് ഗവർണർ; പൊലീസ് ആക്ടിൽ 118 എ കൂട്ടിച്ചേർത്ത ഭേദഗതി പ്രകാരം സർക്കാറിനെയും വ്യക്തികളെയും വിമർശിക്കുന്ന ആരെയും അകത്തിടാം; അഭിപ്രായ സ്വാതന്ത്ര്യം കവർന്നെടുത്തിട്ടും ഒന്നും മിണ്ടാതെ മാധ്യമങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും ഭയാനകമായ പത്രമാരണം നിയമം കേരളത്തിൽ ഇന്നു മുതൽ നിലവിൽവന്നിരിക്കയാണ്. ഭാഗ്യലക്ഷ്മി സംഭവത്തിന്റെ മറിവൽ സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളും തടയായെന്നപേരിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതി ഓർഡിനൻസിൽ ഒടുവിൽ ഗവർണർ ആരിഫ ്മുഹമ്മദ് ഖാൻ ഒപ്പിടുകയായിരുന്നു. ഈ നിയമം നേരത്തെ സുപ്രീം കോടതി റദ്ദാക്കിയ കരിനിയമായ 66 എ യേക്കാൾ ഭീകരനാണ് എന്ന് പരാതി ഉയർന്നതിനാൽ ഗവർണ്ണർ ഇത് ഒപ്പിടാതെ കുറച്ചു ദിവസം മാറ്റിവെച്ചിരുന്നു. ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാരും ഉറപ്പ് നൽകിയിട്ടുള്ള, 19 1 (എ) എന്ന ആർട്ടിക്കിളിന് എതിരാണ് പുതിയ ഓർഡിനൻസ് എന്ന് വ്യാപക വിർമശനം ഉയർന്നിട്ടുണ്ട്. സർക്കാറിനും സർക്കാറിന് താൽപ്പര്യമുള്ളവർക്കുമെതിരെ ആരും ഒരക്ഷരം പറയരുത് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും വിമശനം ഉണ്ടായിരുന്നു.

പൊലീസ് ആക്ടിൽ 118 എ കൂട്ടിച്ചേർത്താണ് ഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയ പൊലീസ് ആക്ട് പ്രകാരം ഇനി മുതൽ അധിക്ഷേപക്കേസിൽ വാറന്റ് ഇല്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാനുള്ള അധികാരമാണ് കൈവന്നിരിക്കുന്നത്. സെബർ ഇടത്തിലോ മറ്റും ഏതെങ്കിലും വ്യക്തികളെ അപമാനിക്കുന്നതോ, അപകീർത്തിപ്പെടുത്തുന്നതോ ആയ പരാമർശങ്ങളോ, പ്രവൃത്തികളോ ഉണ്ടായാൽ കുറ്റക്കാരനായ വ്യക്തിക്ക് അഞ്ചുവർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

2000ലെ ഐടി ആക്ടിൽ ഉൾപ്പെടുന്ന 66എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് എന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസർക്കാർ ഇതുവരെയും കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടാൻ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ടെന്നും വ്യാഖ്യാനിച്ചാണ് പിണറായി സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. നിലവിൽ ഇത് സോഷ്യൽ മീഡിയയും ഓൺലൈൻ മാധ്യമങ്ങളെയാണ് ബാധിക്കുക എന്ന് പറയുമ്പോഴും
എസ്എംഎസ് തൊട്ട് ചാനലുകൾ വരെ പരിധിയിൽ പുതിയ കരിനിയമത്തിന്റെ പരിധിയിൽ വരും.

നിയമത്തിൽ എതെങ്കിലും വിനിമയ ഉപാധികൾ എന്നാണ് പറയുന്നത്. അതായത് എസ്എംഎസ് തൊട്ട് പത്രങ്ങളും ചാനലുകളും വരെ ഇതിന്റെ പരിധിയിൽ വരും. 'ഒരു വാർത്ത അല്ലെങ്കിൽ വിവരം അത് പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കയോ ചെയ്യുന്നത് എതെങ്കിലും ഒരു മാധ്യമം വഴി' എന്നാണ് പറഞ്ഞിരിക്കുന്നത്. അത് സോഷ്യൽ മീഡിയ ആവാം, മെസേജ് ആവാം. എന്തുമാവാം. ഓൺലൈൻ പത്രം ആവാം, പ്രിന്റഡ് പത്രമാവാം, ചാനലും ആവാം, യൂ ട്യൂബ് വീഡിയോയയും ആവാം. അതായത് ഫലത്തിൽ സർക്കാറിന് തങ്ങൾക്ക് എതിരായ വാർത്തകൾ എഴുതുന്നവരെ നിഷ്പ്രയാസം കേസിൽ കുടുക്കാൻ കഴിയും. ഇടതുപക്ഷം എക്കാലവും എതിർത്തുപോന്ന തികഞ്ഞ പൊലീസ് രാജിനാണ് ഇത് വഴിവെക്കുക.

എല്ലാം ഭാഗ്യലക്ഷ്മി സംഭവത്തിന്റെ മറവിൽ

ഡബ്ബിങ്ങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മിയെയും കൂട്ടരും തങ്ങളെക്കുറിച്ച് അശ്ളീല വീഡിയോ ചെയ്ത വിജയ് പി നായർ എന്ന സാമൂഹിക വിരുദ്ധനെ ആക്രമിച്ചത് കേരളം ഏറെ ചർച്ച ചെയ്തതാണ്. നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാൽ ആണ് തങ്ങൾ ഇങ്ങനെ ഒരു കടുംകൈ ചെയ്തതെന്ന് അവർ പറഞ്ഞതോടെ സർക്കാർ ശരിക്കും വെട്ടിലായി. ഇതോടെയാണ് കൂടുതൽ ശക്തമായ നിയമങ്ങൾ ഈ വിഷയത്തിൽ വേണമെന്ന് അഭിപ്രായം ഉയർന്നത്. പക്ഷേ പൊതുജന അഭിപ്രായം മുതലെടുത്ത് വിമശകരെ കെട്ടുകെട്ടിക്കാൻ പിണറായി സർക്കാർ ഒരു മുഴം നീട്ടി എറിയുകയാണെന്നാണ്, ചെയ്തത്. കേരളാപൊലീസ് ആക്റ്റിലെ 118 എ എന്നപേരിൽ ഒരു സെക്ഷൻ കൂടി കൂട്ടിച്ചേർക്കയാണെന്നായിരുന്നു ആദ്യം പുറത്തുവന്ന മാധ്യമ വാർത്തകൾ. ഒറ്റനോട്ടത്തിൽ അത് ഒരു കൈയടി കിട്ടുന്നതാണ് അത്. ഇത് കേരളത്തിലെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്. 'സാമൂഹിക ഓൺലൈൻ മാധ്യമങ്ങൾ വഴി വ്യക്തിഹത്യയോ അധിക്ഷേപമോ നടത്തിയാൽ, അഞ്ചുവർഷം തടവോ, പതിനായിരം രുപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.' പക്ഷേ ഈ ഓർഡിനൻസിന്റെ വരികളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മനസ്സിലാവും മുമ്പ് സുപ്രീം കോടതി റദ്ദാക്കിയ കരിനിയമായ 66 എ യേക്കാൾ ഭീകരനാണ് ഈ ഓർഡിനൻസ് എന്ന്. കമന്റ് ചെയ്തതിന്റെയും ലൈക്ക് ചെയ്തതിന്റെയും പേരിൽ ആളുകൾ അകത്താവുന്ന കാലമാണ് ഇനി വരാൻ പോകുന്നത്.

ഇൻസൾട്ട്, ഹാം ദ റെപ്യൂട്ടേഷൻ എന്നീ വാക്കുകളാണ് ഇപ്പോൾ നിയമമായ ബില്ലിൽ എടുത്തു പറഞ്ഞിരിക്കുന്നത്. ഇതിന്റെ അപകടം വ്യാഖ്യാനിച്ച് എത് സംഭവത്തെയും മറ്റൊരാൾക്ക് ഇൻസൾട്ട് ആണെന്ന് വരുത്തി തീർക്കാൻ കഴിയുമെന്നാതാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തെ ബാൽതാക്കറേ മരിച്ചതിന്റെ ഭാഗമായുണ്ടായ ഹർത്താലിനെ വിമർശിച്ചതിന്റെ പേരിൽ രണ്ട് പെൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തത് ഇങ്ങനെ ഇൻസൾട്ട് എന്ന പദം വ്യാഖ്യാനിച്ചാണ്. അതുസംബന്ധിച്ച് ഉണ്ടായ കേസാണ് 66 എ എന്ന കരി നിയമം എടുത്തുകളയുന്നതിലേക്ക് നയിച്ചത്. ഫലത്തിൽ 66 എ യെ അതിനേക്കാൾ ശക്തമായി പുസ്ഥാപിക്കയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ചാമ്പ്യന്മാർ എന്ന് പറയുന്ന ഇടതുപക്ഷം ചെയ്യുന്നത്.

കൊഗ്നൈസബിൾ ഓഫൻസാണിത് എന്നതാണ് ഏറ്റവും അപലപനീയം. അതായത് പതിനാലും ദിവസം ഉറപ്പായും നിങ്ങൾ റിമാൻഡിലാവും. പിന്നീട് നിങ്ങൾ നിങ്ങളുടെ നിരപരാധിത്വം തെളിയിക്കണം. ഒരർഥത്തിൽ ഇത്ര കഠിനമായിരുന്നില്ല 66 എ എന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. അതിൽ ഒരു കമ്പ്യൂട്ടർ വഴി ചെയ്യാലേ പ്രശനം ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ എഴുതുകയോ പറയുകയോ ചെയ്താൽ പ്രശ്നം ഉണ്ടായിരുന്നില്ല. ഇവിടെ കമ്പ്യൂട്ടറും വേണ്ട, 'ഏതൊരു വാർത്താവിനിമയ ഉപാധിയും' എന്നാണ് പറയുന്നത്. ഇപ്പോൾ ഈ നിയമത്തെ അനുകൂലിക്കയാണ് മാതൃഭൂമിയും മനോരമയും അടക്കമുള്ള പ്രധാനപ്പെട്ട പത്രങ്ങൾ. പക്ഷേ വൈകാതെ അവരും കുരുക്കിലാവുമെന്ന് അവർ അറിയുന്നില്ല. സോഷ്യൽ മീഡിയ ഓൺലൈൻ പത്രവും മാത്രമല്ല ഒരു എസ് എംഎസ്പോലും ഈ നയിമത്തിന്റെ പരിധിയിൽ ഇല്ല. പക്ഷേ എന്നിട്ടും ഈ നിയമത്തിന് ഓശനാ പാടുകയാണ് കേരളത്തിലെ പത്രമാധ്യമങ്ങൾ ചെയ്യുന്നത്.

അഭിപ്രായസ്വാതന്ത്ര്യം നമുക്ക് ഭരണഘടന നൽകുന്നതാണ്. പക്ഷേ ഇവിടെ തോന്നിയത് പറയാൻ കഴിയില്ല. സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ ഉണ്ട്. ഇന്ത്യൻ ഭരണഘടനയിൽ 19 വൺ എ പോലെ തന്റെ 19 വൺ ബിയും ഉണ്ട്. അതിൽ കൃത്യമായ നിയന്ത്രണങ്ങൾ ഭരണഘടന നൽകിയിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യം പരിധികൾ ഇല്ലാത്തതല്ല. ഇവിടെ സ്ത്രീകളെ സംരക്ഷിക്കാൻ ഇഷ്ടം പോലെ നിയമം ഉണ്ട്. അത് പ്രയോഗിക്കാൻ പൊലീസിന് കഴിയുന്നില്ല. ഐപിസിയിലെ 354 എ, ബി,സി,ഡി വകുപ്പുകൾ സ്ത്രീകളെ സംരക്ഷിക്കുന്നതിനാണ്. കെപി ആക്റ്റിലെ 119 പല ഉപവകുപ്പുകളും ഉണ്ട് സ്ത്രീ സംരക്ഷണത്തിന്. അത് ഉപയോഗിക്കാൻ അറിയാത്ത ഭരണകൂടം സത്രീകളുടെ പേരു പറഞ്ഞ് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുക്കയാണ്. വിമർശനങ്ങളെ തമസ്‌ക്കരിക്കയാണ്. നേരത്തെ വാജ്യവാർത്തയുടെ പേരിൽ പിആർഡി പരിശോധന നടത്തിയതും, മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്നകേസിലെ പ്രതിയുമായ ശ്രീറാം വെങ്കിട്ടരാമനെ ഈ സമിതിയുടെ അധ്യക്ഷനാക്കിയതും വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു.

അതായത് സർക്കാർ തക്കം പാർത്തിരിക്കുന്ന സമയത്താണ് ഭാഗ്യലക്ഷ്മി സംഭവം ഉണ്ടാവുന്നത്. ഭാഗ്യലക്ഷ്മിയുടെപേരു പറഞ്ഞ് മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിക്കയാണ്. സത്യത്തിൽ ഇതിനേക്കാൾ രണ്ട് ലഘു നിയമങ്ങൾ ആയിരുന്നു സുപ്രീം കോടതി നേരത്തെ റദ്ദാക്കിയ ഐടി ആക്റ്റിലെ 62 എയും കേരള പൊലീസ് ആക്റ്റിലെ 118 ഡിയും എന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പുതിയ നിയമം കർശനമാക്കിയാൽ എങ്ങനെയും വ്യാഖ്യാനിച്ച് ആധികാരവും രാഷ്ട്രീയ സ്വാധീനവും ഉള്ളവന് എതിരാളിയെ നിഷ്പ്രായാസം അകത്താക്കാൻ കഴിയും. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കോടതിയിലും കേസ് വരാൻ സാധ്യതയുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP