Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരാൾക്ക് കൊറോണ ഉണ്ടെങ്കിൽ ആ ഗ്രാമത്തെ മുഴുവൻ നിങ്ങൾ എന്തിനാണ് കഷ്ടപ്പെടുത്തുന്നത്? കോവിഡ് മൂലം മരിച്ചവരെക്കാളും കൂടുതൽ ആളുകൾ മറ്റു തരത്തിൽ മരിച്ചിട്ടുണ്ടാവും; അതിവിചിത്രമേ ഈ കൊറോണ: റോബിൻ കെ മാത്യ എഴുതുന്നു

ഒരാൾക്ക് കൊറോണ ഉണ്ടെങ്കിൽ ആ ഗ്രാമത്തെ മുഴുവൻ നിങ്ങൾ എന്തിനാണ് കഷ്ടപ്പെടുത്തുന്നത്? കോവിഡ് മൂലം മരിച്ചവരെക്കാളും കൂടുതൽ ആളുകൾ മറ്റു തരത്തിൽ മരിച്ചിട്ടുണ്ടാവും; അതിവിചിത്രമേ ഈ കൊറോണ: റോബിൻ കെ മാത്യ എഴുതുന്നു

റോബിൻ കെ മാത്യ

അതി വിചിത്രമേ ഈ കൊറോണ

സംസ്ഥാനത്ത് മൂന്ന് കൊറോണ കേസുകൾ ഉള്ളപ്പോൾ നാടുമുഴുവൻ നിശാനിയമം നടപ്പാക്കി. റോഡുകൾ അടച്ചിട്ടു, വീടുകൾ ബ്ലോക്ക് ചെയ്തു. പൊലീസ് രാജ് നടപ്പാക്കി. അവശ്യ സാധനം വാങ്ങാൻ പോകുന്നവരെയും ജനപ്രതിനിധികളെയും പോലും ഓടിച്ചിട്ട് പൊലീസ് തല്ലുന്നു.ഇറ്റലിയിൽ നിന്നു വന്നവരെ റോഡിൽ പച്ചക്ക് കത്തിക്കണം എന്നു പരിഷ്‌കൃതരായ കേരളീയർ ആവശ്യപ്പെടുന്നു. മൂന്നോളം പേരേ രാജ്യത്തിന്റെ പലഭാഗത്തായി പൊലീസ് തല്ലിക്കൊന്നു.

എന്നാൽ ഇപ്പോൾ ഒരു ദിവസം പതിനായിരം കേസ് ഉള്ളപ്പോൾ ഇവിടെ എല്ലാം പഴയതുപോലെ. ആർക്കും ഒരു പ്രശ്നവും ഇല്ല. പണ്ട് ഏതു സംസ്ഥാനത്തു നിന്നു കേരളത്തിലേക്ക് വരുന്നവർ അവർ 28 ദിവസം നിർബന്ധിത Quarantine നിൽ പോകണം. മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല. പട്ടിക്ക് വെള്ളവും ഭക്ഷണം കൊടുക്കുന്നത് പോലെ വീട്ടുകാർ മുറിക്ക് മുമ്പിൽ വെള്ളം എത്തിച്ചു കൊടുക്കണം. വീട്ടിലുള്ളവർ ഒന്നും പുറത്തിറങ്ങാൻ പാടില്ല. ഇറങ്ങിയാൽ കേസ്, അറസ്റ്റ് കോടതി.

ഇപ്പോൾ കേസ് പതിനായിരം കഴിഞ്ഞപ്പോൾ പുറത്തുനിന്നുവരുന്നവർ ഏഴുദിവസം Quarantine കിടന്നാൽ മതി. വീട്ടിലുള്ളവർക്ക് പുറത്തുപോകാം. പല സംസ്ഥാനങ്ങളും Quarantine എടുത്തുകളഞ്ഞു . പാസ് വേണ്ടെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരിക്കുന്നു ..കേരളത്തിൽ ഇപ്പോഴും പാസ് വേണം.ടാക്സി ഡ്രൈവർക്ക് quarantine പ്രശ്നമല്ല.അവരെ കൊറോണ സ്പർശിക്കില്ല. ഒരു സംസ്ഥാനത്തേക്ക് എട്ടുദിവസത്തിൽ കുറഞ്ഞ ദിവസത്തേക്കാണ് വരുന്നെങ്കിൽ Quarantine വേണ്ട, പരിശോധനയും ആവശ്യമില്ല. ദിവസവും ,മാസവും, രാഹുവും കേതുവും നോക്കിയാണോ കൊറോണ പകരുന്നത്? അങ്ങനെയൊന്നും ചോദിച്ചു കൂടാ..

ഒരു വലിയ സ്ഥാപനത്തിൽ ആർക്കെങ്കിലും കൊറോണോ പോസ്റ്റിവ് ആയാൽ ആ സ്ഥാപനം മുഴുവൻ അടച്ചുപൂട്ടി കെട്ടുക. ഇനിയുമുണ്ട് വിചിത്രമായ ആചാരങ്ങൾ. ഒരു സ്ഥലത്ത് ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാം ,അതും വൈകുന്നേരം 5 മണി വരെ, ഇലക്ട്രോണിക് കടകളോ മൊബൈൽ കടകളോ തുറക്കാൻ പാടില്ല .. കൊറോണ അഞ്ചുമണിക്ക് നടക്കാനിറങ്ങുമ്പോൾ ഇവയൊക്കെ കണ്ടാൽ കലിപ്പ് ആകും.

ഒരു കാലത്ത് ഉണ്ടായിരുന്നു ഞായറാഴ്ച മാത്രം കർഫ്യൂ. അതെന്താ ഞായറാഴ്ച മാത്രമാണോ കൊറോണോ ഇറങ്ങുന്നത് എന്ന് ചോദിച്ചു കൂടായിരുന്നു.വിവാഹത്തിനും ശവമടക്കിന് 20 പേർ മാത്രം.. ഇരുപത്തി ഒന്നാമത്തെ ആളെ നോക്കിയാണോ കൊറോണോ വരുന്നത് ..മൂന്നു പേരുള്ളപ്പോൾ എടുത്ത കിരാത നിയമങ്ങളെ ഓർത്ത് ഇന്ന് വിലപിക്കാൻ പോലും ആളുകൾക്ക് സാധിക്കുന്നില്ല. അനേകം പേർക്ക് അടികൊണ്ടു. അനേകംപേർ കേസിൽ പെട്ടു.

ഇനിയൊരു  പടർന്നു പിടിച്ചാൽ നമ്മൾ എന്ത് ചെയ്യും?

പണ്ട് വസൂരി പടർന്ന് പിടിച്ചിരുന്ന സമയത്ത് ആളുകൾ മൃതപ്രായരായ രോഗികളെയും, അവശരെയും ,മരിച്ചവരെയും ഉൾപ്പെടെ ഗ്രാമങ്ങൾ ഉപേക്ഷിച്ചു പോവുകയും ഗ്രാമങ്ങൾക്ക് തീയിടുകയും ചെയ്തിട്ടുണ്ട് .

ആധുനിക വൈദ്യശാസ്ത്രം തീർത്തും ശൈശവ ദശയിലായിരുന്നു കാലത്തു, മനുഷ്യൻ നാഗരികത പ്രാപിക്കാത്ത കാലത്ത് അങ്ങനെയൊക്കെ നടന്നിട്ടുണ്ടാവും.എന്നാൽ ഇക്കാലത്തു അങ്ങനെ ഒരു മഹാ രോഗം വന്നാൽ മുൻപ് നടന്നതുപോലെ ഒന്നും നടക്കില്ല എന്ന് നിങ്ങൾ കരുതുന്നുണ്ടാവും.പക്ഷെ നിർഭാഗ്യവശാൽ നമ്മുടെ പോക്ക് ആ ദിശയിലേക്ക് തന്നെയാണ്.

അതിന്റെ ഏറ്റവും വല്ല്യ ലക്ഷണങ്ങൾ പറയാം

1)ഒരു ഗ്രാമത്തിലെ ഒരു വീട്ടിൽ ഒരാൾക്ക് കോവിഡ് എന്ന താരതമ്യേന ഗുരുത്വം കുറഞ്ഞ രോഗം വന്നാൽ ആ ഗ്രാമം മുഴുവൻ സർക്കാർ തന്നെ പലകകൾ കൊണ്ടും ,ടിൻ ഷീറ്റ് കൊണ്ടും കെട്ടി അടക്കുന്നു. അങ്ങോട്ടുള്ള എല്ലാ വഴികളും ബ്ലോക്ക് ചെയ്യുന്നു.ആ ഗ്രാമത്തിലുള്ള ആർക്കെങ്കിലും ഗുരുതരമായ ഒരു അസുഖം വന്നാലോ ,അപകടം ഉണ്ടായലോ ,തീപിടുത്തം ഉണ്ടായാലോ ഒന്നും ഓടി പോകാനോ ആശുപത്രിയിൽ എത്തിക്കാനോ സാധിക്കാതെ അവിടെത്തന്നെ കിടന്ന് വെന്തുവെണ്ണീറാകാൻ ആണ് വിധി. ആംബുലൻസ്,ഫയർ എഞ്ചിൻ തുടങ്ങിയവ പോലും അങ്ങോട്ട് കടത്തി വിട്ടില്ല. ആളുകൾക്ക് എന്തെങ്കിലും ഭക്ഷണം വാങ്ങുവാനോ സാധനം വാങ്ങുവാനോ എങ്ങനെ പുറത്തു പോകും എന്നുള്ള ചോദ്യം നിഷിദ്ധമാണ്.

2)കോവിഡ് വന്ന് മരിച്ച രോഗിയെ സംസ്‌കരിക്കാൻ അനുവദിക്കാതിരുന്ന ഒന്നിലധികം അനുഭവങ്ങൾ ഇപ്പോൾ നമ്മുടെ പ്രാകൃത നാട്ടിൽ അരങ്ങേറി. ഒരുപക്ഷേ ആളുകളുടെ കിരാതമായ മനോഭാവമാണ് ഇത് വെളിപ്പെടുത്തുന്നത്. കൊറോണയ്ക്ക് പകരം വളരെ ഗുരുത്വം ഏറിയ നിപ്പ പോലെയുള്ള ഒരു അസുഖം ആയിരുന്നു ഇങ്ങനെ പടർന്ന് പിടിച്ചിരുന്നതെങ്കിൽ ആളുകൾ ഇപ്പോൾ തമ്മിൽ തല്ലി മരിച്ചേനെ എന്നു തോന്നുന്നു.

3)കൊറോണ എന്ന രോഗം മൂലം മരിച്ചവരെക്കാളും കൂടുതൽ ആളുകൾ മറ്റു തരത്തിൽ മരിച്ചിട്ടുണ്ടാവും. പട്ടിണി മൂലവും ആയിരക്കണക്കിന് കിലോമീറ്റർ നടക്കാൻ ശ്രമിച്ചതും എല്ലാം കാരണം എത്രയോ ജീവനുകൾ പൊലിഞ്ഞിട്ട് ഉണ്ടാവും.



4)മറ്റുള്ള രോഗങ്ങൾക്ക് ചികിത്സ കിട്ടാത്തത് ഇപ്പോൾ മറ്റൊരു പ്രശ്നമാണ്.. എന്തു വലിയ രോഗവുമായി ചെന്നാലും കൊറോണോ ഉണ്ടോ എന്ന് പരിശോധിച്ച് മാത്രമേ ഇപ്പോൾ ചികിത്സാ നൽകൂ. ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണിത് . ക്വാറന്റെനിൽ കഴിയുന്നവർക്ക് കോറണ പ്രോട്ടോകോൾ പ്രകാരം മാത്രമേ ചികിത്സ നൽകു. അവർക്ക് ഹൃദയസ്തംഭനം ആണെങ്കിൽ കൂടി.

5) കൊറോണ കൈകാര്യം ചെയ്യാൻ ആരോഗ്യവകുപ്പിനു പകരം പൊലീസിനെ ഏൽപ്പിച്ച അശാസ്ത്രീയമായ നടപടി.

പല സംസ്ഥാനങ്ങളും ഇതിനോടകം തന്നെ വീടുകളും ഫ്ളാറ്റുകളും വഴികളും കെട്ടി അടക്കുന്ന പ്രാകൃതമായ, കിരാതമായ രീതികൾ ഉപേക്ഷിച്ചു കഴിഞ്ഞു. കേരളത്തിൽ ഇപ്പോഴും ഈ കിരാത നടപടി തുടരുകയാണ്

.കൊറോണയെ തുടർന്ന് സകല മേഖലകളും താറുമാറായി. അതിൽ എടുത്തു പറയേണ്ട ഒന്നാണ് മനുഷ്യന്റെ മാനസികാരോഗ്യം. ജോലി പോകും എന്നുള്ള ഭയം, സാമ്പത്തികമായ അരക്ഷിതാവസ്ഥ, രോഗത്തെക്കുറിച്ചുള്ള ഭയം, വിരസത, വ്യായാമമില്ലായ്മ, സാമൂഹിക ബന്ധങ്ങളുടെ കുറവ്, അമിതമായ സ്‌ക്രീൻ അഡിക്ഷൻ ഇവയെല്ലാം മനുഷ്യനിൽ പല മാനസിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. കുട്ടികളുടെ ആത്മഹത്യ വർദ്ധിക്കുന്നു. ഇതിനെല്ലാം ഉപരിയാണ് ഒരു പൗരന്റെ അടിസ്ഥാനപരമായ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി. ഒരു ഗ്രാമത്തിൽ ഒരാൾക്ക് കൊറോണോ ഉണ്ടെങ്കിൽ ആ ഗ്രാമത്തെ മുഴുവൻ നിങ്ങൾ എന്തിനാണ് ഇതുപോലെ കഷ്ടപ്പെടുത്തുന്നത്? അത് ഭരണഘടനയുടെ ലംഘനമല്ലേ? എന്തിനാണ് ആണ് വാഹനങ്ങൾ തടയുന്നത് .വാഹനങ്ങളിൽ കൂടെയാണോ കൊറോണ പകരുന്നത്?

ഇങ്ങനെ കെട്ടി അടയ്ക്കപ്പെടുന്ന സ്ഥലങ്ങളിൽ ആൾക്കാർക്ക് ഉണ്ടാകുന്ന മാനസിക സമ്മർദ്ദം സർക്കാർ മനസ്സിലാക്കേണ്ട സമയം അതിക്രമച്ചിരിക്കുന്നു.. മിക്ക സംസ്ഥാനങ്ങളും പണ്ടേ ഉപേക്ഷിച്ച ഈ പ്രാകൃത നടപടി ഇനിയെങ്കിലും കേരള സർക്കാർ ഉപേക്ഷിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP