Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കുഞ്ഞാലിക്കുട്ടിയുടെ ചെരിപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ലെന്ന്' പറഞ്ഞ് പകരക്കാരനായി; ഏലൂരിലെ തൊഴിലാളി നേതാവ് എംഎൽഎ ആയതും 'സാഹിബു'മായുള്ള ബന്ധത്തിൽ; 83 ലെ തോട്ടക്കാരന് ഇന്നുള്ളത് പെരിയാർ തീരത്തെ കൊട്ടാര സദൃശ്യമായ വീടുതൊട്ട് കോടികളുടെ ആസ്തി; വി കെ ഇബ്രാഹിംകുഞ്ഞിന്റെത് അമ്പരപ്പിക്കുന്ന രാഷ്ട്രീയ- സാമ്പത്തിക വളർച്ച

'കുഞ്ഞാലിക്കുട്ടിയുടെ ചെരിപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ലെന്ന്' പറഞ്ഞ് പകരക്കാരനായി; ഏലൂരിലെ  തൊഴിലാളി നേതാവ് എംഎൽഎ ആയതും 'സാഹിബു'മായുള്ള ബന്ധത്തിൽ; 83 ലെ തോട്ടക്കാരന് ഇന്നുള്ളത് പെരിയാർ തീരത്തെ കൊട്ടാര സദൃശ്യമായ വീടുതൊട്ട് കോടികളുടെ ആസ്തി; വി കെ ഇബ്രാഹിംകുഞ്ഞിന്റെത് അമ്പരപ്പിക്കുന്ന രാഷ്ട്രീയ- സാമ്പത്തിക വളർച്ച

എം മാധവദാസ്

 'കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ എനിക്ക് യോഗ്യതയില്ല'- ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസിൽ പ്രതിയായി മുഖം നഷ്ടപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചപ്പോൾ പകരം വ്യവസായ മന്ത്രിയായി ചുമതലയേറ്റ മട്ടാഞ്ചേരി എംഎൽഎ വി കെ ഇബ്രാഹീം കുഞ്ഞ് പറഞ്ഞ വാക്കുകൾ ആണിത്. രാമപാദുകം പൂജിച്ച് ഭരിച്ച ഭരതനെ ഓർമ്മിപ്പിക്കുന്നുവെന്നായിരുന്നു അന്ന് കാർട്ടൂണുകൾ.അത് പുർണ്ണമായും ശരിയാണ് താനും. എന്നും സാഹിബിന്റെ ദയയിൽ ആയിരുന്നു ഇബ്രാഹീം കുഞ്ഞിന്റെ വളർച്ച. ഏലൂരിലെ ദരിദ്രകുടംബത്തിൽ ജനിച്ച, 83ൽ തോട്ടക്കാരനായിരുന്നു ആൾ ഇന്ന് എങ്ങനെ കോടീശ്വരനായി എന്ന് പണ്ട് ഗണേശ്‌കുമാർ നിയമസഭയിൽ ചോദിച്ചതാണ്. ശരിക്കും അലാവുദ്ദീന്റെ അത്ഭുദ വിളക്കിലെന്നപോലെത്തെ അതിശയകരമായ സാമ്പത്തിക വളർച്ചയാണ് ഇന്ന്, പാലാരിവട്ടം അഴിമതിക്കേസിൽ അകത്തായ മുൻ മന്ത്രിയും മുസ്ലീലീഗ് നേതാവുമായ വി കെ ഇബ്രാഹീം കുഞ്ഞിന് ഉണ്ടായത്.

ഐസ്‌ക്രീം പാർലർ വിവാദത്തെത്തുടർന്ന് കുഞ്ഞാലിക്കുട്ടി രാജിവെക്കുമ്പോൾ ലീഗിൽ മന്ത്രിയാവാൻ കഴിയുന്ന എത്രയോ സീനിയർ നേതാക്കൾ ഉണ്ടായിരുന്നു. അവരെയെല്ലാം ഒറ്റയടിക്ക് വെട്ടിക്കൊണ്ടാണ് ഇബ്രാഹീംകുഞ്ഞ് മന്ത്രിയാവുന്നത്. ജയലളിത അഴിമതിക്കേസിൽ പെട്ടപ്പോൾ പനീർശെൽവത്തെ മുഖ്യമന്ത്രയാക്കിയതിനോടാണ് എല്ലാവരും ഇതിനെ ഉപമിച്ചത്. അതുകൊണ്ടാണ് ഇബ്രാഹീം കുഞ്ഞ് അറസ്റ്റിലാവുമ്പോൾ അതുകൊള്ളുന്നത് ലീഗിനും കുഞ്ഞാലിക്കുട്ടിക്കും തന്നെയാണ്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തെ 'അതിവേഗ വികസനത്തിന്റെ' പേരിലാണ് ഇന്ന് ഇബ്രാഹീംകുഞ്ഞ് പെടുന്നത്. പക്ഷേ ഒരുകാലത്ത് ഇതെല്ലാം മറച്ചു പിടിക്കാൻ കുഞ്ഞിന് കഴിഞ്ഞിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയായിപ്പോലും ഇദ്ദേഹം കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന്റെ അവാർഡ് വാങ്ങിയിരുന്നു. ആ വികസന നായകനാണ് ഇപ്പോൾ അഴിക്കുള്ളില ആവുന്നത്. പാലാരിവട്ടം അഴിമതി മാത്രമല്ല, ചന്ദ്രികയുടെ അക്കൗണ്ടിൽ നോട്ടുനിരോധന സമയത്ത് പത്തുകോടി എത്തിച്ച കേസിലും പ്രതിയാണ് ഇബ്രാഹീം കുഞ്ഞ്. കിട്ടുന്നിടത്തുനിന്നെല്ലാം കൈയിട്ടുവാരി പാർട്ടിയുടെ ഖജനാവും സ്വന്തം കീശയും വീർപ്പിച്ചനേതാവാണ് അദ്ദേഹമെന്ന് അടക്കം പറയുന്നവരിൽ സ്വന്തം പാർട്ടിയിലെ ശത്രുക്കൾ കൂടിയുണ്ട്.

ഒരു നല്ല പ്രാസംഗികനോ അണികളെ ആകർഷിക്കുന്ന നല്ല സംഘാടനോ ഒന്നുമല്ല ഇബ്രാഹിം കുഞ്ഞ്. എന്നിട്ടും മുസ്ലീലീഗിൽ അദ്ദേഹത്തിന് വെച്ചടി കയറ്റമാണ്. എന്താണ് ഇബ്രാഹീം കുഞ്ഞിന്റെ ഗുണം എന്ന് ചോദിച്ചാൽ ഫണ്ട് കൊണ്ടുവരും എന്ന് ഒറ്റമറുപടിയാണ് കേൾക്കാൻ കഴിയുക.

ആലുവയിലെ ദരിദ്രമുസ്ലിം കുടുംബത്തിൽ നിന്ന് നേതാവിലേക്ക്

83ൽ തോട്ടക്കാരനായിരുന്നു അൾ എങ്ങനെ ഇപ്പോൾ കോടീശ്വരനായി എന്നാണ് കഴിഞ്ഞ നിയമസഭയിൽ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ കെ ബി ഗണേശ്കുമാർ ്േചാദിച്ചിരുന്നുത്. ആലുവ ഉളിയന്നൂരിലെ സാധാരണ ദരിദ്ര മുസ്ലിം കുടുംബത്തിലെ അംഗമായിരുന്നു ഇബ്രാഹിംകുഞ്ഞ്. ആ തൊഴിലാളിയായ കുഞ്ഞിൽ നിന്നും പൊതുപ്രവർത്തകനായും എംഎൽഎയായും പിന്നീട് മന്ത്രിയായും വി കെ ഇബ്രാഹീം കുഞ്ഞ് വളർന്നത്. ഇന്ന് എറണാകുളം ജില്ലയിൽ സിഐടിയുവിലൂടെ വളർന്ന് ഇടതുമുന്നണിയിലെ പ്രബലന്മാരായി മാറിയ നേതാക്കളെ പോലെ ജില്ലയിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ മുഖ്യകണ്ണിയെന്ന നിലയിലായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വളർച്ച.

മുൻ മന്ത്രിയായിരുന്ന കെബി ഗണേശ് കുമാർ അഞ്ചുവർഷം മുമ്പ് ലോകായുക്തയ്ക്ക് മുൻപാകെ ബോധിപ്പിച്ച പരാതിയിലും ആദ്യം ചൂണ്ടിക്കാട്ടിയത് ഇദ്ദേഹത്തിന്റെ മുൻകാല ജീവിത ചരിത്രമാണെന്നതും വെറും സ്വാഭാവിക കാര്യങ്ങൾ മാത്രമല്ല. 82-83 കാലഘട്ടത്തിൽ വ്യവസായിക മേഖലയിലെ വെറുമൊരു തൊഴിലാളി മാത്രമായിരുന്നു എന്നതാണ് ഗണേശിന്റെ ആരോപണങ്ങളുടെ പ്രധാന കുന്തമുന. താരതമ്യേന മുസ്ലിം ഭൂരിപക്ഷ മേഖലകൾ കൂടുതലായുള്ള കളമശ്ശേരി പ്രദേശത്ത് തൊഴിലാളി പ്രവർത്തകനായാണ് പിന്നീട് കുഞ്ഞ് പ്രത്യക്ഷപ്പെടുന്നത്. മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ ഏലൂർ മേഖലയിലെ നേതാവായുള്ള ഇബ്രാഹീം കുഞ്ഞിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു എന്ന് വേണം പറയാൻ.

സംഘടന ഇല്ലാതിരുന്ന ഏലൂർ വ്യവസായിക മേഖലയിൽ തൊഴിലാളികളെ എസ് ടിയു വിലേക്ക് അടുപ്പിച്ചത് കുഞ്ഞാണെന്നാണ് കളമശ്ശേരിയിലെ ഒരു വിഭാഗം ലീഗുകാർ പറയുന്നത്. എന്നാൽ, യുഡിഎഫ് ഭരണത്തിൽ കാലകാലങ്ങളായി ലീഗ് കൈകാര്യം ചെയ്യുന്ന വ്യവസായ വകുപ്പിൽ അനധികൃതമായി നടത്തിയ ഇടപെടലുകളാണ് അദ്ദേഹത്തെ പെട്ടന്ന് നേതാവാക്കിയതെന്നാണ് വിരോധികളുടെ പക്ഷം. മന്ത്രിയായ കുഞ്ഞാലിക്കുട്ടിയുമായുള്ള അടുത്ത ബന്ധവും അദ്ദേഹത്തിന് ഗുണകരമായി. കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടക്കാരനായി എന്തിനും ഏതിനും ഒപ്പമുണ്ടായിരുന്നത് കുഞ്ഞായിരുന്നു. ഈ ബന്ധം തന്നെയാണ് വളരെ ഉന്നതരായ ലീഗ് നേതാക്കൾ ഉണ്ടായിട്ടും പിന്നീട് എംഎൽഎയായി ലീഗിന് ലഭിച്ച മട്ടാഞ്ചേരി സീറ്റിൽ സ്ഥാനാർത്ഥിയായി ഇബ്രാഹീം കുഞ്ഞ് എത്തിയതെന്നും നിസ്സംശയം പറയാം.

തൊഴിലാളി നേതാവായിരുന്ന കുഞ്ഞ് പിന്നീട് ഡെപ്യൂട്ടി സ്പീക്കർ യൂനിസ് കുഞ്ഞിന്റെ പിഎ ആയി മാറി. ഇക്കാലത്താണ് പി കെ കുഞ്ഞാലിക്കുട്ടിയുമായി അടുക്കുന്നത്. ഈ അടുപ്പമാണ് രാഷ്ട്രീയ വളർച്ച അതേവേഗത്തിലാക്കിയത്. അഹമ്മദ് കബീർ എന്ന ലീഗിലെ ഏറ്റവും പ്രബലനായ ജില്ലയിലെ നേതാവിന്റെ പേരായിരുന്നു അന്ന് ആദ്യ ഘട്ടത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നത്. പിന്നീട് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ മൂലമാണ് ഇബ്രാഹിംകുഞ്ഞ് ആ സ്ഥാനത്തേക്ക് വന്നത്. തുടർച്ചയായി രണ്ട് തവണയാണ് ഇബ്രാഹിം കുഞ്ഞ് മട്ടാഞ്ചേരിയിൽ നിന്നും ജയിച്ച് കയറിയത്. ആദ്യം തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കൊടുത്ത സത്യവാങ്മൂലവും വർഷങ്ങൾക്കിപ്പുരം മൂന്നാമത് കളമശ്ശേരിയിൽ ഇത്തവന നിൽക്കുമ്പോൾ നല്കിയ സ്വത്ത് വിവരവും പരിശോധിക്കുമ്പോഴാണ് ഗണേശ് ഉൾപ്പടെയുള്ള രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകുന്നത്.

2014ൽ വെളിപ്പെടുത്തിയ സ്വത്ത് പ്രകാരം മൂന്ന് കോടിയോളം രൂപയുടെ സ്വത്തുക്കളാണ് ഇബ്രാഹിംകുഞ്ഞിന്റെ പേരിലുള്ളത്. ആലുവ പെരിയാർ തീരത്തുകൊട്ടാര സദൃശ്യമായ വീടിന് ഇബ്രാഹീം കുഞ്ഞ് കേവലം ലക്ഷങ്ങളുടെ വില മാത്രമാണ് ഇബ്രാഹിംകുഞ്ഞ് രേഖപ്പെടുത്തിയിരിക്കുന്നത്. വീടിന്റെ ഗേറ്റിന് പോലും ലക്ഷങ്ങൾ വിലവരുമെന്നാണ് ആക്ഷേപം. മക്കളുടെ പേരിലുള്ള ബിസിനസും മറ്റും ഇദ്ദേഹത്തിന്റെ സ്വാധീനം കൊണ്ട് ഉണ്ടാക്കിയതാണെന്നാണ് ആക്ഷേപമുണ്ട്. പെട്രോൾ പമ്പും കിടക്ക നിർമ്മാണ ഫാക്ടറിയും വരെ ഇബ്രാഹിംകുഞ്ഞിന്റെ മക്കൾക്കുണ്ട്.

ഐസ്‌ക്രീം പാർലർ കേസിലെ ഗുണഭോക്താവ്

ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസ് പി കെ കുഞ്ഞാലിക്കുട്ടിക്ക് കനത്ത തിരിച്ചടിയായെങ്കിൽ ഇതിന്റെ ഗുണഭോക്താവായതും ഇബ്രാഹികുഞ്ഞായിരുന്നു. അന്ന് പാർട്ടിയിലെ മുതിർന്നവരെയൊക്കെ അവഗണിച്ച് ചെറുപ്പക്കാരനായ ഇബ്രാഹിംകുഞ്ഞിനെ വ്യവസായ വകുപ്പ് ഏൽപ്പിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി ചെയ്തത്. ഇബ്രാഹിം കുഞ്ഞിനെ മുന്നിൽ നിർത്തി കുഞ്ഞാലിക്കുടി വകുപ്പ് ഭരിച്ചത് കേരളത്തിലെ എല്ലാവർക്കും അറിയാം. തന്റെ ഇഷ്ടക്കാരനായി നിന്നതിനുള്ള പ്രതിഫലമായാണ് ഇത്തവണ ഇബ്രാഹിംകുഞ്ഞിന് സുപ്രധാന വകുപ്പായ പൊതുമരാമത്ത് വകുപ്പ് തന്നെ നൽകിയത്. രണ്ട് വകുപ്പുകളും ഭരിക്കുന്നത് കുഞ്ഞാലിക്കുട്ടി തന്നെയാണെന്ന ആക്ഷേപങ്ങൾക്കിടെയാണ് ഗണേശ് കുമാർ ആരോപണവുമായി രംഗത്തെത്തിയതും.

പൊതുമരാമത്ത് വകുപ്പിലെ സെക്രട്ടറിയായിരുന്ന ടി ഒ സൂരജ് വിജിലൻസ് കേസിൽ സസ്‌പെൻഷനിൽ ആയതിന് പിന്നിൽ ലീഗിന് അകത്തുള്ള അന്തച്ഛിദ്രമാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. വകുപ്പ് മന്ത്രി അറിയാതെ എങ്ങനെ സെക്രട്ടറിക്ക് അനധികൃത സ്വത്ത് സമ്പാദനം നടത്താനും തീരുമാനങ്ങൾ എടുക്കാനും സാധിക്കുമെന്ന ചോദ്യം അന്നുയർന്നിരുന്നു. കളമശ്ശേരിയിലെ തന്നെ ഒരു വിഭാഗം ലീഗുകാർക്ക് ഇപ്പോൾ ഇബ്രാഹിംകുഞ്ഞിനോട് എതിർപ്പുള്ളവരാണ്.

മന്ത്രി ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ചിരിക്കുന്ന സ്വത്ത് വിവര സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടും നിക്ഷേപവും സംബന്ധിച്ച് മുഴുവൻ വിവരവും ഉൾപ്പെടുത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ആലങ്ങാട്ട് വില്ലേജിൽ മന്ത്രിക്ക് 24 സെന്റ് ഭൂമിയുണ്ട്. ഈ വില്ലേജിൽ തന്നെ മറ്റൊരു 82 സെന്റ് സ്ഥവും ഒരു വീടും ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. ആലുവാ വെസ്റ്റ് വില്ലേജിൽ 12.570 സെന്റ് സ്ഥലവും വീടും ഉണ്ട്. ഇടപ്പള്ളി സൗത്തിൽ മൂന്നുപേരുടെ പേരിൽ മൂന്ന് സെന്റ് സ്ഥലവും മന്ത്രിക്കു വീടും ഉണ്ട്. പൂണിത്തുറ വില്ലേജിൽ 1200 ചതുരശ്രയടി വരുന്ന ഓഫീസാണ് മറ്റൊരു സ്വത്ത്. കൂടാതെ 125 ഗ്രാം സ്വർണം. ഇന്ദിരാ സേവിങ്‌സ് ബോണ്ടായി 20,000 എസ്.ബി.ടിയിൽ 9,72,670 രൂപ നിക്ഷേപം, ട്രഷറിയിൽ 25,64,679 രൂപ നിക്ഷേപം എന്നിങ്ങനെയാണു മന്ത്രിക്കുള്ളത്. 2011ൽ വെളിപ്പെടുത്തിയ സ്വത്ത് വിവരം 71 ലക്ഷമായിരുന്നെങ്കിൽ ഇത് മൂന്ന് കോടിയായി രണ്ട് വർഷം കൊണ്ട് ഉയർന്നിരുന്നു. ഇപ്പോൾ അത് എത്രയോ ഇരട്ടിയായി ഉയർന്നിട്ടുണ്ടാവുമെന്ന് ഉറപ്പാണ്.

'ചന്ദ്രിക'യുടെ അക്കൗണ്ട് വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചോ?

മുസ്ലിം ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യുടെ ബാങ്ക് അക്കൗണ്ടുകൾ വഴി നോട്ടുനിരോധനക്കാലത്ത് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ആരോണവും ഇഡി അന്വേഷിക്കുന്നുണ്ട്. ഈ കേസിലും അറസ്റ്റ് ഉണ്ടാകുമെന്ന് അഭ്യൂഹമാുണ്ട്. പാർട്ടി മുഖപത്രത്തിന്റെ അക്കൗണ്ടിലൂടെ കൈമാറിയ പണം തന്റേതല്ലെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വിശദീകരണം. വാർഷിക പ്രചാരണ ക്യാമ്പയിൻ വഴി പാർട്ടി മുഖപത്രം കോടികൾ സമാഹരിക്കുന്നുണ്ടെന്നും ഇത്തരത്തിൽ കിട്ടിയ പണമാണിതെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. പാലാരിവട്ടം മേൽപ്പാല അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക ഓഫീസിലും വിജിലൻസ് റെയ്ഡ് നടന്നിരുന്നു. കോഴിക്കോട്ടെ വൈഎംസിഎ ക്രോസ് റോഡിനടുത്തുള്ള ഓഫീസിൽ നടത്തിയ റെയ്ഡിൽ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചു. ഹാർഡ് ഡിസ്‌കുകൾ, ഇടപാട് രേഖകൾ, മിനുട്‌സ് ബുക്ക്, വരിക്കാരുടെ രജിസ്റ്റർ എന്നിവ കണ്ടെടുത്തു.

കള്ളപ്പണ വിഷയം പരിശോധിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കക്ഷിചേർക്കണമെന്ന് ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹെക്കോടതിയെ സമീപിച്ചത്്. ഹർജിയിൽ പറയുന്ന പണം ചന്ദ്രിക അക്കൗണ്ടിൽ വന്നതായി വിജിലൻസ് കോടതിയെ അറിയിച്ചരുന്നു. തുടർന്നാണ് ആദായനികുതി വകുപ്പിന്റെയും അന്വേഷണം ഉണ്ടായത്.

യുഡിഎഫ് മന്ത്രിസഭയിലെ 'വികസന നായകൻ'

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിൽ മന്ത്രിയായി ഏവരുടെയും കണ്ണിൽ പൊടിയിടാൻ വി കെ ഇബ്രാഹീം കുഞ്ഞിന് സാധിച്ചു. എവിടെയും റോഡുകളും പാലങ്ങളും ഉയർന്നതോടെ വികസന നായകൻ എന്ന പ്രതിഛായയും അദ്ദേഹത്തിന് ലഭിച്ചു. അന്ന് ഒരു പ്രമുഖ ചാനലിന്റെ അവാർഡും അദ്ദേഹത്തിന് കിട്ടി.

അന്ന് ഇബ്രാഹിം കുഞ്ഞ് നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു. 'യുഡിഎഫ് സർക്കാർ വീണുപോകുന്ന വിധത്തിൽ കോൺഗ്രസിലും മുന്നണിയിലുമുണ്ടായ പ്രശ്‌നങ്ങൾ കേരളത്തിന്റെ വികസനത്തെ ബാധിക്കുന്ന തരത്തിലായിപ്പോകുന്നതിൽ നിരാശ തോന്നിയിരുന്നു. മുസ്ലിം ലീഗ് ബാഫഖി തങ്ങളുടെ കാലം മുതൽ പുലർത്തുന്ന രാഷ്ട്രീയ മാന്യതവിട്ട് യാതൊരു നീക്കവും നടത്തിയിട്ടില്ല. എന്നാൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള അത്തരം ശ്രമങ്ങൾ മറ്റൊരു ഘടക കക്ഷികളുടെയും ഭാഗത്തുനിന്നുമുണ്ടായിട്ടേയില്ലെന്നു പറയാനാകില്ല. അത് ഓരോരുത്തരുടെയും സംസ്‌കാരവുമായി ബന്ധപ്പെട്ട കാര്യമാണ്.ഉമ്മൻ ചാണ്ടിസർക്കാറിന് കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിരവധി നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞു. എന്നാൽ അവയുടെ തിളക്കം കെടുത്തുന്ന വിധത്തിലാണ് രാഷ്ട്രീയ വിവാദങ്ങൾ സർക്കാരിനെ ബാധിച്ചത്.

പൊതുമരാമത്ത് രംഗത്തെ അഴിമതി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ശക്തമായി തുടങ്ങിവയ്ക്കാൻ കഴിഞ്ഞതു തന്റെ ഭരണ കാലത്തെ നേട്ടമാണ്. ഇ ടെൻഡറും ഇ പേയ്‌മെന്റ് സംവിധാനവും നടപ്പാക്കിയതുതന്നെ പ്രധാന കാര്യം. ഇതിനു പുറമേ റോഡ് നിർമ്മാണത്തിൽ കരാറുകാർക്ക് പെർഫോമൻസ് ഗാരന്റി വ്യവസ്ഥ നടപ്പാക്കാൻ പോവുകയാണ്. അതോടെ, റോഡ് പണിത് വെറുതേ ഇട്ടിട്ടു പോകാൻ അവർക്ക് കഴിയാതെ വരും. നിശ്ചിത കാലത്തേക്ക് ഗാരന്റി ഉറപ്പാക്കിയേ പറ്റൂ. തുടക്കത്തിൽ ഒരു വർഷ ഗാരന്റിയും മൂന്നു വർഷ ഗാരന്റിയുമാണ് വ്യവസ്ഥ ചെയ്യുക. അടുത്ത ഘട്ടമായി ഇത് അഞ്ച് വർഷമാക്കും.പൊതുമരാമത്ത് മാന്വൽ പരിഷ്‌കരിച്ചത് മറ്റൊരു വലിയ കാൽവയ്പാണ്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിൽ പലതവണ പല സർക്കാരുകൾ ശ്രമിച്ചിട്ടു നടക്കാതെ പോയകാര്യമാണിത്. മാന്വൽ പരിഷ്‌കരിക്കുന്നതോടെ അഴിമതിക്കുള്ള പഴുതുകൾ അടയും. ഇത് അട്ടിമറിക്കാൻ പലതരം സമ്മർദങ്ങളുണ്ടായെന്നും എന്നാൽ അത്തരം സമ്മർദങ്ങളെ മറികടന്നു മുന്നോട്ടു പോകാൻ പാർട്ടിയുടെയും മുന്നണിയുടെയും നേതാക്കൾ ഉറച്ച പിന്തുണ നൽകി.െ ദേശീയ പാത വികസന കാര്യത്തിൽ കേന്ദ്രം പറയുന്നതുപോലെ ചെയ്യാമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ നൽകിയിട്ടുണ്ട്. ദേശീയപാത 47, 17 എന്നിവയൊഴികെയുള്ളവയുടെ കാര്യത്തിൽ കേന്ദ്രം വിട്ടുവീഴ്ച ചെയ്യാമെന്നും സമ്മതിച്ചിട്ടുണ്ട്.

ദശീയ പാത ഉൾപെടെയുള്ള റോഡ് വികസനത്തിനെതിരേ സമരങ്ങൾ നടത്തുന്നത് ബാഹ്യ ശക്തികളാണ്.. സമരം ചെയ്യുന്ന സംഘടനകളും വ്യക്തികളും അതാതു പ്രദേശത്തുള്ളവരല്ല. അവരുടെയൊക്കെ ഉദ്ദേശ ലക്ഷ്യങ്ങളെന്താണെന്ന് അന്വേഷിക്കേണ്ടതുതന്നെയാണ്. പക്ഷേ, യഥാർത്ഥത്തിൽ ഭൂമി ഏറ്റെടുക്കലും മറ്റും ബാധിക്കുന്നവരല്ല എതിർപ്പുമായി രംഗത്തുവരുന്നത്. അതേസമയം, വികസനത്തിനു ഭൂമി ഏറ്റെടുക്കുമ്പോൾ കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് വിപണിയിലെ വില നൽകണം എന്ന കാര്യത്തിൽ സർക്കാരിനു രണ്ടഭിപ്രായമില്ല. എന്നാൽ ഭൂമാഫിയ ഇടപെട്ട കൃത്രിമമായി ഭൂമി വില ഉയർത്തുന്ന സാഹചര്യങ്ങളുമുണ്ട്.'- ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

അങ്ങനെ അന്നത്തെ വികസന നായകൻ ആണ് ഇന്ന് അഴിമതിക്കാരൻ ആവുന്നത്. മന്ത്രിയായിരിക്കുമ്പോഴും ഇബ്രാഹീം കുഞ്ഞ് പലതവണ വിവാദങ്ങളിലും പെട്ടിട്ടുണ്ട്. ഒരിക്കൽ നിലവിളക്ക് കൊളുത്തൽ വിവാദം അദ്ദേഹത്തിനെതിരെ വന്നിരുന്നു. അതുപോലെ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചിടത്തൊക്കെ ഉയർന്ന് പാറിയത് മുസ്ലീഗിന്റെ കൊടിയാണെന്നും യഥാർഥ കിങ്ങ് മേക്കർ ലീഗാണെന്നുമുള്ള ഇബ്രാഹീം കുഞ്ഞിന്റെ ഒരു പ്രസംഗം ലീക്കായതും വലിയ വിവാദം ഉയർത്തി.

'കുഞ്ഞു' യുഗം അവസാനിക്കുമോ?

മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ഇതുപോലെയുള്ള സന്ദർഭങ്ങൾ അപൂർവ്വമായേ ഉണ്ടായിട്ടുള്ളൂ. രണ്ട് ജനപ്രതിനിധികൾ അറസ്റ്റിലാകുന്നു. മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദ്ദീനും, കളമശ്ശേരി എംൽഎ വി കെ ഇബ്രാഹീം കുഞ്ഞും. അതിൽ ഒരാൾ മുൻ മന്ത്രി. അഴീക്കോട് എംഎൽഎ കെ എം ഷാജിയെന്ന മൂന്നാമത്തെ ജനപ്രതിനിധിയ്‌ക്കെതിരെയുള്ള കുരുക്കുകൾ മുറുകുകയും ചെയ്യുന്നു. ഐസ്‌ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടി ആരോപണ വിധേയനായപ്പോൾ ഉണ്ടായതുപോലുള്ള വലിയ പ്രതിസന്ധിയിലൂടെ ആണ് മുസ്ലിം ലീഗ് ഇപ്പോൾ കടന്നുപോകുന്നത്. ഐസ്‌ക്രീംകേസിൽ നിന്ന് കുഞ്ഞാലിക്കുട്ടി രക്ഷപ്പെട്ടെങ്കിലും അതിന്റെ കളങ്കം ഇതുവരെ മാറിയിട്ടില്ല. അന്ന് മുസ്ലിം ലീഗ് സംസ്ഥാന ഭരണത്തിലും പങ്കാളിയായിരുന്നു. തുടർന്ന് പികെ കുഞ്ഞാലിക്കുട്ടിക്ക് അന്ന് രാജിവയ്‌ക്കേണ്ടി വന്നു.ഐസ്‌ക്രീം പാർലർ വിവാദത്തിന് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് വലിയ തിരിച്ചടിയാണ് നേരിട്ടത്. മുന്നണി പോരാളിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി പോലും തോറ്റമ്പി. മുസ്ലിം ലീഗിന്റെ ആകെ സീറ്റ് ഏഴിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. തിരൂരിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർത്ഥി ജയിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തി.

ഇത്തവണയും സമാനമായ പ്രതിഛായ നഷ്ടമാണ് ലീഗിന് വന്നുചേർന്നത്. പ്രത്യേകിച്ചും യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെപ്പോലുള്ളവർ ബിനീഷ് കോടിയേരിയുടെ വിഷയം ഒക്കെ എടുത്തിട്ട് അഴിമതിക്കെതിരെ ശക്തമായ കാമ്പയിൻ  നടത്തുമ്പോൾ. എംസി ഖമറുദ്ദീന്റേത് ബിസിനസ് പൊളിഞ്ഞതാണെന്നാണ വാദമാണ് ലീഗ് ഉയർത്തിയിരുന്നത്. എന്നാൽ ഇബ്രാഹിം കുഞ്ഞിന്റെ കാര്യത്തിൽ അത്തരമൊരു ഒഴിവുകഴിവിന് പോലും സാധ്യതയില്ല. പാലാരിവട്ടം പാലം നിർമ്മാണത്തിലെ അഴിമതി പൊതുജനസമക്ഷം ബോധ്യപ്പെട്ട ഒന്നാണ്.അഴീക്കോട് എംഎൽഎ കെഎം ഷാജിയും അഴിമതി കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഷാജിയുടെ കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്.

2006 ലേതിന് സമാനമായി ഈ വിവാദങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ അത് മുസ്ലിം ലീഗിന് കടുത്ത തിരിച്ചടിയാകും മുന്നണിയിൽ സൃഷ്ടിക്കുക എന്ന് ഉറപ്പാണ്.ആരോപണ വിധേയരായവരെ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തുക എന്നത് മുസ്ലിം ലീഗിന്റെ പ്രഖ്യാപിത നയമൊന്നും അല്ല. എന്നാൽ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇബ്രാഹിം കുഞ്ഞിനേയും കെഎം ഷാജിയേയും എസി ഖമറുദ്ദീനേയും മുസ്ലിം ലീഗ് മാറ്റി നിർത്താനാണ് സാധ്യത കൂടുതൽ.അഴിമതി കേസിൽ അറസ്റ്റിലായിട്ടും ഖമമറുദ്ദീനേയും വികെ ഇബ്രാഹിം കുഞ്ഞിനേയും കൈയൊഴിയാൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറായിട്ടില്ല. രാഷ്ട്രീയ പകപോക്കലാണ് സർക്കാർ നടത്തുന്നത് എന്നാണ് ലീഗ്, യുഡിഎഫ് നേതൃത്വത്തിന്റെ ആരോപണം. പതിവുപോലെ കുഞ്ഞാലിക്കുട്ടി രക്ഷിക്കാൻ എത്തിയില്ലെങ്കിൽ ഇനി കുഞ്ഞിന് കളമശ്ശേരയിൽ സീറ്റ് കൊടുക്കില്ല എന്നാണ് അറിയുന്നത്. ഇബ്രാഹീം കുഞ്ഞിനെതിരെ ഡിവൈഎഫ്ഐ നേതാവ് എ എ റഹീമിനെ ഇറക്കി ഒരു കൈ നോക്കാനാണ് സിപിഎം ശ്രമം. മുമ്പ് സ്വരാജ് ബാബുവിനെതിരെ മൽസരിച്ച് തൃപ്പുണിത്തറ പിടിച്ചതുപോലെ. അതുകൊണ്ടുതന്നെ ആരോപണ വിധേയരായവർക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സീറ്റ് നൽകിയേക്കില്ല എന്നാണ് അറിയുന്നത്. അതോടെ ഫലത്തിൽ ഇബ്രാഹിം കുഞ്ഞ് യുഗം ലീഗിൽ അവസാനിക്കുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP